Wednesday, October 20, 2021

അങ്ങിനെയും ഒരതിഥി

 

വൈകുന്നേരം ഒരല്പം ടെന്നീസ് വ്യായാമത്തിനായി അനുഷ്ഠിച്ചിരുന്ന കാലം. ഒരു ദിവസം ടെന്നീസിനുള്ള പോക്ക് മുടങ്ങിയാൽ ദിസവം പൂർണ്ണമായില്ലെന്ന തോന്നലാണ്. മഴയെ ശപിക്കാൻ പഠിച്ചതും അത്തരം മുടക്കങ്ങളിൽ നിന്നുമായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ അന്നത്തെ കുട്ടിത്ത്വത്തെ ഓർത്ത് ഉൾചിരി കൊള്ളാറുണ്ട്. എന്നാൽ ഓഫീസിൽ നിന്നും നേരിട്ടുള്ള ആ പോക്ക് ഒരു ദിനചര്യയായി വർഷങ്ങളോളം നീണ്ടു നിന്നിരുന്ന ആ കാലം ഇന്നു ഓർമ്മയിൽ മാത്രം. വൈകുന്നേരമാവാനുള്ള കാത്തിരുപ്പ് ഒരു ടെന്നീസ് ഭ്രമം മാത്രമായിരുന്നോ? ആയിരുന്നില്ല. കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി ഒരു നറുവിശ്രമവേള പോലെ വീണു കിട്ടിയിരുന്ന അസുലഭനിമിഷങ്ങൾ! അതിന്നും കറ പുരളാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.

ക്ലബിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അബുവിന്റെ ചായക്കട. അബുവിന്റെ ചായ ഒരു ചായതന്നെ ആയിരുന്നു. ചായയുടെ മേന്മയോ അതോ കളി കഴിഞ്ഞുള്ള ആലസ്യമോ ചായയുടെ രുചിയേറ്റിയിരുന്നത്? എന്നറിയില്ല. അവിടെ കയറി, ഒരു ചായയും കുടിച്ചു പതിവായി സമ്മേളിക്കാറുള്ള നാട്ട്കൂട്ടരുമൊത്ത് ഒരല്പ സമയം സല്ലപിച്ചില്ലെങ്കിൽ അന്നുറക്കം വരില്ലെന്ന പോലെ ആയിരുന്നു. അബുവിന്റെ ചായക്കടയുടെ അരികത്തായി ഒരു ചെരുപ്പ് കുത്തിയുടെ ഇരുപ്പിടം ഉണ്ടായിരുന്നു. റപ്പായിയെന്ന ചെരുപ്പ് കുത്തി.

മഴയും വെയിലും റപ്പായിക്ക് ഒരു പ്രശ്നമല്ലായിരുന്നു. അതിൽ നിന്നെല്ലാം രക്ഷ പ്രാപിക്കാൻ ഒരു ടാർപോളിൻ വലിച്ചു കെട്ടിയ ഒരു മേൽകൂര. എന്തോ അബുവിന്റെ കടയിൽ ചെല്ലുമ്പോഴെല്ലാം റപ്പായിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാൻ കടയുടെ മുന്നിൽ സൈക്കിൾ നിർത്തുമ്പോൾ റപ്പായിക്കറിയാം. തല പൊന്തിച്ചു ഒരു നോട്ടവും ഒരു പുഞ്ചിരിയും എന്നും എനിക്കുള്ള സമ്മാനമായിരുന്നു. റപ്പായിയെ കാണാത്ത വൈകുന്നേരത്തിനു പറയാൻ അറിയാത്ത വിധം ഒരു മ്ലാനത തോന്നിയിരുന്നു. അബുവിനോട് എനിക്കുള്ള ചായ പറയുമ്പോൾ ആദ്യമൊക്കെ ഒന്ന് റപ്പായിക്കും വേണം എന്ന് പറയുമായിരുന്നു. അതൊരു ആവർത്തനമായപ്പോൾ അബു എന്നെ കാണുമ്പോൾ തന്നെ ഇങ്ങോട്ട് ചോദിക്കും. ചായ രണ്ടല്ലേ സാറേ? അതെയെന്ന് തലയാട്ടും. ഒരു കൈക്കുമ്പിളിൽ രണ്ടു ചായ എനിക്ക് നീട്ടും അബു. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ അബുവിന്റെ കൈയ്യിനു ചൂടറിയില്ലേ?

ഒരുവട്ടം അബുവിനോട് അത് ചോദിക്കുകയും ചെയ്തിരുന്നു. ഉത്തരമായി നൽകിയത് ഇന്നും ഓർക്കുന്നു.

സാറേ ഈ നാട്ടിൽ അതിജീവിക്കാൻ തൊലിക്കട്ടി നിർബ്ബന്ധമല്ലേ? അതൊരൽപ്പം അബുവിനു കൂടുതലാ. അപ്പൊ ചൂടേൽക്കത്തില്ല.

തനിക്ക് നീട്ടുന്ന ആ രണ്ടു ചായയിൽ ഒന്നു റപ്പായിക്ക് കൊണ്ട് ചെന്നു കൊടുക്കും. ആദ്യ ദിവസം കൊടുത്തപ്പോൾ മടിയിലെ കീശയിൽ ചില്ലറ തപ്പുന്നത് കണ്ടു. ഞാൻ വിലക്കി. ചായ സൌഹൃദം പതിവായപ്പോൾ പിന്നെ ചില്ലറ തപ്പാറില്ല റപ്പായി. പകരം കൈകൾ കൂപ്പി രാണ്ടാമത്തെ ഒരു പുഞ്ചിരിയായി അത് മാറി. അങ്ങോട്ടുമിങ്ങോട്ടുമുള്ള ആ ചിരിയിൽ ഞങ്ങളുടെ അടുപ്പം മനസ്സുകളിൽ ഏറി വന്നു. മറ്റൊരു സംസാരവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ചായ സൽക്കാരത്തിലപ്പുറം എന്റെ ടെന്നീസ് ഷുവിന്റെ സോളിനു തേയ്മാനം വരുമ്പോൾ അത് റപ്പായിക്കു കൊടുക്കും. റപ്പായി അത് നന്നാക്കി മറിച്ചു വിൽക്കും!

അങ്ങിനെ സായംസന്ധ്യകൾ പൊഴിയവെ പെട്ടെന്നു ഒരു ദിവസം റപ്പായിയുടെ കൂടാരം ശൂന്യമായി കാണാനിടയായി. ആ ശൂന്യത ഒന്നിൽ നിന്നും പല ദിനങ്ങളായി വ്യാപിച്ചു.. അതോടൊപ്പം സന്ധ്യകളുടെ മ്ലാനതയും ഏറി വന്നു. മൂന്നു നാലു ദിവസം റപ്പായിയെ കാണാതായപ്പോൾ അബുവിനോട് അന്വേഷിച്ചു. അബു കൈകൾ മലർത്തി കാണിച്ചു. എന്തോ റപ്പായിയുടെ രൂപം മായാതെ തന്റെ മനസ്സിൽ നിശബ്ദമായി രോദനമുയർത്തി.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൂട്ടുകാർക്ക് മറ്റെന്തോ പരിപാടിയുണ്ടായിരുന്ന കാരണം കളിയില്ലായിരുന്നു. എന്നാലും ഓഫീസിൽ നിന്നും വരുന്ന വഴി അബുവിന്റെ കടയിൽ കയറി. അന്നും റപ്പായിയുടെ ഇരുപ്പിടം ശൂന്യം. അബുവിനോട് റപ്പായിയുടെ താമസസ്ഥലം എവിടെയെന്നു തി)രക്കി. അബുവിനു അറിയാത്ത കാരണം, കുശിനിക്കാരനായ രാഘവനോട് ചോദിച്ചു. രാഘവനു കൃത്യമായി പറഞ്ഞു തരാൻ കഴിഞ്ഞില്ലെങ്കിലും തട്ടിക്കൂട്ടി എവിടെയായിരിക്കും എന്നു പറഞ്ഞു. അപ്പറഞ്ഞ കവലയിൽ ചോദിച്ചാൽ അറിയുമായിരിക്കും എന്നും പറഞ്ഞു. ആ അന്വേഷണ ചാതുര്യം കണ്ട അബു ചോദിച്ചു, എന്തിനാ സാറേ ഇത്രയ്ക്ക് വേവലാതിപ്പെടുന്നത്? ചായ സൽക്കാരത്തിനാണെങ്കിൽ ഞാൻ മറ്റൊരാളെ കണ്ടു പിടിക്കാം സാറേ.

അതിനു മറുപടിയൊന്നും പറയാതെ ഞാൻ കട വിട്ടിറങ്ങി. രാഘവൻ പറഞ്ഞ കവല ലക്ഷ്യമാക്കി വാഹനം വിട്ടു. ആ കവലയിൽ ഒരു പലചരക്ക് കട തുറന്നിരിക്കുന്നത് കാണാനിടയായി. വാഹനം നിർത്തി, ആ കടയിൽ ചെരുപ്പു കുത്തി റപ്പായിയെ കുറിച്ചു അന്വേഷിച്ചു.

റപ്പായിയുടെ വാസസ്ഥലം മനസ്സിലായി. എന്നാൽ നടന്നു പോകണം ഒരു മൈലോളം. നടന്നു. ആകാംഷയോടെ, പ്രത്യാശയോടെ! പറഞ്ഞു തന്നതനുസരിച്ചു ചെന്നെത്തിയത് ഒരു ചെറിയ കുടിലിന്റെ മുന്നിൽ. അങ്ങുമിങ്ങും ഉന്തി നിൽക്കുന്ന ഓലകൾ കണ്ടാലറിയാം പെരുമഴയുടെ വെള്ളം അകമെ കഴിഞ്ഞുള്ളതെ പുറമെയ്ക്കുണ്ടാവു എന്ന്. മുട്ടിവിളിക്കാൻ വാതിലില്ലാത്ത ആ കൂരയുടെ മുൻപിൽ നിന്നു, തല അകത്തേയ്ക്ക് നീട്ടി വിളിച്ചു ചോദിച്ചു

ഇവിടെ ആരുമില്ലേ? ഇത് റപ്പായിയുടെ വീടാണോ? മൂന്നു വട്ടമെങ്കിലും ആ ചോദ്യം ആവർത്തിച്ചപ്പോൾ ഒരു നേർത്ത സ്വരത്തിൽ അകമെ നിന്നും ഒരു നീണ്ട ചുമയുടെ അന്തിഭാഗമായി ഒരു ചോദ്യം മറുപടിയായി.

ആരാത്? എണീക്കാൻ വയ്യാണ്ട് കിടപ്പാ റപ്പായി. ഓളു ഇവിടില്ലാ. പിന്നെ വന്നാ മതി. പിന്നെയും ചുമയുടെ ഘോഷയാത്ര.

അതെ അത് റപ്പായിയുടെ സ്വരം തന്നെ. പക്ഷെ, എതോ ഒരു വല്ലാത്ത പന്തികേടുള്ള പോലെ തനിക്ക് തോന്നി. ഇത്രത്തോളം വന്നിട്ട് റപ്പായിയെ കാണാതെ പോവുകയോ? അത് എന്തായാലും പറ്റില്ല എന്ന് തീരുമാനിച്ചു. കാലുകൾ അകത്തേക്ക് തെളിച്ചു. വൈകുന്നേരമായതിനാൽ മങ്ങിയ വെളിച്ചം മാത്രം. തറയിൽ ഒരു വശത്തായി, ഒരു പായയിൽ റപ്പായി ഒരു കഷ്ണം കമ്പിളി പോലെ തോന്നിക്കുന്ന തുണികൊണ്ട് പുതച്ചു ചുരുണ്ടു കൂടി കിടക്കുന്നു.

ഞാൻ അകത്തു കയറി ചെന്നത് റപ്പായി അറിഞ്ഞിരുന്നില്ല. അതു മനസ്സിലാക്കിയ ഞാൻ അങ്ങോട്ട് ചോദിച്ചു.

എന്താ റപ്പായി, സുഖമില്ലേ? എന്തു പറ്റി?

ശബ്ദം കേട്ടത് അരികത്ത് നിന്നാണെന്നു റപ്പായി മനസ്സിലാക്കി എന്ന് തോന്നുന്നു. പുതപ്പ് മുഖത്ത് നിന്നും മാറ്റി തുറിച്ചു നോക്കി. അരണ്ട വെളിച്ചത്തിൽ മനസ്സിലായില്ലെന്ന് തോന്നി. നെറ്റി ചുളിച്ചു വീണ്ടും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ താൻ അരികത്തേക്ക് നീങ്ങി വീണ്ടും പരിചയപ്പെടുത്തി.

ഇത് ഞാനാ, എന്നും വൈകുന്നേരം അബുവിന്റെ കടയിൽ വരാറുള്ള, ചായ തരാറുള്ള സുഹൃത്ത്!

ഒരു മിനിറ്റ് റപ്പായി ഒന്നും മിണ്ടിയില്ല. കൈ കുത്തി മുഖം താഴ്ത്തി അങ്ങിനെ ഇരുന്നു. ഞാൻ കരുതി മനസ്സിലായിക്കാണില്ല എന്ന്. കാരണം ചായ കൊടുക്കലിൽ കവിഞ്ഞു ഞങ്ങൾ തമ്മില്ലുള്ള ചങ്ങാത്തം എന്നു പറഞ്ഞാൽ അത് നിശബ്ദതയിൽ മുഴുകിയതായിരുന്നല്ലോ? ഞാൻ ഒന്നു കൂടി പരിചയപ്പെടുത്താം എന്നു കരുതി, തന്നെ കൂടുതൽ അടുത്ത് കണ്ടോട്ടെ എന്നു കരുതി, ആ തറയിൽ ഞാൻ ഇരുന്നു. അങ്ങോട്ട് പറയുവാൻ വായനക്കിയതെ ഉള്ളു. വിങ്ങി, വിങ്ങി, തേങ്ങി തേങ്ങി ആ കൈകൾ കൂപ്പി റപ്പായി ഒരൊറ്റ കരച്ചിൽ! താൻ ഭയപ്പെട്ട് പോയി. കൈകൾ ഉയർത്തി, റപ്പായിയുടെ കൈകൾ കവർന്നു.  ആ തേങ്ങുന്ന മനസ്സിനെ തന്റെ മാറോടണച്ചു ഒന്നാശ്വസിപ്പിക്കാൻ!

ഞാൻ ആ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു, എന്തു പറ്റി റപ്പായി. എന്തിനാ കരയുന്നത്?

എല്ലുകൾ ഉന്തിയ രോമാവൃതമായ ആ ക്ഷീണിച്ച മുഖം ഉയർത്തി, എന്റെ കണ്ണുകളിലേക്ക് ഇമവിടാതെ നോക്കി ആ പാവം. കണ്ണുകളിൽ നിന്നും ധാര കവിയുന്നു. ഞാൻ ആ കണ്ണുനീരു തുടച്ചു. എന്നിട്ട് പറഞ്ഞു, കരയല്ലേ റപ്പായി. ഞാൻ വന്നല്ലോ? എന്തു പ്രയാസമാണെങ്കിലും നമുക്ക് വഴി കാണാം.

ആ പാവം തന്നെ നോക്കി തേങ്ങിക്കൊണ്ട് പറഞ്ഞു, റപ്പായിക്ക് ഇനി ഒന്നും വേണ്ട സാറേ. എഴുപത് വർഷം റപ്പായി ജീവിച്ചു. ഇന്നാണ് ആദ്യമായി റപ്പായിക്കൊരു വിരുന്നുകാരൻ വന്നത്. ആദ്യമായാണ് റപ്പായിയോട് മറ്റൊരാൾ ചോദിക്കുന്നത്, റപ്പായിയുടെ സൌഖ്യം. ആദ്യമായാണ് സഹായിക്കാൻ ഒരു മനസ്സ് റപ്പായിക്ക് മുൻപിൽ വന്നത്. അതേ എഴുപത് വർഷം ജീവിച്ചു തീർത്തപ്പോൾ ഇന്നാദ്യമായി....! അത് പറഞ്ഞു മുഴുമിപ്പിക്കുവാൻ ആ പാവത്തിനു കഴിഞ്ഞില്ല.

അതു മതി ഈ റപ്പായിക്ക്. സാറ്, വന്നല്ലോ ഈ റപ്പായിയെ ഒന്നു കാണാൻ. സാറ്, ഈ റപ്പായിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതനാണ്. സാറു തന്നിരുന്ന ഓരോ ദിവസത്തേയും ചായയായിരുന്നു ഈ റപ്പായിയുടെ വരും ദിവസത്തെ പ്രതീക്ഷകൾ. ആ ചായ തരുന്ന കൈകൾ കാണാൻ വേണ്ടി ഈ റപ്പായി ശ്വാസം മുട്ടിയാലും അവിടെ വന്നിരുന്നു. ഇന്നോളം ജീവിച്ചു കഴിച്ചു.. ഇതിലധികം റപ്പായിക്ക് ഒന്നും വേണ്ട. സന്തോഷായി സാറേ.

റപ്പായിയെ താൻ സമാധാനിപ്പിച്ചു.

റപ്പായിയുടെ എല്ലാ അസുഖങ്ങളും മാറും. ദാ ഇതു വെച്ചോളു. തന്റെ പോക്കറ്റിലേക്ക് പോയ കൈകൾ റപ്പായി. കടന്നു പിടിച്ചു.

വേണ്ട സാറെ. സാറിന്റെ ഈ സ്നേഹത്തേക്കാൾ വലുതായി റപ്പായിക്ക് ഒന്നുമില്ല. അതു കിട്ടി. മനസ്സ് നിറഞ്ഞു. റപ്പായിക്കു ഇനി ഒന്നും വേണ്ട സാറേ. സാറു പൊയ്ക്കോളു

പണം പിടിച്ചേൽപ്പിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ താൻ എണീറ്റു. റപ്പായിയോട് പറഞ്ഞു, എന്നാൽ ശരി. പണം തരുന്നില്ല. ഞാൻ നാളെ വരും. മറുത്തൊന്നും പറയരുത്. എന്റെ കൂടെ ആശുപതിയിൽ വരണം. നമുക്ക് വൈദ്യനെ കാണണം. കേട്ടല്ലോ?

റപ്പായി തലയാട്ടി എന്നെനിക്ക് തോന്നി. ഞാൻ ഇറങ്ങി നടന്നു. ആ മടക്കയാത്രയിലും ആ രാത്രി മുഴുവനും റപ്പായിയുടെ ആ വാക്കുകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. റപ്പായിയുടെ ആദ്യത്തെ അതിഥി! അതെ ആദ്യത്തെ അതിഥിയാവാനുള്ള എന്റെ ഭാഗ്യത്തെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു!

പറഞ്ഞ പോലെ ഞാൻ പിറ്റെദിവസം ഉച്ചയോടെ ആ കുടിലിൽ വീണ്ടുമെത്തി, റപ്പായിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ. പുറമെ നിന്നും വിളിക്കാൻ മിനക്കെട്ടില്ല. നേരെ അകത്തേയ്ക്കു്‌ കയറി. അകത്ത് ആരുമില്ല. റപ്പായിയുടെ ശൂന്യമായ പായയും, ചുരുണ്ടു കൂടി കിടക്കുന്ന പുതപ്പു കഷ്ണവും.

ഞാൻ പുറത്തേക്കിറങ്ങി. അയൽവക്കത്ത് വീട്ടിൽ ഒരു സ്ത്രീ വസ്ത്രങ്ങൾ നനക്കുന്നു. വേലിയെന്നു പറയത്തക്കതായിട്ടൊന്നും ഇല്ല. കുറേ കൊമ്പുകൾ കെട്ടിപ്പടുത്ത ഒരതിർത്തിരേഖ! അതിന്റെ അരികത്ത് ചെന്നു ശബ്ദമുയർത്തി ചോദിച്ചു.

ഈ റപ്പായിയുടെ വീട്ടിലാരുമില്ലേ?

മുണ്ടലക്കുന്ന ശബ്ദത്തിനിടയിൽ ചോദിച്ചത് കേട്ടില്ലെന്നു തോന്നുന്നു. അവർ കൈകൊണ്ട് ചോദിക്കുന്നു, എന്തു വേണം എന്നു? ഞാൻ ചോദ്യം ആവർത്തിച്ചു.

അവർ പറഞ്ഞു, അയ്യോ ഇന്നലെ രാത്രി കുരയോടെ കുരയായിരുന്നു. ഇന്നു രാവിലെ റപ്പായിയുടെ പെങ്ങളുപെണ്ണ് വന്നപ്പോൾ കുഴഞ്ഞു കിടക്കുന്നു.നാട്ടുകാരെല്ലാം കൂടി ആശുപത്രിയിൽ കൊണ്ടു പോയി. ഫലമുണ്ടായില്ല സാറേ? ചികിത്സിക്കാൻ കാശു വേണ്ടേ? കാശു കെട്ടാതെ ആശുപത്രീലു കെടത്തില്ലല്ലൊ. നാട്ടുകാരു അവിടെ ഇട്ടിട്ടു പോന്നു.

ഞാൻ നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ ചെന്നു പേരു പറഞ്ഞു തിരക്കി. അങ്ങിനെ ഒരാൾ അവരുടെ പട്ടികയിൽ ഇല്ല. കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചോദിച്ചു. ആർക്കും ഒരു പിടിയുമില്ല, ആരൊട്ടു കണ്ടിട്ടുമില്ല. ഒരു അവസാന ശ്രമമെന്ന രീതിയിൽ മോർച്ചറിയുടെ ഭാഗത്തു ചെന്നു അവിടുത്തെ ശിപ്പായിയോട് ചോദിച്ചു. ആദ്യമൊന്നും ഗൌനം കാണിച്ചില്ല. ഒന്നു രണ്ടു നോട്ടുകൾ പോക്കറ്റിൽ കയറിയപ്പോൾ ചെവി തുറന്നു! വിവരണം എല്ലാം കേട്ടപ്പോൾ എന്നെ മോർച്ചറിയുടെ ഒരു കോണിലേക്ക് കൊണ്ടു പോയി. ഒരു ചാക്കു മൂടി കിടക്കുന്ന വിറങ്ങലിച്ച മാംസപിണ്ടത്തിലേക്ക് കൈ ചൂണ്ടി ഇതാണോ എന്നു ചോദിച്ചു. ഞാൻ ഒരു വട്ടമെ നോക്കിയുള്ളു. അതേ, തന്റെ റപ്പായി തന്നെ!

ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഏകനായ് വിധിയെഴുതപ്പെട്ട തന്റെ റപ്പായി. ഞാൻ ആ പ്യൂണിന്റെ കൈവശം ഒരു നൂറു രൂപ കൊടുത്തിട്ട് ആ ശവം സംസ്കരിക്കാൻ ഏർപ്പാടാക്കി.   ശൂന്യമനസ്സുമായി താൻ തിരികെ നടന്നപ്പോൾ മനസ്സിൽ ഓർത്തു.

 റപ്പായി, ഞാൻ നിന്റെ ആദ്യത്തെ അതിഥി മാത്രമല്ല. ഞാൻ തന്നെ നിന്റെ അവസാനത്തേയും അതിഥി! എഴുപതു വർഷത്തിൽ നിനക്കുണ്ടായ നിന്റെ ഒരേയൊരതിഥി. അങ്ങിനെയും ഒരതിഥി!

Wednesday, May 12, 2021

ഞാൻ കണ്ട മറ്റൊരു ലോകം

 ശൈത്യകാലത്തിന്റെ ആധിക്യം കുറഞ്ഞു വരുന്നു എന്നത് മുറ്റത്തെ ചെടികളിൽ ഉണരുന്ന നറുകതിരുകൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മാസങ്ങൾ രണ്ട് മൂന്നായിക്കാണും ഉമ്മറത്തെ തുറന്ന പോർച്ചിൽ ഉള്ള ചാരുകസേരയിൽ ചെന്നിരുന്നിട്ട്. ശരീരം കോച്ചുന്ന ശിശിരം അതിന് വിഘ്നമായിരുന്നു ഈ വാരാന്ത്യം വരെ.  ഋതുമാറ്റത്തിന് സമയമാഗമനമായി. കാരണം, സൂര്യോദയത്തിൽ വീശിയ മാരുതനിൽ നിമഗ്നയായ  നേർമ്മയേറിയ ചൂട് വസന്തത്തിന്റെ ആഗമനം അറിയിക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ ഇലകൾ എല്ലാം കൊഴിഞ്ഞ ശിഖിരങ്ങളിൽ വസന്തത്തിന്റെ ആഗമനമായി നാമ്പുകൾ സ്ഥാനം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മഞ്ഞു കാലത്തും ഇലകൾ കൊഴിയാത്ത ചെടികളിലെ ഇലകൾ ഇപ്പോഴും വയസ്സറിയിച്ചു ചുരുളാൻ തുടങ്ങിയതും മേനോൻ ശ്രദ്ധിച്ചു.

കൈപ്പത്തികൾക്ക് ചൂടു നൽകിയ ആവി പറക്കുന്ന കാപ്പിക്കോപ്പയുമെടുത്ത് മേനോൻ മുൻപോർച്ചിലേക്ക് ഇറങ്ങി. ഉദിച്ചു വരുന്ന ആദിത്യകിരണങ്ങൾ മുറ്റത്തിന്റെ കമ്പളിയായിക്കിടക്കുന്ന പുൽത്തകടികളിൽ പറ്റിനിൽക്കുന്ന ജലകണങ്ങൾക്ക് ഇദ്രധനുസ്സിന്റെ നിറങ്ങളേകിയത് മേനോൻ ശ്രദ്ധിച്ചു. സൂര്യനുദിക്കാൻ കാത്തിരുന്ന മാതിരി കുരുവിക്കിളികൾ എങ്ങു നിന്നോ പറന്നു വന്നിരിക്കുന്നു. അല്ല, അവയും വസന്തകാലാഗമനത്തിന്റെ വാർത്തയുമായാണ് വന്നിരിക്കുന്നത്. ആദ്യകിളി വായിൽ ഒതുങ്ങുന്ന ചില്ലക്കമ്പുകളും പിന്നാംകിളി പുൽത്തുമ്പുകളും കൊണ്ടുള്ള വരവാണ്. ചുമരിനു മുകളിൽ ഒരു കോണിൽ കൂടു വെയ്ക്കാനുള്ള കൂട്ടുപ്രയത്നം തുടങ്ങിയിരിക്കുന്നു. ചേക്കേറി മുട്ടയിടാൻ! പോർച്ചിൽ കൂടുകെട്ടി വരവിലും പോക്കിലും കാഷ്ടമിട്ട് നിലം വൃത്തികേടാക്കുമെങ്കിലും ആ മിണ്ടാപ്രാണികളെ ഓടിച്ചു വിടാൻ ഒരു വിഷമം. കൂടും കുടിയുമില്ലാത്ത ജനകോടികളുടെ ദയനീയ മുഖമാണ് ആ സമയം ഓർമ്മയിൽ വരുക. ഒന്നാനാം കൊമ്പിൽ ചേക്കേറി അന്തിയുറക്കത്തിനു വരുന്ന ആ കുരുവികൾ. മുട്ടയിട്ട് അച്ഛനും അമ്മയും മാറിമാറി ചൂടുനൽകി വിരിച്ചെടുക്കുന്ന കുരുവിക്കുഞ്ഞുങ്ങൾ! അവയുടെ ചേഷ്ടകളും സംഭാഷണങ്ങളും കേട്ടിരുന്നാൽ സമയം പോവുന്നതറിയില്ല. കുരുവികൾ കാഷ്ടമിട്ട് വൃത്തികേടാക്കുന്ന മുൻവാതിൽ പടികളെ നോക്കി എന്നും മേനോന്റെ ഭാര്യ പിറുപിറുക്കുമെങ്കിലും കുഞ്ഞിക്കുരുവികളെ സഹധർമ്മിണിക്കും ഇഷ്ടമില്ലാതെയില്ല. വീടിന്റെ കിഴക്കു വശത്ത് കിളികൾ കൂടുവെയ്ക്കുന്നത് നല്ലതാണെന്ന് ആരോ പറഞ്ഞു ഭവതിയെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് രാവിലെ കളം വരയ്ക്കാൻ നങ്ങ്യാരുകുട്ടി വെള്ളമൊഴിച്ചു നട വൃത്തിയാക്കുന്നത് പോലെ എന്നും രാവിലെ കുരുവികൾ രാത്രിയുടെ യാമങ്ങളിൽ സമ്മാനിക്കുന്ന കാഷ്ടം വൃത്തിയാക്കുക ഒരു ദൈനം ദിന ചടങ്ങായി മാറിയിരിക്കുന്നു.

മേനോനു മനുഷ്യജീവികളെപ്പോൽ ഇതരജീവികളിൽ പലതിനേയും വളരെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ അവയെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും, അവയെക്കുറിച്ചുള്ള പഠനപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കുകയും, വിലയിരുത്തുകയും മേനോന്റെ നിത്യവൃത്തികൂടിയാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവില്ല.

മേനോൻ ചൂടുകാപ്പിയുമായി ചാരുകസേരയിൽ ഇരുന്നു. കോപ്പയിൽ നിന്നും ഒരു വട്ടം കാപ്പി മോന്തിയിട്ട് കോപ്പ താഴെ വെയ്ച്ചിട്ട് ചരിഞ്ഞിരിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി വളരെ ശ്രദ്ധയോടേയും കൌതുകത്തോടേയും വായിച്ചുകൊണ്ടിരുന്ന പുസ്തകം തൊട്ടടുത്തുള്ള ടീപ്പോയിൽ ഇരിക്കുന്നത് കണ്ടത്. വായിച്ചു നിർത്തിയ ഏടെടുത്ത് മടിയിൽ വെയ്ച്ചു. ചൂടാറും മുൻപ് കോപ്പയിലുള്ള കാപ്പി ഊറിക്കുടിച്ചു കൊണ്ട് മേനോൻ പുസ്തകവായന ആരംഭിച്ചു. കാപ്പി കഴിഞ്ഞപ്പോൾ താഴേക്ക് നോക്കാതെ തന്നെ കോപ്പ നിലത്ത് വെയ്ച്ചു. വായനയിൽ അത്രമാത്രം മുഴുകിയിരുന്ന മേനോൻ പരിസരം മറന്നതും തന്റെ കൺപീലികൾ താനെ അടഞ്ഞതും അറിഞ്ഞില്ല.

ഒരു പുതിയ ഒരു ലോകത്തേക്ക് അബോധമനസ്സിന്റെ പ്രാണയാമത്തിൽ മേനോന്റെ ഇന്ദ്രീയങ്ങൾ കീഴടങ്ങി. അങ്ങ് ദൂരെ ഒരു കുന്നിനപ്പുറത്ത് വളരെ അവ്യക്തമായ ശബ്ദങ്ങൾ മേനോൻ കേൾക്കുന്നു! നടന്നടുക്കുന്തോറും ആ ആരവഘടോരം മേനോനെ കൂടുതൽ ജിജ്ഞാസുവാക്കിക്കൊണ്ടിരുന്നു. കുന്നുകൾ കയറിയിറങ്ങിയ മേനോൻ ക്ഷീണിതനായി. ഒന്നിരിക്കാം എന്നു കരുതി ഇരുന്നു. ആ ഇരുപ്പിൽ മേനോന്റെ മനക്കണ്ണടഞ്ഞ പോലെ!. ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയിട്ടാണ് മേനോൻ സ്വപ്നലോകത്ത് ഉണർന്നത്.  മേനോൻ അറിയാതെ ഒന്നു ഞെട്ടി! താൻ എവിടെയാണ്? വളരെ വിചിത്രമായ മനുഷ്യജീവികളല്ലാത്ത ഒരു കൂട്ടം പരദേശികളായ വികൃതജീവികളുടെ നടുവിൽ!

കൊമ്പുപോലെ നിൽക്കുന്ന ആന്റിന പോലെയുള്ള ഒരവയവം ആ മുഖങ്ങളിൽ! ആ കൊമ്പൻ മീശകൾ മുഖത്തു കൊള്ളാതിരിക്കാൻ മേനോൻ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു. മേനോനു വളരെ ദാഹം തോന്നിയതിനാൽ കുടിക്കുവാൻ വെള്ളം ചോദിച്ചു. ആ പരദേശികൾക്കുണ്ടോ മേനോൻ പറയുന്ന മലയാളം മനസ്സിലാകുന്നു! അവർ മേനോനെ നോക്കി എന്തൊക്കെയോ പറഞ്ഞു. കൈകൾ മലർത്തി കാണിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ മേനോനു മനസ്സിലായി താൻ പറയുന്നതൊന്നും അവർക്ക് മനസ്സിലാവുന്നില്ലായെന്ന്. ഉപായത്തിൽ മേനോൻ, വെള്ളം വേണമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു. അതെന്തായാലും ഫലിച്ചു. അവർ മേനോനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് വരിവരിയായി നടക്കാൻ തുടങ്ങി. മേനോനു മനസ്സിലായി, അവർക്കൊപ്പം ചെല്ലാനാണു പറയുന്നതെന്ന്. മേനോൻ പതുക്കെ അവർക്കൊപ്പം നടന്നു. അൽപ്പമകലെ, ഇലക്കുമ്പിളുകളിൽ നിറച്ചു വെച്ചിരിക്കുന്ന ജലസംഭരണികൾക്ക് മുന്നിൽ ആ പരദേശികൾ നിന്നു. എന്നിട്ട് മേനോനോട് വെള്ളം കുടിച്ചു കൊള്ളാൻ പറഞ്ഞു. മേനോൻ ആ ഇലക്കുമ്പിളുകളിൽ തല താഴ്ത്തി ആവശ്യത്തിലേറെ വെള്ളം അകത്താക്കി.

 ഇനി എന്തെന്ന ഭാവത്തിൽ മേനോൻ കൈകൊണ്ടാംഗ്യം കാട്ടി. മേനോനോട് കിടക്കാൻ ആംഗ്യത്തിൽ കൂടി അവർ പറഞ്ഞു. അവർ എന്തൊക്കെയോ ഉപകരണങ്ങൾ കൊണ്ടു വന്നു. അക്കൂട്ടത്തിൽ ചിലർ മേനോന്റെ തലയിൽ അതിൽ പലതും പിടിപ്പിച്ചു. എന്തൊക്കെയോ നോക്കുന്നതും സംസാരിക്കുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ സാമഗ്രികളുമായി വന്നവർ കൊണ്ടു വന്ന സാമഗ്രികളുമായി തിരികെ പോയി. ഒരൽപ്പ സമയത്തിനു ശേഷം മറ്റൊരു കൂട്ടർ വന്നു. കൈയ്യിലുള്ള കടലാസുകൾ നിവർത്തി അതിൽ എഴുതിയിരിക്കുന്നത് മേനോനെ കാണിച്ചു. മേനോൻ അൽഭുതപ്പെട്ടു! അവരുടെ ഭാഷയിലല്ല. മറിച്ചു മലയാളത്തിൽ! മേനോൻ ആലോച്ചിച്ചുഇവർക്കെങ്ങിനെ മനസ്സിലായി താൻ പറയുന്ന ഭാഷ മലയാളമാണെന്ന്? തന്റെ തലയിൽ കൊണ്ടു വന്നു വെച്ച സാമഗ്രികൾ തച്ചോറിനുള്ളിലെ ഭാഷയും മനസ്സിലാക്കിയോ? അതോ അവരുടെ ഭാഷ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാൻ ഇവരുടെ കൈവശം യന്ത്രങ്ങൾ വല്ലതുമുണ്ടോ? തനിക്കു ചുറ്റുമുള്ളത് ബുദ്ധിജീവികൾ തന്നെ! മേനോൻ മനസ്സിൽ കരുതി.

തീർന്നില്ല. എന്തോ ഒരു യന്ത്രം അവർ മേനോന്റെ തലയിൽ ഘടിപ്പിച്ചു. അൽഭുതം! അവർ പറയുന്നത് മേനോനു മനസ്സിലാവുന്നു! മേനോൻ വേഗം അവരുടെ ഭാഷ പഠിച്ചെടുത്തു. മലയാളം പഠിക്കാമെങ്കിൽ മറ്റേതു ഭാഷയും പഠിക്കാമെന്നല്ലെ പ്രമാണം. ഭാഷ പഠിച്ചു കഴിഞ്ഞ മേനോനെ അവർ അവരുടെ നാട്ടുവിശേഷങ്ങൾ കാണിക്കാൻ കൊണ്ടു പോയി. അവിടെ കണ്ട കാഴ്ചകൾ മേനോനെ അമ്പരപ്പിച്ചു.

ആദ്യം അവരുടെ ശാസ്ത്രപഠനകൌതുകാഗാരത്തിലേക്കായിരുന്നു യാത്ര. അവിടെ ആ പരദേശികളുടെ ജീവശാസ്ത്രം വളരെ വ്യക്തമായി എഴുത്തിലൂടേയും ചിത്രങ്ങളിലൂടേയും വിവരിച്ചിരിക്കുന്നു. അതിൽ ചിലത്, മേനോൻ ഈ വിധം കണ്ടു.

  • മേനോന് അവിടെ കണ്ട പരദേശികളിൽ 12,000 വിഭിന്ന വംശജരുണ്ടത്രെ.
  • അതിൽ ഒരോ ജീവിക്കും തന്റെ ദേഹഭാരത്തേക്കാൾ 20 മടങ്ങ് ഭാരം ഉയർത്താൻ കഴിയും.
  • അവരിൽ രാജവംശർ തുടങ്ങി ഭടന്മാർ, ഗണിതർ, ഭാടന്മാർ, പരിചാരജർ, അടിമകൾ തുടങ്ങിയ ജനകീയ വംശർ വരെ ഉണ്ടത്രെ!
  • രാജവംശത്തിലെ റാണിമാർ പലരും വളരെ വർഷങ്ങൾ ജീവിക്കുകയും ലക്ഷക്കണക്കിനു പൈതങ്ങളെ പിറന്നിടുകയും ചെയ്യുമത്രെ.
  • ജനകീയ വംശജർക്ക് ആയുസ് വളരെ കുറവാണ്. അതു കൊണ്ട് വംശം നില നിർത്താൻ റാണിമാർ പെറ്റു പെരുക്കാതെ മറ്റൊരു വഴിയുമില്ല.
  • കൂട്ടത്തിലെ റാണി മരിച്ചാൽ വളരെ കുറച്ചു നാൾ മാത്രമെ ആ വംശം നില നിൽക്കു.
  • റാണിമാർക്കും ആണുങ്ങൾക്കും ചിറകുകൾ ഉണ്ടാവുമത്രെ. എന്നാൽ മറ്റൊരു സമൂഹത്തിൽ കീഴടങ്ങേണ്ടി വന്നാൽ ആ ചിറകുകൾ അടർത്തി കളയണമത്രെ.
  • കീഴങ്ങിയാൽ അവർ അടിമകളാവും. പറക്കാൻ അവകാശമില്ല.
  • കൂട്ടത്തിലെ പണിക്കാർ സ്ത്രീകളാണത്രെ. സാധാരണ ആണുങ്ങളുടെ ഏക ജോലി റാണിയുമായി സംഭോഗിക്കുക, വംശത്തിന്റെ എണ്ണം കൂട്ടുക.
  • അവർക്കാർക്കും ചെവികൾ ഇല്ല! അവർ അവരുടെ കാല്പാദങ്ങളിൽ കൂടി മസ്തിഷ്കത്തിൽ എത്തുന്ന ചലനങ്ങൾ വഴിയാണ് പരിസരങ്ങൾ മനസ്സിലാക്കുന്നതും ശബ്ദങ്ങൾ തിരിച്ചറിയുന്നതും!
  • അവർ സാധാരണ പൊരുതാറില്ല. എന്നാൽ പൊരുതി തുടങ്ങിയാൽ ഇരുവരിലൊരാൾ മരിക്കും മുൻപ് കളത്തിൽ നിന്നും വിടവാങ്ങാൽ അനുവാദവുമില്ല.
  • അവർക്കു ശ്വാസകോശമെന്ന അവയവം ഇല്ല. അവരുടെ ശരീരത്തിലാകമാനം ഉള്ള വളരെ ചെറിയ സുഷിരങ്ങളിൽ കൂടിയാണു ശ്വസിക്കുന്നത്. അതേ സുഷിരങ്ങളിലൂടെ നിശ്വസിക്കുകയും ചെയ്യുന്നു.

മേനോൻ അധിക സമയം ആ വിവരണങ്ങൾ നോക്കി നിന്നുവെന്നു തോന്നുന്നു. ചുറ്റിനും നിന്നിരുന്ന ജീവികൾ മേനോനെ മുന്നോട്ട് നടക്കുവാൻ പ്രേരിപ്പിച്ചു. മേനോൻ അടുത്ത ഒരു ഗുഹയിൽ കൂടി അടുത്ത കലവറയിൽ എത്തി. അവിടെ കണ്ട പ്രദർശന കാഴ്ചയും വിവരണവും മേനോനെ അത്യധികം അൽഭുതപ്പെടുത്തി. തനിക്ക് ചുറ്റും നിൽക്കുന്ന അപരിചിത ജീവികളുടെ മസ്തിഷ്കസ്വഭാവങ്ങൾ അവർ മനുഷ്യന്റേതുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു! ആ ജീവികളുടെ മസ്തിഷ്കത്തിൽ 250,000-ൽ പരം ന്യുറോൺസ് ഉണ്ടത്രെ. എന്നാൽ മനുഷ്യനോ കോടിക്കണക്കിനാണ് കണക്കാക്കിയിരിക്കുന്നത്. ശരീരഘടനയും തലച്ചോറിന്റെ വലുപ്പവും ഒന്നിച്ചെടുത്താൽ അവർ മനുഷ്യജീവികൾക്ക് ഏറെ മുന്നിലാണ്. അവരിലും മനുഷ്യരെ പോലെ സന്തോഷവും സന്താപവും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ ഇടയിൽ ജീവഹാനി ആർക്കെങ്കിലും സംഭവിച്ചാൽ മനുഷ്യരെ പോലെ അവരും ദുഖിക്കുന്നു, മൃതദേഹം നാം ചെയ്യും പോലെ സംസ്കരിക്കുന്നു എന്നു കുറിക്കപ്പെട്ടിരുന്ന വിവരണങ്ങളിൽ നിന്നും മേനോൻ മനസ്സിലാക്കി.

തലച്ചോറിലെ സന്ധികൾ കുറവായതിനാലാണൊ എന്നറിയില്ല, ആ ജീവികളുടെ എല്ലാ തീരുമാനങ്ങളും കൂട്ടായ്മയോടെ ഒരു സമൂഹത്തിന്റെ തീരുമാനങ്ങൾ ആയിരിക്കുമത്രെ. എന്നുവെച്ചാൽ ഒരു സമൂഹം ഒന്നു ചേർന്നു ഒരു തലച്ചോറായി പ്രവർത്തിക്കും! മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ഓരോ വ്യക്തിയുടെ തലച്ചോറും ഒരു സെൽ ആയിമാത്രമെ അവർ കണക്കാക്കുന്നുള്ളു. മനുഷ്യനു ഇവരുടെ ഈ പ്രക്രിയയിൽ  നിന്നും ഏറെ പഠിക്കാം. ഐക്യമത്യം മഹാബലം അതു തന്നെ എന്ന് മേനോൻ ഉള്ളിൽ പറഞ്ഞു.

അതുപോലെ മറ്റൊരു സവിശേഷമായി എടുത്ത് പറയേണ്ട കാര്യം, മനുഷ്യകുട്ടികൾക്ക് അതിന്റെ അമ്മയൂട്ടുന്ന മുലപ്പാലാണ് ആദ്യത്തെ ആഹാരമെങ്കിൽ ഇക്കൂട്ടരിൽ പിറന്നുവീണു സ്വയം ആഹാരം കഴിക്കാൻ സാധിക്കുന്നത് വരെ, ചെറുജീവികളെ ഊട്ടുന്നത് ഒരു തരം തേനാണ്.

ഇത്തരത്തിൽ പലേവിധം കൌതുകകരമായ വിശേഷങ്ങളും മേനോൻ നേരിൽ കണ്ടും വായിച്ചും മനസ്സിലാക്കി ആ യാത്രയിൽ! ഏത് പ്രതിസന്ധിയിലും അവസാന നിമിഷം വരെ പോരാടുന്ന പടയാളികൾ.  മേനോന്റെ കാഴ്ചപ്പാടിൽ, ഐക്യമത്യം മഹാബലം എന്നു തെളിയിച്ച ആദ്യസൃഷ്ടി. ഒരു കാര്യമേറ്റാൽ അത് നടത്താൻ ജീവൻ പോലും പണയപ്പെടുത്തുന്നവർ. സ്വാർത്ഥത എന്നൊന്നില്ല ആ ജീവികൾക്ക്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പരക്കം പാച്ചിലിൽ ഉറങ്ങാൻ പോലും മറക്കുന്നു ആ ജീവികൾ!

പെട്ടെന്നു ആരോ പുറകിൽ നിന്നും ഉന്തുന്ന ഒരു അനുഭവം മേനോനു അനുഭവപ്പെട്ടു! തന്റെ ശരീരം ആരോ പിടിച്ചു കുലുക്കുന്നത് പോലെ. മേനോൻ പെട്ടെന്ന് കണ്ണുകൾ തുറന്നു, മുകളിലേക്ക് നോക്കി. ദേ, നിൽക്കുന്നു തന്റെ ജീവിതത്തിലെ സഖാവ്! കണ്ണു തുറന്ന മേനോനെ നോക്കി മേനോന്റെ ഭാര്യ ഈ വിധം മൊഴിഞ്ഞു.

ദാ പ്പൊ ഇതാ ഭേഷായേ. രാവിലെ കാപ്പി കുടി കഴിഞ്ഞു പുസ്തകം വായിക്ക്യാന്നല്ലേ ഞാൻ കരുതീത്. രാവിലെ തന്നെ ഉറങ്ങായിരുന്നോ? ദേ വരാൻ പറഞ്ഞേൽപ്പിച്ച പണിക്കാരു അപ്പുറത്ത് വന്നു നിക്കണുണ്ട്.

അപ്പോൾ മാത്രമാണ് മേനോനു മനസ്സിലായത്, താൻ സ്വപ്ന ലോകത്തായിരുന്നു ഇത്രയും സമയം. എവിടെയൊക്കെ പോയി. വിചിത്രമായതെന്തൊക്കെ കണ്ടു? എവിടെയായിരുന്നു താൻ? സ്വപ്നം ഒന്നു കൂടി ഓർമ്മിക്കാൻ ശ്രമിച്ചു. മുഴുവനായിട്ട് തെളിഞ്ഞു വരുന്നില്ല. ഇനി ഓർമ്മ വരുമ്പോൾ ആവാം എന്നു കരുതി, താൻ താഴെ വച്ച കാപ്പിക്കോപ്പ എടുക്കാൻ കുനിഞ്ഞു. അപ്പോൾ മേനോൻ കണ്ടു ഒരു കാഴ്ച താഴെ!

വരിവരിയായി വരുകയാണ് മേനോൻ ഇരിക്കുന്ന കസേരക്കരികിലൂടെ! ആര്‌? മറ്റാരുമല്ല, ഉറുമ്പിൻ കൂട്ടങ്ങൾ! വരിവരിയായി. അവ നേരെ ചെന്നു കയറുന്നതോ മേനോന്റെ കാപ്പി കോപ്പയിൽ! അപ്പോഴാണ് മനസ്സിലൂടെ ഒരു മിന്നൽ പിണർ പോലെ ഒരു സത്യം മേനോനിലേക്ക് വന്നത്. താൻ കണ്ട സ്വപ്നം! അതു താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കങ്ങൾ ആയിരുന്നില്ലേ? പുസ്തകത്തിന്റെ പേർ, “പതിരില്ലാത്ത ഉറുമ്പു ലോകസത്യങ്ങൾ. അപ്പോൾ താൻ കണ്ട മറ്റൊരു ലോകം? അതു ഉറുമ്പുകളുടെ ലോകമായിരുന്നു എന്ന് മേനോൻ തിരിച്ചറിഞ്ഞു! അതെ ഉറുമ്പ് ലോകവും ഉറുമ്പു സത്യങ്ങളും!

 മേനോൻ ഒരു ഉറുമ്പ് പ്രേമിയാണ്. ഉറുമ്പുകളിൽ നിന്നും പല ഗുണ പാഠങ്ങളും പഠിക്കാമെന്നറിഞ്ഞു മേനോൻ ഉറുമ്പിനെ ഉപദ്രവിക്കാറില്ല. കാരണം, ഉറുമ്പിനോട് മേനോന് ഒരു ഭക്തി തന്നെയാണ് എന്നു വേണമെങ്കിൽ പറയാം. ചെറുജീവിയാണെങ്കിലും ബുദ്ധിരാക്ഷസന്മാർ! രാപകൽ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു ജീവി, അന്യരെ കഴിയുന്നത്ര സഹായിക്കുന്ന വലിയൊരു മനസ്സുള്ള കുഞ്ഞു ജീവി, കൂട്ടുകുടുംബം എന്തെന്നും അതിന്റെ മാഹാത്മ്യം എന്തെന്നും പഠിപ്പിക്കാൻ ഉറുമ്പിനെക്കാൾ ഭേതപ്പെട്ട മറ്റൊരു ജീവിയില്ല. ഉറുമ്പ് ഉറങ്ങുന്നതായിട്ട് ആരും രേഖപ്പെടുത്തിയതായി മേനോൻ കണ്ടിട്ടില്ല. തമ്മിൽ തമ്മിൽ കണ്ടാൽ ഉമ്മകൊടുക്കാതെ ഉറുമ്പുകൾ പിരിയാറില്ല. ഇനിയൊരിക്കൽ കാണുമോ എന്നു നിശ്ചയമില്ലാത്തതിനാലാവാം എന്നു മേനോൻ അത് കണ്ടപ്പോൾ കരുതിയിട്ടുണ്ട്.  അതുപോലെ, മേനോൻ പലരോടും പറയാറുള്ള മറ്റൊരു ചൊല്ലുണ്ട്, “ഈ ഉറുമ്പുകൾക്ക് ദൈവത്തോടുള്ള ഏകപ്രാർത്ഥന, ഇനിയും ആയുസ്സു കൂടേണമേ, മനുഷ്യന്റെ ചവിട്ട് കിട്ടല്ലേ എന്നായിരിക്കും എന്ന്. 

വലുപ്പത്തിൽ ഉറുമ്പ് ഒരു നറുമണിയാണെങ്കിലും ഒരുറുമ്പിനെപ്പോലെ ആവുകയെന്നത് ഒരു ആനക്കാര്യം തന്നെയെന്നതും മറ്റൊരു മേനോൻ മൊഴിയാണ്. ആ കുഞ്ഞുറുമ്പുകൾ നമുക്കെന്നും പാഠങ്ങൾ ആയിരിക്കും. കൂട്ടത്തിൽ ഒരുത്തൻ വീണാൽ കട്ടക്ക് കൂടി നിൽക്കാം. ഓർമ്മയിൽ തങ്ങുന്ന ഉറുമ്പു രാജ്യത്തെ നിയമം!  ആ ചെറിയ ചുവടുകൾ വിജയങ്ങളുടെ വലിയ പാഠങ്ങളായി നമുക്കു മാറ്റാം.                                                                

-ഹരി കോച്ചാട്ട്-   


Friday, January 29, 2021

ഒഴിവാക്കും മുൻപേ ഒഴിഞ്ഞു മാറിയ ഓർമ്മകൾ...

 

ഓർമ്മകൾ... നമ്മുടെ ഓർമ്മകൾ ചാലിച്ച സുഖനിദ്ര ദിവാസ്വപ്നങ്ങൾ...ജീവിതത്തിൽ നമുക്കെന്നും ഒറ്റക്കിരുന്ന് ആലോചിച്ച് താലോലിക്കാൻ നമുക്കൊപ്പം തന്നയച്ച കളിപ്പാട്ടങ്ങൾ! പണ്ടെവിടെയോ വായിച്ച വരികൾ, ഒന്നുറപ്പാണ്, നാം ഒരിക്കലും ഏകരല്ല... ഒരിക്കലും. കാരണം നമ്മെ ചുറ്റിപ്പടർന്ന് നമുക്ക് നമ്മുടെ പഴയ ഓർമ്മകൾ എന്നും കൂട്ടിനുണ്ടാവും. എന്തോ ഒന്നോർത്തു പോയി, അതങ്ങിനെയായിരുന്നെങ്കിൽ ജീവിതം എത്ര സുഖാനുഭാവു ആയിരുന്നേനെ. പ്രത്യേകിച്ചു പലർക്കും അവരുടെ അവസാന നാളുകളിൽ! അതേ, അവസാനം ഒരു കൂട്ടിനായി ഒരുപിടി നല്ല ഓർമ്മകൾ തോൾസഞ്ചിയിൽ നിറക്കാൻ തുനിയാത്തവർ ഉണ്ടാവില്ല ഓരോ ജീവിതത്തിലും, അല്ലേ? തുറന്ന കണ്ണിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ് കണ്ണടച്ചാൽ ഓർമ്മകൾ സമ്മാനിക്കുന്ന സ്വപ്നങ്ങൾ എന്ന സത്യം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. പലരും നമ്മുടെ ഓർമ്മകളിൽ ഉണ്ടാവുമെങ്കിലും വളരെ ചിലർ മാത്രമെ നമ്മുടെ സ്വപ്നങ്ങളിൽ വിരുന്നുകാരാവാറുള്ളു. അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിലെ വിരുന്നുകാരായിരിക്കാം നമ്മുടെ ഹൃദയത്തിൽ ഒട്ടിച്ചേർന്നത്!

നമ്മൾ ഓർമ്മകളുടെ കൂടാരത്തിലേക്ക് കടന്നു ചെല്ലുകയാണോ പലപ്പോഴും, അതോ ഓർമ്മകൾ നമ്മുടെ നെഞ്ചകത്തേക്ക് കടന്നു വരുകയാണോ എന്ന് പലപ്പോഴും സംശയിപ്പിച്ചിട്ടുണ്ട്. എന്തോ, ഓർമ്മകൾ നമ്മുടെ നെഞ്ചിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നതായാണ് അനുഭവങ്ങളിൽ ഏറേയും. കാരണം, അനുവാദം ചോദിച്ചിട്ട് ഓർമ്മകൾ നെഞ്ചിനുള്ളിൽ കടന്നു വരാൻ സാവകാശം കാട്ടിയിരുന്നെങ്കിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ നെഞ്ചിൽ ചവിട്ടി വേദനിപ്പിക്കാൻ നമ്മൾ അവസരമൊരുക്കില്ലായിരുന്നു എന്നതാവില്ലേ സത്യം?

അതുപോലെ, ഓർമ്മകളുടെ ഭാരവ്യത്യാസവും, മൃദുലതയും, മൂർഛയും. മധുരിക്കുന്ന ഓർമ്മകൾ പൂമ്പാറ്റയെ പോലെ, അല്ലെങ്കിൽ നറുതെന്നലിനെ പോലെ നമുക്കു ചുറ്റും തൊട്ടും തലോടിയും കുളിരുകോരിക്കുന്ന ഭാരം തോന്നിക്കാത്ത ഓർമ്മകളാണെങ്കിൽ, വേദനയിൽ നനഞ്ഞ ഓർമ്മകൾ ഭാരമേറിയതായും, മൂർഛയേറിയതായും ഹൃദയം ചൊല്ലാറുണ്ട്.

നമ്മുടെ മനസ്സിൽ ഓർമ്മകളുടെ തുടക്കം എന്നായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ജനനം മുതലുള്ള ഓർമ്മകൾ നമുക്കില്ല. പക്ഷെ പിഞ്ചുകുഞ്ഞുങ്ങളും സ്വപ്നങ്ങൾ കാണുന്നുണ്ടാവും. അവർ ഉറക്കത്തിൽ ചിരിക്കുന്നതും, കരഞ്ഞു കൊണ്ട് ഞെട്ടി ഉണരുന്നതും നാം കാണാറുണ്ട്. എന്നാൽ അത്രത്തോളം ചെറുപ്രായത്തിലെ ഓർമ്മകൾ നമുക്കില്ലതാനും. അപ്പോൾ അന്നു കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ഓർമ്മകളുടെ നനവുണ്ടായിരുന്നോ എന്ന സംശയത്തിന് ഉത്തരം വ്യക്തമായി അറിയില്ല.

മുത്തശ്ശി പറയാറുണ്ട്, ഉണ്ണി ഉറക്കത്തിൽ ചിരിക്കുന്നതു കണ്ടില്ലേ. ഉണ്ണീടെ മുന്നിൽ ഈശ്വരൻ വരുമ്പോഴാ ഉണ്ണി ചിരിക്കണത്.എന്ന്.

കരഞ്ഞുകൊണ്ട് ഞെട്ടി ഉണരുന്ന ഉണ്ണിയെ വാരിയെടുക്കുമ്പോൾ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, എന്റുണ്ണീ ദു:സ്വപ്നം കണ്ടൂന്നാ തോന്നണേ

ഞാൻ ഓർക്കാറുണ്ട്, ഒന്നുമറിയാത്ത ഉണ്ണിക്ക് എങ്ങിനെ ഈശ്വരനെ കണ്ടാൽ തിരിച്ചറിയും? അതോ ഉണ്ണീ കാണുന്ന ഈശ്വരനാണോ ശരിയായ ഈശ്വരൻ? ഉണ്ണിക്കറിയുമോ നല്ലതും ചീത്തയുമായ സ്വപ്നങ്ങളുടെ വ്യത്യാസങ്ങൾ? സ്വപ്നങ്ങൾ ആയിരിക്കാം ഉണ്ണിയുടെ ആദ്യ ഗുരു, അല്ലേ?

അതുപോലെ ചിന്തിച്ചിട്ടുണ്ടോ, ജീവിതത്തിലെ ഓർമ്മയിൽ നിൽക്കുന്ന ആദ്യത്തെ ഓർമ്മ! രണ്ടു വയസ്സിലുള്ള സംഭവങ്ങൾ ഓർമ്മയിൽ നിൽക്കുന്നുണ്ടെങ്കിൽ അത് അതിശയം തന്നെയാണ്. എന്നാൽ മൂന്നു വയസ്സിനോടടുത്ത് സംഭവിച്ച ഏതെങ്കിലും നുറുങ്ങുകൾ ഓർമ്മയിൽ പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കു! അത്തരം പിഞ്ചുപ്രായത്തിലെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ എന്തു സുഖമാണല്ലേ? ഓർമ്മകൾ തൊട്ടുണർത്തിയാൽ പലതും എഴുതാം. എന്നാൽ എഴുതിയ ഓർമ്മകളെ തൊട്ടുണർത്തിയിട്ടുണ്ടോ? ഉറക്കം നടിച്ചു കിടക്കുന്ന അത്തരമൊരു കുഞ്ഞോർമ്മ ഇതാ കേട്ടോളു.

തനിക്ക് മൂന്നു വയസ് പ്രായം. തന്റെ കുഞ്ഞനുജത്തിയുടെ ജനനം. ആശുപത്രിയിൽ പിറന്ന വാവയ്ക്ക് അമ്മ പുറം തിരിഞ്ഞു കിടന്ന് അമ്മിഞ്ഞ കൊടുക്കുന്ന അവസരം. കുഞ്ഞുവാവയെ കാണണമെന്നു വാശി പിടിച്ച തന്നെ ചേച്ചിയമ്മ ആശുപത്രിയിൽ കൊണ്ടു ചെന്ന സമയം. അമ്മയ്ക്കരികിൽ അമ്മയോട് ചേർന്നു കിടക്കാൻ, ചേച്ചിയമ്മയുടെ കണ്ണു വെട്ടിച്ച്, കട്ടിലിൽ വലിഞ്ഞു കയറി, പതിവു പോലെ അമ്മയെ തോണ്ടി വിളിച്ചപ്പോൾ തന്റെ കുഞ്ഞുക്കൈ ആദ്യമായി അമ്മ തട്ടിമാറ്റിയ നിമിഷം! ആദ്യമായാണ് അമ്മ അങ്ങിനെ തന്നോട് ചെയ്യുന്നത്. തനിക്കു മനസ്സിലായി, അമ്മ ഇന്നു മുതൽ തന്റെ മാത്രമല്ല. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ ദേഷ്യവും, വിഷമവും, ഒരു തരം വാശിയും തന്റെ മനസ്സിൽ ഉരുണ്ട് കൂടിയ നിമിഷങ്ങൾ! അതാണ് ഈ മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്ന ആദ്യത്തെ ഓർമ്മ!

ജനനം മുതലുള്ള ഓർമ്മകൾ നമുക്കൊപ്പമില്ലാത്തതിനാൽ നമുക്കൊന്നുറപ്പിക്കാം, ഓർമ്മകൾ നമുക്കൊപ്പം ജനിക്കുന്നില്ല! ശാസ്ത്രം പറയുമായിരിക്കും മെമ്മറിസെൽ വികസിച്ചു വന്നാലെ ഓർമ്മിക്കാൻ സാദ്ധിക്കുകയുള്ളു, അതാണാ കാലതാമസം. എന്നാൽ ഒരു ശാസ്ത്രജ്ഞനായ താൻ ഒരു മറുചോദ്യം ചോദിച്ചപ്പോൾ ശാസ്ത്രം ചിന്താനിമഗ്നയായതും മറക്കുന്നില്ല. ഇതായിരുന്നു ചോദ്യം. മരണത്തോടൊപ്പം മെമ്മറി സെല്ലുകൾക്കും മരണമുണ്ടെങ്കിൽ എന്തുകൊണ്ട് ഓർമ്മകൾക്ക് മരണമില്ല? വരും ജന്മത്തിൽ പിൻ ജന്മത്തെ പലതും പലരും ഓർക്കുന്നതെന്തേ? ആത്മാവിനോടൊപ്പം ഒരു പിടി ഓർമ്മകളും അനശ്വരപഥത്തിൽ വരും ജന്മത്തിലേക്ക് കൈമാറുന്നുണ്ടോ? അതോ മനുഷ്യന്റെ മെമ്മറി സെല്ലുകൾക്ക് അതീതമായി മറ്റെവിടെയെങ്കിലും നമ്മുടെ ഓർമ്മകൾ സൂക്ഷിക്കപ്പെടുന്നുണ്ടോ? പ്രപഞ്ചസത്യങ്ങളും, എന്നെന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ വരാനിരിക്കുന്ന കഴിവുകളും നാമിനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയാണോ ഇത്? വിവരസാങ്കേതികവിദ്യയുടെ ഉന്മനവും, ക്ലൌഡ് സ്റ്റോറേജ് സാങ്കേതികജനവും അതിജീവിച്ച ഈ ശാസ്ത്രയുഗത്തിൽ, നമ്മുടെ ഓർമ്മകൾ സുരക്ഷിതമായി ബാക്കപ്പ് എന്ന രീതിയിൽ ശേഖരിച്ചു വെയ്ക്കുവാൻ അധികം നാളുകൾ കാത്തിരിക്കേണ്ടതില്ലെന്ന് വിശ്വസിക്കാം അല്ലേ? കാരണം, അതു സാധിച്ചാൽ, മനുഷ്യരാശികൾക്ക് സ്വയമോർമ്മകൾ മരണത്തിനു മുൻപ് കൈവിട്ടതോർത്ത് കണ്ണീരൊഴുക്കേണ്ടുന്ന ദുർവിധിയുണ്ടാവില്ല. പ്രവർത്തനരഹിതമായ മെമ്മറി സെല്ലുകൾ പുനർജ്ജീവിപ്പിക്കാൻ അല്ലെങ്കിൽ മാറ്റിവെയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞാൽ ബാക്കപ്പ് ചെയ്ത് സൂക്ഷിച്ച ഓർമ്മകൾ വീണ്ടും മനസ്സിൽ പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ആരു കണ്ടു? ഇന്നലെയുടെ വെറും സങ്കല്പങ്ങളും, സിദ്ധാന്തങ്ങളും സ്വപ്നങ്ങളുമല്ലേ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ? അങ്ങിനെ സംഭവിച്ചാൽ, അനന്തരഫലമോ? പറഞ്ഞറിയിക്കാൻ കഴിയുമോ?

അംനീഷ്യ, അൾസൈമേർസ് എന്നീ അസഹനീയ അവസ്ഥകളിൽ ജീവനാളം പടുതിരി കത്തി മരിച്ചു ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾക്കതൊരു വരദാനമായിക്കൂടെന്നില്ലല്ലോ?

തന്റെ അമ്മയുടെ മേൽപ്പറഞ്ഞ അവസ്ഥയിലുള്ള പ്രാണന്റെ സ്ഥിതി ഓർത്തപ്പോൾ താനറിയുന്ന ശാസ്ത്രം ഇനിയുമെത്ര വളരുവാനുണ്ടെന്ന് ഓർത്തു പോയി! മറവിയുടെ നൊമ്പരം മനസ്സിനേയും തലച്ചോറിനേയും കാർന്നു തിന്നുമ്പോഴും ആ പ്രാണൻ നിർജീവമായി അസഹനീയ അവസ്ഥ. തുടക്കത്തിൽ ഓർമ്മയിൽ തിരിച്ചറിയുന്നവരിൽ നിന്നുമുള്ള തലോടലുകളും, ആശ്വാസ വാക്കുകളും ആ പ്രാണന് സാന്ത്വനങ്ങളായിരുന്നെങ്കിൽ, ഇന്നതിന്റെയൊക്കെ മറുപടിയായി കൈമലർത്തൽ മാത്രം! എന്തിന്, അമ്മേ എന്നുള്ള തന്റെ വിളി പോലും നിർവികാരിതയായി ഒരു നിശബ്ദതയിൽ മുങ്ങിയ തുറിച്ചു നോട്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുന്ന അസഹനീയാവസ്ഥ! പരിസരബോധവും നിയന്ത്രണവും ആ പ്രാണന്റെ മറവിലെ ദശാംസങ്ങളായി മാറിയ ആ ദുരവസ്ഥ ഓർമ്മയുടെ വില മൌനമായി നമ്മോട് പറയുന്നു!

അൽഭുതപ്പെടുത്തിയിട്ടുണ്ട്, സ്വന്തം പേരും ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള ഓർമ്മ നഷ്ടപ്പെടുമ്പോഴും വർഷങ്ങൾ പഴക്കമുള്ള സംഗതികൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതും, അതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും!  മറവിയുടെ മരണം ഓർമ്മയുടെ തുടക്കമാകണേ എന്നു ആ അബോധമനസ്സിൽ ഇന്നും പ്രാർത്ഥനയുണ്ടാവാം. ഓർമ്മകളുടെ മരണമാണ് മറവി എന്ന സത്യം മനസ്സിലാക്കാൻ ഇന്നാ പ്രാണന് കഴിയുന്നില്ലല്ലോ!

ജ്യോതിഷത്തിൽ വിശ്വാസമുള്ള സ്വന്തക്കാർക്ക് ആ ജീവനാളത്തിന്റെ നീണ്ടു പോകുന്ന ജന്മരേഖ ഒരൽഭുതമാണ്. കാരണം, ജാതകമനുസരിച്ച് ജീവിതകാലം കഴിഞ്ഞിട്ട് വർഷങ്ങൾ പന്ത്രണ്ടായി! ജ്യോത്സ്യനെ വരുത്തി പ്രശ്നം വെയ്ക്കുകയും, ജാതകം നോക്കുകയും ചെയ്തുവത്രെ ഈ അടുത്ത കാലത്ത്. ജ്യോത്സ്യൻ കണ്ടെത്തിയ കാരണം വിചിത്രമായി തോന്നി. ഇങ്ങിനെ ജാതകശേഷവും ശരശയ്യയിൽ ജീവിതം നീണ്ടു പോകാൻ കാരണമായി കാണുന്നത്, ഈ ജന്മത്തെ കർമ്മദൂഷ്യമോ, കർമ്മഫലമോ അല്ല, മറിച്ച് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ബ്രാഹ്മണശാപഫലമാണ്!”

ഓർക്കുന്നു, അമ്മയെന്ന ആ മഹായുവതിയുടെ ഭൂതകാല ചരിത്രം. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഡോക്രേറ്റ് നേടിയ യുവതി! അനേകരെ ഒരിക്കൽ അധികാര ചൂടോടെ ഭരിച്ചിരുന്ന ഉശിരെല്ലാം ഇന്നു ആ മാറാരോഗം കവർന്നു തിന്നിരിക്കുന്നു. ജീവിതം മാറി മറിഞ്ഞിരിക്കുന്നു. പലപ്പോഴും താനറിയാതെ ഒരു കുഞ്ഞുശാഠ്യക്കാരിയായി മാറും. ഓർമ്മകൾ പടിവാതിൽ കടന്നു വന്ന കാലത്തിനു മുൻപുള്ള ബാലികയിലേക്ക് അറിയാതെയുള്ള ഒരു പ്രയാണം. പലപ്പോഴും മറ്റുള്ളവർക്ക് ഒരു ജീവശവം കളിപ്പാട്ടമായി മാറുമ്പോൾ, ഒരു നിമിഷം അബദ്ധം മനസ്സിലാക്കി ആ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയുമ്പോൾ, ആ അറിവില്ലായ്മകളോട് മൌനഭാഷയിൽ ഓർമ്മിപ്പിക്കാൻ മറക്കാറില്ല.

പരിഹാസികളേ ഒന്നുമാത്രം മറക്കാതിരിക്കുക, ഈശ്വരകോപ വിധേയരാവരുതേ. ഒരിക്കൽ ഇതേ അവസ്ഥയിൽ എത്തിപ്പെട്ടാൽ നമുക്കും അനുഭവം മറ്റൊന്നാവില്ല”.

ഓർമ്മശക്തി നഷ്ടപ്പെടാൻ തുടങ്ങുമ്പോഴെ ഓർമ്മയുടെ വിലയറിയു! ഓർമ്മയുണ്ടെങ്കിൽ പോലും ജീവിതത്തിൽ പലപ്പോഴും പലരും സാഹചര്യങ്ങൾ അതിജീവിക്കാൻ വേണ്ടി മറന്നെന്ന് ഭാവിക്കുന്നത് കാണുമ്പോൾ ആളിക്കത്തുന്ന തീയേക്കാൾ പൊള്ളലേൽക്കാറുണ്ട് മനസ്സിന്, കാരണം അഭിനയിക്കുന്ന പലതും സത്യത്തിൽ അനുഭവപ്പെടുമ്പോൾ ഒന്നു മനസ്സിലാവും. അന്നു കെടാതിരിക്കാൻ അടുത്തു പിടിച്ച അതേ തീനാളമാണ് ഇന്ന് കൈകൾ പൊള്ളിച്ചതെന്ന സത്യം. കയ്പ്പുള്ള ഓർമ്മകളുടെ തീരത്തു നിന്നുള്ള ഒരു ഒളിച്ചോട്ടമാവരുത് മറവി എന്ന അഭിനയം.  നാം ജനിച്ച ശേഷം ജന്മം കൊണ്ട ഓർമ്മകളെ നമ്മൾ കൈ പിടിച്ചു കൊണ്ടു നടന്നിട്ടുണ്ട് ഒരിക്കൽ. ഇന്നലെകളിലേക്ക് ഒന്നു മടങ്ങിയാൽ നമുക്കത് മനസ്സിലാവും.  

എവിടെയോ വായിച്ചു ആരോ കുറിച്ചിട്ടത്, ദൈവം മനുഷ്യനു നൽകിയ ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ് മറവിയെന്ന്. ഓർക്കേണമെങ്കിൽ ആദ്യം മറക്കണ്ടേ? എന്ന്. അവരോടൊരു വാക്ക്, സ്വന്തം പേരു വരെ മറന്നു പോയി ജീവിക്കുന്ന മനുഷ്യാവസ്ഥ മറക്കരുത്. വീട്ടിലാണെങ്കിലും, സ്വയമറിയാതെ വീടുവിട്ടിറങ്ങി പോവാതിരിക്കാൻ വാതിലുകൾ ചങ്ങലപൂട്ടിട്ട് പൂട്ടേണ്ടി വരുന്ന അവസ്ഥ! കേട്ട സംഭവകഥകളിൽ ഒന്നായ ഹൃദയം ചോരുന്ന സംഭവം. സ്വയം അറിയാതെ, മറ്റാരും കാണാതെ വീടുവിട്ടിറങ്ങിയ ഒരച്ഛന് തിരികെ വീട്ടിൽ വരാൻ വഴി അറിയാതെ വന്ന അവസ്ഥയിൽ ഏതോ  പിച്ചക്കാരുടെ തലവൻ ആ സാധുവിനെ കൂട്ടത്തിലൊരുവനായി മാറ്റി.  മാസങ്ങൾക്ക് ശേഷം നാൽക്കവലയിൽ വെച്ച് സ്വന്തം മകന്റെ കാറിന്റെ വാതിൽ പാളിയിലൂടെ ഭിക്ഷ യാചിച്ച അച്ഛൻ!

ആത്മാവിന് ശരീരം വിട്ടു പോകാനും പറ്റുന്നില്ല, സ്വന്തമെന്ന് പറയാനുള്ളവർക്ക് വിട്ടു കൊടുക്കാനും പറ്റാത്ത അവസ്ഥ. ശാരീരിക വേദനകൾ അറിയുന്നുണ്ടോ, വിശപ്പും ദാഹവുമറിയുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കെല്ലാം ഒരേ ഒരു മറുപടി. പ്രതികാരം തോന്നിക്കുന്ന നോട്ടവും മൌനവും. ഓർമ്മ ഉദിക്കുന്നതിനു മുൻപുള്ള ചെറുപ്രായത്തിൽ, മേൽപ്പറഞ്ഞ അവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരുന്നു നമുക്കെന്നത് എത്രയോ സമാധാനം.

ആരംഭം തന്നെയാണ് അവസാനമെന്നതിനു ഇതിലപ്പുറം തെളിവു തരാൻ മറ്റൊരു രോഗത്തിനും കഴിയില്ല. ജീവൻ ഒരു മാറാപ്പായി മറവിയിൽ ചാഞ്ചാടുമ്പോൾ ഓർമ്മകൾ ഒരു കടംകഥയായി മുൻപിൽ കോമരം കുത്തുന്നു.

ജനിക്കുമ്പോൾ ജനിക്കാത്തതും, ജനിച്ച ശേഷം ജനിക്കുന്നതുമായ ഒരു വസ്തു? എന്ന കടംകഥ.

അത് മറ്റൊന്നുമല്ല, ഓർമ്മ തന്നെ!

പ്രാർത്ഥിക്കുന്നു, ഓർമ്മകളുടെ അകമ്പടിയോടെ മരണം വരിക്കാൻ കഴിയുമാറാകട്ടെ, അവരൊക്കെ നമ്മുടെ സ്വപ്നങ്ങളിൽ പുനർജ്ജനിക്കട്ടെ.

 

-ഹരി കോച്ചാട്ട്-