Tuesday, June 9, 2020

അങ്ങിനെയും ഒരു ജന്മം!


പുരാണകഥകളും, മുത്തശ്ശിക്കഥകളും, പഞ്ചതത്രം കഥകളും ഏറെ കേട്ടുറങ്ങിയിട്ടുണ്ട് ബാല്യത്തിൽ. ആ കഥകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന കഥാപാത്രങ്ങൾ സാങ്കല്പികമോ അല്ലെങ്കിൽ കാലാന്തരങ്ങളിൽ ജീവിച്ചിരുന്നവരോ ആയിരുന്നിരിക്കാം. അവർ നൽകിയ ഉപദേശങ്ങളും, തത്ത്വങ്ങളും, സിദ്ധാന്തങ്ങളും വിലമതിപ്പുള്ളതായിരുന്നു എങ്കിലും, അവരിൽ നിന്നെല്ലാം നേരിട്ട് അനുഭവിക്കാൻ സാധിക്കാത്ത നിർഭാഗ്യം എന്നും ഒരു കുണ്ഠിതം തന്നെ ആയിരുന്നു. എന്നാൽ അതുപോലൊരു തുടക്കത്തിന്റെ കഥയിലെ സാരാംശം അനുഭവിച്ചറിഞ്ഞറിയാൻ കിട്ടിയ അസുലഭനിമിഷങ്ങൾ എന്നും ഈ പ്രാണന്റെ ഒരു സൌരഭ്യമായി കരുതും.
ഞാൻ പറഞ്ഞു വരുന്നത്, ബൈബിളിനെ ആസ്പദമായി കേട്ടിട്ടുള്ള ഏഴു ദിവസങ്ങൾ നീണ്ടു നിന്ന ഈശ്വരസൃഷ്ടിയെ കുറിച്ചുള്ള വർണ്ണനകളാണ്. 

  • ഒന്നാം ദിവസം ദൈവം പ്രകാശത്തെ സൃഷ്ടിച്ച് പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിച്ചു.
  •  രണ്ടാം ദിവസം ദൈവം വായുമണ്ഡലം (ആകാശം) സൃഷ്ടിച്ച്, സ്വർഗ്ഗമെന്ന് പേരിട്ടു.
  •  മൂന്നാം ദിവസം ദൈവം ജലത്തേയും കരയേയും സൃഷ്ടിച്ചു. കരയിൽ സസ്യങ്ങൾക്കും, ഖനികൾക്കും രൂപം നൽകി.
  • നാലാം ദിവസം സൂര്യനേയും, ചന്ദ്രനേയും, നക്ഷത്രങ്ങളേയും ആകൃതിപ്പെടുത്തി എടുത്തു. അതിനോടൊപ്പം രണ്ട് വിധം പ്രകാശങ്ങൾ നിർമ്മിച്ചു. പകൽ ഭരിക്കാൻ തേജസ്സേറിയ പ്രകാശവും, രാവു ഭരിക്കാൻ മങ്ങിയ പ്രകാശവും.
  • അഞ്ചാം ദിവസം പക്ഷികളേയും, സമുദ്രജീവികളേയും ജനിപ്പിച്ചു.
  • ആറാം ദിവസം ഭൂമിയിലെ ജീവജാലങ്ങളേയും, മനുഷ്യരായി ആദ്യത്തെ ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചു. അവരെ നാം ആദം എന്നും ഹവ്വയെന്നും അറിയപ്പെടുന്നു.
  • ഏഴാം ദിവസം ദൈവം ഒന്നും സൃഷ്ടിച്ചില്ല. അന്നു വിശ്രമിച്ചു. ഇന്നത്തെ നമ്മുടെ വാരാന്ത്യ ദിവസമായ ശനിയാഴ്ച എന്നു കരുതപ്പെടുന്നു.
ഇത്രയും നാമെല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാൽ ഏഴാം ദിവസത്തിനപ്പുറമോ? വളരെ ക്രിയാത്മകമായി ഒരു ജനസൃഷ്ടി നടത്തിയ കഥ അധികം പേരും കേട്ടിരിക്കില്ല.  അതിങ്ങിനെ കുറിക്കപ്പെട്ടിരിക്കുന്നു.

ആദവും ഹവ്വയും പാപം ചെയ്ത് കഴിഞ്ഞപ്പോൾ അവർക്ക് ഏദൻ തോട്ടം വിട്ടിറങ്ങേണ്ടി വന്നു. ആ സമയം ദൈവം അവരോട് പറഞ്ഞു, പാപം ചെയ്ത നിങ്ങൾക്ക് ഇനി എന്നെ നേരിൽ കാണാൻ പറ്റില്ല. എന്നാൽ നിങ്ങൾക്ക് എന്നെ ആരാധിക്കാം, നിങ്ങളുടെ ആവശ്യങ്ങൾ എന്നോട് അപേക്ഷിക്കാം. സ്വീകാര്യമെങ്കിൽ ഞാൻ അനുവദിക്കും.ദൈവത്തിന്റെ അകൽച്ചയും, തിരോധാനവും അവരെ വല്ലാതെ ഉലച്ചു. എട്ടാം ദിവസം തന്നെ അവർ ആദ്യമായി ദു:ഖമെന്തെന്ന് അറിഞ്ഞു, വേദനയെന്തെന്നറിഞ്ഞു. അവർ മനം നൊന്ത് ദൈവത്തോട് പ്രാർത്ഥിച്ചു, ദു:ഖത്തിൽ നിന്നും അവരെ കരകയറ്റാൻ. ദൈവത്തിനു അവരിൽ കനിവ് തോന്നി. ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ഈ വിധം പറഞ്ഞു, നിങ്ങളുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു. ഞാൻ ഇന്നു വരെ ലോകത്തിനായി സൃഷ്ടിച്ച ജീവജാലങ്ങളെല്ലാം സ്വാർത്ഥതാത്പര്യമുള്ള വിഭാഗമാണ്. തൻ ജീവനേക്കാൾ അന്യരെ സ്നേഹിക്കുന്ന ഒരു ജന്മമാണ് ഞാൻ നിങ്ങൾക്കായി ആലോചിച്ചു വച്ചിരിക്കുന്നത്.
തന്റെ ഒൻപതാം ദിവസത്തെ അതിവിശിഷ്ടമായ സൃഷ്ടിക്ക് ദൈവം കൊടുത്ത മറ്റു ഔഷധചാർത്തുകൾ ചുരുക്കി പറഞ്ഞാൽ ഇപ്പറയും വിധമായിരുന്നു.

  •   ഒരിക്കലും പിരിയാത്ത ഒരു ഉറ്റചങ്ങാതിയായിരിക്കണമവൻ എല്ലാവർക്കും.
  •  ശാരീരികമായി എന്തിനും കരുത്തനായിരിക്കണം.
  •  മനസ്സു മുഴുവൻ സ്നേഹം മാത്രമായിരിക്കണം.
  •  എന്തു സാഹസത്തിനും ധൈര്യശാലിയായിരിക്കണം.
  • സ്വന്തം ജീവന്റെ വിലയേക്കാൾ പരിപാലരുടെ ജീവനായിരിക്കണം വലുത്.
  • ബധിരരെ വഴി നടത്താൻ കെൽപ്പുള്ളവനായിരിക്കണം.
  • കുട്ടികൾക്ക് എന്നും എവിടെയും എപ്പോഴും കളിക്കൂട്ടുകാരനാവണം.
  • മനുഷ്യന്റെ വിഷമാവസ്ഥ മനസ്സിലാക്കി അത് നിർമാർജ്ജനം ചെയ്യാൻ കഴിവുണ്ടാവണം.
  • ഒറ്റ നോട്ടവും നാട്ട്യവും  മതിയാവണം മനുഷ്യന്റെ ഏതു ദു:ഖഭാരവും മാഞ്ഞു പോകാൻ.
  •  യജമാനൻ അവന്റെ ജീവനും ഉറ്റ ചങ്ങാതിയുമായിരിക്കണം.
  •  അനുസരണശീലവും സ്നേഹവും മാത്രമായിരിക്കണം അവന്റെ ജീവിതലക്ഷ്യം.
  • കൊടുക്കുന്ന സ്നേഹത്തിനാണ് ഏറെ വിലയെന്ന് മനുഷ്യരെ അവൻ പഠിപ്പിക്കണം .
  • അവന്റെ വേറ്പാടിലൂടെ വിരഹദുഖം എന്തെന്നു മനുഷ്യരറിയണം.
  •  സ്വാർത്ഥത എന്തെന്നു അവനറിയരുത്.
  •  കാത്തിരുപ്പിന്റെ വിലയും മൂല്യവും അവനിലൂടെ മനുഷ്യരറിയണം.
  • രോഗികൾക്കവൻ സാന്ത്വനപ്രിയനാവണം.
  • പ്രതികാരമെന്തെന്ന് അവനറിവുണ്ടാവരുത്.

എന്നു വെച്ചാൽ ഈശ്വരന്റെ പ്രതിരൂപം! അങ്ങിനെ കണക്കാക്കി വളരെ ശ്രദ്ധിച്ച് ദൈവം തന്റെ ഒൻപതാമത്തെ സൃഷ്ടി നടത്തി. ആദത്തിനും ഹവ്വയ്ക്കും ആ കൂട്ടിനായി ആ ജന്മത്തെ നൽകി. കൈകളിൽ വാരിയെടുത്ത നിമിഷം തന്നെ അവരുടെ മനസ്സും , ശരീരവും കോരിത്തരിച്ചു പോയി! സന്തോഷം തിരികെ കിട്ടിയെന്നു മാത്രമല്ല, അതൊരു ഉന്മുത്തമായി മാറി. അവർ ആനന്ദത്തിൽ ആറാടി! ആ പുതിയ സൃഷ്ടിയെ വിട്ടിരിക്കാൻ വയ്യെന്നായി. എന്തിനു അവരുടെ ജീവിതം തന്നെ അവനു വേണ്ടി അവർ ഉഴിഞ്ഞു വച്ചു. എന്നാൽ അവനു യോജിച്ച ഒരു പേരു കണ്ടെത്താതെ അവർ വിഷമിച്ചു. ദൈവത്തോട് വീണ്ടും പ്രാർത്ഥിച്ചു.

പ്രത്യക്ഷനായ ദൈവത്തോട് ആദവും, ഹവ്വയും ചോദിച്ചു, ഇത്രയും നല്ല ഒരു ജന്മത്തിന് യോജിച്ച പേരു നൽകാൻ ഞങ്ങൾക്കാവുന്നില്ല. സഹായിക്കണം?

ദൈവം മറുപടി നൽകി, എനിക്കു എപ്പോഴും ലോകത്തിൽ വരുവാനും, സകലരുടെയും സംങ്കടങ്ങൾ കേൾക്കുവാനും, തീർക്കുവാനും കഴിയാത്തതിനാലാണ് ഞാൻ എന്റെ പ്രതിഫലനമായി നിങ്ങൾക്ക് ഈ സൃഷ്ടി നടത്തിയത്.  എന്റെ ഒരു പ്രതിരൂപമാണ് ഈ ജന്മം. എന്നു വെച്ചാൽ എന്റെ പ്രതിഫലനം! എന്റെ പേരു നിങ്ങൾ ഈ കണ്ണാടിയിൽ എഴുതു. ഇനി പ്രതിഫലനം എന്താണെന്ന് വായിക്കു. ഇപ്പോൾ മനസ്സിലായോ എന്താണ് ഈ ജന്മത്തിനു ഉതകിയ പേരെന്ന്?
 ഇത്രയും പറഞ്ഞു, ദൈവം മറഞ്ഞു! 

ആദവും ഔവയും അവരുടെ തോഴനെ നോക്കി ആ പ്രതിഫലന നാമം അവന്റെ പേരായി ഉച്ചരിച്ചു. അങ്ങിനെ, ജിഒഡി GOD എന്നതിന്റെ പ്രതിഫലനമായി, ഡിഒജി, DOG ജനിച്ചു!

ദിവസങ്ങൾ കഴിഞ്ഞു, വർഷങ്ങൾ കൊഴിഞ്ഞു. ഭൂമിയിൽ ആദത്തിന്റേയും ഹവ്വയുടേയും പരമ്പരാഗതർ എങ്ങിനെ കഴിയുന്നു എന്നറിയാൻ ദൈവം ഒരു മാലാഖയെ ലോകത്തേക്കയച്ചു. മാലാഖ ലോകം കണ്ട് തിരിച്ചു ചെന്നു. ദൈവം മാലാഖയോട് ലോകത്തിലെ വിശേഷങ്ങൾ ചോദിച്ചു. 

മാലാഖ ഇപ്രകാരം മറുപടി പറഞ്ഞു, ദൈവമേ, അങ്ങു മനുഷ്യർക്കു നൽകിയ അങ്ങയുടെ പ്രതിഫലനത്തിൽ ഒരു വിഭാഗം മാത്രമെ അമഗ്നരായി കാണുന്നുള്ളുവെങ്കിലും അങ്ങയുടെ പ്രതിഫലനത്തെ സ്നേഹിക്കുവാൻ മനം തുറന്നവരൊക്കെ അതീവസന്തുഷ്ടരായി കഴിയുന്നു. മക്കളേക്കാൾ അവർ ഡിഒജി-യെ സ്നേഹിക്കുന്നു. അളവില്ലാത്ത സ്നേഹം അവനിൽ നിന്നും അവരറിയുന്നു, എന്നാൽ അതിനോടൊപ്പം തന്നെ അവൻ അവർക്കു നഷ്ടമാവുമ്പോൾ വേർപാടിന്റെ അസഹനീയ അവസ്ഥയും അവരെ ഏറെ വിഷമത്തിൽ ആഴ്ത്തുന്നു. ആ വിഷമം കാണാൻ കഴിയാതെ ഞാൻ തിരികെ പോന്നു ദൈവമെ
 
മാലാഖയുടെ മറുപടിയിൽ ദൈവം എന്തൊക്കെയോ ഓർത്തു പോയപോലെ ഒരു ചെറുചിരിയിൽ എല്ലാം അടക്കി. എന്നിട്ട് മാലാഖയോട് ഈ വിധം പറഞ്ഞു. അതെ, ഞാനാ സൃഷ്ടിയെ സ്നേഹിക്കുവാനും, അനുസരിക്കുവാനും വേണ്ടിയാണ് രൂപപ്പെടുത്തിയത്, കാരണം മനുഷ്യരിൽ ഇന്നു കാണുവാൻ വിരളമായ പല നല്ല മൂല്യങ്ങളിൽ പ്രധാനപ്പെട്ടവ അതു തന്നെയായതു കൊണ്ട്. എന്നാൽ മനുഷ്യൻ എന്റെ ആ സൃഷ്ടിയെ ഇത്രയധികം ഇഷ്ടപ്പെടുമെന്നോ തമ്മിള്ള വേർപെടൽ അവർക്കിടയിൽ പ്രത്യേകിച്ച് എന്റെ സൃഷ്ടിക്ക് അസ്സഹനീയ ദുഖാവസ്ഥ ഉണ്ടാക്കുമെന്നോ ഞാൻ കണക്ക് കൂട്ടിയില്ല. അതു വേണ്ട. എന്റെ ജന്മം വിഷമിക്കാൻ പാടില്ല. അതുകൊണ്ട് ഇന്നു മുതൽ എന്റെ സൃഷ്ടി മരണമടയുമ്പോൾ അതിന്റെ ആത്മാവ് അവന്റെ യജമാനന്റെ ആത്മാവിനോട് തന്നെ അലിയട്ടെ. അവന്റെ ആത്മാവ് തനിച്ചു ഇങ്ങോട്ട് വരണ്ട. അവരുടെ കൂട്ടായ്മയും പ്രയാണവും ശാശ്വതമായ ഒന്നായി തീരട്ടെ. ഇത്രയും അരുളിച്ചേതിട്ട് ദൈവം മാലാഖയോട് വിട പറഞ്ഞു.
എന്നാൽ നായ ഒരു മൃഗമാണ്. മനുഷ്യരിൽ നിന്നും നീചത്വം കൽപ്പിച്ചിരിക്കുന്ന ജീവി. അതൊന്നു കൊണ്ട് തന്നെ നായ്ക്കൾക്ക് ആത്മാവുണ്ടെങ്കിലും അത് മരണത്തിനപ്പുറം സാത്വികമല്ല. അതിനു സ്വയമായി ശാശ്വതഭ്രമണമില്ല. മരണത്തെ മുന്നിൽ കണ്ട് തലനാരിഴയുടെ അകലത്തിൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട പലരും പറഞ്ഞതായി രേഖപ്പെടുത്തിട്ടുള്ളത് അവർ മുന്നിൽ കണ്ട വെളിച്ചത്തിൽ ആദ്യത്തെ രൂപം തന്റെ മരിച്ച് പോയ വളർത്തുനായ തന്നെ സ്വീകരിക്കാൻ നിൽക്കുന്നതായിട്ടായിരുന്നു എന്ന്. തന്റെ യജമാനനിൽ അലിഞ്ഞിരിക്കുന്ന ആത്മാവ് തിരികെ സ്വീകരിച്ച് യജമാനനോടൊപ്പം ശാശ്വതമായ മറ്റൊരു യാത്രക്ക് ഒരുങ്ങി നിൽക്കുകയാവാം അവൻ!

മറ്റൊരു സവിശേഷത, വളർത്തുനായ്ക്കൾ ഒരിക്കലും നല്ലതല്ലാത്ത, അല്ലെങ്കിൽ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഓർമ്മകൾ നമുക്ക് സമ്മാനിച്ചിട്ട് പോകുന്നില്ല എന്നതാണ് സത്യം. ഒന്നിച്ചു കഴിഞ്ഞ കാലത്തെ ഓർമ്മകൾ എന്നും മധുരമുള്ളതായിരിക്കും. എത്രയോർത്താലും വിരാമമില്ലാത്ത പോലെ.

ദൈവം അങ്ങിനെയൊരു സൃഷ്ടിക്കൊരുങ്ങിയപ്പോൾ മറ്റുപലതും കണക്ക് കൂട്ടി നിശ്ചയിച്ചിരുന്നതായി തോന്നി പോകുന്നു. കാരണം, ശാസ്ത്രീയപരമായി വിശകലനം ചെയ്താൽ, മനുഷ്യനിൽ ക്രമപ്പെടുത്തിയ ജീനുകൾ നല്ലൊരു പരിതിവരെ തന്റെ പുതിയ സൃഷ്ടിയിലും അതേപടി ആവർത്തിച്ചിരുന്നു. കോമസോമുകളില്‍ വരിയായി നിലകൊള്ളുന്നതും സന്തതിയുടെ ദൃശ്യസവിശേഷതകളില്‍ പ്രഭാവം ചെലുത്തുന്നതുമായി സങ്കല്‍പ്പിക്കപ്പെടുന്ന ഒരു കൂട്ടം ഏകകങ്ങളാണല്ലോ ജീൻ! അതൊന്നുകൊണ്ടു തന്നെയാണ് വളർത്തുനായകളുടെ ശാരീരികശാസ്ത്രവും പെരുമാറ്റരീതികളും മനുഷ്യനുമായി ഏറെ പൊരുത്തമുള്ളതായി നമുക്ക് അനുഭവപ്പെടുന്നത്. ഇതൊരു ഊഹമല്ല, ശാസ്ത്രം പറയുന്ന ഒരു സത്യം മാത്രം. മനുഷ്യന്റേയും നായ്ക്കളുടേയും  തലച്ചോറിന്റെ മദ്ധ്യഭാഗം വളരെയധികം സാമ്യമുള്ളതായി സ്ഥിതീകരിച്ചിട്ടുണ്ട്. ആ മദ്ധ്യഭാഗമാണ് വികാരഭാവങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനിലുണ്ടാവുന്ന വികാരഭാവങ്ങൾ ഈ സൃഷ്ടിക്ക് വളരെ വേഗം മനസ്സിലാവുന്നത്. നമ്മൾ വിഷമിക്കുമ്പോൾ നമ്മിലെ വിഷമമകറ്റാൻ അതിനു കഴിയുന്നു. നമ്മുടെ കോപം നിയന്ത്രിക്കുവാനും ശാന്തരാക്കുവാനും അതിനു പ്രത്യേക ഒരു കഴിവുണ്ട്. പലർക്കും ഇതനുഭവമുണ്ടാവും. ഇത് നായ്ക്കൾക്ക് ആത്മാവ് (സോൾ) ഉണ്ടെന്നതിനും നിദാനമാണ്. നാം പലപ്പോഴും അനുഭവിക്കുന്ന നമ്മുടെ ആന്തരീകശൂന്യത, അതറിഞ്ഞ് അതില്ലാതാക്കാനുള്ള ഈ സൃഷ്ടിയുടെ പ്രത്യേക കഴിവ് അതനുഭവിച്ചവർക്കേ മനസ്സിലാവു അതിന്റെ കുളുർമ്മ. 

സാത്വികമനശാസ്ത്രപഠനങ്ങൾ മറ്റൊന്നു കൂടി പറയുന്നു. വളർത്തുനായ്ക്കൾ തന്റെ യജമാനനെ സ്നേഹിക്കുന്ന അളവിൽ ലോകത്തിലെ മറ്റൊരു ജീവിയും സ്നേഹം പ്രകടിപ്പിക്കുന്നില്ല. യജമാനനു വേണ്ടി സ്വയം മരിക്കാൻ തയ്യാറാവുന്ന മറ്റൊരു ജീവി നായ്ക്കളെ വെല്ലാൻ ഇല്ല. അതുപോലെ വിശ്വാസമർപ്പിക്കാൻ ഇത്രത്തോളം ഉതകിയ മറ്റൊരു ജീവി ഈ ലോകത്തില്ല എന്നതും സത്യം. പിഞ്ചു കുഞ്ഞുങ്ങളെ അരുകിൽ കിടത്തി നമ്മൾ ആ മുറിവിട്ടാൽ, ആ പ്രാണന്റെ സുരക്ഷ നമ്മൾ തിരിച്ചെത്തും വരെ ഈ സൃഷ്ടി കാത്ത് നിർവ്വഹിക്കുന്നത് കണ്ടാൽ അൽഭുതപ്പെട്ടു പോകും. 

എന്നിട്ടും, ശുനകവർഗ്ഗത്തെ എന്നും നമ്മൾ കാണുന്നതും ആ പദപ്രയോഗം നടത്തുന്നതു (പട്ടി, നായ തുടങ്ങിയ പ്രയോഗങ്ങൾ) നീചവർഗ്ഗത്തെ താരതമ്യപ്പെടുത്തിക്കൊണ്ടാണെന്നത് തീർത്തും ഒരു അതിശയോക്തി തന്നെ! അതുപോലെ ഹിന്ദുമതവിശ്വാസത്തിലൂടെ കണ്ണോടിച്ചാൽ നമുക്ക് കാണാവുന്ന നിരവധി ഈശ്വരന്മാരുടെ പട്ടികയിൽ ഒരാൾക്കും ശുനകൻ വാഹനമായി ഇല്ല എന്നതും കൌതുകം തന്നെ. ഈശ്വരന്റെ തന്നെ പ്രതിഫലനമായതു കൊണ്ടാവാം ഒരു വാഹന്മാക്കി തരം താഴ്ത്താതിരുന്നത്!
അങ്ങിനെയുമൊരു ജന്മം.
 
മനുഷ്യരിൽ പലരും അറിയാതെ പോയ മഹത്തായ ഒരു ജന്മം. മഹത്വമറിഞ്ഞവർക്ക് ഇവിടെ കുറിച്ച ഓരോ വരികളിലും ഉൾകൊണ്ടിരിക്കുന്ന സത്യം ഏറെ മനസ്സിലാവും. ഈ അവസരത്തിൽ എന്റെ ഉറ്റ ചങ്ങാതിക്ക് തന്റെ ഉറ്റ തോഴനായ നായക്കുട്ടി നഷ്ടപ്പെട്ട അവസരത്തിൽ, തന്റെ സ്വപ്നത്തിൽ തന്നോട് മരിച്ചു പോയ വളർത്തുനായ കാതിൽ ഓതുന്ന രീതിയിൽ എഴുതിയ വരികൾ ഓർമ്മിച്ചു പോവുകയാണ്.

വിട്ടു പോകേണ്ടി വന്നെനിക്കെന്റെ ദേഹി
വിഷമം വേണ്ട, ഞാനാ പ്രാണനിലുണ്ടെന്നും
എനിക്കെന്നും നൽകിയ സ്നേഹമുകുളങ്ങളായ്
അനർഘമായെത്ര മുഹുർത്തങ്ങൾ പങ്കിട്ടു നാം
ഒന്നിച്ചുറങ്ങിയെണീറ്റ ദിനയാത്രി സന്ധികൾ
ഓർമ്മകളയവിറക്കി കാത്തിരിക്കും, ഞാൻ
വരും ജന്മത്തിൽ വീണ്ടുമൊന്നിച്ചു പാർക്കാൻ
വന്നിടും, സാരഥിപോലുമറിയാതെയൊരു നാൾ
തട്ടി വിളിച്ചിടും പടിവാതിലിലൂടെ മാസ്റ്ററെ
ഇടവേളയാമീ വിരഹസമയത്തോർത്തിടാം
ആദ്യമായ് നാം കണ്ടുമുട്ടിയ നിമിഷങ്ങളും
മാറോടണച്ചെന്നെ തലോടിയ ലാളനയും
കുട്ടിക്കാലത്തെയെന്റെ കുഞ്ഞുവികൃതികളും
നാമൊന്നിച്ചു പോയി രസിച്ച നാടുകളും
സാരഥി മടിയിൽ സുഖമായുറങ്ങിയതും
സന്ധ്യാസമയം സല്ലപിച്ചുലാത്തിയതും
കടൽക്കരെ പൂഴിയിൽ എഴുതിയ വരികൾ
ബ്രൂണോ എന്റെ മാത്രമെന്ന കുഴിവരകൾ
ഓർമ്മിക്കും ഞാനിനി കാണും വരേയ്ക്കും
ശാന്തനായ് ഞാനുറങ്ങീടുമങ്ങുയരങ്ങളിൽ
എന്നോർമ്മകളുറങ്ങുമെൻ മാസ്റ്ററോടൊപ്പവും!

-ഹരി കോച്ചാട്ട്-

Saturday, May 30, 2020

തിരിച്ചറിവിൽ കണ്ട വഴിയോരക്കാഴ്ചകൾ


ബാല്യം പഠിപ്പിച്ച പല ആദ്യപാഠങ്ങളും വിപരീതമായി തോന്നിയ ദിനങ്ങൾ! പ്രകൃതിക്കു എന്തോ പറഞ്ഞറിയിക്കാൻ പ്രയാസം തോന്നുന്ന തരത്തിൽ ഉള്ള ഒരു ഭംഗി അനുഭവപ്പെട്ട പ്രഭാതങ്ങളും, സായം സന്ധ്യകളും! ധൂമകൂപങ്ങൾ മങ്ങലേൽപ്പിക്കാത്ത മന്ദമാരുതൻ! അതെത്ര തലോടിയാലും മതിവരാത്ത ഒരു കുളുർമ്മ. വയലുകളിൽ വീണു കിടന്നിരുന്ന ആ കിളികൾ ഉന്മത്തരായി വീണ്ടും മരക്കൊമ്പുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു! മരങ്ങളെല്ലാം കിളിമരങ്ങളായി മാറിയിരിക്കുന്നു. സ്വപ്നങ്ങളിൽ കണ്ടിരുന്ന സ്വപ്നഭൂമികൾ പലതും അനുഭവത്തിൽ വന്നെത്തും പോലെ തോന്നിത്തുടങ്ങിയ ദിനരാത്രങ്ങൾ. ആകാശത്തിന്റെ നീലിമ ഏറിയിരിക്കുന്നു. മഴവില്ല്ലില്ലാത്ത കാർമേഘങ്ങൾ ഇല്ലാതായ പോലെ! മഴവെള്ളത്തിനു പോലും മാധുര്യമേറിയ പോലെ! എന്തൊരു മാറ്റം.

ആദ്യമൊക്കെ മനസ്സ് വേദനിച്ചിരുന്നു. ജീവനു തുല്യം സ്നേഹിച്ചവരെ മാറോടടുപ്പിക്കാൻ പഠിപ്പിച്ച ഗുരുനാഥൻ അവരുമായി അകലം കൽപ്പിച്ചിരിക്കുന്നു. വേദന മാത്രമായിരുന്നില്ല. ഭയം തോന്നിയ നിമിഷങ്ങൾക്ക് അടിമപ്പെടേണ്ടി വന്ന ദുരവസ്ഥയും കുറവല്ലായിരുന്നു. ലോകൈകരിൽ വിഭ്രാന്തി, നിരാശ, അസംതൃപ്തി, ഉൽകണ്ഠ, കോപം എന്നീ പഞ്ചഭൂതങ്ങൾ കൊടികുത്തി വാഴുന്നതായി തോന്നിച്ചു. ഒറ്റപ്പെട്ട അവസ്ഥയിൽ ഏകാന്തത കൂട്ടുകാരനായി സല്ലപിക്കാൻ വന്നപ്പോൾ ലോകവും, ലോകൈകരും കാണുവാനും മനസ്സിലാക്കുവാനും മറന്ന ചില മാനുഷികമൂല്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞ ഭാഗ്യത്തിൽ സന്തുഷ്ടി കാണാൺ ശ്രമിക്കുകയായിരുന്നു ഈ ആത്മാവ്. വിഷമാവസ്ഥയുടെ അവതാരക്രിയയിൽ അലിഞ്ഞു ചേർന്നിരുന്ന ആ വർണ്ണങ്ങൾ എത്ര അമൂല്യങ്ങളായിരുന്നെന്ന് ഇന്നോർക്കുന്നു. അത് ഏവർക്കുമായി പങ്കു വെച്ചില്ലെങ്കിൽ വിലയറിയാതെ ചിതലരിക്കില്ലേ?

നമ്മുടെ ജീവിതത്തിൽ വിലന്തെന്നറിയാതെ ഒരു കൈ അകലത്തിൽ നഷ്ടപ്പെടുന്ന പല മൂല്യങ്ങളും പിന്നൊരിക്കൽ നാം അതിന്റെ വിലയറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. ആ നഷ്ടത്തിന്റെ രുചി ഒരിക്കലെങ്കിലും അറിഞ്ഞിട്ട് മരിക്കാൻ സമയമേറെ വൈകിയിരിക്കും! പല മാറ്റങ്ങളുടേയും ശരിയായ വിലയും അതിന്റെ അൽഭുതവും മനസ്സിലാക്കുന്നത് അത്തരം മാറ്റങ്ങൾ പലരുടേയും മനസ്സുകൾ മാറ്റുമ്പോഴാണ്. അതുപോലെ, സഹിക്കാൻ പറ്റില്ല എന്നു തോന്നുന്നതും, ചെയ്യാൻ പറ്റില്ല എന്നു കരുതുന്നതും, മറികടക്കാൻ അസാദ്ധ്യമെന്ന് വിശ്വസിക്കുന്നതും, സത്യത്തിൽ ഇതിനൊക്കെ വിപരീതമാണെന്ന്  നമ്മെ പഠിപ്പിക്കുന്നത് ഒന്നേയുള്ളു, സാഹചര്യങ്ങൾ. സാഹചര്യങ്ങൾ പലതും മനസ്സിൽ നിന്നും മായ്ച്ചു കളയും, മറക്കാൻ സഹായിക്കും എന്നാൽ അതു പോലെ തന്നെ മറന്നു പോയ പലതും ഓർമപ്പെടുത്തും, മായ്ഞ്ഞു പോയ പലതിന്റേയും ശോഭ തെളിയിക്കുകയും ചെയ്യും. സാഹചര്യങ്ങൾക്കും മനസ്സിനും തമ്മിൽ ഒരു അഗാധമായ ബന്ധമുണ്ട്. സാഹചര്യങ്ങളാണ് പലപ്പോഴും മനസ്സിന്റെ ഗതിക്ക് വ്യതിയാനങ്ങൾ സൃഷ്ടിക്കാറുള്ളത്. അത്തരത്തിൽ മനസ് നന്നാവുമ്പോൾ മനുഷ്യനും നന്നാവുന്നു എന്നത് പ്രകൃതിനിയമം.

ഇതെഴുതുമ്പോൾ പണ്ടെവിടെയോ വായിച്ച അർത്ഥവത്തായ ചില വരികളാണ് ഓർമ്മയിൽ വരുന്നത്.

മനസ്സു നന്നാവട്ടെ,
മതമേതെങ്കിലുമാവട്ടെ;
മാനവഹൃദയത്തിൻ ചില്ലയിലെല്ലാം
മാമ്പൂക്കൾ വിരിയട്ടേ!

ഞാനീ പറഞ്ഞു വരുന്ന തരത്തിലുള്ള ഒരു സാഹചര്യത്തിലൂടെയാണ് ഞാനും നിങ്ങളൂമൊക്കെ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് അല്ലെങ്കിൽ കോവിഡ് ദശയിൽ കടന്ന് പോയത്. നമ്മൾ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. മാറ്റങ്ങളുടേയും തിരിച്ചറിവിന്റേയും പാഠങ്ങൾ നമ്മുക്ക് നൽകുന്ന ഇന്നത്തെ ലോകമെന്ന ഗുരുനാഥന്റെ ഗുരുവചനങ്ങൾ ഞാൻ ഓർത്തു പോവുകയാണ്.
അകലങ്ങളിലേയും, അയൽവക്കങ്ങളിലേയും മനപ്പൊരുത്തമില്ലായ്മയും അനുഷ്ഠാനകർമ്മ മറവികളും മനുഷ്യൻ അകലെനിന്നും മണത്തറിയും! എന്നാൽ സ്വഭവനത്തിലെ മറവികൾ അവന്റെ കൈയകലത്തിലായിട്ടും അറിയാൻ മറക്കുന്നു. മനസ്സിന്റെ രുചികളിൽ ഒന്നാണാല്ലോ കഴിവ്. അതില്ലാഞ്ഞിട്ടല്ല. മറിച്ച്, കഴിവിന്റെ കേന്ദ്രീകരണസ്ഥാനം അസ്ഥാനത്തായതു തന്നെ കാരണം! ആ അസ്ഥാനം ശരിയാം വിധം സ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചതോ ലോകം മുഴുവൻ ഇന്നു വെറുപ്പോടെ ശപിക്കുന്ന അദൃശ്യമായ കോവിഡ്-19 എന്ന പകർച്ചവ്യാധി! അല്ലേ?

ഏറെ വിചിത്രം. കാരണം വെറുപ്പിൽ നിന്നും കരുത്തിന്റെ വിലയെന്തെന്ന് നമുക്ക് പറഞ്ഞു തരുന്നു!
നാം ഏറെ അഹങ്കരിച്ചിരുന്നു നമ്മുടെ വിലയോർത്ത്. അതൊന്നു കൊണ്ട് തന്നെ പലരേയും വെറുത്തിരുന്നു ഇന്നലെ വരെ. ഇന്ന് നാം അറിഞ്ഞു നമ്മുടെ വില. നാം ഒരിക്കൾ പഠിച്ചിരുന്നു ജീവിതത്തിൽ ആരേയും വില കുറച്ചു കാണരുതെന്ന്. ആറടി മണ്ണുപോലും അവസാനം സ്വന്തമെന്ന് പറയാനാവാതെ ശവക്കൂനകളായി, വെള്ള തുണിയിൽ കെട്ടിവരിഞ്ഞു വിറകുകൊള്ളികൾ പോലെ അഗ്നിക്കിരയായ സമൂഹത്തിലെ കുബേരന്മാരുടേയും, മാന്യന്മാരുടേയും ദേഹങ്ങൾ നമ്മൾ കണ്ടു കോവിഡ് ദശയിൽ! അഹങ്കരിക്കാൻ നമുക്കെന്തുണ്ട്? ശ്വാസം നിലച്ചാൽ സകലരും ഉറുമ്പരിക്കുന്ന ഒരു മാംസകഷ്ണം മാത്രം!

ഇന്നലെ വരെ നാം കരുതിയിരുന്നു, ജീവിതത്തിൽ സന്തോഷത്തിന്റെ ദിനങ്ങളും വിഷമത്തിന്റെ ദിനങ്ങളും ഉള്ളതിൽ ആദ്യത്തേത് മാത്രം നമുക്ക് സ്വീകാര്യമെന്ന്. എന്നാൽ നമുക്കാകെയുള്ളത് രണ്ടാമത്തേത് മാത്രമാകുമ്പോൾ നാം ഗതിയില്ലാതെയാണെങ്കിലും അതും സ്വീകരിക്കും. കോവിഡ് ദശ അതും നമ്മെ പഠിപ്പിച്ചു. എന്നാൽ ആ പാതത്തിൽ മറ്റൊരു രഹസ്യവുമുണ്ടായിരുന്നു! അതെന്തെന്നല്ലേ? നല്ല ദിവസങ്ങൾ സന്തോഷം തരുമെങ്കിൽ  വിഷമസന്ധികൾ നമുക്ക് തിരിച്ചറിവുകൾ സമ്മാനിക്കുന്നു എന്നതായിരുന്നു ആ സത്യം. 
കുതിച്ചുയർന്ന പരിഷ്കാരങ്ങളുടേയും മുഞ്ചിയ ജീവിത ലയങ്ങളുടെയും ലഹരിയിൽ നാം പണ്ടു സ്നേഹിച്ച പലരേയും മറന്നു. നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്ന ഈ ദുരവസ്ഥയിലാണ് ആ പേരുകൾ പലതും തെളിഞ്ഞു വരുന്നതായി കണ്ടത്. ആ തിരിച്ചറിവുണ്ടായപ്പോഴേക്കും പലരും മൃതിപ്പെട്ട് പോയിരിക്കുന്നു അല്ലെങ്കിൽ കണ്ടെത്താദൂരത്തായി കഴിഞ്ഞിരിക്കുന്നു! ജീവിതത്തിൽ ഇന്നുവരെ ഉറങ്ങുകയായിരുന്നോ എന്നു തോന്നിപ്പോയി. അതെ, പലരേയും അറിയാതെ വേദനിപ്പിച്ചിരിക്കാം. അങ്ങിനെ വേദനപ്പെട്ടവർ ഉറങ്ങിയോ എന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്ന് ഓർക്കുമ്പോൾ സ്വയം ലജ്ജിച്ചു നമ്മളിൽ പലരും. ശരിയല്ലേ?
നമുക്ക് ചുറ്റും അനുഭവപ്പെട്ട വ്യത്യാസങ്ങൾ കണക്കിലെടുത്താൽ ഏറെയാണ്. ചക്രവാളം തിരിഞ്ഞു കറങ്ങി നമ്മൾ പണ്ടു കണ്ടനുഭവിച്ച ജീവിതാനുഭവങ്ങളയവിറക്കിപ്പിച്ച ഒരു പ്രതീതി. തിരിച്ചറിവിലൂടെ മാറിമറിഞ്ഞ ജീവിതം ഒരു ശാപമെന്ന് പറയാൻ സാധിക്കുമോ? അത് ഒരനവധി അനുഗ്രഹങ്ങളുടെ  കൂട്ടങ്ങളായേ എനിക്ക് കാണുവാനും അനുഭവിക്കുവാനും കഴിയുന്നുള്ളു. ഒന്നു ശ്രദ്ധിച്ചു മനസ്സിരുത്തി മനസ്സിലാക്കിയാൽ ഏവരും അത് സമ്മതിക്കുകയും ചെയ്യും.

ദൂരങ്ങളുടെ അകലം കുറഞ്ഞപോലെ,  ഇന്നലെ വരെ കാണുമ്പോൾ തലതിരിച്ച് നടന്നവർ ഇന്നു കാണൂമ്പോൾ ചുഞ്ചിരിക്കുന്നത് പോലെ, രാത്രിക്കു മുൻപ് സകലരും വീട്ടിലെത്തി പടിപ്പുര പൂട്ടുന്ന കാലം വീണ്ടും ആഗതമായ പോലെ, വളപ്പിൽ ഉണങ്ങി വരണ്ട ചാലുകൾ കൃഷിത്തടങ്ങളായി വീണ്ടും മാറിയ കാഴ്ച, വീട്ടിൽ നട്ടുവളർത്തിയ വസ്തുക്കളിൽ നിന്നും പണ്ടെങ്ങോ അനുഭവിച്ചിരുന്ന രുചി നാവിൽ വീണ്ടും വന്നെത്തിയ അനുഭവം, സമയത്തുറങ്ങി എണീക്കുമ്പോഴത്തെ ഉന്മേഷം പണ്ടു വിദ്യാലയത്തിൽ പോയിരുന്ന കാലത്തേക്ക് വീണ്ടും കൊണ്ടു ചെന്നെത്തിച്ച പ്രതീതി, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെ രുചി പാടെ മറന്നിരിക്കുന്നു, വീട്ടു ഭക്ഷണത്തിന്റെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിനോടൊപ്പം ആരോഗ്യനില ഏവർക്കും മെച്ചപ്പെട്ടിരിക്കുന്നു എന്നതും മറ്റൊരു സത്യം, തൊട്ടതിനെല്ലാം മരുന്നു കഴിക്കുന്ന സ്വഭാവം താനേ മറന്നിരിക്കുന്നു, വീട്ടിലെല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നത് ഓണത്തിനും, പിറന്നാളുകൾക്കും, വിശേഷസദ്യകൾക്കുമായിരുന്നു. എന്നാൽ ഈ തിരിച്ചറിവ് അതെന്നുമാക്കി മാറ്റിയിരിക്കുന്നു. 
ഉണ്ണിയായിരുന്നപ്പോഴാണ് ഇന്നത്തെ അറുപത് വയസ്സുകാരൻ പണ്ടിങ്ങനെ കണ്ടിട്ടുള്ളതെന്നു പറഞ്ഞാൽ ഉറക്കമുണർവ്വിനായി 54 വർഷമെങ്കിലും എടുത്തിരിക്കുന്നു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ഇതു മാത്രമോ? നടന്നു എവിടെയെങ്കിലും പോയ കാലം എന്നോ മറന്നിരുന്നതാണ്. അക്കാലം ഇതാ മുന്നിൽ! സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് സ്വയം മനസ്സിലാക്കാൻ നന്നേ വിഷമിച്ചു.

അതിരാവിലെ കേട്ടിരുന്ന അമ്പലത്തിൽ നിന്നുള്ള നാമമില്ല, പകരം വീട്ടിലെ നാമമുറിയിൽ നിന്നും പണ്ടു കേട്ടിരുന്ന പാരായണം കേട്ട് ഉണരാനുള്ള ഭാഗ്യം വീണ്ടും വരദാനമായി ഈശ്വരൻ തന്നിരിക്കുന്നു. നാടുകൊട്ടി വിളിച്ചിരുന്ന കല്യാണങ്ങൾ വീട്ടുകാരിൽ ഒതുങ്ങിയിരിക്കുന്നു, അല്ലെങ്കിൽ വീട്ടുവിശേഷം വീട്ടരുടെ മാത്രമായി മാറിയിരിക്കുന്നു എന്ന് ചുരുക്കം. അതുകൊണ്ട് പ്രയോജനങ്ങൾ എത്രയെത്ര. ആരു എന്തു സമ്മാനം തന്നുവെന്ന് ഓർത്തിരിക്കണ്ട, എത്ര അങ്ങോട്ട് തിരിച്ചു കൊടുക്കണമെന്ന് കുറിച്ചിടണ്ട, അയൽവക്കത്തേക്കാൾ അല്ലെങ്കിൽ ഒരു ബന്ധുവിനേക്കാൾ കേമമായി ഘോഷിക്കണമല്ലോ എന്നോർത്ത് മനസ് വിഷമിപ്പിക്കണ്ട, ധൂർത്തടിച്ചു കളയാറുള്ള ആ പണം കൊണ്ട് പല നല്ല കാര്യങ്ങളും ചെയ്യാനും ഭാഗ്യമുണ്ടായി..... അങ്ങിനെ പോകും ഗുണവിശേഷങ്ങൾ!

എത്രനല്ല സ്വഭാവങ്ങളാണ് ആരും അടിച്ചേൽപ്പിക്കാതെ ചെയ്യാൻ തുടങ്ങിയത്? പുറമെ നിന്നും വന്നാൽ അകത്തു കയറും മുൻപ് കാലും കൈയ്യും കഴുകുവാൻ ശീലിച്ചു, മറക്കാതെ ദിവസം ഒരു നേരമെങ്കിലും സമൃദ്ധമായി സ്നാനശീലത്തിൽ ഏർപ്പെടുവാൻ ഇന്നു ആരുടേയും നിർബ്ബന്ധമോ വഴക്കോ വേണ്ടെന്നായി, ഈശ്വരനെ പോലും വന്ദിക്കുവാനായി കൈകൾ പൊക്കുവാൻ പ്രയാസപ്പെട്ടിരുന്ന ന്യുജൻ ഇന്നാണെങ്കിൽ ആരെ കണ്ടാലും കൈ പിടിച്ചു കുലുക്കാതെ വിനീതനായി കൈകൾ കൂപ്പി വന്ദിക്കുവാൻ പഠിച്ചിരിക്കുന്നു! അമ്മയുടേയും, ഭാര്യയുടേയും, അനിയത്തിമാരുടേയും ഭക്ഷണത്തിന്റെ രുചി സമ്മതിക്കുമ്പോഴത്തെ ജാള്യതയുടെ ലവണത്വം ആദ്യമായി മനസ്സിലായ നിമിഷവും മറക്കവയ്യ. ഇതൊക്കെ പുറം ലോകത്തെ മാറ്റങ്ങളായി കണക്കിലെഴുതാനാണ് ഭാവമെങ്കിൽ ഒന്നുള്ളിലേക്ക് നോക്കു. സ്വയം പലതും തിരിച്ചറിഞ്ഞില്ലേ ഈ കോവിഡ്-19 കാലത്ത്? ഇല്ലെന്നു പറയാൻ ആർക്കും പറ്റില്ല.

നാം ഇന്നു കടന്നു പോകുന്ന ദുരവസ്ഥ ഒരിക്കലും ഒരു ശാപമായി കാണരുത്. ജീവിത പന്ഥാവിൽ കാലിടറുന്ന അവസരങ്ങളും, കാലിടറി വീഴുന്ന അവസ്ഥയുമാണ് നമ്മുടെ ഏറ്റവും വലിയ തിരിച്ചറിവുകൾ. നമ്മൾ സത്യത്തിൽ ആരാണെന്നും, നമുക്കാരായി തീരാമെന്നും നമ്മെ മനസ്സിലാക്കി തരുന്ന അപൂർവ്വ നിമിഷങ്ങളാണവ. അത്തരം അവസരങ്ങളാണ് നമ്മെ നെറ്റിയിലെ നിസ്ക്കാര തഴമ്പിനും, കുങ്കുമ കുറിയ്ക്കും, കഴുത്തിലെ കുരിശുമാലയ്ക്കും അപ്പുറമുള്ള മനുഷ്യനെ കണ്ടെത്താൻ പ്രാപ്തരാക്കുന്നത്. നമുക്കുണ്ടാവുന്ന  അനുഭവങ്ങളാണ് തിരിച്ചറിവുകളുടെ തന്മാത്രകൾ. തിരിച്ചറിവുകളാണ് ഏതൊരു തിരിച്ചു വരവിനും നിദാനം എന്നു പറയുന്നതെത്ര ശരിയാണ്. തിരിച്ചറിവുകൾ നമുക്ക് പ്രതീക്ഷകളേകുന്നു. പ്രതീക്ഷകളാണ് നാളെയുടെ നിറക്കൂട്ടുകൾ. നമ്മുടെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ സ്വന്തമായി തോന്നുന്ന, തുറന്ന കണ്ണുകളിലെ സ്വപ്നങ്ങൾ, ആ സ്വപ്നങ്ങൾ നൽകുന്ന പ്രതീക്ഷകൾ. പ്രതീക്ഷയോടെ അവയൊക്കെ വെട്ടിപ്പിടിക്കാനുള്ള ഒരു പുതിയ ഉണർവ്വോടെയുള്ള തുടക്കം. അതാണ് ഇന്നത്തെ ദുരവസ്ഥ നമുക്ക് തരുന്നത്. ഒന്നു ഗാഢമായി ആലോചിച്ചാൽ അത് മനസ്സിലാവും.

അത്തരത്തിൽ നാമറിയാതെ നമ്മിൽ ഉണർന്ന ഉന്മേഷങ്ങളിൽ പ്രധാനമായവ ഏന്തെല്ലാമായിരുന്നു എന്നത് ആലോചിച്ചിട്ടുണ്ടോ? തിരിച്ചറിയാൻ കഴിയാതെ പോയെങ്കിൽ അതറിയണം. കാരണം ഒരഥിതിയെപ്പോലെ വന്നു ചേർന്ന ആ ചേതനകൾ കൈവിടാതിരിക്കുക തന്നെ വേണം. ആ ചേതനകളീൽ ചിലതെങ്കിലും നമുക്കിവിടെ തിരിച്ചറിയാം.

  •  മാറ്റങ്ങൾക്കൊപ്പം മാറിയപ്പോൾ സ്വയം വെളിപ്പെടുത്തിയ ഗുണങ്ങൾ:

അനുരൂപീകരണം (അഡാപ്റ്റബിലിറ്റി): പരിതസ്ഥിതിയോട് ഇണങ്ങി ചേരുവാനുള്ള കഴിവ്. ശരിയല്ലേ? പല സുഖസൌകര്യങ്ങളും നാം ജീവിതത്തിൽ മിനഞ്ഞെടുത്തു, ദൈനം ദിനം അനുഭവിച്ചു കൊണ്ടിരുന്നു. എന്നും അനുഭവിച്ചിരുന്നതിനാൽ ആ ആഢംബരങ്ങളുടെ തിളക്കവും, ആഴവും അറിഞ്ഞിരുന്നില്ല. ഏറെ ഇഷ്ടമുള്ള രുചിയുള്ള ഭക്ഷണം തുടർച്ചയായി കഴിച്ചാൽ അതിന്റെ രുചി മായും പോലെ! എന്നാൽ പെട്ടെന്ന് എല്ലാം നമുക്ക് ഒരല്പ നാളത്തേക്കാണെങ്കിലും വേർപെടേണ്ടി വന്നു അല്ലെങ്കിൽ തിരസ്കരിക്കേണ്ടി വന്നു. എന്നിട്ട് എന്തുണ്ടായി? അത്തരം തിരസ്കരിക്കലിൽ നിന്നും ആരെങ്കിലും മരിച്ചോ? ഇല്ലല്ലോ? നാം അറിയാതെ പുതിയ ഒരു ക്രമപ്രകാരമായി അതുമായി സ്വയം പൊരുത്തപ്പെട്ടു. എന്നാൽ അതിൽ നിന്നും നാം നേടിയ വൈശിഷ്ടങ്ങൾ നമ്മളിൽ പലരും അറിഞ്ഞിരിക്കില്ല എന്നത് സത്യം. ഭാവിയിൽ ഇനിയുമൊരു വിഷമഘട്ടത്തിൽ ചെന്നു പതിക്കാൻ നിർബ്ബന്ധിതരായാൽ ഇന്നു നാം നേടിയെടുത്ത അനുരൂപീകരണം എളുപ്പത്തിൽ അന്ന് ഉപയോഗിക്കാം.

സർഗ്ഗശക്തി (ക്രിയേറ്റിവിറ്റി): അതെങ്ങിനെയെന്നല്ലേ? നമ്മൾ പതിവു പോലെ ഓഫീസിൽ പോയിരുന്ന സമയത്ത്, മീറ്റിങ്ങുകൾക്കിടയിലും ഉച്ചയൂണു കഴിഞ്ഞു കിട്ടുന്ന സമയവും എന്താണ് ചെയ്യാറുണ്ടായിരുന്നത്? ഒന്നുകിൽ അതുമിതും പറഞ്ഞു സമയം കളയും, അല്ലെങ്കിൽ ഇന്റർ നെറ്റ് നോക്കി സമയം കളയും, അതുമല്ലെങ്കിൽ ഫോണിൽ കൂടി സംസാരിച്ചോ, അല്ലെങ്കിൽ മെസേജുകൾ അയച്ചോ സമയം കളഞ്ഞിരുന്നു എന്നതല്ലേ സത്യം? എന്നാൽ വീട്ടിൽ ഇരുന്നു ജോലിയെടുക്കാൻ നിർബ്ബന്ധിതമായി നിയമിതനായപ്പോൾ നമുക്ക് ചെറിയ ഇടവേളകളായി കിട്ടുന്ന അവസരങ്ങൾ എങ്ങിനെ നമ്മൾ ഉപയോഗിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ? ഒന്നുകിൽ അടുക്കളയിൽ എന്തെങ്കിലും പെട്ടെന്ന് ഉണ്ടാക്കാൻ ശ്രമിക്കും, അല്ലെങ്കിൽ തുണി കഴുകാനോ, തുണികൾ ഇസ്തിരി ഇടാനോ, ചെടികൾക്ക് നനക്കാനോ, കുട്ടികൾ പഠിക്കുന്നുണ്ടോ എന്നു നോക്കാനോ, അല്ലെങ്കിൽ അവർക്കു എന്തെങ്കിലും പറഞ്ഞു കൊടുക്കാനോ, അല്ലെങ്കിൽ തനിക്കു അടുത്ത ചെറിയ ഇടവേള കിട്ടുമ്പോൾ ഉത്തരമായി എഴുതി കാണിക്കാൻ അവർക്കു ചോദ്യങ്ങൾ നൽകുകയോ, ഇനി അതുമല്ലെങ്കിൽ ടി. വി-യിൽ കൂടി നാട്ടിൽ എന്തു നടക്കുന്നു എന്നന്വേഷിക്കാനോ അത്തരം കുഞ്ഞിടവേളകൾ ഉപയോഗിച്ചിരുന്നു എന്നു ഞാൻ പറഞ്ഞാൽ എതിർക്കാൻ എത്ര പേരുണ്ടാവും? എന്തിനു പറയുന്നു. ബാർബറ് ഷോപ്പുകൾ അടച്ച കോവിഡ് ദശ കാലയളവിൽ സ്വയമായി വളരെ മനോഹരമായി തലമുടി വെട്ടാൻ പോലും പഠിച്ചു എന്നതിലപ്പുറം മറ്റൊരു തെളിവ് വേണോ സർഗ്ഗശക്തി ഏറിയെന്നു തെളിയിക്കാൻ?

  • സമാനധർമ്മങ്ങളോടുള്ള പൊരുത്തപ്പെടൽ

പരസ്പരബന്ധങ്ങൾ (കണക്ഷൻസ്): അയൽവക്കം മറന്നു തുടങ്ങിയിരുന്നു നമ്മളിൽ പലർക്കും! ബന്ധുക്കൾ അപരിചിതരായിക്കഴിഞ്ഞിരുന്നു നമ്മുടെ ഇടയിൽ! വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന ദിവസങ്ങൾ മാഞ്ഞു പോയ്ക്കൊണ്ടിരുന്ന അത്തരം ബന്ധങ്ങൾ ഉയർത്തെഴുന്നേൽപ്പിക്കുകയായിരുന്നില്ലേ?.  ഒന്നാലോചിച്ചു നോക്കു. കഴിഞ്ഞ മാസങ്ങളിൽ എത്ര ബന്ധങ്ങൾ നാം പുതുക്കി? എത്ര പേരോട് സംസാരിക്കാൻ നമ്മുക്ക് സമയമുണ്ടായി? അങ്ങിനെ നാം പലരോടും സംസാരിക്കാൻ സമയം കണ്ടെത്തിയപ്പോൾ നമ്മുടെ സ്വരം ഏറെ നാളുകൾക്കു ശേഷം കേൾക്കാൻ കഴിഞ്ഞവരുടെ സന്തോഷവും സംതൃപ്തിയും നമ്മളിൽ എത്രപേർ മനസ്സിലാക്കി? കോവിഡ് ദശക്ക് മുൻപ് എത്ര ദിവസം നമ്മൾ സ്വന്തം കുട്ടികൾക്കൊപ്പം ഒരല്പം സമയം വീട്ടിൽ ചെന്നാൽ ചിലവഴിക്കാറുണ്ടായിരുന്നു? എത്ര പ്രഭാതങ്ങളിലും, രാത്രികളിലും നമ്മൾ ഒരു കുടുംബമായിരുന്ന് പ്രാതലും, അത്താഴവും കഴിച്ചിരുന്നു. അങ്ങിനെ ഒരുമിച്ചു ചിലവാക്കിയ സമയങ്ങളിൽ എത്രയധികം നമ്മിലുണ്ടായ അകലങ്ങൾ നമ്മൾ ഇല്ലാതാക്കി എന്ന് നമ്മളറിഞ്ഞോ?

ഉപകാരസ്മരണ (ഗ്രാറ്റിറ്റ്യൂഡ്): കോവിഡ് ദശയ്ക്ക് മുൻപ് രാവിലെ ഓരോ വീട്ടിലും നെട്ടോട്ടങ്ങൾ ആയിരുന്നു. അതെവിടെ, ഇതെവിടെ, അതു കണ്ടോ, ഇതു കണ്ടോ എല്ലാറ്റിനും പുറകെ ഓടാൻ അമ്മ അല്ലെങ്കിൽ ഭാര്യ. സ്വയം കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങിയപ്പോൾ അമ്മയുടേയും , ഭാര്യയുടേയും വിലയറിയുവാൻ തുടങ്ങി, അതിനോടൊപ്പം ഉള്ളിൽ ബഹുമാനവും. അതുപോലെ തന്നെ പരാതികൾക്കും, പോരായ്മകൾക്കും അന്ത്യമില്ലായിരുന്നു കോവിഡ് ദശയ്ക്ക് മുൻപ്. കോവിഡ് ദശയിൽ വിഭവങ്ങളുടെ എണ്ണം കുറഞ്ഞാലും, രുചിയല്പം കുറഞ്ഞാലും പരാതിയേ ഇല്ലാതായി. എല്ലാറ്റിനും രുചിയുമേറി! സത്യത്തിൽ ഉണ്ടായതെന്താണ്? നമ്മളിൽ ഉപകാരസ്മരണ വളർന്നു. പ്രയത്നത്തിന്റെ വിലയറിഞ്ഞു തുടങ്ങി. ഉള്ളതു കഴിച്ചു അരമുറുക്കി കെട്ടാൻ പഠിച്ചു. വീട്ടിൽ വഴക്കുകൾ (തർക്കങ്ങൾ) കുറഞ്ഞു. തമ്മിൽ തമ്മിൽ കൂടുതൽ അറിയാൻ തുടങ്ങി. അറിഞ്ഞു ജീവിക്കാൻ തുടങ്ങി. നമ്മൾ മനുഷ്യരിലേക്കു തിരിച്ചു വരുവാൻ തുടങ്ങി!
അതുപോലെ, സേവനത്തിന്റെ വില. ഉയരങ്ങളിൽ ഇരിക്കുന്നവരെ മാത്രം ബഹുമാനിക്കുന്ന ഒരു കാലത്തായിരുന്നു നാം ജീവിച്ചിരുന്നത്. പാഠശാലകൾ അടച്ചപ്പോൾ കുട്ടികൾക്ക് അദ്ധ്യാപകരുടെ വിലയറിഞ്ഞു, കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടി വന്നപ്പോൾ മാതാപിതാക്കൾക്ക് അദ്ധ്യാപകരുടെ പ്രയാസങ്ങളും അവരുടെ സേവനത്തിന്റെ മഹിമയും അറിയാനിടയായി. ആശുപത്രികൾ തൊട്ടതിനും തുമ്മിയതിനും ചെന്നു കയറാൻ അനുവദിക്കാതെയായപ്പോൾ ആതുരസേവനത്തിന്റെ വിലയറിഞ്ഞു. കോവിഡെന്ന അതിഭീകരപകർച്ചവ്യാധിയെ ഭയന്നു മാനവർ വീടുകളിൽ ഓടിയൊളിച്ചപ്പോൾ, സ്വയജീവനർപ്പിച്ചു മരണത്തോട് മല്ലിടുന്ന രോഗികളെ ശുശ്രൂഷിക്കുന്ന പരികർമ്മിണികൾക്ക് അല്ലെങ്കിൽ നേർസുമാരുടെ സേവനത്തിന്റെ വില പലർക്കും മനസ്സിലായി. അതുപോലെ തന്നെ വീടുകളിൽ വീട്ടുവേലക്കാർ വരാതായപ്പോൾ അവർ നൽകിയിരുന്ന നട്ടെല്ലൊടിയുന്ന ജോലിയുടെ വിലയും കാഠിന്യവും വീട്ടുകാർ അറിഞ്ഞു. അവരോടുള്ള ബഹുമാനവും കൂടി. ചുരുക്കി പറഞ്ഞാൽ തമ്മിൽ തമ്മിൽ ബഹുമാനിക്കാൻ കോവിഡ് ദശ നമ്മെ വീണ്ടും പഠിപ്പിച്ചു എന്നർത്ഥം. 

  •       സ്വയപരിപാലന ശീലങ്ങൾ

ആത്മശിക്ഷണം (സെൽഫ് ഡിസിപ്ലിൻ): സമയത്തിന്റെ വില മറന്ന ഒരു ജീവിതമായിരുന്നു നമ്മളിൽ പലർക്കും. എന്നാൽ കോവിഡ് ദശയിൽ അകപ്പെട്ടപ്പോഴോ? വീട്ടുകാരുടെ ടിവിക്ക് മുന്നിലുള്ള സമയത്തിന് ഒരതിർവരമ്പുണ്ടായി! സമയം തെറ്റിയുള്ള ഭക്ഷണശീലങ്ങൾക്ക് ഒരറുതി വന്ന അനുഭവം. അത്, ശാരീരികനന്മകൾ കൈവരിക്കാൻ സഹായിച്ചു എന്നതിന് ഒരു സംശയവും വേണ്ട!
സ്വാശ്രയശീലം (സെൽഫ് കെയർ): സ്വയം നമ്മെകൊണ്ടാവുന്ന കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചു എന്നതാണ് കോവിഡ് ദശ നമുക്ക് വരദാനമായി തന്നെ മറ്റൊരു സൽകർമ്മം. മുൻ പറഞ്ഞ പോലെ ആഹാരക്രമത്തിൽ ചിട്ട വന്നതോടെ ശരീരം നന്നാവാൻ തുടങ്ങി. നാമറിയാതെ നമ്മുടെ ശരീരത്തെ പരിപാലിക്കാൻ നമ്മൾ പഠിച്ചു. അതുപോലെ തന്നെ വ്യായാമം. നടന്ന കാലം മറന്നു തുടങ്ങിയിരുന്നു. എന്തിനും കാറോ അല്ലെങ്കിൽ ഇരുകാലി വാഹനമോ? അതിനും ഒരു ശാന്തതയായി. പുറമെയുള്ള നല്ല വായു ശ്വസിച്ചു കൊണ്ട് മുറ്റത്തെങ്കിലും ഒരല്പം ഉലാത്താൻ നമ്മൾ സമയം കണ്ടെത്തി. ഇതെല്ലാം ചേരുംപടിക്ക്  ചേർന്നപ്പോൾ സുഖനിദ്രയും തനിയെ വന്നണഞ്ഞു.

  •       മനസ്സിനു വന്ന മാറ്റങ്ങൾ

നാളെയുടെ പ്രതീക്ഷകൾ (എക്സ്പക്റ്റേഷൻസ്): നല്ലകാലത്ത് മറ്റൊരു നല്ല കാലത്തെ കുറിച്ചു നമ്മൾ സ്വപ്നം കാണാറില്ല. എന്നാൽ വിഷമകാലഘട്ടത്തിൽ നാളെയുടെ പ്രതീക്ഷകളായിരിക്കും നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശുഭപ്രതീക്ഷകളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജമായിരിക്കും നമ്മെ മുന്നോട്ട് നയിക്കുന്നത്. അതു തന്നെയല്ലേ ഈ കോവിഡ് ദശയിൽ നമുക്കും സംഭവിച്ചിരിക്കുന്നത്? പകർച്ചവ്യാധി അകന്നു പോകുമെന്ന പ്രതീക്ഷ, മനുഷ്യനായി ജീവിക്കുന്ന ഒരു ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള പ്രതീക്ഷ! സ്വപ്നങ്ങൾ എല്ലാം അസ്തമിച്ചു എന്നു കരുതിയ പല മനസ്സുകൾക്കും ഒരു പുതിയ പ്രതീക്ഷ അങ്ങകലെ അവരെ മാടിവിളിക്കുന്ന പോലെ തോന്നിയിരുന്നില്ലേ? ആ നല്ല നാളെയും പ്രതീക്ഷിച്ചുള്ള കാത്തിരുപ്പ്. അങ്ങിനെയുള്ള പ്രതീക്ഷകൾ നിറഞ്ഞ ശുഭാബ്ദി വിശ്വാസത്തോടെയുള്ള കാത്തിരുപ്പ് തന്നെ ഒരു സുഖമാണ്. മനസ്സിന്റെ നില അത്തരം പ്രതീക്ഷകളുമായി വിശ്രമിക്കുമ്പോൾ മനുഷ്യനിൽ ശാന്തതയുടെ ആഗമനത്തിന്റെ തുടക്കമായിരിക്കും പൊട്ടി മുളക്കുക. പെട്ടെന്നു ഭാവം മാറ്റുന്ന മാനസിക ചാഞ്ചല്യമായ കോപഭാവങ്ങൾ കുറയും, പലതിനോടുമുള്ള അവജ്ഞ കുറയും, ആദരവു വർദ്ധിക്കും, ക്ഷമിക്കാൻ മനസ്സിനു പക്വതയേറും, എന്തിനു പറയുന്നു മനസ്സിന്റെ പ്രായം വരെ കുറയുന്ന ഒരു അവസ്ഥയാവും നമുക്കുണ്ടാവുക. അതല്ലേ നാം അനുഭവിച്ചതും?

ഇപ്പോൾ എല്ലാം മനോമുകുരത്തിൽ തെളിയുന്നുണ്ടാവും അല്ലേ, നമുക്ക് തിരിച്ചു കിട്ടിയതെന്തെല്ലാമാണെന്ന്? അല്ലെങ്കിൽ നമുക്ക് നഷ്ടപ്പെട്ടിരുന്നത് എന്തു വലിയ സമ്പാദ്യങ്ങളും മൂല്യങ്ങളും ആയിരുന്നെന്ന്? ഒരൊറ്റ ജീവിതവും പറഞ്ഞറിയിക്കാൻ സാദ്ധിക്കാത്ത നമ്മളിൽ ഒളിയിരിക്കുന്ന അമൂല്യസാദ്ധ്യതകളും, അതല്ലേ മനുഷ്യ ജീവിത? തിരിച്ചു കിട്ടിയതൊന്നും നഷ്ടപ്പെടുത്തരുത് അല്ലെങ്കിൽ മറക്കരുത്. പ്രയോഗിക്കും തോറും ഏറുന്ന മൂല്യങ്ങളാണവ. പണ്ടെങ്ങോ നമ്മൾ കണ്ടു മറന്ന വഴിയോരക്കാഴ്ചകൾ ഒരുണർവ്വിൽ വീണ്ടും നമ്മൾ തിരിച്ചറിഞ്ഞ ഈ അവസ്ഥ നമുക്ക് മറക്കാനാവുമോ ഈ ജീവിതത്തിൽ? ഒരിക്കലുമില്ല എന്ന ആരവം ഞാൻ കേൾക്കുന്നു! അതുകൊണ്ട് പരിമിതികളും വരമ്പുകളും നിർണ്ണയിക്കണ്ട. ആവുന്നത്ര നൽകുക അതിലേറെ ആസ്വദിക്കുക. സന്തോഷത്തിന്റേയും നന്മകളുടേയും താളത്തിൽ തിരകൾക്കൊത്ത് നമുക്ക് നീന്തി തുടിക്കാം ഇനിയും അവശേഷിച്ചിട്ടുള്ള കാലം.

-ഹരി കോച്ചാട്ട്-

Monday, April 27, 2020

ഉറക്കമുണർവ്


പത്തുമാസമമ്മച്ചൂടിലുറങ്ങി സുഖമായ്
താരാട്ടുപാട്ടും തലോടലിൻ സുഖവും
പിറവി വന്നവന്റെയുറക്കം കെടുത്തി
ജനനം കൈയേറ്റു വാങ്ങിയവനെ

ഭാവിതിലകമാവാനവന്റമ്മ കൊതിച്ചു
നാടറിയും നാമമാവാൻ അവന്റച്ഛൻ
എന്നാലവൻ തീറെഴുതിയ വഴിയോ
വീടും നാടും ഭയന്നീടുമൊരു തീനാളം

നീളൻ മുടിയും താടിയും മോടിയാക്കി
മദ്യവും മദിരാശിയും ഒഴിച്ചു കൂടാതാക്കി
പഠനത്തിനായ് വിട്ടവൻ പടിവിട്ടിറങ്ങി
പണക്കെട്ടുകൾക്കു മുന്നിലവൻ മയങ്ങി

ആഗോളം അവനധീനമെന്ന് നിനച്ചു
വിനയത്വമവനു മാലിന്യമായ് മാറി
അഹന്തയിൽ കുളിച്ചീറനണിഞ്ഞവൻ
സ്വർണ്ണത്തുട്ടരച്ചവൻ കുറിയണിഞ്ഞു

കാലത്തിന്റെ തിരക്കിലലിഞ്ഞവൻ
ഉയർച്ചകൾ മാത്രം തേടിയലഞ്ഞവൻ
ഒന്നുമാത്രമവനറിഞ്ഞില്ലയാ ഗതിയിൽ
പതനമേറിടും ഉയരമേറിയാലെന്ന സത്യം!


ഈവിധ വർഗ്ഗമൊരു പേടിസ്വപ്നമായ്
ന്യു ജെൻമറവിൽ തെമ്മാടി കൂട്ടമായ്
അസഹ്യമാം ഭുവതിൻ തൃക്കണ്ണ് തുറന്നു
ശിക്ഷാർഹമായ് ലോകം കണ്ണീലിരാണ്ടു!

പ്രളയവും പേമാരിയും മഹാവ്യാധിയും
കണ്ടു ഭയന്നു ശാസ്ത്രവും ശാസികരും
കൂമ്പാരമായ് മാറിയ ശവക്കുന്നുകൾ
ലോകമൊന്നായ് മരവിച്ചു ദേഹിയോടെ

നിലച്ചു പോയല്ലോ കാലൊച്ചയും കച്ചവടവും
പ്രളയം ദാനിച്ച വഞ്ചികൾ നിരത്തിലൂടെ
പേമാരി നീന്തി കൈ കോർത്തു മാനവർ
സൌഹൃദമെന്തെന്നു തിരിച്ചറിഞ്ഞു വീണ്ടും

കാലണയില്ലാതെ വലഞ്ഞ പാവം ചാത്തൻ
കൂലിപ്പണിയും കൂരയും പോയി വലഞ്ഞു പാവം
ചെന്നു മുട്ടി, പണക്കെട്ടു പുതച്ച കുബേരചാരേ
ഒരുരുളക്കായ്, വിറയലകറ്റാനൊരു ശീലക്കായ്

ആൾബലവും കാൽബലവും ഒന്നിച്ച് ചേർത്ത്
ചവട്ടിപ്പുറത്താക്കിയാ പാവം ചാത്തജന്മത്തെ
തലയടിച്ചു ചിതറി വീണു പാവം കല്ലുപാതയിൽ
അടഞ്ഞുപോയെന്നെന്നേക്കുമായാ കണ്ണുകൾ


ചാത്തന്റെ കെട്ട്യോൾ അക്കാഴ്ച കണ്ട് സ്തബ്ദയായ്
വാവിട്ടുകരയുന്ന പിഞ്ചോമന നെഞ്ചകത്തും
ഇതൊക്കെ കണ്ടിട്ടും കണ്ട ഭാവമേന്യേ, കുബേരൻ
ഉലാത്തി, ചുണ്ടിൽ പുകയും കൈയ്യിൽ മദ്യവുമായി

പ്രളയം കഴിഞ്ഞൊന്ന് തല ചായ്ച്ച നേരം
കൊടുംകാറ്റായ് വന്നു വീണ്ടുമൊരു ഭീകരൻ
ലോകത്തെ ഞെട്ടിച്ചൊരു പാൻഡമിക്കായ്
കോവിഡ്-19എന്നൊരു കൊറോണവൈറസ്

ബന്ധൂരബന്ധനം നാടിനും നാട്ടാർക്കും
പാഠശാലയും, ജോലിശാലയുമടച്ചു പൂട്ടി
പള്ളിമേടയും, ശ്രീകോവിലും നടയടച്ചു
ജന്തുവാസം സ്വച്ഛന്തം നടുവഴികളിലേറി

കൊറോണക്കിരയായ മർത്ഥ്യലക്ഷം
ശവക്കെട്ടുകൂനകളായ് ചീഞ്ഞളിഞ്ഞു
മരുന്നും മന്ത്രവും തോറ്റ ചരിത്രമായി
ആതുരരായ് സ്നേഹമാലാഖമാർ മാത്രം

നാടും നാട്ടരും നിയമങ്ങൾ പാലിക്കവെ,
കുബേരൻ പുലമ്പി, കൊറോണ തട്ടിപ്പ്‌ മാത്രം,
കാണാൻ കഴിയാത്തതിനെയെന്തിനു ഭയക്കണം
ഇതൊരു കിംവദന്തി, ഭൂതപ്രേതമെന്ന പോലെ
 
വിലക്കവും നിയമവും ചീന്തിയെറിഞ്ഞവൻ
മദിരാശികളിൽ മദിച്ചു മുഴുകി നടന്നവൻ
തൻ കർമ്മഫലമോ അസഹ്യരുടെ ശാപമോ
കൊറോണ രോഗത്തിനവനുമടിമയായ്!

ഭയവിഹ്വരായ്‌ വിട്ടുപോയവനെ ഭാര്യയും മക്കളും
പരിചരരും സമീപരും പടിയടച്ചൊഴിവാക്കി
ആദ്യമായന്നവൻ തനിക്കുള്ള വിലയറിഞ്ഞു
ജീവിതനഷ്ടഭാരത്തിന്റെ ഘനമറിഞ്ഞു

ഇരന്നെങ്കിലുമൊരിറ്റു ജലവും ഒരുരുള ചോറും
തേടി പടിക്കലെത്തവെ, കാലു തെറ്റി വീണു
ബലഹീനനായ്‌ കിടന്നുകൊണ്ടവൻ കേണു
കേട്ട സമീപരെല്ലാം പടിയടച്ചു കുറ്റിയിട്ടു

പാതി മിഴിഞ്ഞ കൺപീളയിലൂടവൻ കണ്ടു
ദാഹജലവുമായ് മുന്നിലൊരു സ്ത്രീ ജന്മം!
കണ്ട മാത്രയിൽ, കൂപ്പിയവനിരു കൈകളും
പണ്ടവൻ മുഖത്ത് തുപ്പിയ ചാത്തന്റെ ഭാര്യാ!

നീട്ടുന്നവൾ ദാഹജലം വെറുപ്പൊട്ടുമില്ലാതെ
തുടക്കുന്നവൾ കുബേരന്റെ മുറിപ്പാടുകൾ
മാലാഖയാമവളെന്തിനു ഭയന്നീടണം
കൊറോണപോലുമവളെ കൈകൂപ്പീടില്ലേ?

ആദ്യമായവനറിഞ്ഞു കുടിവെള്ളത്തിൻ മഹത്വം
അറിഞ്ഞവനാദ്യമായ് ഒരുരുള ചോറിന്റെ സ്വാദ്‌
അറിഞ്ഞവൻ തനിക്കു നഷ്ടമായ അമ്മമനസ്സ്
കൂപ്പുകൈകളോടവനാദ്യമായോർത്തച്ഛനെ

ഈവിധം ലോകം വെട്ടിപ്പിടിക്കും നേരം
അമ്മയെ കെട്ടിപ്പിടിക്കാൻ മറക്കരുതേ
അമ്മയുടെ മാറോടുള്ളാലിംഗന സുഖം
ഈ ഭൂവിൽ വെല്ലാനൊന്നുമില്ല മക്കളെ!

-കപിലൻ-