Wednesday, July 3, 2019

ദാസേട്ടനുമായി പങ്കുവെച്ച മറക്കാനാവാത്ത നിമിഷങ്ങൾ ( Part 5)



എന്നെ എന്നും അലട്ടികൊണ്ടിരുന്ന ഒരു ചോദ്യചിഹ്നം, അതെപ്പോൾ ദാസേട്ടന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിയും എന്നോർക്കാൻ തുടങ്ങിയത് കൌമാര ദശയിലായിരുന്നു എന്നു പറഞ്ഞാൽ തെറ്റുണ്ടാവില്ല. ദാസേട്ടന്റെ ആ സ്വരമധുരിമയ്ക്ക് ഒരു പുന:സ്ഥാപനം അത്ര എളുപ്പമല്ലെന്ന് നമുക്കേവർക്കും അറിയാവുന്ന വസ്തുതയാണ്. എന്നാൽ പാശ്ചാത്യരാജ്യത്ത് നിലയുറപ്പിച്ചിക്കുന്ന  ദാസേട്ടൻ  വർഷത്തിൽ പലപ്പോഴായി നിറഞ്ഞ സദസ്സിനു മുൻപാകെ  പകരുന്ന സംഗീതധാര  എപ്പോഴും ആബാല വൃദ്ധം ജനങ്ങൾക്ക്  അമൃതം തന്നെയാണ്.  അതുകൊണ്ടായിരിക്കാം പ്രത്യേകിച്ചു മറുനാട്ടിൽ ജനിച്ചു വളരുന്ന യുവതലമുറക്ക്  സംഗീതത്തിന്റെ ബാല പാഠങ്ങൾ  പഠിക്കുവാ‍നുള്ള  ജിജ്ഞാസ ഏറുന്നതും.

എന്നാൽ തങ്ങൾക്കെങ്ങിനെ  സംഗീതത്തിന്റെ  ബാലപാഠങ്ങൾ ദാസേട്ടൻഇൽ നിന്നും ലഭ്യമാകുവാൻ കഴിയും എന്നതു ഇന്നുമൊരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു.  പലവുരു പലരും  ഈ ചോദ്യം എനിക്കു  എനിക്കു നേരേ  എറിഞ്ഞപ്പോൾ  മൌനം ദീക്ഷിക്കാനെ  കഴിഞ്ഞുള്ളു കാരണം  ദാസേട്ടന്റേതായ  ഒരുത്തരം ഈ വേളവരെ എനിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രമായി  നില കൊള്ളുകയായിരുന്നു. 

സംഗീതത്തിന്റെ സൌരയുഥം മുഴുവനും ദാസേട്ടന്റെ  സ്വരത്താൽ നിറഞ്ഞു  മിന്നിത്തിളങ്ങിനിൽക്കുകയാണ്, ആ ഗുരുത്വാകർഷണ ശക്തിമൂലം  മേഘഗോളങ്ങളായ  നിരവധി ഗായകർ  ചിന്നിച്ചിതറി    നക്ഷത്രങ്ങൾ  കണക്കെ ആ സൌരയൂഥത്തിൽ  ചെറുകണികകളായി മിന്നിത്തിളങ്ങുന്നു. എന്നാൽ  ആ മനസ്സിന്റെ അഗാധതയും ആത്മീയ സാന്ദ്രതയും പാഠ്യേതര ഭ്രമണ പഥമാക്കാൻ  യുവഗ്രഹങ്ങൾ  യൌവനത്തിന്റെ സ്വതസിദ്ധതയോടെ തിളച്ചു മറിയുകയാണെന്നു കണ്ടറിഞ്ഞപ്പോൾ  ആ ചോദ്യം ദാസേട്ടന്റെ മുൻപിൽ അർപ്പിക്കാൻ ഇനിയും സമയം വൈകിപ്പിച്ചു കൂടെ  എന്നു തോന്നി.  അതൊന്നു കൊണ്ടുതന്നെ യാത്ര പറയും മുൻപൊരാവർത്തി കൂടി ഒരു സന്ദർഭം കൂടി ലഭ്യമാക്കാൻ ഞ്ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു. കേരളത്തിലേക്കു പോവാൻ ഒരുങ്ങുന്ന  ദാസേട്ടനെ ഇനിയുമൊരാവർത്തി കാണാൻ മാസങ്ങൾ  വേണ്ടി വരുമെന്നു മനസ്സു മന്ത്രിച്ചു. അത്രയും നീണ്ട  ഒരു കാത്തിരിപ്പിനു  മനസ്സിൽ തിളച്ചിരുന്ന ആ ചോദ്യചിഹ്നത്തിനു  ആയുസ്സില്ലെന്നു ആരോ പറഞ്ഞതു പോലെ.

അത്താഴമൂണു കഴിഞ്ഞു ആളൊഴിഞ്ഞപ്പോൾ ഞങ്ങൾക്കായി ഈശ്വരൻ പ്രദാനം ചെയ്ത ആ നിമിഷത്തിൽ  ഞാൻ ദാസേട്ടനോടു ചോദിച്ചു.

ദാസേട്ടാ, ഇന്നത്തെ ആധുനിക മാദ്ധ്യമത്തിന്റെ  പ്രാബല്യം കണക്കിലെടുത്തു ഇന്നത്തെ തലമുറക്കു ഏതെങ്കിലും വിധം  ശാസ്ത്രീയ സംഗീതത്തിന്റെ പാഠങ്ങൾ പകരുവാൻ  ആലോചിച്ചിട്ടുണ്ടോ?
പതിവു പോലെ ആ മുഖം വിടർന്നു.സൌരയുഥത്തിന്റെ പ്രകാശം മുഴുവൻ  ഞാനവിടെ കണ്ടു. ദാസേട്ടന്റെ മറുപടി ഇപ്രകാരമായിരുന്നു.

ഞാൻ (ദാസേട്ടൻ) ഉദ്ദേശിക്കുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യമായി യുവ തലമുറയിൽ ശാസ്ത്രീയ സംഗീതത്തിന്റെ ബാല പാഠങ്ങൾ  പ്രചരിപ്പിക്കുക, എന്നാൽ രണ്ടു മൂന്നു തരത്തിൽ ഇതിനു  വിഘ്നങ്ങൾ ഉണ്ടാകാം. കാരണം ശാസ്ത്രീയ സംഗീതം പൂർണ്ണമായും ഹിന്ദുത്വത്തിന്റെ  അഗാധതയിൽ നിന്നും ഉറവെടുത്തിട്ടുള്ളതാണ്.  അതുകാരണം  ഞാൻ എത്ര പരിശ്രമിച്ചു യുവതലമുറയിൽ അദ്വൈതത്തിന്റെ മന്ത്രോച്ചാരണം  നടത്തിയാലും  സങ്കുചിതമനോഭാവർക്കു ഒരു പതർച്ച  അനുഭവപ്പെടും മനസ്സിനെ ഏകാഗ്രതയിൽ സ്ഫുരിപ്പിക്കാൻ സാധിക്കാതെ വരാം. അതുകൊണ്ടു ആ ദഹനക്കേടിനു ഒരു ഔഷധം നമ്മൾ ആദ്യമായി  കണ്ടുപിടിക്കണം. അല്ലെങ്കിൽ  ഒരു മാറ്റിനിർത്തലായി സമൂഹം നമ്മുടെ യത്നത്തെ വിശേഷിപ്പിക്കാൻ ഇടയുണ്ട്. അതിനു ഞാൻ നിവർത്തിച്ചിരിക്കുന്നത് അവർക്കു വേണ്ടത് അവർക്കിഷ്ടമുള്ള പാക്കെട്ടിൽ കൊടുക്കുക എന്നുള്ളതാണ്. എന്നാൽ അവർ ആസ്വദിക്കുന്നത് ശാസ്ത്രീയ സംഗീതവുമായിരിക്കും! ശ്രീരാമ എന്നോ  കൃഷ്ണാ എന്നോ  വിളിക്കുന്നതു തന്നെ ഒരു തെറ്റായി കരുതുന്ന മറ്റു മതത്തിലുള്ളവർക്കൂ ഇതൊരു പോംവഴിയായിരിക്കും. നമ്മൾ അവരുടെ ചിന്താഗതികൾക്ക് എതിരു നിൽക്കാൻ പാടില്ല. അവർ അവരുടെ മതത്തിൽ വിശ്വസിക്കുന്നു.അതിലൊട്ടും തെറ്റില്ല. എന്നാൽ സംഗീതം  മതേതര ചിന്താഗതികൾക്ക് അതീതമാണ്.  അതു മനസ്സിലാക്കാൻ മിനക്കെടാതെ തന്നെ ഈ വിധമായാൽ  എളുപ്പമായിരിക്കും. പലരും അറിയാത്ത ഒരു വലിയ മനുഷ്യമനസ്സുണ്ട്. ഞാൻ വളരെയധികം ആരാധിക്കുന്ന  ഒരു വലിയ മനുഷ്യൻ. അദ്ദേഹം വലിയൊരു സംഗീതോപാജ്ഞാതാവാണ്. അദ്ദേഹത്തിന്റെ പേരാണു ഏബ്രഹം  പണ്ഢിതൻ. അദ്ദേഹം വളരെയധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വളരെ അധികമെന്നു പറഞ്ഞാൽ  പല ഭ്രാഹ്മണന്മാർ എഴുതിയതിലും ബൃഹത്തായവ. അതിൽ കർണ്ണാടിക്ക് സംഗീതവും കുട്ടികൾക്കു പഠിക്കാൻ  പറ്റിയ കീർത്തനങ്ങളും ഉൾപ്പെടും. അതിലെ പദങ്ങൾ  മതത്തെ ബാധിക്കുന്നില്ല. അതിലെ അർത്ഥം അതിലുമപ്പുറത്താണ്. എന്നാൽ ഉദ്ദിഷ്ടൈതം മറ്റൊന്നല്ലതാനും. ഉദാഹരണത്തിന് , അതിലെ പദങ്ങൾ വരവീണാ മൃദുപാണി”( സരസ്വതിയെ സംബന്ധിക്കുന്ന പദങ്ങൾ) എന്നൊന്നില്ല. ആർക്കും അദ്ദേഹത്തിന്റെ പദങ്ങൾ ചൊല്ലാം. അദ്ദേഹത്തിന്റെ പദങ്ങൾ മുൻ പറഞ്ഞ പദങ്ങൾക്കനുസൃതമായി, പരദേവ  പരമാത്മാ എന്നു പോകും. അതിൽ മതമില്ല. കാരണം പരദേവനും പരമാത്മാവും എല്ലാവർക്കും ഒന്നു തന്നെ.
അപ്പോൾ അതാണു ഞാൻ ആദ്യമായി ചെയ്യുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആ കീർത്തനങ്ങൾ  യുവതലമുറയിൽ പ്രചരിപ്പിക്കുക. ആർക്കും വളരെ ലളിതമായി ആ പദങ്ങൾ  ബാല്യപാഠങ്ങളായി പഠിക്കാം. അപ്പോൾ സരിഗമപതനിസയിൽ തുടങ്ങി വർണ്ണങ്ങളെല്ലം  ഇത്യാദി കീർത്തനങ്ങളിൽ കൂടി പോകാമെന്നാണു ഉദ്ദേശിച്ചിരിക്കുന്നത്.

ആദ്യമായി ദാസേട്ടൻ പറഞ്ഞു കൊടുക്കുന്നതു പോലെ ആക്കിയിട്ട്  സി ഡി യിൽ റെക്കോട്  ചെയ്തു എടുക്കാനാണ് ഉദ്ദേശമെന്നു പറഞ്ഞു. സി ഡി  കുറച്ചു നാൾ പോയി കഴിഞ്ഞാൽ  ഡി വി ഡി യിലേക്കു പകർത്താനും ഉദ്ദേശമുണ്ട്.

ദാസേട്ടൻ കൂട്ടി ചേർത്തു. ഇതെല്ലാം എന്റെ  ആഗ്രഹമാണ്. സമയം തരേണ്ടത് ഈശ്വരനും. ഇന്നുവരെ എല്ലാം നടത്തി തന്ന ആ മഹാശക്തി എല്ലാത്തിനും ഉപാധി കാണുമെന്നു വിശ്വസിക്കുന്നു”.
തന്റെ ആഗ്രഹം തുറന്ന മനസ്സോടെ അറിയിച്ചതിലുപരി ഇന്നത്തെ സമൂഹത്തോട് ഒരു അപേക്ഷ കൂടി  മുന്നോട്ടു വെച്ചു. അതിതായിരുന്നു.

പരജനം ഒന്നിച്ചു കൂടുന്ന  സന്ദർഭങ്ങളിൽ പൊതു വേദിയിൽ നടത്തുന്ന ഈശ്വര പ്രാർത്ഥനയിൽ പലയിടങ്ങളിലും ഒരു വ്യത്യാസം വരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു എന്നു എടുത്തു പറഞ്ഞു. അത്തരം വേദികളിൽ ഒരു പൊതുവായിട്ടുള്ള ഈശ്വര പ്രാർത്ഥന ആയിരിക്കണം, മലയാളികളുടെ വേദിയാവുമ്പോൾ  അവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ടാവേണ്ടേ? അവിടെ കൃഷ്ണായെന്നൊ,  യേശുവെന്നോ , അള്ളായെന്നോ വരാൻ പാടില്ല. പദങ്ങൾ അതിനെല്ലാം അപ്പുറമായിരിക്കണം. പിള്ള സാറിന്റെ കീർത്തനങ്ങളെ ദാസേട്ടൻ പ്രത്യേകം ഓർമ്മിച്ചു. അരുൾപുരിവായ് കരുണൈക്കടലേ,  കരുണാലയ നിധിയേ, ദിനവുമെൻ ശരണാനിധി ഇതിലൊന്നും പ്രത്യേകമായ പേരില്ല എന്നാലർത്ഥം വളരെയധികം ഉണ്ടുതാനും.

മതത്തിനതീതമായി നിലകൊള്ളുന്നതാണ്  സംഗീതത്തിന്റെ ബാല പാഠങ്ങളിൽ ആദ്യത്തേതെന്ന്  എത്ര മനോഹരമായി  വിവരിച്ചു എന്നതിലുപരി  ആ മനസ്സിന്റെ അഗാധതയും സാന്ദ്രതയും ഇതിലേറേ  വ്യക്തമായി എങ്ങിനെ നമുക്കു മുൻപിൽ തുറന്നു കാട്ടും. ആ  മഹാമനസ്സിന്റെ എല്ലാ അഭിലാഷങ്ങളും പരമാത്മാവ് നടത്തികൊടുക്കുകയും അതെല്ലാം ഇന്നത്തെ തലമുറ  പോഷകാംശം  കളഞ്ഞു കുളിക്കാതെ തന്നെ അനുഭവിക്കുമാറാകട്ടെ എന്നും ആശിക്കട്ടെ .
ഹരി കോച്ചാട്ട്

No comments:

Post a Comment