Friday, November 13, 2020

“എന്റെ അച്ഛൻ അറിയുവാനായ്..... സ്വന്തം ഉണ്ണി”

 ഇക്കഥ തുടങ്ങുന്നത് വിദേശത്ത് ഏതോ ഒരു രാജ്യത്ത്. വേനൽ കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം. പ്രഭാത സമയം മഞ്ഞുതുള്ളികൾ കൊണ്ട് മുറ്റത്തെ പുൽമേടയെ മുത്തണിയിക്കാൻ വേണ്ടുന്നതിലേറെ നീരാവിയടങ്ങിയ അന്തരീക്ഷം. മേനോന്റെ മുഖഭാവം കണ്ടാൽ അറിയാം, അത്തരത്തിൽ മഞ്ഞുതുള്ളികൾ പുതച്ചു നിൽക്കുന്ന കാഴ്ച അത്ര ഇഷ്ടപ്പെട്ടിട്ടില്ലയെന്ന്. കാരണം, ശനിയാഴ്ചകൾ മുൻവശവും, പുറകുവശവും ഉള്ള പുല്ലുവെട്ടി പുൽമേടകൾ മോടി പിടിപ്പിക്കുക, പച്ച പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ആ പുൽമേട കണ്ടാനന്ദിക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ഒരഭിനിവേശം തന്നെ ആയിരുന്നു എന്നു വേണം പറയാൻ. എന്നാൽ നനഞ്ഞു നിൽക്കുന്ന പുൽതകടിയിൽ പുൽവെട്ടൽ യന്ത്രം ശരിക്ക് പ്രവർത്തിക്കില്ല എന്നതായിരുന്നു അന്നത്തെ മ്ലാനതയ്ക്ക് കാരണം. അതിനാൽ ഉച്ചകഴിഞ്ഞിട്ടാകാം പുല്ല് വെട്ടൽ എന്നു തീരുമാനിച്ച മേനോൻ ടി.വി-ക്ക് മുന്നിൽ സ്ഥാപിതനായി. മേനോൻ കുട്ടി ചെറുപ്പമാണ്. വിവാഹിതനല്ല. താമസം ഒറ്റയ്ക്ക് ഒരു വിട്ടിൽ. നല്ല ജോലി. നല്ല ശംബളം. സ്വസ്ഥം. സുഖജീവിതം.

മേനോന് റിമോട്ട് കൈയിലെടുത്ത് ചാനലുകളുടെ പട്ടിക മറിച്ചു നോക്കികൊണ്ടിരിക്കവെ ഫോൺ അടിക്കുന്ന മണിമുഴക്കം കാതിലെത്തി. ഈ രാവിലെ തന്നെ ആരു വിളിക്കാൻ എന്നു കരുതി വളരെ അലക്ഷ്യഭാവത്തിൽ മറ്റെ കൈകൊണ്ട് ഫോൺ എടുത്ത് നോക്കി. ധൃതിയിൽ ഫോൺ കാതിൽ അമർത്തിവെച്ച് മേനോൻ ഇങ്ങിനെ ചോദിച്ചു, ഇതെന്താ രാവിലെ തന്നെ?

വിളിക്കുന്നത് ചന്ദ്രേട്ടനാണ്. അവിടുത്തെ സമൂഹത്തിന്റെ കാരണവരിൽ ഒരാൾ! ചന്ദ്രേട്ടന്റെ വിശ്വാസിയാണ് മേനോൻ അല്ലെങ്കിൽ ചന്ദ്രേട്ടന്റെ മേനോൻ കുട്ടി. ചന്ദ്രേട്ടൻ വെറുതെ വിളിക്കാറില്ല. വിളിച്ചാൽ എന്തെങ്കിലും കാര്യം കാണാതിരിക്കുകയും ഇല്ല. മേനോൻ ഫോണിൽ കൂടി, ഹലോ ചന്ദ്രേട്ടാ, എന്തേ രാവിലെ തന്നെ. പറഞ്ഞോളു

ചന്ദ്രേട്ടന്റെ ഗാംഭീര്യമേറിയ സ്വരം അടുത്തു നിൽക്കുന്നവർക്കു പോലും കേൾക്കാം, മേനോങ്കുട്ടി, വിശ്വം, (മകൻ) പോയിട്ട് രണ്ടാഴ്ചയായില്ലേ? ഇതാ ഇവിടെ അമ്മയ്ക്ക് മോനെ കാണാൻ ധൃതിയായിട്ട് ഇരിക്കപോറുതി മുട്ടിയ മട്ടാണ്. കോളേജും പരിസരവും എല്ലാം ഒന്നു കാണണമെന്ന പൂതി എനിക്കുമുണ്ട്. എന്നാൽ ഒരു യാത്രയാവാം എന്നു ഞാനും പറഞ്ഞു. നാളെ പോയി മോനെ കണ്ട് അവിടുന്നു തിരിച്ചു വരുമ്പോൾ ഹ്യൂസ്റ്റണിൽ നമ്മുടെ കണ്ണനേയും ലക്ഷ്മിയേയും കണ്ടു തിങ്കളാഴ്ച രാത്രിയാവുമ്പോഴേക്കും തിരിച്ചെത്തിയാലോ  എന്നു വിചാരിക്ക്യാ. പക്ഷെ, തിങ്കളാഴ്ച തന്നെ ഇവിടെ അടച്ചു തീർക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. തനിക്കു സമയം ഉണ്ടാവുമെങ്കിൽ ഒന്നിവിടം വരെ വന്നാൽ അതിന്റെ പേപ്പറുകളും പണോം തന്നേൽപ്പിക്കാമായിരുന്നു. ദേ ഏടത്തി അടുക്കളേന്ന് വിളിച്ചു കൂവുണിണ്ട്. തനിക്കു ഊണ് ഇവിടെ ആവാത്രെ. എന്ന്ച്ച് ഉച്ചയാക്കാൻ നിൽക്കണ്ടാ ഇങ്ങട് എഴുന്നുള്ളാൻ. നേർത്തെ വന്നാൽ നമ്മുക്ക് അതുമിതും പറഞ്ഞിരിക്ക്യാലോ

മേനോൻ ആലോചിക്കാൻ മിനക്കെട്ടില്ല. മറുപടിയേകി. അതിനെതാ വരാല്ലോ? ഒരു പത്ത് മണിയാവുമ്പോൾ അവിടെ എത്തിക്കൊള്ളാം, പോരേ. ഏടത്തീടെ ഊണു ആർക്കും നിരസിക്കാനാവില്ല. അത്രയ്ക്ക് രുചിയാണെന്ന് കൂട്ടിക്കൊള്ളു.

മേനോൻ തക്ക സമയത്ത് തന്നെ ചന്ദ്രേട്ടന്റെ വീട്ടിലെത്തി. അവർ രണ്ടുപേരും സ്വീകരണ മുറിയിലിരുന്നു സംസാരം തുടങ്ങി. അവർക്ക് സംസാരിക്കാൻ ഇന്നതെന്നില്ല. മെഡിക്കൽ ഫീൽഡും, രാഷ്ട്രീയലോകവും, കമ്പ്യൂട്ടർ ലോകവും , നാട്ടുകാര്യങ്ങളും എല്ലാം അവരുടെ സംസാരവിഷയങ്ങളിൽ ഇടകലർന്നിട്ടുണ്ടാവും. മറ്റാരെങ്കിലും വന്ന് ഇടപെടാതെ അവരുടെ സംഭാഷണം നിലക്കാറില്ല. ഇക്കുറി അതിനായി വന്നുപെട്ടത് ചന്ദ്രേട്ടന്റെ മകന്റെ (വിശ്വന്റെ) ഫോൺ വിളി തന്നെയാണ്. അമ്മയുടേയും അച്ഛന്റേയും വരവിനെ കുറിച്ചുള്ള വിശദവിവരം അറിയാനാവും വിളി. മേനോൻ കുട്ടി മനസ്സിൽ കരുതി.

ആ വീട്ടിലെ എല്ലാവർക്കും മേനോൻ കുട്ടിയെ ഇഷ്ടമാണ്. ഏതാവശ്യത്തിനും മേനോൻ കുട്ടി കഴിഞ്ഞിട്ടേ മറ്റാരുമുള്ളു അവർക്ക്. ചന്ദ്രേട്ടൻ മകനോട് പുതിയ സ്ഥലത്തെ കുറിച്ചും മെഡിക്കൽ കോളേജിനെ കുറിച്ചും പലതും ചോദിക്കുന്നതിനിടയിൽ ആ മേശപ്പുറത്ത് എന്തോ തിരയുന്നത് മേനോൻ ശ്രദ്ധിച്ചു.

ഫോൺ വിളി ഏറെ നീണ്ടില്ല. ഫോൺ താഴെ വെച്ചിട്ട് ഒരു കവറുമായി ചന്ദ്രേട്ടൻ വന്നു. ചന്ദ്രേട്ടൻ അകത്തേക്കു നോക്കി ഉച്ചത്തിൽ, ദേ മേനോൻ കുട്ടിക്ക് പതിവുള്ള കാപ്പി കിട്ടിയിട്ടില്ല ട്ടോ. ഒന്നു എനിക്കും ആയിക്കോട്ടെതിരിഞ്ഞു നോക്കിയിട്ട് ഒന്നു കൂടി നിവർന്നിരുന്നു. എന്നിട്ട് സംഭാഷണം തുടർന്നു.

മേനോൻ കുട്ടിയോട്, തന്നോട് ഇന്നിങ്ങോട്ട് വരാൻ പറയാൻ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്. വിശ്വൻ അവിടെ ചെന്നിട്ട് എനിക്ക് അയച്ച ഒരു കത്താണിത്. ഇക്കാലത്ത് കത്തയക്കലിന്റെ ആവശ്യം ഇല്ലല്ലോ? ഈമൈലും, ടെക്സ്റ്റും, ഫോണും കത്ത് എന്നൊന്നുണ്ടായിരുന്നതിനെ വിഴുങ്ങീല്ല്യേ?  പെട്ടെന്ന് അവന്റെ കത്തു കണ്ടപ്പോൾ ഒന്നു പേടിച്ചു. പേടിക്കണ്ട. താൻ കരുതന്നത് പോലെ പരിഭ്രമിക്കാൻ ഇതിനുള്ളിൽ ഒന്നും ഇല്ല. എന്നിരുന്നാലും ഞാനും അത്രയങ്ങോട്ട് ഇതുപോലൊരു കുറിപ്പ് പ്രതീക്ഷിച്ചില്ല എന്നു കരുതിക്കൊള്ളു. അതു കേട്ടപ്പോൾ മേനോൻ കുട്ടിയുടെ നെഞ്ചിടിപ്പ് കൂടിയതെ ഉള്ളു.

മേനോൻ തുടർന്നു, തനിക്കും ഇതിലുള്ള സംഗതികൾ ഭാവിയിൽ പ്രയോജനപ്പെടുത്താം ഒരു സന്തതിയൊക്കെ ആവുമ്പോൾ എന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കിത് തരാൻ തീരുമാനിച്ചത്. ഞാൻ സത്യത്തിൽ ഒരു പരീക്ഷണം നടത്തിയതാണ്. അത് വിജയിച്ചു എന്നതിൽ നിന്നും ഉറപ്പ് വന്നോണ്ട് ഇനി മറ്റൊരാളിലൂടെ പരീക്ഷിക്കാൻ പേടി തോന്നണില്ല്യ. മേനോൻ കുട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങി.

എന്റെ മക്കളെ സ്കൂളിൽ ചേർത്ത കാലത്ത് തന്നെ ഒരു കാര്യം ഞാനും ഏടത്തിയും നിശ്ചയിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും അവരുടെ മണിപ്പേർസ് നാണയത്തുട്ടുകൾ കൊണ്ട് നിറക്കില്ല. ആവശ്യത്തിനുള്ള ചിലവു പണം അതു മതി. ധനത്തിനു പകരം, കഴിയുന്നത്ര അവരുടെ മനസ്സു നിറയെ അനുഭവങ്ങൾ കൊണ്ടുള്ള പാഠങ്ങൾ കൊണ്ട് നിറയ്ക്കും എന്നതായിരുന്നു ഞങ്ങളെടുത്ത ശപഥം. കാരണം അനുഭവങ്ങളുടെ പാഠങ്ങൾ ആയിരിക്കും പക്വതയുള്ള ഒരു മനുഷ്യനെ വാർത്തെടുക്കുക എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.

 അപ്പോഴേക്കും കാപ്പിയുമായി ഏടത്തിയെത്തി. രണ്ടുപേരും കാപ്പി കൈയ്യിൽ വാങ്ങി. ഏടത്തിയുടെ കുശലം, സുഖം തന്നെയല്ലേ കുട്ടിയ്ക്ക്? എന്താ രാവിലെ തന്നെ പൂരക്കൊട്ട് തുടങ്ങിയോ രണ്ടാളും കൂടി? ഊണാവാൻ ഇത്തിരി വൈകും ട്ടോ കാപ്പി കൊണ്ടുവന്ന തളികയുമായി ഏടത്തി തിരിച്ചു നടന്നു. ചന്ദ്രേട്ടൻ, കാപ്പിക്കപ്പ് കൈയ്യിൽ എടുത്ത് ഒരല്പം അകത്താക്കി കപ്പ് ടീപ്പോയിൽ വെച്ചിട്ട് മേനോൻ കുട്ടിയോട് തുടർന്നു.

ആ അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്? ആ... അതന്നെ, പലപ്പോഴും പലതും അവർ ചോദിച്ചപ്പോൾ ഞാൻ വിലക്കിയിട്ടുണ്ട്. സമയമായില്ല, സമയമാവട്ടെ എന്ന എന്റെ വാക്കുകൾ മക്കൾക്ക് പുത്തരിയല്ല. അത് പോലെ ധൂർത്തായി തോന്നിയ പലതും ഞാൻ മേടിച്ചു കൊടുത്തിട്ടുമില്ല. അറിയാം, കുഞ്ഞുമനസ്സുകളെ വേദനിപ്പിച്ചിട്ടുണ്ടാവും, അച്ഛൻ ഒരു പിശൂക്കനാണെന്ന് വിധിയെഴുതിയിട്ടുമുണ്ടാവാം.

ഒരൽപ്പം കൂടി കാപ്പി ചന്ദ്രേട്ടൻ ഊറിക്കുടിച്ചു കൊണ്ട് തുടർന്നു.

വിശ്വനു ടെന്നീസിൽ ഉള്ള അഭിരുചി ഞങ്ങൾ അവന്റെ നന്നേ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. അന്നൊക്കെ ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് പോകുമ്പോൾ അവനേയും ഒരു കാണിയായി കൊണ്ടു പോകുമായിരുന്നു. അതുപോലെ പല അവസരങ്ങളിലും പ്രാസംഗികവേദികളിലും, ചർച്ചാവേദികളിലും, അവതരണവേദികളിലും എനിക്കൊപ്പം വിശ്വവും സന്നിഹിതനായിരുന്നു. അതിനൊക്കെ അവനെ കൂടെ കൊണ്ടു പോകാൻ കാരണം, അനുഭവങ്ങൾ എപ്പോൾ ഏതു തരത്തിലാണ് വരുന്നതെന്നോ, ഉണ്ടാവുന്നതെന്നോ അറിയില്ലല്ലോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അല്ലെങ്കിൽ അവൻ നിരീക്ഷിച്ചാൽ അതൊരു പാഠമായിക്കോട്ടെ എന്നു കരുതി. അത്തരത്തിൽ എന്നോടുള്ള സാമീപ്യങ്ങളിൽ നിന്നും അവൻ ചിലതെങ്കിലും പഠിക്കുമെന്നു ഞാൻ കരുതിയത് തെറ്റായില്ല എന്ന് ദേ ഈ കത്തിൽ നിന്നും വ്യക്തമാണ്. മേനോൻ ഇതു കൊണ്ടുപോയി വായിച്ചു സമയമുള്ളപ്പോൾ നോക്കിക്കൊള്ളു. ചിലവഴിക്കുന്ന സമയം വിഫലമാകില്ലെന്ന് ഉറപ്പ് തരുന്നു. വായിച്ചിട്ട് അടുത്ത പ്രാവശ്യം വരുമ്പോൾ കൊണ്ടു വന്നാൽ മതി. അപ്പോൾ അന്നു നമുക്ക് കൂടുതൽ വിശകലനം ചെയ്യാം ഇതിനെ കുറിച്ച്.

മേനോൻ കത്തു മേടിച്ചു പോക്കറ്റിൽ നിക്ഷേപിച്ചു. ഊണൊക്കെ കഴിഞ്ഞു മേനോൻ മടങ്ങി. മേനോൻ മനസ്സിരുത്തി തന്നെ അന്നേ ദിവസം ആ കത്തു വായിച്ചു.  ആ കത്തിൽ കുറിച്ചിരുന്ന കാര്യങ്ങൾ മേനോനെ വല്ലാതെ ആകർഷിച്ചു. അനുഭവങ്ങളിൽ കൂടി നേടിയ വിവേകം നിറഞ്ഞ അറിവിന്റെ ഉൾചുരുക്കം ഏവരും അറിയട്ടെ എന്ന് മേനോൻ കുട്ടി തീരുമാനിച്ചു.  വായനക്കാർക്കായി മേനോൻ ഈവിധം പകരുന്നു.

ഒരു മകൻ അച്ഛനെഴുതിയ കത്ത്.

അച്ഛാ, യാത്ര പറയുന്ന സമയത്ത് അച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റയ്ക്കാദ്യം പറഞ്ഞയക്കുന്നതിൽ വിഭ്രാന്തി ഉണ്ടായിരുന്നത് മനസ്സിലാക്കുന്നു. പരിഭ്രമിക്കണ്ട. ആദ്യമായാണ് വീട്ടിൽ നിന്നും അകന്ന് നിൽക്കുന്നതെങ്കിലും, എന്തോ ഇവിടെ വന്നിട്ട് ഒന്നിനും ഒരു പേടിയോ, പോരായ്മയോ തോന്നുന്നില്ല. എന്തിനു മുതിരുമ്പോഴും അച്ഛൻ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന പാഠങ്ങൾ തുണക്കായുള്ള ഒരു ധൈര്യം. അതെനിക്ക് വ്ഴികാട്ടിയായി എന്നോടൊപ്പമുണ്ടാവുമെന്ന വിശ്വാസം.  സമാധാനമായി ഇരുന്നോളു അച്ഛാ. പല അനുഭവങ്ങളിൽ കൂടി അച്ഛൻ എന്നെ പലപ്പോഴായി കൊണ്ടു പോയെങ്കിലും, അന്നൊക്കെ അതിനു എന്നെ നിർബ്ബന്ധിച്ചതിന്റെ രഹസ്യവും മൂല്യവും  ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് ഒറ്റയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മുതലാണ് മനസ്സിലാക്കാൻ തുടങ്ങിയിരുന്നുന്നത്.  ഞാൻ ഇറങ്ങുമ്പോൾ അച്ഛനിൽ കണ്ട ആശങ്കയാണ് ഈ കത്തിലൂടെ ഞാൻ അറിഞ്ഞ അനുഭവമൂല്യങ്ങൾ എഴുതാൻ പ്രേരിപ്പിച്ചത്. നേരിൽ അച്ഛനോട് പറയുവാൻ എന്തോ ഒരു ധൈര്യമില്ലായ്മയോ നാണമോ എന്താണെന്നറിയില്ല. എഴുതാൻ ധൈര്യമൂണ്ടാവുമോ എന്നറിയില്ല. ശ്രമിക്കുന്നു. ധൈര്യത്തിനായി, ആദ്യം ആ  കാൽക്കൽ നമസ്കാരം.

എന്റെ ആദ്യ അനുഭവപാഠം ഇന്നും ഞാൻ ഓർക്കുന്നു. എന്റെ ചെറുപ്രായത്തിൽ കായികമത്സരങ്ങളിൽ തോറ്റാൽ എനിക്ക് സങ്കടം മനസ്സിലൊതുക്കാൻ കഴിയില്ലായിരുന്നു. ഒരു ജേതാവായി വാഴും മുൻപ് എങ്ങിനെ മാന്യമായി പരാജയങ്ങൾ സ്വീകരിക്കണമെന്ന് ഞാൻ കണ്ടു പഠിക്കുവാൻ വേണ്ടി എത്ര ടെന്നീസ് മത്സരങ്ങൾ കാണിക്കുവാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നു. വിജയത്തിന്റെ ആദ്യ പടികളായിരുന്നു അതെന്ന് അന്നു ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ തന്നെ, ജയങ്ങൾ കൊയ്തെടുക്കുന്നതിനു മുൻപു തോൽവി എന്തെന്നറിയണമെന്നും, എങ്ങിനെ അഭിമാനം കൈവിടാതെ തോൽവി സ്വീകരിക്കാമെന്നുമുള്ള അനിവാര്യ രഹസ്യം ഞാൻ മനസ്സിലാക്കി.  തോൽവിയോ ജയമോ അല്ല, മറിച്ച്  ആദ്യാവസാനം വരെയുള്ള കഠിന പരിശ്രമമാണ് വലുത് എന്നും അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ മത്സരങ്ങൾ എന്നെ പഠിപ്പിച്ചു. അങ്ങിനെയുള്ള അദ്ധ്വാനത്തിന്റെ വിയർപ്പിൽ തോൽവിയുടെ വേദന ഞാൻ മറക്കുക  മാത്രമല്ല, മറ്റൊന്നു കൂടി ഞാൻ മനസ്സിലാക്കി, പക്വത എന്തെന്ന്.  അതുപോലെ അച്ഛൻ കളിക്കളത്തിൽ പറഞ്ഞു പരിശീലിപ്പിക്കാറുള്ള  ഐ ഓൺ ദി ബാൾ പിന്നീട് ജീവിതത്തിൽ ഐ ഓൺ മൈ ഗോൾ എന്നതായി മാറ്റാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

അച്ഛൻ പ്രസംഗിക്കാറുള്ള വേദികളിൽ കാണികളുടെ കൂട്ടത്തിൽ ചിലവഴിച്ച സമയം ജീവിതത്തിലേക്ക് പകർത്തിയ പരിജ്ഞാനങ്ങൾ തത്വമസിയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

മലയാളിവേദികളിൽ പ്രഭാഷണത്തിന്റെ മുഖവുരവായി, അച്ഛൻ എന്നും തുടങ്ങിയിരുന്നത്, സ്നേഹം നിറഞ്ഞ മനസ്സുകളേ, സഹൃദയസദസ്സിന് വന്ദനം എന്നായിരുന്നു എന്നത് ഞാൻ ഇന്നും ഓർക്കുന്നു. ആ സംബോധന മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ അതൊരിക്കലും മറക്കാൻ കഴിയുന്നില്ല. ആ ഒറ്റിട്ട വ്യത്യസ്തമായ അഭിസംബോധനയിൽ സദസു മുഴുവൻ സംസാരം നിർത്തി, തലയുയർത്തി, നിശബ്ദരാവുന്ന കാഴ്ച മറക്കില്ലച്ഛാ. ഒരിളം തെന്നൽ പോലെ ആ സംബോധന അവരുടെ മനസ്സിനെ ഉണർത്തിയിരിക്കണം. മനുഷ്യശരീരത്തെ തൊട്ടു വിളിക്കുന്നതിനേക്കാൾ എത്രയോ ശക്തമാണ് മനസ്സിനെ മാടി വിളിക്കുന്ന രീതിയിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.

ഇന്നുമെന്റെ ഓർമ്മയിൽ നിൽക്കുന്ന മറ്റൊന്ന്. നമ്മൾ ഒരിക്കൽ സൈക്കിൾ സവാരിക്ക് പോയി തിരിച്ചു വരുന്ന ഉച്ചയോടടുത്ത ഒരു വേനൽക്കാലവധി സമയം. മലപ്രദേശത്തു കൂടി ഒരു ഭാണ്ഡവും പേറി, കാല് പൊള്ളാതിരിക്കാൻ ഇലകൾ വെച്ചുകെട്ടി നടന്നിരുന്ന ഒരു ഭിക്ഷുവിന്റെ അടുത്ത് അച്ഛൻ സൈക്കിൾ നിർത്തി, സ്വന്തം ഷൂസൂരിക്കൊടുത്ത സംഭവം. അന്നു ഞാൻ അച്ഛനോട് ചോദിച്ചു, എന്തിനാണു ഷൂസ് കൊടുത്തത്? പണം കൊടുത്താൽ പോരായിരുന്നോ എന്ന്.

അന്ന് അച്ഛൻ പറഞ്ഞ മറുപടി, പാദരക്ഷയില്ലാതെ കഷ്ടപ്പെടുന്ന ആ പാവത്തിന് ആ മലയോരത്ത് വെച്ച് പണം കൊടുത്താൽ ആ മനുഷ്യന്റെ കാലു പൊള്ളുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ? തക്കസമയത്ത് പ്രതിവിധിയായി കിട്ടേണ്ടതായിരിക്കണം തത്സമയത്ത് കൊടുക്കേണ്ടത്”.  അതു കൂടാതെ അച്ഛൻ ഒരു വസ്തുത കൂടി എന്റെ ഓർമ്മയിൽ പെടുത്തിയത് ഓർക്കുന്നു. വഴിയിൽ കാണുന്നവർക്ക് കാശു കൊടുത്താൽ അതിന്റെ പങ്കു വാങ്ങാൻ പലരും പുറകിൽ ഉണ്ടായിരിക്കാമെന്നും, ചിലപ്പോൾ ആ പണത്തിൽ ഒരു ചെറിയ അംശമേ ആ പാവത്തിന് കിട്ടുകയുള്ളു. കിട്ടേണ്ടവനു കിട്ടേണ്ടത് കിട്ടണം അച്ഛൻ പറഞ്ഞ ആ അവസാന വാക്കുകൾക്ക് രണ്ടർത്ഥമുണ്ടെന്നു ഇന്നു ഞാൻ മനസ്സിലാക്കുന്നു.

അതുപോലെ, എന്നും രാവിലെ അച്ഛൻ ഓഫീസിൽ പോകാനായി ഷൂസ് ഇടുന്ന സമയം പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം. അച്ഛൻ എന്നും ഷൂസ് ഇടുന്നതിന് മുൻപു സ്വന്തം കാലുകളിലേക്ക് നോക്കിയിരിക്കുന്നത് കണ്ട ഞാൻ അതിനു കാരണം ഒരുവട്ടം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞ മറുപടി. അന്നത്തെ ദിവസം എത്ര പാദരക്ഷയില്ലാതെ അലയുന്നവരെ കാണേണ്ടി വരുമെന്നും അവരെ കണ്ടാൽ എങ്ങിനെ അവരെ സഹായിക്കണമെന്നും ആണ് അച്ഛൻ അച്ഛന്റെ നഗ്നപാദങ്ങൾ നോക്കി ഓർക്കാറുള്ളത്എന്നു പറഞ്ഞപ്പോൾ ആ ആ ഒരു വാക്യത്തിന്റേയും ഒരു മനസ്സിന്റേയും വലുപ്പത്തിന്റെ കണക്ക് അന്നെനിക്ക് എനിക്കപ്പുറമായിരുന്നു.

മറ്റൊരു ഉപദേശമായി എനിക്കന്നു നൽകിയ അനുഭവ വിഭവം പലപ്പോഴും ഞാൻ എന്റെ ജീവിതത്തിൽ രുചിച്ചിരുന്നു എന്നതും ഇതിലൂടെ ഞാൻ ഓർക്കുന്നു. നമ്മൾ മനസ്സറിഞ്ഞ് ആരെയെങ്കിലും സഹായിക്കുകയോ, ആർക്കെന്തെങ്കിലും കൊടുക്കുകയോ ചെയ്താൽ അത് പറയുന്നത് നമ്മുടെ മനസ്സിനോട് മാത്രമായിരിക്കണം, അല്ലാതെ പുറമെ കൊട്ടിഘോഷിക്കുകയല്ലാ വേണ്ടത് എന്ന്.  ചെയ്തത് ഒരു ചെറിയ ദാനമായിരുന്നാൽ പോലും ദാനത്തിന്റേയും, സ്വയം മനസ്സറിഞ്ഞ് ചെയ്യുന്ന പ്രവർത്തിയുടേയും കണക്ക് പറഞ്ഞാൽ ആ കർമ്മത്തിന്റെ പുണ്യം നശിക്കുമെന്ന് അച്ഛൻ എന്നെ ഓർമ്മപ്പെടുത്തിയിരുന്നു. കണക്ക് പറയാനും, മറ്റുള്ളവരുടെ മുൻപിൽ ചമയാനുമല്ലല്ലോ നമ്മൾ സ്വയമറിഞ്ഞ് സഹായിക്കുന്നത് എന്ന അച്ഛന്റെ തത്ത്വം എത്ര ശരിയാണെന്ന് എനിക്കു പല സന്ദർഭങ്ങളിലൂടെ മനസ്സിലായി. അങ്ങിനെ സ്വയമുദിക്കുന്ന സന്തോഷത്തിന്റെ പുണ്യം നമ്മളിൽ നിലനിൽക്കുവാൻ വേണ്ടി, എന്റെ ദാനത്തിന്റെ കണക്കുകൾ ഞാനന്നു മുതൽ എന്റെ മനസ്സിൽ മാത്രം കുറിക്കുവാൻ തുടങ്ങി. മനസ്സറിഞ്ഞു സ്വയം  സന്തോഷിക്കുവാനായി കൊടുക്കുന്നതാണ് ദാനം. എന്നു ഞാൻ പഠിച്ചു. പ്രശംസകൾക്ക് നന്ദി എന്ന ഒറ്റ വാക്ക് കൊണ്ട് തളയിട്ടു. അതിൽ നിന്നും ഒന്നു കൂടി ഞാൻ പഠിച്ചു. പ്രശംസകൾ  പൂമ്പാറ്റകളല്ല, മറിച്ച് തേൻ നിറഞ്ഞ പൂമൊട്ടുകളാണെന്ന്. തേടിയലഞ്ഞു പിടിച്ചെടുക്കേണ്ടതല്ല പ്രസംശകളും അംഗീകാരങ്ങളും. മറിച്ചു അർഹനാണെങ്കിൽ അവ നമ്മെ തേടി വരും സമയമാവുമ്പോൾ എന്ന ജ്ഞാനവും എനിക്ക് പകർന്ന അനുഭവസമ്പത്തിന്റെ അടിവരയായി ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.

രൂപത്തിലല്ല, ഭാവത്തിലാണ് നമ്മൾ ഈശ്വരനെ കാണുക എന്ന് പണ്ടൊരിക്കൽ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. നമ്മൾ ആ പാദരക്ഷകൾ കൊടുത്തപ്പോൾ ആ പാവത്തിന്റെ മുഖത്തുദിച്ച സന്തോഷം, അതിന്റെ തേജസും, ആത്മനിർവൃതിയണഞ്ഞ സന്തോഷത്തോടുള്ള പുഞ്ചിരിയും അത് ഇന്നും എനിക്ക് മറക്കാനാവുന്നില്ല. അതെ, സാക്ഷാൽ ഈശ്വരൻ അന്നു ആ മുഖത്തിലൂടെ മിന്നിമറഞ്ഞിരിക്കാം. അച്ഛന്റെ വാക്യം, ജീവിതത്തിൽ താളം തെറ്റുന്ന നിമിഷങ്ങളിൽ, തളർന്ന് വീഴാൻ പോകവെ നമ്മെ താങ്ങി നിർത്തി തണലാകുന്നതെന്തോ, അതാണ് സാക്ഷാൽ ഈശ്വരൻ

വാരാന്ത്യങ്ങളിൽ നമ്മളൊരുമിച്ചു എന്റെ ടെന്നീസ് മത്സരങ്ങൾക്കായി വണ്ടിയോടിച്ച് പിന്നിട്ട പാതകൾ ഏറെയായിരുന്നു. ആ പാതകൾ താണ്ടിയപ്പോൾ നമ്മൾ ഒരുമിച്ചു പങ്കിട്ട സമയം. അന്നൊക്കെ എനിക്കത് വെറുമൊരു സമയവും, സംസാരവും മാത്രമായിരുന്നു. നമ്മുടെ വാതോരാതെയുള്ള സംഭാഷണങ്ങൾ അതന്നു അച്ഛനു ഉറക്കം വരാതെ വണ്ടിയോടിക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായെ ഞാൻ കണ്ടുള്ളു. എന്നാൽ  അതിലൂടെ എനിക്കു നൽകിയ അനുഭവങ്ങളുടെ പാഠങ്ങൾ, അതിന്റെയൊക്കെ വിലയും അതിലടങ്ങിയിരുന്നിരുന്ന ജ്ഞാനങ്ങളും കോടികൾക്കപ്പുറം വിലയുണ്ടെന്നു ഞാൻ ഇന്നു മനസ്സിലാക്കുന്നു.

ആ സുരഭില നിമിഷങ്ങൾ എനിക്കെന്റെ ജീവിതത്തിൽ ഇനി ഒരു മോഹം മാത്രമാണെന്നറിയാം. ആ വിഷമം മനസ്സിൽ തുളുമ്പുമ്പോൾ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ഞാനോർക്കാം, ഉണ്ണി നിനക്കു നേടാൻ ഏറെയുണ്ട് ഈ ലോകത്തിൽ. അമാന്തമരുത്. നേടാൻ ഒരുപാടുള്ളപ്പോൾ, നഷ്ടങ്ങളെ കുറിച്ചോർത്ത് പിന്നോട്ട് നോക്കി വിഷമിക്കരുത്. പിന്നിട്ട പലതും വീണ്ടും തേടിയലഞ്ഞാൽ ഇഷ്ടത്തിന്റെ നഷ്ടമായും, വീണ്ടും കിട്ടിയാൽ തന്നെ അതൊരാവർത്തനമായും മാറും. അതുകൊണ്ട്, ഇനിയും വരാനിരിക്കുന്ന അല്ലെങ്കിൽ കാണാനിരിക്കുന്ന പുതുമയിൽ പ്രതീക്ഷകളുണർത്തണം. മനസ്സ് ഭാവിയിലൂടെയായിരിക്കണം വളരേണ്ടത്”.

പൊന്നിട്ട്, പൂമാലയണിഞ്ഞു, തിരികൊളുത്തി പൂജിക്കുവാനായി, ആ തിരിനാളത്തിൽ എന്റെ വരുംവഴി തിരിച്ചറിയാൻ, ആ പൂജ്യവാക്യങ്ങൾ തണലായെനിക്ക് മണ്ണിട്ട് മൂടും വരെ കൂട്ടിനുണ്ടാവും........തീർച്ച.

-ഹരി കോച്ചാട്ട്-

Monday, October 5, 2020

കല്പാന്തങ്ങളിലുഴറും നൊമ്പരങ്ങൾ

ഒരു പ്രവാസിയായ അവൻ (ഉണ്ണി) നാട്ടിലവധിക്ക് പോകുമ്പോൾ വാസപ്രദേശത്ത്  ആരോടും കൊട്ടിഘോഷിക്കാറില്ല. കാരണം നാട്ടിൽ പോകുന്നത് കൂട്ടുകാർ അറിഞ്ഞാൽ തേനീച്ചയെ പോലെ അടുത്ത് കൂടും പൊതികളുമായി! നാട്ടിൽ ചെല്ലുമ്പോൾ അവരുടെ വീടുകളിൽ കൊണ്ടെത്തിക്കുവാനായി. അനുഭവത്തിൽ കൂടി അവൻ നിശബ്ദത പാലിക്കാൻ പഠിച്ചു. എന്നാൽ കഴിഞ്ഞ തവണ വീണ്ടും ഒരു കെണിയിൽ പെട്ടു. ഒരു പരോപകാരമെന്ന നിലയിലായതിനാലും, തന്റെ ആത്മസുഹൃത്തും, തന്റെ ഭൂതകാല സഹപാഠിയുമായിരുന്ന കാരണത്താലും അവനത്ര പരിഭവം തോന്നിയില്ല എന്നു മാത്രമല്ല ഒരല്പം സന്തോഷമാണ് മനസ്സിൽ ഉദിച്ചത്. കാരണം, വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിക്കുന്ന സമയം. വീട്ടിൽ നിന്നും അകന്നുള്ള കോളേജിലായിരുന്നു. താമസം ഒരു ലോഡ്ജിൽ. ഭക്ഷണം പുറത്ത്. അന്നു വാരാന്ത്യത്തിൽ മിക്കപ്പോഴും തന്റെ ഈ ആത്മസുഹൃത്തിന്റെ വീട്ടിൽ നിന്നും വിളി വരുമായിരുന്നു. സുഹൃത്തിന്റെ അച്ഛനും അമ്മയും അവനു അവന്റെ അച്ഛനമ്മമാരെ പോലെ ആയിരുന്നു. ബാല്യത്തിൽ അവനു കിട്ടാതിരുന്ന ഒരമ്മയുടെ സ്നേഹം അവനറിഞ്ഞത് സുഹൃത്തിന്റെ അമ്മയിൽ നിന്നായിരുന്നു. ഭക്ഷണത്തിന്റെ രുചി അതിലപ്പുറവും! ആ അമ്മയ്ക്കുള്ള പൊതിയാണ് അവൻ നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. കോളേജ് ജീവിതം കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് അവൻ ആ അമ്മയെ കണ്ടത്. പലപ്പോഴും അമ്മയെ കുറിച്ചു സുഹൃത്തിനോട് ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. തന്റെ സുഹൃത്ത് ആകെ മാറിയിരിക്കുന്നു. പണ്ടത്തെ ആസ്നേഹത്തിൽ എന്തോ ഒരു കാപട്യം . പിന്നീടങ്ങോട്ട് ചോദ്യം ഇല്ലാതെയായി. പൊതിയുടെ മുകളിൽ മേൽവിലാസം കുറിച്ചിരുന്നതിനാൽ കൂടുതലൊന്നും ഇക്കുറിയും ചോദിച്ചില്ല.

എന്നാൽ നാട്ടിൽ ചെന്നു ആ അമ്മയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു വീണ ചിന്തകളാണ് ഈ രചനയുടെ ഏടാംകുടം! കണ്ടെതെന്തെന്നു പിന്നീട് വിവരിക്കാം. മനുഷ്യജന്മത്തിൽ ജനിക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിന്റെ നിസ്വാർത്ഥത കലർന്ന നിഷ്കളങ്കത മരണത്തോടടുക്കുമ്പോൾ തിരിച്ചെത്തുന്നുണ്ടോ എന്നു ഒരു നിമിഷം അവനു തോന്നിപ്പോയി! പറഞ്ഞു കേട്ടിട്ടില്ലേ, പ്രായമേറിടുന്നവർക്ക് കുഞ്ഞുങ്ങളുടെ മനസ്സാണെന്ന്? ആ ചിന്ത അവനെ അവന്റെ ബാല്യകാലസ്മരണകളുടെ തീരങ്ങളിലേക്ക് ഒരു നിമിഷം കൊണ്ടു പോയി. ബാല്യത്തിൽ താൻ അനുഭവിച്ച നൊമ്പരങ്ങളും, അനുഭവങ്ങളും ഉണ്ണി ആ അമ്മയിൽ കണ്ടിരുന്നിരിക്കാം. അല്ലെങ്കിൽ ഉണ്ണി അവന്റെ ബാല്യകാലം എന്തിനോർക്കണം?

ബാല്യം, അതവന്  മിക്കപ്പോഴും ഏകാന്തതയുടെ പര്യായമായാണ് അനുഭവപ്പെട്ടിരുന്നത്. അന്നറിഞ്ഞതിനേക്കാളേറെ അതിന്റെ വേദന ഇന്നവനറിയുന്നു. ലോകം കാണാൻ തുടങ്ങിയിരുന്ന സമയത്ത്, അവനുള്ളിൽ തളം കെട്ടി നിന്നിരുന്ന മ്ലാനത കലർന്ന ഏകാന്തത. എന്നാൽ അവനു തിരക്കൊഴിയാത്ത ജന്മസായൂജ്യവും. അച്ഛന്റേയും അമ്മയുടേയും ജോലിയൊഴിഞ്ഞ് ഒരു നറു താലോലത്തിനായ് കാത്തുകാത്ത് കണ്ണടഞ്ഞു ഉറങ്ങിപ്പോയ രാത്രങ്ങളെ അവനോർമ്മയുള്ളു. അച്ഛനുമമ്മയ്ക്കും പകൽ മുഴുവൻ ജോലിത്തിരക്ക്.  വീട്ടിൽ വന്നു സന്ധ്യ കഴിഞ്ഞാലോ? ഓഫീസ് വിശേഷങ്ങൾ തമ്മിൽ തമ്മിൽ ചൂടോടെ പുലമ്പിയില്ലെങ്കിൽ അത്താഴമിറങ്ങില്ലെന്ന പോലെയാണ്. മഴയില്ലെങ്കിൽ മുറ്റത്ത് തുളസിത്തറയുടെ അടുത്തായി അച്ഛൻ ചാരുകസേരയിട്ട് വീശിക്കൊണ്ടിരിക്കും. അമ്മയ്ക്കിരിക്കാൻ മറ്റൊരു ചൂരൽ കസേരയും അച്ഛൻ തന്നെ കൊണ്ടു വന്നു ഇടാറാണ് പതിവ്. തനിച്ചിരുന്നു പഠിക്കുമായിരുന്ന അവൻ. കുറച്ചു സമയം കഴിയുമ്പോൾ ഒരു ചെറിയ ഇടവേളക്കെന്ന മട്ടിൽ അച്ഛന്റെ ചാരുകസേരക്കരികിൽ ചെല്ലും. കിന്നരിക്കാനും പിന്നെ അച്ഛൻ രുചിക്കുന്ന അല്പഹാരത്തിൽ കൈയ്യിട്ട് ഒന്നു രണ്ടെണ്ണം കൈക്കലാക്കാനും. പലപ്പോഴും അതവരുടെ സംഭാഷണത്തെ ബാധിക്കും. സ്വരമുയർത്തി അവനെയതിനു ശകാരിക്കുകയും ചെയ്യും. പാവം കുട്ടി! മിണ്ടാതെ ഉണ്ണി, അവന്റെ പുസ്തകത്തിലേക്ക് ഓടിയടുക്കും. അമ്മയുടെ ചൂടിനപ്പുറമുള്ള പുതിയൊരു ലോകത്തിന്റെ വേദനയുടെ ഇതൾ വിരിയുകയായി.  വഴക്കു പറഞ്ഞാൽ ഉടൻ കണ്ണീരൊഴുക്കുന്ന പ്രകൃതമാണവന്റേത്.  മുലപ്പാൽ കുടി നിർത്തി അവനെ മറ്റൊരു മുറിയിൽ കിടത്തിയുറക്കാൻ തുടങ്ങിയത് മുതൽ അവനു എന്തോ, അച്ഛനോടു ഒരു നീരസമായിരുന്നു. അവന്റെ വിചാരം അച്ഛൻ അമ്മയിൽ അവനെക്കാൾ ഉപരിയായി അവകാശം സ്ഥാപിച്ചു എന്നായിരുന്നു..

ഉണ്ണിയുടെ ജീവിതം തുടർന്നു കൊണ്ടിരുന്നു. വർഷങ്ങൾ പൊഴിഞ്ഞപ്പോൾ അവന്റെ പ്രാഥമിക വിദ്യാലയ വിദ്യാഭ്യാസത്തിന്റെ അസ്തമനമായി. മിഡിൽ സ്കൂളിലേക്കുള്ള കയറ്റം അതും പഴയ സ്കൂളിൽ നിന്നും ഒന്നാമനായുള്ള യാത്ര പറച്ചിലിലൂടെ! പക്ഷെ, ഏറിയ മാർക്കും അച്ഛനമ്മമാരുടെ പ്രൌഢിയും അവനെ കുണ്ഠിതത്തിലേക്ക് നയിക്കുകയായിരുന്നു എന്നവൻ പിന്നീടാണ് മനസ്സിലാക്കിയത്. അവർ അവനെ ബോഡിങ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാൻ തീരുമാനിച്ചു. 

സ്വയം വീട്ടിൽ നിന്നും അകന്നു നിന്നാൽ കുട്ടിക്കാലത്തു തന്നെ പക്വതയേറും എന്നായിരുന്നു അവരുടെ നിഗമനം. അവനിന്നും ഓർക്കുന്നു. അന്നൊരു ഞയറാഴ്ച ആയിരുന്നു. അവനെ ബോഡിങ് സ്കൂളിലെ വാർഡനായിരുന്ന അംബ്രോസച്ചൻ എന്ന കത്തോലിക്ക വൈദികൻ അരികോട് ചേർത്തു പിടിച്ചു നിൽക്കവെ അമ്മയും അച്ഛനും ജീവിതത്തിൽ ആദ്യമായി അവനോട് യാത്ര പറഞ്ഞ് പിരിഞ്ഞ സമയം. ഹൃദയം പൊട്ടി തകരുന്ന വേദന അന്നവനു അനുഭപ്പെട്ടു. കണ്ണിൽ നിന്നും നീർചാലായി കണ്ണുനീരും. കാറിൽ കയറി വാതിലടയ്ക്കും മുൻപ് അമ്മ പറഞ്ഞു, വരുന്ന ശനിയാഴ്ച വരാം. അന്നവനാദ്യമായി ആ കാറ് കണ്ണിൽ നിന്നും മറയുവോളം ഉണ്ണി നോക്കി നിന്നു. ആ കാറിനൊപ്പം തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോയ വേദനയും സങ്കടവും അവനെ കാർന്നു തിന്നുകയായിരുന്നു ആ അവസരത്തിൽ. ആ വേദന ഇന്നും അവനു പറഞ്ഞറിയിക്കാൻ പ്രയാസമാണ്. തീച്ചൂളയിലകപ്പെട്ട് വെന്തുരുകുന്ന പോലേയോ, വെള്ളത്തിൽ മുങ്ങി നീന്താനാവാതെ ശ്വാസം മുട്ടുന്ന പോലെയോ, എങ്ങിനെ ആ വേദന വിവരിക്കുമെന്ന് ഇന്നും അവനു നിശ്ചയമില്ല. ഒന്നു മാത്രമറിയാം. ശരീരത്തിലെ എല്ലാ ഊർജ്ജവും വാർന്നൊഴുകി താൻ അന്നു ബോധം കെട്ട് അച്ചന്റെ കൈകളിൽ നിന്നും താഴെ പതിച്ചത്. അന്ന് വീണ്ടുമവൻ കണ്ണുകൾ തുറന്നപ്പോൾ ഒരു സോഫയിൽ കിടക്കുകയായിരുന്നു. ചുറ്റിനും അച്ചന്മാരും, കുട്ടികളും. പ്രായത്തിൽ മുതിർന്ന കുട്ടികൾ അന്നവനെ കൂട്ടിക്കൊണ്ടു പോയി അവന്റെ പഠനമുറിയും, കിടപ്പു മുറിയും, ഭക്ഷണ ശാലയുമെല്ലാം കാണിച്ചു കൊടുത്തു. എന്തോ അതൊന്നും അവനു അവന്റേതായി കാണുവാൻ കഴിഞ്ഞില്ല. കാരണം അന്നുവരെ അവന്റേതെന്നു കരുതിയ എല്ലാം അവനു നഷ്ടപ്പെട്ട പ്രതീതി.  

കൊച്ചുകുട്ടിയുടെ മനസ്സിന്റെ ഉടമയ്ക്ക് പരിതിയിൽ കവിഞ്ഞു ചിന്തിക്കാനായില്ല. അവന്റെ അച്ഛനുമമ്മയും എന്തിനവനെ ഇങ്ങിനെ ശിക്ഷിച്ചു എന്നറിയാതെ അവൻ കുഴങ്ങി. അന്നാദ്യമായി മനസ്സിന്റെ ഏതോ ഒരു കോണിൽ അച്ഛനോടും അമ്മയോടും അവനു നീരസം അനുഭവപ്പെട്ടു. ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്. എപ്പോഴും അവന്റെ അവകാശം കുറിക്കപ്പെട്ട വീട്ടിലെ ചിട്ടകളും, സ്വാതന്ത്ര്യവും, കിന്നാരങ്ങളും, സാധനങ്ങളും, രുചിയാഹാരങ്ങളും അവന്റെ മുന്നിൽ നിറഞ്ഞു നിന്നു. മണിക്കൂറുകൾ ദിവസങ്ങളായും, ദിവസങ്ങൾ ആഴ്ചകളായും അവനന്ന് അനുഭവപ്പെട്ടു. അവിടുത്തെ അച്ചന്മാർക്ക് സ്പെഷ്യൽ ആഹാരം, ബാക്കിയുള്ള കുട്ടികൾക്കെല്ലാം ഓർഡിനറി! ഭക്ഷണം ഇഷ്ടമാണോ, അതോ മറ്റുവല്ലതും ഉണ്ടാക്കി തരണോ എന്ന് ചോദിക്കാൻ അവനാരുമില്ലാതായി. കിണ്ണത്തിൽ ഇട്ടു തരുന്നത് കഴിക്കാം, അല്ലെങ്കിൽ കഴിക്കാതെ പട്ടിണി കിടക്കാം. ഭക്ഷണം കളയുന്നത് അച്ചൻ കണ്ടാൽ ചെവി നെറടി പറിക്കും! വിശക്കുമ്പോൾ ഭക്ഷണം കിട്ടില്ല. അതിനു സമയമുണ്ട്. ഏതെങ്കിലും ദിവസം കൂടുതൽ ക്ഷീണം തോന്നിയാൽ, നേരത്തെ കിടക്കാമെന്ന് കരുതാം, പക്ഷെ ചെയ്യാൻ പറ്റില്ല. ഉറക്കം തൂങ്ങിയാലും, പത്ത് മണിക്കേ കിടക്കാൻ പറ്റിയിരുന്നുള്ളു. വെള്ളിയാഴ്ചക്കായി അവൻ തപസ്സു ചേയ്തിരുന്നു. വെള്ളിയാഴ്ച എന്തെങ്കിലും അസുഖം അവൻ മനസ്സിൽ കണ്ട് വീട്ടിൽ വിളിക്കും. ഉപാധികൾ പറഞ്ഞ് വൈകുന്നേരം കാറു വരുത്തും.തനിക്കു നഷ്ടമായത് വാരാന്ത്യത്തിലെങ്കിലും വീണ്ടെടുക്കുവാൻ, വീണ്ടും ആസ്വദിക്കുവാൻ.

ഇവിടെ പതിയിരിക്കുന്ന മറ്റൊരു രഹസ്യം കൂടി ഉണ്ട്. അവൻ ഏറെ കാലങ്ങൾക്ക് ശേഷം മാത്രം മനസ്സിലാക്കിയ ഒരു രഹസ്യം. ഉണ്ണിക്കുട്ടൻ (അവൻ) വീട് വിട്ടതോടെ ആ വീട് നടയടച്ച ശ്രീകോവിലായി മാറി! എല്ലാവരിലും ഒരു മൂകത. ഒച്ചയും അനക്കവുമില്ലാത്ത അന്തരീക്ഷം.

ഓംകാര മൂർത്തിയായ അച്ഛനേയും അത് ബാധിച്ചു. ഒരച്ഛൻ പലപ്പോഴും മനസ്സിൽ കാണുന്നത് മറ്റുള്ളവർ അറിയില്ല. ഉണ്ണിക്ക് ഹോം സിക്നസ് വരുമെന്ന് അച്ഛൻ മുൻകൂട്ടി ധരിച്ചിരിക്കണം. ഉണ്ണിയെ കൊണ്ടു വിടുവാൻ പോകുന്ന സമയം, കാറിൽ വെച്ച് അച്ഛൻ ഉണ്ണിയോട് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. എല്ലാ വാരാന്ത്യവും വീട്ടില്ലേക്ക് എഴുന്നുള്ളാൻ നോക്കാതെ അവിടെ തന്നെ നിന്നു ശരിക്ക് പഠിക്കാൻ താക്കീത് നൽകിയിരുന്നു. എന്നാലും ഉണ്ണി പോയപ്പോൾ വിഷാദം എല്ലാവരിലുമായി. ഉണ്ണിയുടെ ഇടക്കിടക്കുള്ള ശല്യപ്പെടുത്തൽ ഇല്ലാതായപ്പോൾ, അച്ഛന്റേയും അമ്മയുടേയും മുറ്റത്തിരുന്ന് വൈകുന്നേരമുള്ള സല്ലാപം പോലും നിലച്ചു. വെള്ളിയാഴ്ച വീട്ടിൽ എല്ലാവരും ഉണ്ണിയുടെ ഫോൺ വിളി വരുന്നത് കാത്തിരിക്കും. കുസൃതിത്തരത്തിൽ അസുഖമെന്ന ഉപായത്തിൽ വീട്ടിൽ വരുവാനുള്ള ഉണ്ണിയുടെ ഫോൺ വിളിയാകുമെങ്കിലും, ഉണ്ണിയെ കാണാതെ ആർക്കും ഒരു ശനിയാഴ്ച ഇല്ലെന്നായി. ഉണ്ണിയുടെ ഹോസ്റ്റൽ വാസം ഒരു വർഷമെ നീണ്ടു നിന്നുള്ളു. പുറമെ സ്നേഹം പ്രകടിപ്പിക്കാത്ത അച്ഛനാണ് അമ്മയോട് പറഞ്ഞത്,

ഉണ്ണി ഇവിടെ നിൽക്കട്ടെ ഇനി മുതൽ. നമുക്കവനെ കാറിൽ കൊണ്ടാക്കാൻ ഒരു ഡ്രൈവറെ ഏർപ്പാടാക്കം. വൈകുന്നേരം അവനേയും കൊണ്ട് തിരിച്ചു പോരുവാൻ സമയമാകും വരെ, കാറവിടെ പകൽ സമയം നിർത്താൻ സൌകര്യപ്പെടുത്താം. അപ്പോൾ നാലു പ്രാവശ്യം ഇത്ര ദൂരം കാറോടേണ്ടല്ലൊ.

അതറിഞ്ഞ ഉണ്ണിക്ക് കണ്ണു നിറഞ്ഞു. തന്റെ അച്ഛനാണോ ഇങ്ങിനെ പറയുന്നത്? അവനത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ആദ്യമായി അവൻ അച്ഛൻ കാണാതെ അച്ഛനെ തൊഴുതു. പുറത്തു കാണിക്കാതെ അകമെ സൂക്ഷിക്കുന്ന അച്ഛന്റെ സ്നേഹം അവൻ ആദ്യമായറിഞ്ഞു.

സ്വയം ഉരുകുമ്പോഴും അത് പുറത്തറിയിക്കാതെ ആശ്രിതരെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആളാണ് അച്ഛൻ. തലമുറകളുടെ വിടവ് മനസ്സിലാവുന്ന ഒരാൾ അച്ഛൻ മാത്രമാണ്. ഉണ്ണികളുടെ ബാല്യത്തിൽ കടുത്ത നിഷ്കർഷത കാണിക്കും, എന്നാൽ ഉണ്ണികൾ വലുതായാലെ അതിന്റെ രഹസ്യം അവർക്ക് മനസ്സിലാവു. ഉണ്ണികളുടെ വാശികൾക്ക് മുന്നിൽ ആദ്യം വിലക്കുമെങ്കിലും ഉണ്ണികളറിയാതെ അവർക്കായി ആത്മാർത്ഥമായി തോറ്റുകൊടുക്കും അമ്മയ്ക്കു മുൻപിൽ ആ അച്ഛൻ! കരുതലോടെ മരണം വരെ അച്ഛൻ ചുമക്കുന്ന ഗർഭമാണ് മക്കൾ. അച്ഛന്റെ കണക്കു പുസ്തകത്തിൽ കുറച്ചും ഹരിച്ചും പല പിശുക്കു കണക്കുകളും കാണാം. പക്ഷെ മക്കൾക്ക് ചിലവാക്കിയ പണത്തിന്റെ കണക്കുമാത്രം കാണില്ല. അതാണ് ഉണ്ണി മനസ്സിലാക്കിയ ഉണ്ണിയുടെ ഈ അച്ഛനും!

അമ്മയുടെ സ്നേഹത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ? മക്കളുടെ മുഖം കാണും മുൻപ്, ആ ശബ്ദം കേൾക്കും മുൻപ്, അവരുടെ ഗുണങ്ങൾ അറിയും മുൻപ് സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരു മനസ്സ്, അമ്മ മനസ്സാണ്. അമ്മയുള്ള കാലത്തോളം നമുക്ക് വയസ്സായതായി തോന്നാറില്ല. അമ്മക്കെന്നും മക്കൾ കുട്ടികളാണ്. അമ്മയ്ക്കങ്ങിനെയെ മക്കളെ കാണാൻ കഴിയു. അച്ഛന്റേയും അമ്മയുടേയും ആദ്യാക്ഷരം  ആണെങ്കിലും, അമ്മ എന്നാണ് നമ്മൾ പഠിക്കുക, അല്ലേ? കാരണം ജീവൻ തന്നത് ഈശ്വരനെങ്കിൽ ജനനം തന്നത് അമ്മയാണ്. സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, കരുതലിന്റേയും അതിരുകളില്ലാത്ത ഒരൽഭുതമാണ് അമ്മ!

മനസ്സ് വളരുന്നതിനു മുൻപ് ഉണ്ണി അനുഭവിച്ച, അകഴിഞ്ഞ ഒരു വർഷത്തെ മാനസിക നൊമ്പരം ബോഡിങ് സ്കൂളിൽ നിന്നു പഠിച്ച എല്ലാവർക്കും ശരിക്കും മനസ്സിലാവും. മനസ്സിന്റെ രോദനം, മനസ്സിന്റെ വിങ്ങൽ ഇതൊന്നും നമുക്ക് നേരിട്ട് കാണാൺ പറ്റുന്നതല്ല മറിച്ച് അനുഭവിച്ചറിയാൻ മാത്രം പറ്റുന്ന അവസ്ഥകളാണ്. അതനുഭവിച്ചവർക്കറിയാം അതിന്റെ കാഠിന്യം.

അതുപോലെ, ഇളം പ്രായത്തിൽ മക്കളെ ബോഡിങ് സ്കൂളിലേക്കയക്കേണ്ടി വരുന്ന മതാപിതാക്കൾ അത് അവർ പുറമെ കാട്ടാറില്ല. കനൽ കെട്ടടങ്ങാത്ത ചൂടായിരിക്കും ആ മനസ്സുകൾക്കുള്ളിൽ. അതോടൊപ്പം ഭീതിയും! മക്കൾക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന ഭീതി. പല സാഹചര്യങ്ങളാലും ഇത് സംഭവിക്കാം. സ്വയം മക്കൾ വീട്ടിലെ പുന്നാരവും കിന്നാരവും അധികമനുഭവിച്ചു ഇത്തിക്കണ്ണികളാവാതിരിക്കാനാകാം, സ്വഭാവം നന്നാക്കൽ പ്രക്രിയയാവാം, അതുമല്ലെങ്കിൽ തൊഴിൽ പരമായി അച്ഛമ്മമാർക്ക് മക്കളെ പരിപാലിക്കാൻ സമയം ശുഷ്കിക്കുമ്പോഴാകാം. എന്തായിരുന്നാലും മക്കളുടെ നല്ല ഭാവിയെ കണക്കിലെടുത്തുള്ള കാൽവെയ്പ്പായിരിക്കും. പ്രൌഢിക്കായി മക്കളെ ബോഡിങിൽ ചേർക്കുന്ന മാതാപിതാക്കളെ ഇവിടെ മറന്നു കളയുന്നു തൽക്കാലം!

അങ്ങിനെയുള്ള അച്ഛന്റേയും, അമ്മയുടേയും അളവറ്റാത്ത സ്നേഹത്തെ കുറിച്ചു പറയുവാൻ ഉള്ള കാരണമുണ്ട്. അത് മറ്റൊന്നുമല്ല, ആദ്യഭാഗത്ത് പറഞ്ഞിരുന്നില്ലേ സഹപാഠിയുടെ അമ്മയ്ക്ക് കൊടുക്കുവാൻ ഉണ്ണിയുടെ കൈവശം കൊടുത്തുവിട്ട പൊതിയുമായി ആ അമ്മയെ കാണുവാൻ ചെന്ന ഉണ്ണിയുടെ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു ഈറനണിഞ്ഞ ചിന്തകൾ എന്ന്? ആ ചിന്തകളുടെ തീരങ്ങളായിരുന്നു ഈ പറഞ്ഞ ഉണ്ണിയുടെ മനസിലുണ്ടായ തിരമാലകളുടെ ആഴത്തിലേക്കുള്ള എത്തി നോട്ടവും, അച്ഛനമ്മ മനസ്സുകളുടെ നാം പോലും കാണാൻ മറന്ന ആഴിത്തിരമാലകളുടെ തൊട്ടുതലോടലുകളും.

അവൻ (ഉണ്ണി) ആ പൊതിയുമായി ചെന്നത് മറ്റെവിടേയും ആയിരുന്നില്ല. അതൊരു വൃദ്ധസദനമായിരുന്നു! അമേരിക്കയിൽ അംബരച്ചുംബികളുടെ നഗരത്തിൽ, വീടുകൾ വിൽക്കുന്ന പേരുകേട്ട റിയൽ എസ്റ്റേറ്റ് മാന്യന്റെ, അല്ലെങ്കിൽ സ്വന്തമായി തനിക്കായി വാങ്ങി കൂട്ടിയ വീടുകൾ വാടകയ്ക്ക് കൊടുത്ത് വിഹരിക്കുന്ന അവന്റെ സഹപാഠിയുടെ അമ്മ, വസിക്കുന്ന സദനം! അതെ അവിടേയ്ക്കാണ് ഉണ്ണി കയറി ചെന്നത്.  മകനെ പഠിപ്പിച്ചു വലുതാക്കാൻ വേണ്ടി, സൂര്യനേയും നക്ഷത്രങ്ങളേയും ഉറക്കിയിട്ട് മാത്രം കൺപോളകളടച്ചിരുന്ന ആ അമ്മ. സ്വന്തമമ്മയേക്കാൾ വാത്സല്ല്യത്തോടെ വാരാന്ത്യങ്ങളിൽ സഹപാഠിയുടെ വീട്ടിൽ ചെന്നിരുന്നപ്പോൾ ഉണ്ണിയെ ഊട്ടിയ ആ കൈകളിൽ അവൻ കണ്ടത് മുറ്റമറ്റിക്കുന്ന ചൂലാണ്. മാറുമറക്കാൻ ഒരു കീറിയ തോർത്തും. പാവം. അന്ന് അവൻ ചെന്ന ദിവസം അവരെ ഏൽപ്പിക്കപ്പെടുത്തിയ ചുമതല അതായിരുന്നു. മുറ്റമടി! അന്നത്തെ ദിവസം, ആ അമ്മയെ കാണാൻ ആരെങ്കിലും വരുമെന്ന് അവർക്ക് അറിവില്ലായിരുന്നല്ലൊ. അല്ലെങ്കിൽ അന്നൊരു ദിവസം ആ പാവത്തിനെ കുളിപ്പിച്ച്, സാരിയുടുപ്പിച്ച്, പൌഡറിട്ട് സ്വീകരണമുറിയിൽ പാവയെപോലെ കൊണ്ടു ചെന്നിരുത്തിയേനെ!

അമ്മയ്ക്കാദ്യം ഉണ്ണിയെ മനസ്സിലായില്ല. ഉണ്ണി ആരാണെന്ന് പരിചയപ്പെടുത്തിയപ്പോൾ, കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ നൽകി ആ പാവം സ്ത്രി. ഒരമ്മയുടെ നിർവൃതി! ദുഖത്തിന്റെ ഒരു മിഴിത്തുള്ളിപോലും ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞില്ല. സന്തോഷത്തിന്റെ അശ്രുധാരമാത്രം! ആ അമ്മയ്ക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല ഉണ്ണിയോട് പറയാൻ. ഉണ്ണിയോട് ആദ്യത്തെ ചോദ്യം ഇതായിരുന്നു,

എന്റെ മോനു അവിടെ സുഖമാണല്ലോ അല്ലേ? അവനെ കാണാറുണ്ടോ ഉണ്ണ്യേ? കൊച്ചുമക്കളൊക്കെ ഇപ്പൊ വലുതായിക്കാണും അല്ലേ? ഈ അമ്മുമ്മേ അവർക്ക് അറിയ്യോ? അവൻ പോലും ഇങ്ങട്ട് വന്നിട്ട് വർഷങ്ങളായി. സമയിണ്ടാവില്ല. അവനോട് പറയണം, അമ്മ സുഖമായി ഇരിക്കുന്നു എന്ന്. അമ്മ എന്നും പ്രാർത്ഥിക്കിണ്ട് എല്ലാവരും സുഖായി അസുഖോന്നുല്ലാതെ കഴിയാൻ. അവനോട് മറക്കാണ്ട് പറയണം.

പറയാമെന്നു തലയാട്ടി, ഉണ്ണി. ഉണ്ണി പറയുവാനുദ്ദേശിച്ച മറുപടി വാക്കുകൾ കണ്ഠത്തിൽ തടഞ്ഞു. പുറത്തേക്ക് വന്നില്ല. പൊട്ടിക്കരയാതിരിക്കാൻ ഉണ്ണി ശ്രമിക്കുകയായിരുന്നു. ഉണ്ണി ആ അമ്മയെ വീണ്ടും അരികോട് ചേർത്ത് പിടിച്ച് ആ നെറുകയിൽ ഉമ്മ വെയ്ച്ചു. പണ്ടെവിടേയോ വായിച്ചിട്ടുള്ളത് ഉണ്ണി ഓർത്തു പോയി, ഓർത്തിരിക്കാനും, കാത്തിരിക്കാനും ആരുമില്ലാത്ത നിമിഷങ്ങൾ അരുകിലെത്തുമ്പോൾ ഒന്നോർത്താൽ മതി അരികിലുണ്ടാവും ചേർത്തു പിടിക്കാൻ ഒരാൾ, തന്റെ അമ്മ

നമുക്ക് ചിറകുകൾ വളർന്ന് പറക്കുവാനാകുവോളം വളരും വരെ, നമ്മെ മനസ്സിലാക്കാൻ ഉണ്ടായിരുന്ന മനസ്സുകളാണ്, അച്ഛനും അമ്മയും. എന്നിട്ടിന്നവരെ ആരുമറിയാത്ത, ആർക്കും വേണ്ടാത്ത ശ്വാസം മാത്രം നിലക്കാത്ത ചവിറ്റു കൊട്ടയിലെ മാംസപിണ്ഠങ്ങൾ ആയി നിക്ഷേപിക്കപ്പെടുന്നു! കഴിയുന്നതെങ്ങിനെ എന്നറിയില്ല, പാലൂട്ടിയും ചോറൂട്ടിയും കൈവിരലുകളിൽ കൂടിവരെ സ്നേഹം പകർന്ന ആ പ്രാണനെ വാടകയ്ക്ക് നോക്കാൻ ഏൽപ്പിക്കുന്നതെന്തെന്ന്! എന്നിട്ടും ആ മുഖത്ത് മന്ദസ്മിതമെയുള്ളു. പകയില്ല, വിരോധമില്ല, ദേഷ്യമില്ല ആ മനസ്സുകൾക്ക്. ഒരമ്മയെ  വൃദ്ധസദനത്തിലാക്കി യാത്ര പറയുന്ന മകനെ നോക്കി നിൽക്കുന്ന അമ്മയുടെ ഒരു ഫോട്ടോ കണ്ടതോർക്കുന്നു. തന്റെ മകനെ വളർത്തി വലുതാക്കി സ്വയം പറക്കാൻ കഴിയുമാറാക്കിയ ഒരമ്മയുടെ ആത്മസംതൃപ്തി അതുമാത്രമാണ് അപ്പോഴും ആ മുഖത്ത്.  എന്നുവരും, എന്നെന്നെ കൊണ്ടു പോകും എന്നവർ ആ യാത്ര പറയുന്ന അവസരത്തിൽ നമ്മോട് ചോദിക്കില്ല. അറിയാത്തതു കൊണ്ടല്ല, ആ മനസ്സുകളിൽ വിചാരങ്ങളും, വികാരങ്ങളും ഇല്ലാതായിട്ടല്ല. എല്ലാം ഒതുക്കി, നമ്മളെ വേദനിപ്പിക്കണ്ടാ എന്ന് കരുതി മാത്രം! ഒരു ഭാരമൊഴിഞ്ഞു എന്ന മനോഭാവത്തോടെ കാറിൽ കയറി വാതിൽ കൊട്ടിയടക്കുമ്പോൾ, നമ്മൾ അടയ്ക്കുന്നത്, അമ്മ അല്ലെങ്കിൽ അച്ഛൻ എന്ന ശ്രീകോവിലിന്റെ വാതിലുകളാണ് എന്ന് ഓർത്തിട്ടുണ്ടോ? നമ്മൾ വലിച്ചെറിയുന്നത്, അമ്മമുദ്രയാണ്. എന്താണീ അമ്മമുദ്ര? അമ്മ നമുക്ക് ജനനം മുതൽ മരണം വരെ ധരിക്കാൻ അമ്മ നൽകിയ മുദ്ര. നമ്മുടെ പൊക്കിൾ കൊടി! പൊക്കിൾ കൊടിയിലല്ലേ ജന്മബന്ധം തുടങ്ങുന്നത്?

നമുക്കവരുടെ ദേഹം അവിടെ ഉപേക്ഷിച്ച് പോരാൻ പറ്റുമായിരിക്കും. എന്നാൽ അവരുടെ ദേഹി (മനസ്), നമ്മൾക്ക് അമ്മ  സമ്മാനിച്ച പൊക്കിൾകൊടി ധരിക്കുവോളം കാലം നമുക്കൊപ്പം ഒരു നിഴൽ പോലുണ്ടാവും, നമുക്ക് നല്ലതു മാത്രം വരേണമെ എന്നു പ്രാർത്ഥിക്കാൻ! അതാണ് സത്യം. അവർക്ക് ഇനിയുള്ള ജീവിതത്തിൽ മറ്റെന്താലോചിക്കാൻ? അവരുടെ പഴയ കാലം മാത്രം. നമ്മളുമായി കഴിഞ്ഞ ആ നല്ല കാലത്തെ ഓർമ്മകൾ, ഇനിയതുണ്ടാവില്ലല്ലോ എന്ന ഉൾനെഞ്ചിലെ വിലാപം. അതായിരിക്കും ആ ശൂന്യതയിൽ അവർക്ക് മുൻപിൽ കോമരമാടുക.

ചക്രവാളം തിരിയും പോലെ ജീവിതഘടങ്ങൾ ഒരു ഭ്രമണപഥത്തിലെ സൂചി മുനയിൽ തറച്ച പ്രതിഫലനങ്ങളാണ് നാമെല്ലാം. ബാല്യം, കൌമാരം, യൌവനം, മാദ്ധ്യമം, വാർദ്ധക്യം അങ്ങിനെ പോകും ആ പ്രതിഫലനങ്ങൾ. നമ്മൾ ഓരോരുത്തരും ആ പ്രതിഫലന ദശയിൽ എത്തുമ്പോൾ ആ ദശയിലെ കണികകളായി കാണപ്പെടുന്നു. ബാല്യത്തിൽ നമ്മൾ അച്ഛനമ്മയിൽ നിന്നും വേർപെട്ടപ്പോൾ വേദനിച്ച വേദന മറ്റൊരു ദശയിൽ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൂടെന്നില്ല, നാം അവരെ അങ്ങിനെ ഒരു വേർപെടുത്തലിനു ഇരയാക്കിയാൽ. അതേ പോലെ, നമ്മുടെ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ അർപ്പിക്കുമ്പോൾ അവർക്കുണ്ടാവുന്ന മാനസിക നിലയും, ശാരീരിക ഹീനതയും നമുക്കും വന്നു കൂടെന്നില്ല, നമ്മുടെ കുട്ടികളിൽ നിന്നും. അന്ന് സ്വയം സമാധാനിക്കേണ്ടി വരും കർമ്മഫലമെന്നു കരുതി. ഇന്നത്തെ പ്രൌഢിയൊന്നും അന്നു രക്ഷക്കുണ്ടായിക്കൊള്ളണമെന്നില്ല. അങ്ങിനെ ഒരു ശാപം ഏറ്റുവാങ്ങണോ? ബിരുദവും, ധനവും നൽകുന്നതല്ല ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളും. മനുഷ്യരേതു വിധമായാലും ബന്ധത്തിന്റെ അർത്ഥം ഒന്നേ ഉണ്ടാവു. മനുഷ്യന്റെ നിറങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഏവരുടേയും നിഴൽ കറുപ്പെന്ന മാതിരി! അതുകൊണ്ട് നമുക്കതിനെ വളച്ചൊടിക്കുവാനോ വ്യാഖ്യാനിച്ചു മാറ്റുവാനോ അവകാശമില്ല. പ്രകൃതി നിയമം തെറ്റിച്ചാൽ, പ്രകൃതിയുടെ തിരിച്ചടിയാവും ഫലം. നമ്മൾ അനുഭവിക്കുന്നില്ലേ അത്? പ്രളയം, കൊടുംകാറ്റ്, കോവിഡ് അങ്ങിനെ പലയവതാരങ്ങളായി! അരുത്. താങ്ങാനാവത്തതിനെ വിളിച്ചു വരുത്തരുത്. 

വൃദ്ധസദനം! ആരിട്ട പേരാണെങ്കിലും പേരിട്ടവനോടൊരു ചോദ്യം. ആർക്കാണ് വയസ്സായത്? അവിടെ നിക്ഷേപിക്കുന്ന നിങ്ങളുടെ അച്ഛനമ്മമാരുടെ ശരീരത്തിനോ അതോ മനസ്സുകൾക്കോ? അച്ഛനമ്മയെ മറക്കുന്ന മനുഷ്യാ, ദേഹത്തിനെ വയസ്സാവുന്നുള്ളു, ദേഹി (മനസ്) അനശ്വരമാണ്, അനന്തമാണ്, നിത്യയൌവമാണ് മനസ്സിന്റെ ഏറ്റവും ഏറിയ പ്രായം. ദേഹത്തിനു പ്രായം ചെന്ന ആ വയസ്സിലും  അത്തരം സദനങ്ങളിൽ നിക്ഷേപിക്കപ്പെട്ടവർക്ക് മധുരമുള്ള ഓർമ്മകൾ നമ്മുടെ ബാല്യകാലത്തുള്ളതാണ് എന്നു വെച്ചാൽ അവരുടെ യൌവനകാലത്തെ! അതാണ് നമ്മൾ മനസ്സിലാക്കാൻ മറന്നു പോയ യഥാർത്ഥ സത്യം. പ്രകൃതിയുടെ സത്യം.

മതി! ചെയ്തുപോയ തെറ്റുകൾ മതി. ഒന്നുമാത്രം ഓർക്കുക. പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലും, തകരും. എന്നാൽ വിട്ടുവീഴ്ചകൾ ഇരുഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ മനസ്സുകൾ അടുക്കും, സൃഷ്ടി ജയിക്കും! കല്പാന്തകാലങ്ങൾ പലത് പിന്നിട്ടാലും ഇപ്പറഞ്ഞതിന് മാറ്റമുണ്ടാവില്ല.

സമർപ്പണം: വർഷങ്ങളായി സ്വജീവിതം മറന്ന്, സ്വൈച്ഛകൾക്കവധി കൊടുത്ത് അച്ഛനേയും അമ്മയേയും ശുശ്രൂഷിച്ചു കഴിയുന്ന സ്വന്തം അനുജത്തിക്ക് നിസ്സാഹയനായ ഒരു ജേഷ്ടന്റെ പ്രണാമം.

 

-ഹരി കോച്ചാട്ട്- 

Saturday, September 26, 2020

വിരഹം

 

എങ്ങു പോയ് മറഞ്ഞു കൂട്ടുകാരാ

പൌര്‍ണമി ചന്ദ്രനായ് വിളങ്ങിയ നീ

നീല വാനില്‍ നക്ഷത്ര വൃന്ദങ്ങളുമായ്

ഓടി മറഞ്ഞു  കളിച്ചതല്ലയോ!

 

സുഷുപ്തിയിലാണ്ട്  സ്വപ്നങ്ങളില്‍

വിഹരിക്കുമവളെ നിലാവെളിച്ചത്തി-

ലൊരു മായാലോകത്തേക്കു നയിച്ചു

ഗന്ധവര്‍നാമൊരു കൂട്ടുകാരനായതല്ലേ ?.

 

അകലങ്ങളില്‍ നിന്നുതന്നെ കൂട്ടുകാരായ്

ആമോദിച്ചുല്ലസിച്ചിരുവരുമെങ്കിലും

ഏഴാം കടലിനക്കരെയാമുഖം പെട്ടെന്നകലവേ

താളം തെറ്റിയ ജീവിതവുമായ് പൊരുതുന്നവള്‍!

 

രാവുകളേറെ സ്വപ്നത്തില്‍ വിഹരിച്ചവള്‍

നക്ഷത്രങ്ങളെണ്ണി ഇരുട്ടില്‍ കണ്ണുംനട്ടിരിപ്പായ്

വിരസതയും മാഞ്ഞുമ്മറഞ്ഞു,മെത്തിടുമോര്മ്മകളും

കാലത്തിന്‍ പോക്കും ബുദ്ധിമാന്ദ്യയാക്കിടുമോ?

 

-എല്ലെൻ-