Wednesday, October 12, 2022

വൈകിവന്നൊരു ചങ്ങാത്തം

 

അറുപതുകളിലേക്ക് കാലൂന്നിയിരിക്കവെ ഒട്ടും പ്രതീക്ഷിച്ചതല്ല, വൈകിയവേളയിലെ ഇത്തരമൊരു ചങ്ങാത്തം. ആരോടും അനുവാദം ചോദിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം ഞാൻ ഉണർന്നെഴുന്നേറ്റപ്പോൾ അതാ മുന്നിലവൾ! ആരാണെന്നോ, എന്തിനു വന്നുവെന്നോ ഒരു വാക്ക് ചോദിക്കാൻ മുതിരും മുൻപ് ഇരു ചുണ്ടുകളിലും അവൾ അമർന്നു. ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ചുവോ എന്നു തോന്നി. ചുണ്ടുകളടക്കിയുള്ള ചുംബനത്തിനു ശേഷം ചെവികൾക്കു ചുറ്റും അവളുടെ കേശങ്ങൾ ചുറ്റി എൻറെ കാതുകൾ അടുപ്പിച്ചവൾ പറഞ്ഞു.

ഇഷ്ടായി... ഒരു പാടിഷ്ടായി.... പോവില്ല ഞാൻ അടുത്തെങ്ങും വിടുപോവില്ല...

കണ്ണുകൾ തിരുമ്മി ഞാൻ സ്വപ്നം കാണുകയായിരുന്നില്ല എന്നുറപ്പ് വരുത്തി എണീറ്റു. കാതുകളിൽ ചുറ്റിപിണഞ്ഞിരുന്ന അവളുടെ പാർശ്വകേശങ്ങൾ വിടർത്തി അധരങ്ങളിൽ നിന്നവളെ മോചിപ്പിച്ചു കൊണ്ട് ഞാൻ എണീറ്റു. പ്രഭാതകർമ്മങ്ങൾക്ക് ശേഷം ആവി പറക്കുന്ന ഒരു കാപ്പി കുടി പതിവാണ്. കോലായിലുള്ള ചാരുകസേരയിൽ പത്രവുമായിരുന്നുള്ള ചായ കുടി അത് വാരാന്ത്യവേളായിലെ തുടക്കമായി മാറിയിരിക്കുന്നു. അന്നും പതിവു മുറക്കായി പോകുമ്പോൾ ദേ പുറകിൽ നിന്നും ആ പൈങ്കിളി നാദം.

കാപ്പി കുടിക്കാനാ പോണെ? പോയിട്ട് വരു...എനിക്കിഷ്ടല്ല കാപ്പി. അതിൻറെ കറ. എത്ര കഴുകിയാലും എൻറെ ദേഹത്തീന്നു മാറില്ല്യ.. അതോണ്ട് കാപ്പി കുടിക്കാൻ ഞാനില്ല്യ. കാപ്പി കുടി കഴിഞ്ഞാൽ എന്നെ മറക്കല്ലേ..ട്ടോ.?

കേട്ടില്ലെന്ന ഭാവത്തിൽ ഞാൻ നടന്നു. ആവി പറക്കുന്ന കാപ്പിയുമായി, അന്നത്തെ പത്രവും തോളത്ത് വെച്ചു് കോലായിലെ ചാരുകശസേരയിൽ ചെന്നിരുന്നു. ഒരുവട്ടം കാപ്പി ഊതി കുടിച്ചിട്ട് കോപ്പ താഴെ വെച്ച് പത്രം നിവർത്തിയെങ്കിലും വായനക്ക് ശ്രദ്ധ കിട്ടിയില്ല. കാരണം അവൾ തന്നെ.

മനസ്സിൽ അവളുടെ രൂപം വീണ്ടും തെളിഞ്ഞു. എന്തൊരു മൃദുലത അവളുടെ മേനിക്ക്?  പനിനീർ പുഷ്പം പോലെ സുഗന്ധമണിഞ്ഞ അവളുടെ കേശം എൻറെ ഇരു കാതുകളിലും തൊട്ട് തലോടിയപ്പോൾ ഉണ്ടായ ഒരു തരിപ്പ്.  അതോർക്കുമ്പോൾ തന്നെ മേനി വിറക്കുന്നു. അവളുടെ ചുണ്ടുകൾ എന്നിലേക്കടുപ്പിച്ചപ്പോൾ, അവളുടെ നാസിക മൂക്കിൽ പതിഞ്ഞിരുന്നപ്പോൾ എൻറെ ശ്വാസത്തിനു തന്നെ ചൂടേറിയ പോലെ തോന്നിച്ചു. ഒരു കുളുർമ്മ മുഖമാസകലം.  കണ്ണടയിൽ കോടമഞ്ഞ് പുതപ്പണിഞ്ഞ പോലെ. ആരാണിവൾ? എൻറെ ജീവിതത്തിൽ എന്നെ ഇത്രമാത്രം സ്വാധീനിക്കാൻ അതും ആദ്യ നോട്ടത്തിൽ തന്നെ, ആദ്യസ്പർശനത്തിൽ തന്നെ. എൻറെ ജീവൻ കാക്കാൻ ഭൂമിയിലേക്കിറങ്ങി വന്ന മാലാഖയോ അതോ ദേവകന്യകയോ? അറിയാതെ പ്രണയം മനസ്സിലൂടെ നുര പതച്ചുയരും പോലെ. പ്രണയിനിയുമായ് താഴ്വാരങ്ങളിലേക്ക് എൻറെ മനസ്സിറങ്ങി.

പ്രണയം തോന്നിയിട്ടുണ്ട് ഈ ജീവനു പലരോടും. പ്രണയിച്ചിട്ടുണ്ട് ഞാൻ എൻറെ ജീവിതത്തിൽ പലപ്പോഴും. കാറ്റിനേയും, മഴയേയും, മഞ്ഞിനേയും, കാടിനേയും, മേടിനേയും, അരുവിയേയും, മണ്ണിനേയും, മലരിനേയും, പുലരിയേയും, പറവയേയും, എന്തിനു പുൽനാമ്പിനെപ്പോലും പ്രണയിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും തോന്നാത്ത ഒരനുഭൂതി ഇന്ന് ഇവളോട്. ഇവളിൽ കൂടി ഒപ്പിയെടുത്ത ശ്വാസശുദ്ധി ഏറിയത് കൊണ്ടാണോ എന്നറിയില്ല ഹൃദയത്തിൽ രക്തവർണ്ണങ്ങളാണ് ഇവൾ നിമിഷം കൊണ്ട് വരച്ചത്.

ആദ്യനാളുകളിൽ ഒരാലസ്യമോ അല്ലെങ്കിൽ ഒരകൽച്ചയൊ ആയിരുന്നു അവളോട്. കാരണം മറ്റൊന്നുമല്ല. സ്വന്തം ജീവിതത്തിലെ സ്വസ്ഥതക്ക് വരുന്ന മാറ്റം. മാറ്റം അതാരുരടേയും ശ്രദ്ധയിൽ പെടും. കാരണം, സ്വപഥത്തിൽ വരുന്ന ഒരപ്രതീക്ഷിത മാറ്റം ആരും പെട്ടെന്ന് ഇഷ്ടപെടില്ല. അത് ഏവരേയും ഒന്നു പരിഭ്രമിപ്പിക്കും. ഗതിയിൽ ഒരു അമാന്തം അനുഭവപ്പെടും. മാറ്റത്തിൻറെ ഗുണദോഷങ്ങൾ മനസ്സിലാവുന്തോറും മാറ്റത്തോടുള്ള അടുപ്പമോ അകൽച്ചയോ നമ്മുടെ ഗതി തീരുമാനിക്കുന്നു. ഇതല്ലേ നമ്മൾ നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്നത്. അതു തന്നെയാണെനിക്കും സംഭവിച്ചത്.

ഞാൻ കണ്ടു ലോകത്തിൻറെ മാറ്റങ്ങൾ, ചുറ്റുപാടുകളുടെ മാറ്റങ്ങൾ, സുഹൃദ് വലയത്തിൻറെ മാറ്റങ്ങൾ. എന്തോ ഞാൻ ഒറ്റപ്പെടും പോലെ. ഗൃഹം കാരാഗ്രഹമാവും പോലെ. എനിക്കൊപ്പം അവൾ മാത്രമായ പോലെ. മ്മാറ്റം എന്നെ തളർത്തി. അവളുടെ സാമീപ്യം എന്നിൽ പ്രതീക്ഷകൾ ഉണർത്തി. ഒരു നിലനിൽപ്പിൻറെ വാഗ്ദാനം ഞാനവളിൽ കണ്ടു തുടങ്ങി. അവൾ എന്നിൽ മാറ്റങ്ങൾ ശൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാൻ സ്വയം ഞാനല്ലാതായിരിക്കുന്നു. ഞാൻ അവളിൽ മറ്റൊരു ലോകം കണ്ടെത്തിയിരിക്കുന്നു. അവളില്ലാതെ രാവും പകലും എനിക്കില്ലാതായിരിക്കുന്നു. അവളുടെ സാമീപ്യം ഞാൻ ചോദിച്ചു മേടിക്കുവാൻ തുടങ്ങിയിരിക്കുന്നു. പുറം ലോകം ഞാൻ കണ്ടില്ലെന്നു നടിച്ചു. ഇങ്ങിനെ ആയിരുന്നില്ലല്ലോ ഞാൻ? എനിക്കെല്ലാം പുറം ലോകമായിരുന്നു. ആ മാടിവിളികളെയാണോ ഞാനിന്നു തട്ടി അകറ്റുന്നത്? ഞാൻ കണ്ണടച്ചെങ്കിലും പുറം ലോകം ഏറെ മാറിയിരിക്കുന്നു. വാർത്തകളിൽ പ്രളയം, സമൂഹത്തിൽ കണ്ണീർ ധാര, മനുഷ്യരുടെ സ്വപ്നങ്ങൾ ആ കണ്ണീർ ധാരയിൽ ഒഴുകി മറയുന്നു. ലോകം മുഴുവൻ രോഗബാധിത. കോവിഡിൻറെ പടക്കയറ്റം. അണികൾ വെട്ടേറ്റു വീഴുന്നു. ആരേയും പുറമെ കാണാതായിരിക്കുന്നു. മനുഷ്യൻറെ വില ആദ്യമായ് മനുഷ്യർ മനസ്സിലാക്കുന്നു. ബന്ധങ്ങളുടെ വില അവനാദ്യമായി അറിയുന്നു. എന്നാൽ ഞാൻ ആ സമയമൊക്കെയും ആകെ അറിഞ്ഞത് അവളെ മാത്രം.

അങ്ങിനെ അവളും ഞാനും ഒന്നായലിഞ്ഞു രാവും പകലും പങ്കികട്ടു. എൻറെ സ്വപ്നങ്ങൾ എനിക്കൊപ്പം അവളും പങ്കിട്ടു. സ്വപ്നങ്ങൾക്കപ്പുറത്തേക്കുള്ള ലോകത്തിൽ ഞങ്ങൾ ആറാടി. ഏറെ കാതങ്ങൾ ഞങ്ങൾ ഒന്നിച്ചു ആലിംഗബദ്ധരായ് കൈ മാറി. പല രാഗങ്ങൾ ഒന്നിച്ചു ഞങ്ങൾ പാടി, ഏറെ ചിത്രങ്ങൾ വരച്ചൊന്നിച്ചു ഞങ്ങൾ, ഏറെ നേരം മൗനമായിരുന്നു ഞങ്ങൾ, പറഞ്ഞതിലേറെ പറയുവാൻ വാക്കുകൾ ഞങ്ങൾക്കേറെയെന്നറിഞ്ഞു ഞങ്ങൾ, പ്രേമിച്ചു ഞങ്ങൾ ജീവിതം നോക്കി പറഞ്ഞു ജീവിക്കാനിനിയും ബാക്കിയെത്ര ജീവിതം. ഞാൻ ജീവിതത്തിലാദ്യമായ് ഒന്നറിഞ്ഞു. സത്യത്തിൽ പ്രണയിച്ചിട്ടില്ല  ഇന്നോളം. കരുതിയത് വേറെയായിരുന്നെങ്കിലും. പ്രണയിച്ചു ഞാനവളെ പ്രണയമെന്തെന്നവൾ കാട്ടിത്തന്നപ്പോൾ.

കാലം മാറിമറഞ്ഞു. ഒരിക്കൽ വന്നണയേണ്ടുന്ന ആ ദിവസം അവസാനം വന്നണഞ്ഞു. ഞാൻ ഉരുകി ഇല്ലാതായ ദിവസം. ക്ഷീണം കൊണ്ടു അന്നു അല്പം താമസിച്ചാണ് എണീറ്റത്. കണ്ണു തുറന്ന് അല്പനേരം കിടക്കയിൽ തന്നെ കിടന്നു. ആരുടേയോ സാമീപ്യം നഷ്ടപ്പെട്ട പോലെ ഒരു തോന്നൽ. അതേ അവളെവിടെ? എന്തെ അവൾ ഇന്നു വന്നില്ല? എന്നെ തൊട്ട് വിളിച്ചു എന്നും എണീപ്പിച്ചിരുന്നത് അവളായിരുന്നല്ലോ? ഇന്നെന്തു പറ്റി അവൾക്ക്?

ഞാൻ എണീറ്റ് ഉമ്മറത്തേക്ക് ചെന്നു. ഇല്ലല്ലൊ അവൾ അവിടെ ഒന്നും ഇല്ലായിരുന്നു. അവൾ ഒളിച്ചിരുന്നു കണ്ടിടുള്ള എല്ലാ മുറിയിലും ഞാൻ തിരഞ്ഞ് നോക്കി. കണ്ടില്ല. ഞാൻ പരിഭ്രമത്തോടെ ഫോണിൻറെ അരികിലേക്ക് നടന്നു. അപ്പോഴാണ് ടീപ്പോയിൽ പത്രമിരിക്കുന്നത് കണ്ടത്. പത്രം ശ്രദ്ധിക്കാൻ കാര്യമുണ്ട്. എന്തോ വലിയ അക്ഷരത്തിൽ  തലക്കെട്ടായി എഴുതിയിരിക്കുന്നു!

പത്രം കൈയ്യിലെടുത്തു വായിച്ചു. നിശ്ചലനായി നിൽക്കാനെ കഴിഞ്ഞുള്ളു. ശ്വാസം നിലക്കും പോലെ. നിൽപ്പുറക്കാത്ത പോലെ. വീഴാതിരിക്കാൻ അടുത്തുള്ള സോഫയിൽ പിടിച്ചു. അപ്പോൾ കാണാനിടയായി. ടീപ്പോയിൽ ടി.വി റിമോട്ട്. അതെടുത്ത് ടിവി ഓൺ ചെയ്തു. വാർത്ത നോക്കി. എല്ലാ ചാനലിലും തന്നെ അമ്പരിപ്പിച്ച അതേ വാർത്ത. ലോകത്തിൽ അവശേഷിച്ചവർക്കായുള്ള അറിയിപ്പ്.

പ്രധാന വാർത്ത! രാജ്യത്തെ കോവിഡ് നില ഏറെ കുറഞ്ഞിരിക്കുന്നു. ഇനി ആറടി അകൽച്ച നിയമം വേണ്ട. അത് റദ്ദാക്കി. അതു പോലെ ഇനി മാസ്ക് ധരിക്കണ്ട. കൈയ്യിൽ നിന്നും അറിയാതെ റിമോട്ട് താഴെ വീണു പോയി. മസ്തിഷ്കത്തിൽ ഇടിവെട്ടേറ്റത് പോലെ! സത്യാവസ്ഥയും, കാര്യഗൗരവവും ഞാൻ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. വൈകി വന്ന എൻറെ പ്രണയിനിയായ സ്വന്തം സഖി, എൻറെ മാസ്ക് എന്നെ വിട്ട് പോയിരിക്കുന്നു

അഴലിൻറെ ആഴങ്ങളിൽ അവൾ മാഞ്ഞു മറഞ്ഞു.നോവിൻറെ തീരങ്ങളിൽ ഞാൻ മാത്രമായി. അവൾ എന്നെ തനിച്ചാക്കി പോയ് മറഞ്ഞു. ഇരുൾ ജീവനിൽ പൊതിഞ്ഞു ചിതൽ പ്രാണനിൽ ഞാൻ തനിയെ മേയാൻ വിധിക്കപ്പെട്ടവനായി മാറി

എങ്ങോ മറഞ്ഞ അവളോട് ഞാൻ ഉരുവിട്ടു, എന്തിനു വന്നു ഈ വൈകിയ വേളയിൽ എന്നിലേക്ക്? എന്തിനു തന്നു ഒരിത്തിരി സമയവും പ്രണയവും? നിൻറെ സാമീപ്യം, നിൻറെ തലോടൽ, നിൻറെ ചുംബനം, രണ്ടു കാതുകളും കെട്ടിപ്പിടിച്ചുള്ള നിൻറെ ആലിംഗനം, ഇതെല്ലാം എന്തിനായിരുന്നു? ആർക്കും വേണ്ടാത്ത എൻറെ പ്രാണനെ കോവിഡിൽ നിന്നും രക്ഷിക്കുവാനോ? ആയിരുന്നു എന്നു ഞാൻ മനസ്സിലാക്കും മുൻപ് നീ പറന്നകന്നു ഒരു വാക്കു പോലും എന്നോട് പറയാതെ. എന്നോട് യാത്ര ചൊല്ലാതെ. ഇനി ഞാൻ എന്നു നിന്നെ കാണും ഈ ജീവിതത്തിൽ? മറക്കാനാവില്ല നിന്നെ എനിക്കൊരിക്കലും. മനസ്സിൽ ഞാൻ കൊണ്ടു നടക്കും നീ തന്ന ജീവൻ നിലനിൽക്കും വരെ. നീ എങ്ങോട്ട് എന്നെ തനിച്ചാക്കിയിട്ട് പോയെന്നെനിക്കറിയില്ല. ആ യാത്ര എങ്ങോട്ടായിരുന്നാലും നന്ദിയോടെ ചൊല്ലുന്നു വിട. നിൻറെ സ്ഥാനത്ത് മറ്റൊരാൾ അസാദ്ധ്യം. ഇരുണ്ട വർഷങ്ങൾ കടന്ന് വന്നിട്ടിപ്പോഴും എന്നിൽ തുടിക്കുന്ന ഇന്നത്തെ എൻറെയീ പ്രാണൻറെ വിലയും നിലയും നീ.  എൻറെ ജീവസഖിയായി വന്ന എൻറെ പുന്നാര മാസ്കേ നീ പോയാലും എൻറെ മനസ്സിൻറെ ഉള്ളിൻറെ ഉള്ളിൽ എന്നുമുണ്ടാകും നീ.. അതിപ്പോഴും... എപ്പോഴും.... എന്നെന്നും!

-ഹരി കോച്ചാട്ട്-

Wednesday, October 20, 2021

അങ്ങിനെയും ഒരതിഥി

 

വൈകുന്നേരം ഒരല്പം ടെന്നീസ് വ്യായാമത്തിനായി അനുഷ്ഠിച്ചിരുന്ന കാലം. ഒരു ദിവസം ടെന്നീസിനുള്ള പോക്ക് മുടങ്ങിയാൽ ദിസവം പൂർണ്ണമായില്ലെന്ന തോന്നലാണ്. മഴയെ ശപിക്കാൻ പഠിച്ചതും അത്തരം മുടക്കങ്ങളിൽ നിന്നുമായിരുന്നു എന്ന് ഇന്നോർക്കുമ്പോൾ അന്നത്തെ കുട്ടിത്ത്വത്തെ ഓർത്ത് ഉൾചിരി കൊള്ളാറുണ്ട്. എന്നാൽ ഓഫീസിൽ നിന്നും നേരിട്ടുള്ള ആ പോക്ക് ഒരു ദിനചര്യയായി വർഷങ്ങളോളം നീണ്ടു നിന്നിരുന്ന ആ കാലം ഇന്നു ഓർമ്മയിൽ മാത്രം. വൈകുന്നേരമാവാനുള്ള കാത്തിരുപ്പ് ഒരു ടെന്നീസ് ഭ്രമം മാത്രമായിരുന്നോ? ആയിരുന്നില്ല. കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴി ഒരു നറുവിശ്രമവേള പോലെ വീണു കിട്ടിയിരുന്ന അസുലഭനിമിഷങ്ങൾ! അതിന്നും കറ പുരളാതെ മനസ്സിൽ തങ്ങി നിൽക്കുന്നു.

ക്ലബിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കായിരുന്നു അബുവിന്റെ ചായക്കട. അബുവിന്റെ ചായ ഒരു ചായതന്നെ ആയിരുന്നു. ചായയുടെ മേന്മയോ അതോ കളി കഴിഞ്ഞുള്ള ആലസ്യമോ ചായയുടെ രുചിയേറ്റിയിരുന്നത്? എന്നറിയില്ല. അവിടെ കയറി, ഒരു ചായയും കുടിച്ചു പതിവായി സമ്മേളിക്കാറുള്ള നാട്ട്കൂട്ടരുമൊത്ത് ഒരല്പ സമയം സല്ലപിച്ചില്ലെങ്കിൽ അന്നുറക്കം വരില്ലെന്ന പോലെ ആയിരുന്നു. അബുവിന്റെ ചായക്കടയുടെ അരികത്തായി ഒരു ചെരുപ്പ് കുത്തിയുടെ ഇരുപ്പിടം ഉണ്ടായിരുന്നു. റപ്പായിയെന്ന ചെരുപ്പ് കുത്തി.

മഴയും വെയിലും റപ്പായിക്ക് ഒരു പ്രശ്നമല്ലായിരുന്നു. അതിൽ നിന്നെല്ലാം രക്ഷ പ്രാപിക്കാൻ ഒരു ടാർപോളിൻ വലിച്ചു കെട്ടിയ ഒരു മേൽകൂര. എന്തോ അബുവിന്റെ കടയിൽ ചെല്ലുമ്പോഴെല്ലാം റപ്പായിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാൻ കടയുടെ മുന്നിൽ സൈക്കിൾ നിർത്തുമ്പോൾ റപ്പായിക്കറിയാം. തല പൊന്തിച്ചു ഒരു നോട്ടവും ഒരു പുഞ്ചിരിയും എന്നും എനിക്കുള്ള സമ്മാനമായിരുന്നു. റപ്പായിയെ കാണാത്ത വൈകുന്നേരത്തിനു പറയാൻ അറിയാത്ത വിധം ഒരു മ്ലാനത തോന്നിയിരുന്നു. അബുവിനോട് എനിക്കുള്ള ചായ പറയുമ്പോൾ ആദ്യമൊക്കെ ഒന്ന് റപ്പായിക്കും വേണം എന്ന് പറയുമായിരുന്നു. അതൊരു ആവർത്തനമായപ്പോൾ അബു എന്നെ കാണുമ്പോൾ തന്നെ ഇങ്ങോട്ട് ചോദിക്കും. ചായ രണ്ടല്ലേ സാറേ? അതെയെന്ന് തലയാട്ടും. ഒരു കൈക്കുമ്പിളിൽ രണ്ടു ചായ എനിക്ക് നീട്ടും അബു. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ അബുവിന്റെ കൈയ്യിനു ചൂടറിയില്ലേ?

ഒരുവട്ടം അബുവിനോട് അത് ചോദിക്കുകയും ചെയ്തിരുന്നു. ഉത്തരമായി നൽകിയത് ഇന്നും ഓർക്കുന്നു.

സാറേ ഈ നാട്ടിൽ അതിജീവിക്കാൻ തൊലിക്കട്ടി നിർബ്ബന്ധമല്ലേ? അതൊരൽപ്പം അബുവിനു കൂടുതലാ. അപ്പൊ ചൂടേൽക്കത്തില്ല.

തനിക്ക് നീട്ടുന്ന ആ രണ്ടു ചായയിൽ ഒന്നു റപ്പായിക്ക് കൊണ്ട് ചെന്നു കൊടുക്കും. ആദ്യ ദിവസം കൊടുത്തപ്പോൾ മടിയിലെ കീശയിൽ ചില്ലറ തപ്പുന്നത് കണ്ടു. ഞാൻ വിലക്കി. ചായ സൌഹൃദം പതിവായപ്പോൾ പിന്നെ ചില്ലറ തപ്പാറില്ല റപ്പായി. പകരം കൈകൾ കൂപ്പി രാണ്ടാമത്തെ ഒരു പുഞ്ചിരിയായി അത് മാറി. അങ്ങോട്ടുമിങ്ങോട്ടുമുള്ള ആ ചിരിയിൽ ഞങ്ങളുടെ അടുപ്പം മനസ്സുകളിൽ ഏറി വന്നു. മറ്റൊരു സംസാരവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. ചായ സൽക്കാരത്തിലപ്പുറം എന്റെ ടെന്നീസ് ഷുവിന്റെ സോളിനു തേയ്മാനം വരുമ്പോൾ അത് റപ്പായിക്കു കൊടുക്കും. റപ്പായി അത് നന്നാക്കി മറിച്ചു വിൽക്കും!

അങ്ങിനെ സായംസന്ധ്യകൾ പൊഴിയവെ പെട്ടെന്നു ഒരു ദിവസം റപ്പായിയുടെ കൂടാരം ശൂന്യമായി കാണാനിടയായി. ആ ശൂന്യത ഒന്നിൽ നിന്നും പല ദിനങ്ങളായി വ്യാപിച്ചു.. അതോടൊപ്പം സന്ധ്യകളുടെ മ്ലാനതയും ഏറി വന്നു. മൂന്നു നാലു ദിവസം റപ്പായിയെ കാണാതായപ്പോൾ അബുവിനോട് അന്വേഷിച്ചു. അബു കൈകൾ മലർത്തി കാണിച്ചു. എന്തോ റപ്പായിയുടെ രൂപം മായാതെ തന്റെ മനസ്സിൽ നിശബ്ദമായി രോദനമുയർത്തി.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. കൂട്ടുകാർക്ക് മറ്റെന്തോ പരിപാടിയുണ്ടായിരുന്ന കാരണം കളിയില്ലായിരുന്നു. എന്നാലും ഓഫീസിൽ നിന്നും വരുന്ന വഴി അബുവിന്റെ കടയിൽ കയറി. അന്നും റപ്പായിയുടെ ഇരുപ്പിടം ശൂന്യം. അബുവിനോട് റപ്പായിയുടെ താമസസ്ഥലം എവിടെയെന്നു തി)രക്കി. അബുവിനു അറിയാത്ത കാരണം, കുശിനിക്കാരനായ രാഘവനോട് ചോദിച്ചു. രാഘവനു കൃത്യമായി പറഞ്ഞു തരാൻ കഴിഞ്ഞില്ലെങ്കിലും തട്ടിക്കൂട്ടി എവിടെയായിരിക്കും എന്നു പറഞ്ഞു. അപ്പറഞ്ഞ കവലയിൽ ചോദിച്ചാൽ അറിയുമായിരിക്കും എന്നും പറഞ്ഞു. ആ അന്വേഷണ ചാതുര്യം കണ്ട അബു ചോദിച്ചു, എന്തിനാ സാറേ ഇത്രയ്ക്ക് വേവലാതിപ്പെടുന്നത്? ചായ സൽക്കാരത്തിനാണെങ്കിൽ ഞാൻ മറ്റൊരാളെ കണ്ടു പിടിക്കാം സാറേ.

അതിനു മറുപടിയൊന്നും പറയാതെ ഞാൻ കട വിട്ടിറങ്ങി. രാഘവൻ പറഞ്ഞ കവല ലക്ഷ്യമാക്കി വാഹനം വിട്ടു. ആ കവലയിൽ ഒരു പലചരക്ക് കട തുറന്നിരിക്കുന്നത് കാണാനിടയായി. വാഹനം നിർത്തി, ആ കടയിൽ ചെരുപ്പു കുത്തി റപ്പായിയെ കുറിച്ചു അന്വേഷിച്ചു.

റപ്പായിയുടെ വാസസ്ഥലം മനസ്സിലായി. എന്നാൽ നടന്നു പോകണം ഒരു മൈലോളം. നടന്നു. ആകാംഷയോടെ, പ്രത്യാശയോടെ! പറഞ്ഞു തന്നതനുസരിച്ചു ചെന്നെത്തിയത് ഒരു ചെറിയ കുടിലിന്റെ മുന്നിൽ. അങ്ങുമിങ്ങും ഉന്തി നിൽക്കുന്ന ഓലകൾ കണ്ടാലറിയാം പെരുമഴയുടെ വെള്ളം അകമെ കഴിഞ്ഞുള്ളതെ പുറമെയ്ക്കുണ്ടാവു എന്ന്. മുട്ടിവിളിക്കാൻ വാതിലില്ലാത്ത ആ കൂരയുടെ മുൻപിൽ നിന്നു, തല അകത്തേയ്ക്ക് നീട്ടി വിളിച്ചു ചോദിച്ചു

ഇവിടെ ആരുമില്ലേ? ഇത് റപ്പായിയുടെ വീടാണോ? മൂന്നു വട്ടമെങ്കിലും ആ ചോദ്യം ആവർത്തിച്ചപ്പോൾ ഒരു നേർത്ത സ്വരത്തിൽ അകമെ നിന്നും ഒരു നീണ്ട ചുമയുടെ അന്തിഭാഗമായി ഒരു ചോദ്യം മറുപടിയായി.

ആരാത്? എണീക്കാൻ വയ്യാണ്ട് കിടപ്പാ റപ്പായി. ഓളു ഇവിടില്ലാ. പിന്നെ വന്നാ മതി. പിന്നെയും ചുമയുടെ ഘോഷയാത്ര.

അതെ അത് റപ്പായിയുടെ സ്വരം തന്നെ. പക്ഷെ, എതോ ഒരു വല്ലാത്ത പന്തികേടുള്ള പോലെ തനിക്ക് തോന്നി. ഇത്രത്തോളം വന്നിട്ട് റപ്പായിയെ കാണാതെ പോവുകയോ? അത് എന്തായാലും പറ്റില്ല എന്ന് തീരുമാനിച്ചു. കാലുകൾ അകത്തേക്ക് തെളിച്ചു. വൈകുന്നേരമായതിനാൽ മങ്ങിയ വെളിച്ചം മാത്രം. തറയിൽ ഒരു വശത്തായി, ഒരു പായയിൽ റപ്പായി ഒരു കഷ്ണം കമ്പിളി പോലെ തോന്നിക്കുന്ന തുണികൊണ്ട് പുതച്ചു ചുരുണ്ടു കൂടി കിടക്കുന്നു.

ഞാൻ അകത്തു കയറി ചെന്നത് റപ്പായി അറിഞ്ഞിരുന്നില്ല. അതു മനസ്സിലാക്കിയ ഞാൻ അങ്ങോട്ട് ചോദിച്ചു.

എന്താ റപ്പായി, സുഖമില്ലേ? എന്തു പറ്റി?

ശബ്ദം കേട്ടത് അരികത്ത് നിന്നാണെന്നു റപ്പായി മനസ്സിലാക്കി എന്ന് തോന്നുന്നു. പുതപ്പ് മുഖത്ത് നിന്നും മാറ്റി തുറിച്ചു നോക്കി. അരണ്ട വെളിച്ചത്തിൽ മനസ്സിലായില്ലെന്ന് തോന്നി. നെറ്റി ചുളിച്ചു വീണ്ടും സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ താൻ അരികത്തേക്ക് നീങ്ങി വീണ്ടും പരിചയപ്പെടുത്തി.

ഇത് ഞാനാ, എന്നും വൈകുന്നേരം അബുവിന്റെ കടയിൽ വരാറുള്ള, ചായ തരാറുള്ള സുഹൃത്ത്!

ഒരു മിനിറ്റ് റപ്പായി ഒന്നും മിണ്ടിയില്ല. കൈ കുത്തി മുഖം താഴ്ത്തി അങ്ങിനെ ഇരുന്നു. ഞാൻ കരുതി മനസ്സിലായിക്കാണില്ല എന്ന്. കാരണം ചായ കൊടുക്കലിൽ കവിഞ്ഞു ഞങ്ങൾ തമ്മില്ലുള്ള ചങ്ങാത്തം എന്നു പറഞ്ഞാൽ അത് നിശബ്ദതയിൽ മുഴുകിയതായിരുന്നല്ലോ? ഞാൻ ഒന്നു കൂടി പരിചയപ്പെടുത്താം എന്നു കരുതി, തന്നെ കൂടുതൽ അടുത്ത് കണ്ടോട്ടെ എന്നു കരുതി, ആ തറയിൽ ഞാൻ ഇരുന്നു. അങ്ങോട്ട് പറയുവാൻ വായനക്കിയതെ ഉള്ളു. വിങ്ങി, വിങ്ങി, തേങ്ങി തേങ്ങി ആ കൈകൾ കൂപ്പി റപ്പായി ഒരൊറ്റ കരച്ചിൽ! താൻ ഭയപ്പെട്ട് പോയി. കൈകൾ ഉയർത്തി, റപ്പായിയുടെ കൈകൾ കവർന്നു.  ആ തേങ്ങുന്ന മനസ്സിനെ തന്റെ മാറോടണച്ചു ഒന്നാശ്വസിപ്പിക്കാൻ!

ഞാൻ ആ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു, എന്തു പറ്റി റപ്പായി. എന്തിനാ കരയുന്നത്?

എല്ലുകൾ ഉന്തിയ രോമാവൃതമായ ആ ക്ഷീണിച്ച മുഖം ഉയർത്തി, എന്റെ കണ്ണുകളിലേക്ക് ഇമവിടാതെ നോക്കി ആ പാവം. കണ്ണുകളിൽ നിന്നും ധാര കവിയുന്നു. ഞാൻ ആ കണ്ണുനീരു തുടച്ചു. എന്നിട്ട് പറഞ്ഞു, കരയല്ലേ റപ്പായി. ഞാൻ വന്നല്ലോ? എന്തു പ്രയാസമാണെങ്കിലും നമുക്ക് വഴി കാണാം.

ആ പാവം തന്നെ നോക്കി തേങ്ങിക്കൊണ്ട് പറഞ്ഞു, റപ്പായിക്ക് ഇനി ഒന്നും വേണ്ട സാറേ. എഴുപത് വർഷം റപ്പായി ജീവിച്ചു. ഇന്നാണ് ആദ്യമായി റപ്പായിക്കൊരു വിരുന്നുകാരൻ വന്നത്. ആദ്യമായാണ് റപ്പായിയോട് മറ്റൊരാൾ ചോദിക്കുന്നത്, റപ്പായിയുടെ സൌഖ്യം. ആദ്യമായാണ് സഹായിക്കാൻ ഒരു മനസ്സ് റപ്പായിക്ക് മുൻപിൽ വന്നത്. അതേ എഴുപത് വർഷം ജീവിച്ചു തീർത്തപ്പോൾ ഇന്നാദ്യമായി....! അത് പറഞ്ഞു മുഴുമിപ്പിക്കുവാൻ ആ പാവത്തിനു കഴിഞ്ഞില്ല.

അതു മതി ഈ റപ്പായിക്ക്. സാറ്, വന്നല്ലോ ഈ റപ്പായിയെ ഒന്നു കാണാൻ. സാറ്, ഈ റപ്പായിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതനാണ്. സാറു തന്നിരുന്ന ഓരോ ദിവസത്തേയും ചായയായിരുന്നു ഈ റപ്പായിയുടെ വരും ദിവസത്തെ പ്രതീക്ഷകൾ. ആ ചായ തരുന്ന കൈകൾ കാണാൻ വേണ്ടി ഈ റപ്പായി ശ്വാസം മുട്ടിയാലും അവിടെ വന്നിരുന്നു. ഇന്നോളം ജീവിച്ചു കഴിച്ചു.. ഇതിലധികം റപ്പായിക്ക് ഒന്നും വേണ്ട. സന്തോഷായി സാറേ.

റപ്പായിയെ താൻ സമാധാനിപ്പിച്ചു.

റപ്പായിയുടെ എല്ലാ അസുഖങ്ങളും മാറും. ദാ ഇതു വെച്ചോളു. തന്റെ പോക്കറ്റിലേക്ക് പോയ കൈകൾ റപ്പായി. കടന്നു പിടിച്ചു.

വേണ്ട സാറെ. സാറിന്റെ ഈ സ്നേഹത്തേക്കാൾ വലുതായി റപ്പായിക്ക് ഒന്നുമില്ല. അതു കിട്ടി. മനസ്സ് നിറഞ്ഞു. റപ്പായിക്കു ഇനി ഒന്നും വേണ്ട സാറേ. സാറു പൊയ്ക്കോളു

പണം പിടിച്ചേൽപ്പിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ താൻ എണീറ്റു. റപ്പായിയോട് പറഞ്ഞു, എന്നാൽ ശരി. പണം തരുന്നില്ല. ഞാൻ നാളെ വരും. മറുത്തൊന്നും പറയരുത്. എന്റെ കൂടെ ആശുപതിയിൽ വരണം. നമുക്ക് വൈദ്യനെ കാണണം. കേട്ടല്ലോ?

റപ്പായി തലയാട്ടി എന്നെനിക്ക് തോന്നി. ഞാൻ ഇറങ്ങി നടന്നു. ആ മടക്കയാത്രയിലും ആ രാത്രി മുഴുവനും റപ്പായിയുടെ ആ വാക്കുകൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. റപ്പായിയുടെ ആദ്യത്തെ അതിഥി! അതെ ആദ്യത്തെ അതിഥിയാവാനുള്ള എന്റെ ഭാഗ്യത്തെ ഓർത്ത് ഞാൻ അഭിമാനം കൊണ്ടു!

പറഞ്ഞ പോലെ ഞാൻ പിറ്റെദിവസം ഉച്ചയോടെ ആ കുടിലിൽ വീണ്ടുമെത്തി, റപ്പായിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ. പുറമെ നിന്നും വിളിക്കാൻ മിനക്കെട്ടില്ല. നേരെ അകത്തേയ്ക്കു്‌ കയറി. അകത്ത് ആരുമില്ല. റപ്പായിയുടെ ശൂന്യമായ പായയും, ചുരുണ്ടു കൂടി കിടക്കുന്ന പുതപ്പു കഷ്ണവും.

ഞാൻ പുറത്തേക്കിറങ്ങി. അയൽവക്കത്ത് വീട്ടിൽ ഒരു സ്ത്രീ വസ്ത്രങ്ങൾ നനക്കുന്നു. വേലിയെന്നു പറയത്തക്കതായിട്ടൊന്നും ഇല്ല. കുറേ കൊമ്പുകൾ കെട്ടിപ്പടുത്ത ഒരതിർത്തിരേഖ! അതിന്റെ അരികത്ത് ചെന്നു ശബ്ദമുയർത്തി ചോദിച്ചു.

ഈ റപ്പായിയുടെ വീട്ടിലാരുമില്ലേ?

മുണ്ടലക്കുന്ന ശബ്ദത്തിനിടയിൽ ചോദിച്ചത് കേട്ടില്ലെന്നു തോന്നുന്നു. അവർ കൈകൊണ്ട് ചോദിക്കുന്നു, എന്തു വേണം എന്നു? ഞാൻ ചോദ്യം ആവർത്തിച്ചു.

അവർ പറഞ്ഞു, അയ്യോ ഇന്നലെ രാത്രി കുരയോടെ കുരയായിരുന്നു. ഇന്നു രാവിലെ റപ്പായിയുടെ പെങ്ങളുപെണ്ണ് വന്നപ്പോൾ കുഴഞ്ഞു കിടക്കുന്നു.നാട്ടുകാരെല്ലാം കൂടി ആശുപത്രിയിൽ കൊണ്ടു പോയി. ഫലമുണ്ടായില്ല സാറേ? ചികിത്സിക്കാൻ കാശു വേണ്ടേ? കാശു കെട്ടാതെ ആശുപത്രീലു കെടത്തില്ലല്ലൊ. നാട്ടുകാരു അവിടെ ഇട്ടിട്ടു പോന്നു.

ഞാൻ നേരെ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ ചെന്നു പേരു പറഞ്ഞു തിരക്കി. അങ്ങിനെ ഒരാൾ അവരുടെ പട്ടികയിൽ ഇല്ല. കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചോദിച്ചു. ആർക്കും ഒരു പിടിയുമില്ല, ആരൊട്ടു കണ്ടിട്ടുമില്ല. ഒരു അവസാന ശ്രമമെന്ന രീതിയിൽ മോർച്ചറിയുടെ ഭാഗത്തു ചെന്നു അവിടുത്തെ ശിപ്പായിയോട് ചോദിച്ചു. ആദ്യമൊന്നും ഗൌനം കാണിച്ചില്ല. ഒന്നു രണ്ടു നോട്ടുകൾ പോക്കറ്റിൽ കയറിയപ്പോൾ ചെവി തുറന്നു! വിവരണം എല്ലാം കേട്ടപ്പോൾ എന്നെ മോർച്ചറിയുടെ ഒരു കോണിലേക്ക് കൊണ്ടു പോയി. ഒരു ചാക്കു മൂടി കിടക്കുന്ന വിറങ്ങലിച്ച മാംസപിണ്ടത്തിലേക്ക് കൈ ചൂണ്ടി ഇതാണോ എന്നു ചോദിച്ചു. ഞാൻ ഒരു വട്ടമെ നോക്കിയുള്ളു. അതേ, തന്റെ റപ്പായി തന്നെ!

ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഏകനായ് വിധിയെഴുതപ്പെട്ട തന്റെ റപ്പായി. ഞാൻ ആ പ്യൂണിന്റെ കൈവശം ഒരു നൂറു രൂപ കൊടുത്തിട്ട് ആ ശവം സംസ്കരിക്കാൻ ഏർപ്പാടാക്കി.   ശൂന്യമനസ്സുമായി താൻ തിരികെ നടന്നപ്പോൾ മനസ്സിൽ ഓർത്തു.

 റപ്പായി, ഞാൻ നിന്റെ ആദ്യത്തെ അതിഥി മാത്രമല്ല. ഞാൻ തന്നെ നിന്റെ അവസാനത്തേയും അതിഥി! എഴുപതു വർഷത്തിൽ നിനക്കുണ്ടായ നിന്റെ ഒരേയൊരതിഥി. അങ്ങിനെയും ഒരതിഥി!

Wednesday, May 12, 2021

ഞാൻ കണ്ട മറ്റൊരു ലോകം

 ശൈത്യകാലത്തിന്റെ ആധിക്യം കുറഞ്ഞു വരുന്നു എന്നത് മുറ്റത്തെ ചെടികളിൽ ഉണരുന്ന നറുകതിരുകൾ ഓർമ്മപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മാസങ്ങൾ രണ്ട് മൂന്നായിക്കാണും ഉമ്മറത്തെ തുറന്ന പോർച്ചിൽ ഉള്ള ചാരുകസേരയിൽ ചെന്നിരുന്നിട്ട്. ശരീരം കോച്ചുന്ന ശിശിരം അതിന് വിഘ്നമായിരുന്നു ഈ വാരാന്ത്യം വരെ.  ഋതുമാറ്റത്തിന് സമയമാഗമനമായി. കാരണം, സൂര്യോദയത്തിൽ വീശിയ മാരുതനിൽ നിമഗ്നയായ  നേർമ്മയേറിയ ചൂട് വസന്തത്തിന്റെ ആഗമനം അറിയിക്കുന്നുണ്ടായിരുന്നു. ഉണങ്ങിയ ഇലകൾ എല്ലാം കൊഴിഞ്ഞ ശിഖിരങ്ങളിൽ വസന്തത്തിന്റെ ആഗമനമായി നാമ്പുകൾ സ്ഥാനം കണ്ടെത്താൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മഞ്ഞു കാലത്തും ഇലകൾ കൊഴിയാത്ത ചെടികളിലെ ഇലകൾ ഇപ്പോഴും വയസ്സറിയിച്ചു ചുരുളാൻ തുടങ്ങിയതും മേനോൻ ശ്രദ്ധിച്ചു.

കൈപ്പത്തികൾക്ക് ചൂടു നൽകിയ ആവി പറക്കുന്ന കാപ്പിക്കോപ്പയുമെടുത്ത് മേനോൻ മുൻപോർച്ചിലേക്ക് ഇറങ്ങി. ഉദിച്ചു വരുന്ന ആദിത്യകിരണങ്ങൾ മുറ്റത്തിന്റെ കമ്പളിയായിക്കിടക്കുന്ന പുൽത്തകടികളിൽ പറ്റിനിൽക്കുന്ന ജലകണങ്ങൾക്ക് ഇദ്രധനുസ്സിന്റെ നിറങ്ങളേകിയത് മേനോൻ ശ്രദ്ധിച്ചു. സൂര്യനുദിക്കാൻ കാത്തിരുന്ന മാതിരി കുരുവിക്കിളികൾ എങ്ങു നിന്നോ പറന്നു വന്നിരിക്കുന്നു. അല്ല, അവയും വസന്തകാലാഗമനത്തിന്റെ വാർത്തയുമായാണ് വന്നിരിക്കുന്നത്. ആദ്യകിളി വായിൽ ഒതുങ്ങുന്ന ചില്ലക്കമ്പുകളും പിന്നാംകിളി പുൽത്തുമ്പുകളും കൊണ്ടുള്ള വരവാണ്. ചുമരിനു മുകളിൽ ഒരു കോണിൽ കൂടു വെയ്ക്കാനുള്ള കൂട്ടുപ്രയത്നം തുടങ്ങിയിരിക്കുന്നു. ചേക്കേറി മുട്ടയിടാൻ! പോർച്ചിൽ കൂടുകെട്ടി വരവിലും പോക്കിലും കാഷ്ടമിട്ട് നിലം വൃത്തികേടാക്കുമെങ്കിലും ആ മിണ്ടാപ്രാണികളെ ഓടിച്ചു വിടാൻ ഒരു വിഷമം. കൂടും കുടിയുമില്ലാത്ത ജനകോടികളുടെ ദയനീയ മുഖമാണ് ആ സമയം ഓർമ്മയിൽ വരുക. ഒന്നാനാം കൊമ്പിൽ ചേക്കേറി അന്തിയുറക്കത്തിനു വരുന്ന ആ കുരുവികൾ. മുട്ടയിട്ട് അച്ഛനും അമ്മയും മാറിമാറി ചൂടുനൽകി വിരിച്ചെടുക്കുന്ന കുരുവിക്കുഞ്ഞുങ്ങൾ! അവയുടെ ചേഷ്ടകളും സംഭാഷണങ്ങളും കേട്ടിരുന്നാൽ സമയം പോവുന്നതറിയില്ല. കുരുവികൾ കാഷ്ടമിട്ട് വൃത്തികേടാക്കുന്ന മുൻവാതിൽ പടികളെ നോക്കി എന്നും മേനോന്റെ ഭാര്യ പിറുപിറുക്കുമെങ്കിലും കുഞ്ഞിക്കുരുവികളെ സഹധർമ്മിണിക്കും ഇഷ്ടമില്ലാതെയില്ല. വീടിന്റെ കിഴക്കു വശത്ത് കിളികൾ കൂടുവെയ്ക്കുന്നത് നല്ലതാണെന്ന് ആരോ പറഞ്ഞു ഭവതിയെ വിശ്വസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് രാവിലെ കളം വരയ്ക്കാൻ നങ്ങ്യാരുകുട്ടി വെള്ളമൊഴിച്ചു നട വൃത്തിയാക്കുന്നത് പോലെ എന്നും രാവിലെ കുരുവികൾ രാത്രിയുടെ യാമങ്ങളിൽ സമ്മാനിക്കുന്ന കാഷ്ടം വൃത്തിയാക്കുക ഒരു ദൈനം ദിന ചടങ്ങായി മാറിയിരിക്കുന്നു.

മേനോനു മനുഷ്യജീവികളെപ്പോൽ ഇതരജീവികളിൽ പലതിനേയും വളരെ ഇഷ്ടമാണ്. അതു കൊണ്ട് തന്നെ അവയെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും, അവയെക്കുറിച്ചുള്ള പഠനപുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കുകയും, വിലയിരുത്തുകയും മേനോന്റെ നിത്യവൃത്തികൂടിയാണെന്ന് പറഞ്ഞാൽ തെറ്റുണ്ടാവില്ല.

മേനോൻ ചൂടുകാപ്പിയുമായി ചാരുകസേരയിൽ ഇരുന്നു. കോപ്പയിൽ നിന്നും ഒരു വട്ടം കാപ്പി മോന്തിയിട്ട് കോപ്പ താഴെ വെയ്ച്ചിട്ട് ചരിഞ്ഞിരിരുന്നു. അപ്പോഴാണ് കഴിഞ്ഞ ഒരാഴ്ചയായി വളരെ ശ്രദ്ധയോടേയും കൌതുകത്തോടേയും വായിച്ചുകൊണ്ടിരുന്ന പുസ്തകം തൊട്ടടുത്തുള്ള ടീപ്പോയിൽ ഇരിക്കുന്നത് കണ്ടത്. വായിച്ചു നിർത്തിയ ഏടെടുത്ത് മടിയിൽ വെയ്ച്ചു. ചൂടാറും മുൻപ് കോപ്പയിലുള്ള കാപ്പി ഊറിക്കുടിച്ചു കൊണ്ട് മേനോൻ പുസ്തകവായന ആരംഭിച്ചു. കാപ്പി കഴിഞ്ഞപ്പോൾ താഴേക്ക് നോക്കാതെ തന്നെ കോപ്പ നിലത്ത് വെയ്ച്ചു. വായനയിൽ അത്രമാത്രം മുഴുകിയിരുന്ന മേനോൻ പരിസരം മറന്നതും തന്റെ കൺപീലികൾ താനെ അടഞ്ഞതും അറിഞ്ഞില്ല.

ഒരു പുതിയ ഒരു ലോകത്തേക്ക് അബോധമനസ്സിന്റെ പ്രാണയാമത്തിൽ മേനോന്റെ ഇന്ദ്രീയങ്ങൾ കീഴടങ്ങി. അങ്ങ് ദൂരെ ഒരു കുന്നിനപ്പുറത്ത് വളരെ അവ്യക്തമായ ശബ്ദങ്ങൾ മേനോൻ കേൾക്കുന്നു! നടന്നടുക്കുന്തോറും ആ ആരവഘടോരം മേനോനെ കൂടുതൽ ജിജ്ഞാസുവാക്കിക്കൊണ്ടിരുന്നു. കുന്നുകൾ കയറിയിറങ്ങിയ മേനോൻ ക്ഷീണിതനായി. ഒന്നിരിക്കാം എന്നു കരുതി ഇരുന്നു. ആ ഇരുപ്പിൽ മേനോന്റെ മനക്കണ്ണടഞ്ഞ പോലെ!. ആരോ തട്ടി വിളിക്കുന്നതു പോലെ തോന്നിയിട്ടാണ് മേനോൻ സ്വപ്നലോകത്ത് ഉണർന്നത്.  മേനോൻ അറിയാതെ ഒന്നു ഞെട്ടി! താൻ എവിടെയാണ്? വളരെ വിചിത്രമായ മനുഷ്യജീവികളല്ലാത്ത ഒരു കൂട്ടം പരദേശികളായ വികൃതജീവികളുടെ നടുവിൽ!

കൊമ്പുപോലെ നിൽക്കുന്ന ആന്റിന പോലെയുള്ള ഒരവയവം ആ മുഖങ്ങളിൽ! ആ കൊമ്പൻ മീശകൾ മുഖത്തു കൊള്ളാതിരിക്കാൻ മേനോൻ തന്റെ കൈകൾ കൊണ്ട് മുഖം മറച്ചു. മേനോനു വളരെ ദാഹം തോന്നിയതിനാൽ കുടിക്കുവാൻ വെള്ളം ചോദിച്ചു. ആ പരദേശികൾക്കുണ്ടോ മേനോൻ പറയുന്ന മലയാളം മനസ്സിലാകുന്നു! അവർ മേനോനെ നോക്കി എന്തൊക്കെയോ പറഞ്ഞു. കൈകൾ മലർത്തി കാണിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ മേനോനു മനസ്സിലായി താൻ പറയുന്നതൊന്നും അവർക്ക് മനസ്സിലാവുന്നില്ലായെന്ന്. ഉപായത്തിൽ മേനോൻ, വെള്ളം വേണമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു. അതെന്തായാലും ഫലിച്ചു. അവർ മേനോനെ കൈ കാട്ടി വിളിച്ചു. എന്നിട്ട് വരിവരിയായി നടക്കാൻ തുടങ്ങി. മേനോനു മനസ്സിലായി, അവർക്കൊപ്പം ചെല്ലാനാണു പറയുന്നതെന്ന്. മേനോൻ പതുക്കെ അവർക്കൊപ്പം നടന്നു. അൽപ്പമകലെ, ഇലക്കുമ്പിളുകളിൽ നിറച്ചു വെച്ചിരിക്കുന്ന ജലസംഭരണികൾക്ക് മുന്നിൽ ആ പരദേശികൾ നിന്നു. എന്നിട്ട് മേനോനോട് വെള്ളം കുടിച്ചു കൊള്ളാൻ പറഞ്ഞു. മേനോൻ ആ ഇലക്കുമ്പിളുകളിൽ തല താഴ്ത്തി ആവശ്യത്തിലേറെ വെള്ളം അകത്താക്കി.

 ഇനി എന്തെന്ന ഭാവത്തിൽ മേനോൻ കൈകൊണ്ടാംഗ്യം കാട്ടി. മേനോനോട് കിടക്കാൻ ആംഗ്യത്തിൽ കൂടി അവർ പറഞ്ഞു. അവർ എന്തൊക്കെയോ ഉപകരണങ്ങൾ കൊണ്ടു വന്നു. അക്കൂട്ടത്തിൽ ചിലർ മേനോന്റെ തലയിൽ അതിൽ പലതും പിടിപ്പിച്ചു. എന്തൊക്കെയോ നോക്കുന്നതും സംസാരിക്കുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ സാമഗ്രികളുമായി വന്നവർ കൊണ്ടു വന്ന സാമഗ്രികളുമായി തിരികെ പോയി. ഒരൽപ്പ സമയത്തിനു ശേഷം മറ്റൊരു കൂട്ടർ വന്നു. കൈയ്യിലുള്ള കടലാസുകൾ നിവർത്തി അതിൽ എഴുതിയിരിക്കുന്നത് മേനോനെ കാണിച്ചു. മേനോൻ അൽഭുതപ്പെട്ടു! അവരുടെ ഭാഷയിലല്ല. മറിച്ചു മലയാളത്തിൽ! മേനോൻ ആലോച്ചിച്ചുഇവർക്കെങ്ങിനെ മനസ്സിലായി താൻ പറയുന്ന ഭാഷ മലയാളമാണെന്ന്? തന്റെ തലയിൽ കൊണ്ടു വന്നു വെച്ച സാമഗ്രികൾ തച്ചോറിനുള്ളിലെ ഭാഷയും മനസ്സിലാക്കിയോ? അതോ അവരുടെ ഭാഷ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യാൻ ഇവരുടെ കൈവശം യന്ത്രങ്ങൾ വല്ലതുമുണ്ടോ? തനിക്കു ചുറ്റുമുള്ളത് ബുദ്ധിജീവികൾ തന്നെ! മേനോൻ മനസ്സിൽ കരുതി.

തീർന്നില്ല. എന്തോ ഒരു യന്ത്രം അവർ മേനോന്റെ തലയിൽ ഘടിപ്പിച്ചു. അൽഭുതം! അവർ പറയുന്നത് മേനോനു മനസ്സിലാവുന്നു! മേനോൻ വേഗം അവരുടെ ഭാഷ പഠിച്ചെടുത്തു. മലയാളം പഠിക്കാമെങ്കിൽ മറ്റേതു ഭാഷയും പഠിക്കാമെന്നല്ലെ പ്രമാണം. ഭാഷ പഠിച്ചു കഴിഞ്ഞ മേനോനെ അവർ അവരുടെ നാട്ടുവിശേഷങ്ങൾ കാണിക്കാൻ കൊണ്ടു പോയി. അവിടെ കണ്ട കാഴ്ചകൾ മേനോനെ അമ്പരപ്പിച്ചു.

ആദ്യം അവരുടെ ശാസ്ത്രപഠനകൌതുകാഗാരത്തിലേക്കായിരുന്നു യാത്ര. അവിടെ ആ പരദേശികളുടെ ജീവശാസ്ത്രം വളരെ വ്യക്തമായി എഴുത്തിലൂടേയും ചിത്രങ്ങളിലൂടേയും വിവരിച്ചിരിക്കുന്നു. അതിൽ ചിലത്, മേനോൻ ഈ വിധം കണ്ടു.

  • മേനോന് അവിടെ കണ്ട പരദേശികളിൽ 12,000 വിഭിന്ന വംശജരുണ്ടത്രെ.
  • അതിൽ ഒരോ ജീവിക്കും തന്റെ ദേഹഭാരത്തേക്കാൾ 20 മടങ്ങ് ഭാരം ഉയർത്താൻ കഴിയും.
  • അവരിൽ രാജവംശർ തുടങ്ങി ഭടന്മാർ, ഗണിതർ, ഭാടന്മാർ, പരിചാരജർ, അടിമകൾ തുടങ്ങിയ ജനകീയ വംശർ വരെ ഉണ്ടത്രെ!
  • രാജവംശത്തിലെ റാണിമാർ പലരും വളരെ വർഷങ്ങൾ ജീവിക്കുകയും ലക്ഷക്കണക്കിനു പൈതങ്ങളെ പിറന്നിടുകയും ചെയ്യുമത്രെ.
  • ജനകീയ വംശജർക്ക് ആയുസ് വളരെ കുറവാണ്. അതു കൊണ്ട് വംശം നില നിർത്താൻ റാണിമാർ പെറ്റു പെരുക്കാതെ മറ്റൊരു വഴിയുമില്ല.
  • കൂട്ടത്തിലെ റാണി മരിച്ചാൽ വളരെ കുറച്ചു നാൾ മാത്രമെ ആ വംശം നില നിൽക്കു.
  • റാണിമാർക്കും ആണുങ്ങൾക്കും ചിറകുകൾ ഉണ്ടാവുമത്രെ. എന്നാൽ മറ്റൊരു സമൂഹത്തിൽ കീഴടങ്ങേണ്ടി വന്നാൽ ആ ചിറകുകൾ അടർത്തി കളയണമത്രെ.
  • കീഴങ്ങിയാൽ അവർ അടിമകളാവും. പറക്കാൻ അവകാശമില്ല.
  • കൂട്ടത്തിലെ പണിക്കാർ സ്ത്രീകളാണത്രെ. സാധാരണ ആണുങ്ങളുടെ ഏക ജോലി റാണിയുമായി സംഭോഗിക്കുക, വംശത്തിന്റെ എണ്ണം കൂട്ടുക.
  • അവർക്കാർക്കും ചെവികൾ ഇല്ല! അവർ അവരുടെ കാല്പാദങ്ങളിൽ കൂടി മസ്തിഷ്കത്തിൽ എത്തുന്ന ചലനങ്ങൾ വഴിയാണ് പരിസരങ്ങൾ മനസ്സിലാക്കുന്നതും ശബ്ദങ്ങൾ തിരിച്ചറിയുന്നതും!
  • അവർ സാധാരണ പൊരുതാറില്ല. എന്നാൽ പൊരുതി തുടങ്ങിയാൽ ഇരുവരിലൊരാൾ മരിക്കും മുൻപ് കളത്തിൽ നിന്നും വിടവാങ്ങാൽ അനുവാദവുമില്ല.
  • അവർക്കു ശ്വാസകോശമെന്ന അവയവം ഇല്ല. അവരുടെ ശരീരത്തിലാകമാനം ഉള്ള വളരെ ചെറിയ സുഷിരങ്ങളിൽ കൂടിയാണു ശ്വസിക്കുന്നത്. അതേ സുഷിരങ്ങളിലൂടെ നിശ്വസിക്കുകയും ചെയ്യുന്നു.

മേനോൻ അധിക സമയം ആ വിവരണങ്ങൾ നോക്കി നിന്നുവെന്നു തോന്നുന്നു. ചുറ്റിനും നിന്നിരുന്ന ജീവികൾ മേനോനെ മുന്നോട്ട് നടക്കുവാൻ പ്രേരിപ്പിച്ചു. മേനോൻ അടുത്ത ഒരു ഗുഹയിൽ കൂടി അടുത്ത കലവറയിൽ എത്തി. അവിടെ കണ്ട പ്രദർശന കാഴ്ചയും വിവരണവും മേനോനെ അത്യധികം അൽഭുതപ്പെടുത്തി. തനിക്ക് ചുറ്റും നിൽക്കുന്ന അപരിചിത ജീവികളുടെ മസ്തിഷ്കസ്വഭാവങ്ങൾ അവർ മനുഷ്യന്റേതുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു! ആ ജീവികളുടെ മസ്തിഷ്കത്തിൽ 250,000-ൽ പരം ന്യുറോൺസ് ഉണ്ടത്രെ. എന്നാൽ മനുഷ്യനോ കോടിക്കണക്കിനാണ് കണക്കാക്കിയിരിക്കുന്നത്. ശരീരഘടനയും തലച്ചോറിന്റെ വലുപ്പവും ഒന്നിച്ചെടുത്താൽ അവർ മനുഷ്യജീവികൾക്ക് ഏറെ മുന്നിലാണ്. അവരിലും മനുഷ്യരെ പോലെ സന്തോഷവും സന്താപവും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ ഇടയിൽ ജീവഹാനി ആർക്കെങ്കിലും സംഭവിച്ചാൽ മനുഷ്യരെ പോലെ അവരും ദുഖിക്കുന്നു, മൃതദേഹം നാം ചെയ്യും പോലെ സംസ്കരിക്കുന്നു എന്നു കുറിക്കപ്പെട്ടിരുന്ന വിവരണങ്ങളിൽ നിന്നും മേനോൻ മനസ്സിലാക്കി.

തലച്ചോറിലെ സന്ധികൾ കുറവായതിനാലാണൊ എന്നറിയില്ല, ആ ജീവികളുടെ എല്ലാ തീരുമാനങ്ങളും കൂട്ടായ്മയോടെ ഒരു സമൂഹത്തിന്റെ തീരുമാനങ്ങൾ ആയിരിക്കുമത്രെ. എന്നുവെച്ചാൽ ഒരു സമൂഹം ഒന്നു ചേർന്നു ഒരു തലച്ചോറായി പ്രവർത്തിക്കും! മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ഓരോ വ്യക്തിയുടെ തലച്ചോറും ഒരു സെൽ ആയിമാത്രമെ അവർ കണക്കാക്കുന്നുള്ളു. മനുഷ്യനു ഇവരുടെ ഈ പ്രക്രിയയിൽ  നിന്നും ഏറെ പഠിക്കാം. ഐക്യമത്യം മഹാബലം അതു തന്നെ എന്ന് മേനോൻ ഉള്ളിൽ പറഞ്ഞു.

അതുപോലെ മറ്റൊരു സവിശേഷമായി എടുത്ത് പറയേണ്ട കാര്യം, മനുഷ്യകുട്ടികൾക്ക് അതിന്റെ അമ്മയൂട്ടുന്ന മുലപ്പാലാണ് ആദ്യത്തെ ആഹാരമെങ്കിൽ ഇക്കൂട്ടരിൽ പിറന്നുവീണു സ്വയം ആഹാരം കഴിക്കാൻ സാധിക്കുന്നത് വരെ, ചെറുജീവികളെ ഊട്ടുന്നത് ഒരു തരം തേനാണ്.

ഇത്തരത്തിൽ പലേവിധം കൌതുകകരമായ വിശേഷങ്ങളും മേനോൻ നേരിൽ കണ്ടും വായിച്ചും മനസ്സിലാക്കി ആ യാത്രയിൽ! ഏത് പ്രതിസന്ധിയിലും അവസാന നിമിഷം വരെ പോരാടുന്ന പടയാളികൾ.  മേനോന്റെ കാഴ്ചപ്പാടിൽ, ഐക്യമത്യം മഹാബലം എന്നു തെളിയിച്ച ആദ്യസൃഷ്ടി. ഒരു കാര്യമേറ്റാൽ അത് നടത്താൻ ജീവൻ പോലും പണയപ്പെടുത്തുന്നവർ. സ്വാർത്ഥത എന്നൊന്നില്ല ആ ജീവികൾക്ക്.  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പരക്കം പാച്ചിലിൽ ഉറങ്ങാൻ പോലും മറക്കുന്നു ആ ജീവികൾ!

പെട്ടെന്നു ആരോ പുറകിൽ നിന്നും ഉന്തുന്ന ഒരു അനുഭവം മേനോനു അനുഭവപ്പെട്ടു! തന്റെ ശരീരം ആരോ പിടിച്ചു കുലുക്കുന്നത് പോലെ. മേനോൻ പെട്ടെന്ന് കണ്ണുകൾ തുറന്നു, മുകളിലേക്ക് നോക്കി. ദേ, നിൽക്കുന്നു തന്റെ ജീവിതത്തിലെ സഖാവ്! കണ്ണു തുറന്ന മേനോനെ നോക്കി മേനോന്റെ ഭാര്യ ഈ വിധം മൊഴിഞ്ഞു.

ദാ പ്പൊ ഇതാ ഭേഷായേ. രാവിലെ കാപ്പി കുടി കഴിഞ്ഞു പുസ്തകം വായിക്ക്യാന്നല്ലേ ഞാൻ കരുതീത്. രാവിലെ തന്നെ ഉറങ്ങായിരുന്നോ? ദേ വരാൻ പറഞ്ഞേൽപ്പിച്ച പണിക്കാരു അപ്പുറത്ത് വന്നു നിക്കണുണ്ട്.

അപ്പോൾ മാത്രമാണ് മേനോനു മനസ്സിലായത്, താൻ സ്വപ്ന ലോകത്തായിരുന്നു ഇത്രയും സമയം. എവിടെയൊക്കെ പോയി. വിചിത്രമായതെന്തൊക്കെ കണ്ടു? എവിടെയായിരുന്നു താൻ? സ്വപ്നം ഒന്നു കൂടി ഓർമ്മിക്കാൻ ശ്രമിച്ചു. മുഴുവനായിട്ട് തെളിഞ്ഞു വരുന്നില്ല. ഇനി ഓർമ്മ വരുമ്പോൾ ആവാം എന്നു കരുതി, താൻ താഴെ വച്ച കാപ്പിക്കോപ്പ എടുക്കാൻ കുനിഞ്ഞു. അപ്പോൾ മേനോൻ കണ്ടു ഒരു കാഴ്ച താഴെ!

വരിവരിയായി വരുകയാണ് മേനോൻ ഇരിക്കുന്ന കസേരക്കരികിലൂടെ! ആര്‌? മറ്റാരുമല്ല, ഉറുമ്പിൻ കൂട്ടങ്ങൾ! വരിവരിയായി. അവ നേരെ ചെന്നു കയറുന്നതോ മേനോന്റെ കാപ്പി കോപ്പയിൽ! അപ്പോഴാണ് മനസ്സിലൂടെ ഒരു മിന്നൽ പിണർ പോലെ ഒരു സത്യം മേനോനിലേക്ക് വന്നത്. താൻ കണ്ട സ്വപ്നം! അതു താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ ഉണ്ടായിരുന്ന ഉള്ളടക്കങ്ങൾ ആയിരുന്നില്ലേ? പുസ്തകത്തിന്റെ പേർ, “പതിരില്ലാത്ത ഉറുമ്പു ലോകസത്യങ്ങൾ. അപ്പോൾ താൻ കണ്ട മറ്റൊരു ലോകം? അതു ഉറുമ്പുകളുടെ ലോകമായിരുന്നു എന്ന് മേനോൻ തിരിച്ചറിഞ്ഞു! അതെ ഉറുമ്പ് ലോകവും ഉറുമ്പു സത്യങ്ങളും!

 മേനോൻ ഒരു ഉറുമ്പ് പ്രേമിയാണ്. ഉറുമ്പുകളിൽ നിന്നും പല ഗുണ പാഠങ്ങളും പഠിക്കാമെന്നറിഞ്ഞു മേനോൻ ഉറുമ്പിനെ ഉപദ്രവിക്കാറില്ല. കാരണം, ഉറുമ്പിനോട് മേനോന് ഒരു ഭക്തി തന്നെയാണ് എന്നു വേണമെങ്കിൽ പറയാം. ചെറുജീവിയാണെങ്കിലും ബുദ്ധിരാക്ഷസന്മാർ! രാപകൽ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു ജീവി, അന്യരെ കഴിയുന്നത്ര സഹായിക്കുന്ന വലിയൊരു മനസ്സുള്ള കുഞ്ഞു ജീവി, കൂട്ടുകുടുംബം എന്തെന്നും അതിന്റെ മാഹാത്മ്യം എന്തെന്നും പഠിപ്പിക്കാൻ ഉറുമ്പിനെക്കാൾ ഭേതപ്പെട്ട മറ്റൊരു ജീവിയില്ല. ഉറുമ്പ് ഉറങ്ങുന്നതായിട്ട് ആരും രേഖപ്പെടുത്തിയതായി മേനോൻ കണ്ടിട്ടില്ല. തമ്മിൽ തമ്മിൽ കണ്ടാൽ ഉമ്മകൊടുക്കാതെ ഉറുമ്പുകൾ പിരിയാറില്ല. ഇനിയൊരിക്കൽ കാണുമോ എന്നു നിശ്ചയമില്ലാത്തതിനാലാവാം എന്നു മേനോൻ അത് കണ്ടപ്പോൾ കരുതിയിട്ടുണ്ട്.  അതുപോലെ, മേനോൻ പലരോടും പറയാറുള്ള മറ്റൊരു ചൊല്ലുണ്ട്, “ഈ ഉറുമ്പുകൾക്ക് ദൈവത്തോടുള്ള ഏകപ്രാർത്ഥന, ഇനിയും ആയുസ്സു കൂടേണമേ, മനുഷ്യന്റെ ചവിട്ട് കിട്ടല്ലേ എന്നായിരിക്കും എന്ന്. 

വലുപ്പത്തിൽ ഉറുമ്പ് ഒരു നറുമണിയാണെങ്കിലും ഒരുറുമ്പിനെപ്പോലെ ആവുകയെന്നത് ഒരു ആനക്കാര്യം തന്നെയെന്നതും മറ്റൊരു മേനോൻ മൊഴിയാണ്. ആ കുഞ്ഞുറുമ്പുകൾ നമുക്കെന്നും പാഠങ്ങൾ ആയിരിക്കും. കൂട്ടത്തിൽ ഒരുത്തൻ വീണാൽ കട്ടക്ക് കൂടി നിൽക്കാം. ഓർമ്മയിൽ തങ്ങുന്ന ഉറുമ്പു രാജ്യത്തെ നിയമം!  ആ ചെറിയ ചുവടുകൾ വിജയങ്ങളുടെ വലിയ പാഠങ്ങളായി നമുക്കു മാറ്റാം.                                                                

-ഹരി കോച്ചാട്ട്-   


Friday, January 29, 2021

ഒഴിവാക്കും മുൻപേ ഒഴിഞ്ഞു മാറിയ ഓർമ്മകൾ...

 

ഓർമ്മകൾ... നമ്മുടെ ഓർമ്മകൾ ചാലിച്ച സുഖനിദ്ര ദിവാസ്വപ്നങ്ങൾ...ജീവിതത്തിൽ നമുക്കെന്നും ഒറ്റക്കിരുന്ന് ആലോചിച്ച് താലോലിക്കാൻ നമുക്കൊപ്പം തന്നയച്ച കളിപ്പാട്ടങ്ങൾ! പണ്ടെവിടെയോ വായിച്ച വരികൾ, ഒന്നുറപ്പാണ്, നാം ഒരിക്കലും ഏകരല്ല... ഒരിക്കലും. കാരണം നമ്മെ ചുറ്റിപ്പടർന്ന് നമുക്ക് നമ്മുടെ പഴയ ഓർമ്മകൾ എന്നും കൂട്ടിനുണ്ടാവും. എന്തോ ഒന്നോർത്തു പോയി, അതങ്ങിനെയായിരുന്നെങ്കിൽ ജീവിതം എത്ര സുഖാനുഭാവു ആയിരുന്നേനെ. പ്രത്യേകിച്ചു പലർക്കും അവരുടെ അവസാന നാളുകളിൽ! അതേ, അവസാനം ഒരു കൂട്ടിനായി ഒരുപിടി നല്ല ഓർമ്മകൾ തോൾസഞ്ചിയിൽ നിറക്കാൻ തുനിയാത്തവർ ഉണ്ടാവില്ല ഓരോ ജീവിതത്തിലും, അല്ലേ? തുറന്ന കണ്ണിൽ കാണുന്നതിനേക്കാൾ എത്രയോ വലുതാണ് കണ്ണടച്ചാൽ ഓർമ്മകൾ സമ്മാനിക്കുന്ന സ്വപ്നങ്ങൾ എന്ന സത്യം പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. പലരും നമ്മുടെ ഓർമ്മകളിൽ ഉണ്ടാവുമെങ്കിലും വളരെ ചിലർ മാത്രമെ നമ്മുടെ സ്വപ്നങ്ങളിൽ വിരുന്നുകാരാവാറുള്ളു. അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വപ്നത്തിലെ വിരുന്നുകാരായിരിക്കാം നമ്മുടെ ഹൃദയത്തിൽ ഒട്ടിച്ചേർന്നത്!

നമ്മൾ ഓർമ്മകളുടെ കൂടാരത്തിലേക്ക് കടന്നു ചെല്ലുകയാണോ പലപ്പോഴും, അതോ ഓർമ്മകൾ നമ്മുടെ നെഞ്ചകത്തേക്ക് കടന്നു വരുകയാണോ എന്ന് പലപ്പോഴും സംശയിപ്പിച്ചിട്ടുണ്ട്. എന്തോ, ഓർമ്മകൾ നമ്മുടെ നെഞ്ചിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നതായാണ് അനുഭവങ്ങളിൽ ഏറേയും. കാരണം, അനുവാദം ചോദിച്ചിട്ട് ഓർമ്മകൾ നെഞ്ചിനുള്ളിൽ കടന്നു വരാൻ സാവകാശം കാട്ടിയിരുന്നെങ്കിൽ വേദനിപ്പിക്കുന്ന ഓർമ്മകൾ നെഞ്ചിൽ ചവിട്ടി വേദനിപ്പിക്കാൻ നമ്മൾ അവസരമൊരുക്കില്ലായിരുന്നു എന്നതാവില്ലേ സത്യം?

അതുപോലെ, ഓർമ്മകളുടെ ഭാരവ്യത്യാസവും, മൃദുലതയും, മൂർഛയും. മധുരിക്കുന്ന ഓർമ്മകൾ പൂമ്പാറ്റയെ പോലെ, അല്ലെങ്കിൽ നറുതെന്നലിനെ പോലെ നമുക്കു ചുറ്റും തൊട്ടും തലോടിയും കുളിരുകോരിക്കുന്ന ഭാരം തോന്നിക്കാത്ത ഓർമ്മകളാണെങ്കിൽ, വേദനയിൽ നനഞ്ഞ ഓർമ്മകൾ ഭാരമേറിയതായും, മൂർഛയേറിയതായും ഹൃദയം ചൊല്ലാറുണ്ട്.

നമ്മുടെ മനസ്സിൽ ഓർമ്മകളുടെ തുടക്കം എന്നായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ജനനം മുതലുള്ള ഓർമ്മകൾ നമുക്കില്ല. പക്ഷെ പിഞ്ചുകുഞ്ഞുങ്ങളും സ്വപ്നങ്ങൾ കാണുന്നുണ്ടാവും. അവർ ഉറക്കത്തിൽ ചിരിക്കുന്നതും, കരഞ്ഞു കൊണ്ട് ഞെട്ടി ഉണരുന്നതും നാം കാണാറുണ്ട്. എന്നാൽ അത്രത്തോളം ചെറുപ്രായത്തിലെ ഓർമ്മകൾ നമുക്കില്ലതാനും. അപ്പോൾ അന്നു കണ്ടിരുന്ന സ്വപ്നങ്ങൾക്ക് ഓർമ്മകളുടെ നനവുണ്ടായിരുന്നോ എന്ന സംശയത്തിന് ഉത്തരം വ്യക്തമായി അറിയില്ല.

മുത്തശ്ശി പറയാറുണ്ട്, ഉണ്ണി ഉറക്കത്തിൽ ചിരിക്കുന്നതു കണ്ടില്ലേ. ഉണ്ണീടെ മുന്നിൽ ഈശ്വരൻ വരുമ്പോഴാ ഉണ്ണി ചിരിക്കണത്.എന്ന്.

കരഞ്ഞുകൊണ്ട് ഞെട്ടി ഉണരുന്ന ഉണ്ണിയെ വാരിയെടുക്കുമ്പോൾ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, എന്റുണ്ണീ ദു:സ്വപ്നം കണ്ടൂന്നാ തോന്നണേ

ഞാൻ ഓർക്കാറുണ്ട്, ഒന്നുമറിയാത്ത ഉണ്ണിക്ക് എങ്ങിനെ ഈശ്വരനെ കണ്ടാൽ തിരിച്ചറിയും? അതോ ഉണ്ണീ കാണുന്ന ഈശ്വരനാണോ ശരിയായ ഈശ്വരൻ? ഉണ്ണിക്കറിയുമോ നല്ലതും ചീത്തയുമായ സ്വപ്നങ്ങളുടെ വ്യത്യാസങ്ങൾ? സ്വപ്നങ്ങൾ ആയിരിക്കാം ഉണ്ണിയുടെ ആദ്യ ഗുരു, അല്ലേ?

അതുപോലെ ചിന്തിച്ചിട്ടുണ്ടോ, ജീവിതത്തിലെ ഓർമ്മയിൽ നിൽക്കുന്ന ആദ്യത്തെ ഓർമ്മ! രണ്ടു വയസ്സിലുള്ള സംഭവങ്ങൾ ഓർമ്മയിൽ നിൽക്കുന്നുണ്ടെങ്കിൽ അത് അതിശയം തന്നെയാണ്. എന്നാൽ മൂന്നു വയസ്സിനോടടുത്ത് സംഭവിച്ച ഏതെങ്കിലും നുറുങ്ങുകൾ ഓർമ്മയിൽ പതിപ്പിക്കാൻ സാധിച്ചിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കു! അത്തരം പിഞ്ചുപ്രായത്തിലെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ എന്തു സുഖമാണല്ലേ? ഓർമ്മകൾ തൊട്ടുണർത്തിയാൽ പലതും എഴുതാം. എന്നാൽ എഴുതിയ ഓർമ്മകളെ തൊട്ടുണർത്തിയിട്ടുണ്ടോ? ഉറക്കം നടിച്ചു കിടക്കുന്ന അത്തരമൊരു കുഞ്ഞോർമ്മ ഇതാ കേട്ടോളു.

തനിക്ക് മൂന്നു വയസ് പ്രായം. തന്റെ കുഞ്ഞനുജത്തിയുടെ ജനനം. ആശുപത്രിയിൽ പിറന്ന വാവയ്ക്ക് അമ്മ പുറം തിരിഞ്ഞു കിടന്ന് അമ്മിഞ്ഞ കൊടുക്കുന്ന അവസരം. കുഞ്ഞുവാവയെ കാണണമെന്നു വാശി പിടിച്ച തന്നെ ചേച്ചിയമ്മ ആശുപത്രിയിൽ കൊണ്ടു ചെന്ന സമയം. അമ്മയ്ക്കരികിൽ അമ്മയോട് ചേർന്നു കിടക്കാൻ, ചേച്ചിയമ്മയുടെ കണ്ണു വെട്ടിച്ച്, കട്ടിലിൽ വലിഞ്ഞു കയറി, പതിവു പോലെ അമ്മയെ തോണ്ടി വിളിച്ചപ്പോൾ തന്റെ കുഞ്ഞുക്കൈ ആദ്യമായി അമ്മ തട്ടിമാറ്റിയ നിമിഷം! ആദ്യമായാണ് അമ്മ അങ്ങിനെ തന്നോട് ചെയ്യുന്നത്. തനിക്കു മനസ്സിലായി, അമ്മ ഇന്നു മുതൽ തന്റെ മാത്രമല്ല. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിന്റെ ദേഷ്യവും, വിഷമവും, ഒരു തരം വാശിയും തന്റെ മനസ്സിൽ ഉരുണ്ട് കൂടിയ നിമിഷങ്ങൾ! അതാണ് ഈ മനസ്സിൽ ഇന്നും പതിഞ്ഞ് നിൽക്കുന്ന ആദ്യത്തെ ഓർമ്മ!

ജനനം മുതലുള്ള ഓർമ്മകൾ നമുക്കൊപ്പമില്ലാത്തതിനാൽ നമുക്കൊന്നുറപ്പിക്കാം, ഓർമ്മകൾ നമുക്കൊപ്പം ജനിക്കുന്നില്ല! ശാസ്ത്രം പറയുമായിരിക്കും മെമ്മറിസെൽ വികസിച്ചു വന്നാലെ ഓർമ്മിക്കാൻ സാദ്ധിക്കുകയുള്ളു, അതാണാ കാലതാമസം. എന്നാൽ ഒരു ശാസ്ത്രജ്ഞനായ താൻ ഒരു മറുചോദ്യം ചോദിച്ചപ്പോൾ ശാസ്ത്രം ചിന്താനിമഗ്നയായതും മറക്കുന്നില്ല. ഇതായിരുന്നു ചോദ്യം. മരണത്തോടൊപ്പം മെമ്മറി സെല്ലുകൾക്കും മരണമുണ്ടെങ്കിൽ എന്തുകൊണ്ട് ഓർമ്മകൾക്ക് മരണമില്ല? വരും ജന്മത്തിൽ പിൻ ജന്മത്തെ പലതും പലരും ഓർക്കുന്നതെന്തേ? ആത്മാവിനോടൊപ്പം ഒരു പിടി ഓർമ്മകളും അനശ്വരപഥത്തിൽ വരും ജന്മത്തിലേക്ക് കൈമാറുന്നുണ്ടോ? അതോ മനുഷ്യന്റെ മെമ്മറി സെല്ലുകൾക്ക് അതീതമായി മറ്റെവിടെയെങ്കിലും നമ്മുടെ ഓർമ്മകൾ സൂക്ഷിക്കപ്പെടുന്നുണ്ടോ? പ്രപഞ്ചസത്യങ്ങളും, എന്നെന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ വരാനിരിക്കുന്ന കഴിവുകളും നാമിനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഒരു ചൂണ്ടുപലകയാണോ ഇത്? വിവരസാങ്കേതികവിദ്യയുടെ ഉന്മനവും, ക്ലൌഡ് സ്റ്റോറേജ് സാങ്കേതികജനവും അതിജീവിച്ച ഈ ശാസ്ത്രയുഗത്തിൽ, നമ്മുടെ ഓർമ്മകൾ സുരക്ഷിതമായി ബാക്കപ്പ് എന്ന രീതിയിൽ ശേഖരിച്ചു വെയ്ക്കുവാൻ അധികം നാളുകൾ കാത്തിരിക്കേണ്ടതില്ലെന്ന് വിശ്വസിക്കാം അല്ലേ? കാരണം, അതു സാധിച്ചാൽ, മനുഷ്യരാശികൾക്ക് സ്വയമോർമ്മകൾ മരണത്തിനു മുൻപ് കൈവിട്ടതോർത്ത് കണ്ണീരൊഴുക്കേണ്ടുന്ന ദുർവിധിയുണ്ടാവില്ല. പ്രവർത്തനരഹിതമായ മെമ്മറി സെല്ലുകൾ പുനർജ്ജീവിപ്പിക്കാൻ അല്ലെങ്കിൽ മാറ്റിവെയ്ക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞാൽ ബാക്കപ്പ് ചെയ്ത് സൂക്ഷിച്ച ഓർമ്മകൾ വീണ്ടും മനസ്സിൽ പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ആരു കണ്ടു? ഇന്നലെയുടെ വെറും സങ്കല്പങ്ങളും, സിദ്ധാന്തങ്ങളും സ്വപ്നങ്ങളുമല്ലേ ഇന്നത്തെ യാഥാർത്ഥ്യങ്ങൾ? അങ്ങിനെ സംഭവിച്ചാൽ, അനന്തരഫലമോ? പറഞ്ഞറിയിക്കാൻ കഴിയുമോ?

അംനീഷ്യ, അൾസൈമേർസ് എന്നീ അസഹനീയ അവസ്ഥകളിൽ ജീവനാളം പടുതിരി കത്തി മരിച്ചു ജീവിക്കുന്ന മനുഷ്യ ജന്മങ്ങൾക്കതൊരു വരദാനമായിക്കൂടെന്നില്ലല്ലോ?

തന്റെ അമ്മയുടെ മേൽപ്പറഞ്ഞ അവസ്ഥയിലുള്ള പ്രാണന്റെ സ്ഥിതി ഓർത്തപ്പോൾ താനറിയുന്ന ശാസ്ത്രം ഇനിയുമെത്ര വളരുവാനുണ്ടെന്ന് ഓർത്തു പോയി! മറവിയുടെ നൊമ്പരം മനസ്സിനേയും തലച്ചോറിനേയും കാർന്നു തിന്നുമ്പോഴും ആ പ്രാണൻ നിർജീവമായി അസഹനീയ അവസ്ഥ. തുടക്കത്തിൽ ഓർമ്മയിൽ തിരിച്ചറിയുന്നവരിൽ നിന്നുമുള്ള തലോടലുകളും, ആശ്വാസ വാക്കുകളും ആ പ്രാണന് സാന്ത്വനങ്ങളായിരുന്നെങ്കിൽ, ഇന്നതിന്റെയൊക്കെ മറുപടിയായി കൈമലർത്തൽ മാത്രം! എന്തിന്, അമ്മേ എന്നുള്ള തന്റെ വിളി പോലും നിർവികാരിതയായി ഒരു നിശബ്ദതയിൽ മുങ്ങിയ തുറിച്ചു നോട്ടത്തിൽ അവസാനിപ്പിക്കേണ്ടി വരുന്ന അസഹനീയാവസ്ഥ! പരിസരബോധവും നിയന്ത്രണവും ആ പ്രാണന്റെ മറവിലെ ദശാംസങ്ങളായി മാറിയ ആ ദുരവസ്ഥ ഓർമ്മയുടെ വില മൌനമായി നമ്മോട് പറയുന്നു!

അൽഭുതപ്പെടുത്തിയിട്ടുണ്ട്, സ്വന്തം പേരും ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള ഓർമ്മ നഷ്ടപ്പെടുമ്പോഴും വർഷങ്ങൾ പഴക്കമുള്ള സംഗതികൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതും, അതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും!  മറവിയുടെ മരണം ഓർമ്മയുടെ തുടക്കമാകണേ എന്നു ആ അബോധമനസ്സിൽ ഇന്നും പ്രാർത്ഥനയുണ്ടാവാം. ഓർമ്മകളുടെ മരണമാണ് മറവി എന്ന സത്യം മനസ്സിലാക്കാൻ ഇന്നാ പ്രാണന് കഴിയുന്നില്ലല്ലോ!

ജ്യോതിഷത്തിൽ വിശ്വാസമുള്ള സ്വന്തക്കാർക്ക് ആ ജീവനാളത്തിന്റെ നീണ്ടു പോകുന്ന ജന്മരേഖ ഒരൽഭുതമാണ്. കാരണം, ജാതകമനുസരിച്ച് ജീവിതകാലം കഴിഞ്ഞിട്ട് വർഷങ്ങൾ പന്ത്രണ്ടായി! ജ്യോത്സ്യനെ വരുത്തി പ്രശ്നം വെയ്ക്കുകയും, ജാതകം നോക്കുകയും ചെയ്തുവത്രെ ഈ അടുത്ത കാലത്ത്. ജ്യോത്സ്യൻ കണ്ടെത്തിയ കാരണം വിചിത്രമായി തോന്നി. ഇങ്ങിനെ ജാതകശേഷവും ശരശയ്യയിൽ ജീവിതം നീണ്ടു പോകാൻ കാരണമായി കാണുന്നത്, ഈ ജന്മത്തെ കർമ്മദൂഷ്യമോ, കർമ്മഫലമോ അല്ല, മറിച്ച് കഴിഞ്ഞ ജന്മത്തിൽ കിട്ടിയ ബ്രാഹ്മണശാപഫലമാണ്!”

ഓർക്കുന്നു, അമ്മയെന്ന ആ മഹായുവതിയുടെ ഭൂതകാല ചരിത്രം. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ ഡോക്രേറ്റ് നേടിയ യുവതി! അനേകരെ ഒരിക്കൽ അധികാര ചൂടോടെ ഭരിച്ചിരുന്ന ഉശിരെല്ലാം ഇന്നു ആ മാറാരോഗം കവർന്നു തിന്നിരിക്കുന്നു. ജീവിതം മാറി മറിഞ്ഞിരിക്കുന്നു. പലപ്പോഴും താനറിയാതെ ഒരു കുഞ്ഞുശാഠ്യക്കാരിയായി മാറും. ഓർമ്മകൾ പടിവാതിൽ കടന്നു വന്ന കാലത്തിനു മുൻപുള്ള ബാലികയിലേക്ക് അറിയാതെയുള്ള ഒരു പ്രയാണം. പലപ്പോഴും മറ്റുള്ളവർക്ക് ഒരു ജീവശവം കളിപ്പാട്ടമായി മാറുമ്പോൾ, ഒരു നിമിഷം അബദ്ധം മനസ്സിലാക്കി ആ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിയുമ്പോൾ, ആ അറിവില്ലായ്മകളോട് മൌനഭാഷയിൽ ഓർമ്മിപ്പിക്കാൻ മറക്കാറില്ല.

പരിഹാസികളേ ഒന്നുമാത്രം മറക്കാതിരിക്കുക, ഈശ്വരകോപ വിധേയരാവരുതേ. ഒരിക്കൽ ഇതേ അവസ്ഥയിൽ എത്തിപ്പെട്ടാൽ നമുക്കും അനുഭവം മറ്റൊന്നാവില്ല”.

ഓർമ്മശക്തി നഷ്ടപ്പെടാൻ തുടങ്ങുമ്പോഴെ ഓർമ്മയുടെ വിലയറിയു! ഓർമ്മയുണ്ടെങ്കിൽ പോലും ജീവിതത്തിൽ പലപ്പോഴും പലരും സാഹചര്യങ്ങൾ അതിജീവിക്കാൻ വേണ്ടി മറന്നെന്ന് ഭാവിക്കുന്നത് കാണുമ്പോൾ ആളിക്കത്തുന്ന തീയേക്കാൾ പൊള്ളലേൽക്കാറുണ്ട് മനസ്സിന്, കാരണം അഭിനയിക്കുന്ന പലതും സത്യത്തിൽ അനുഭവപ്പെടുമ്പോൾ ഒന്നു മനസ്സിലാവും. അന്നു കെടാതിരിക്കാൻ അടുത്തു പിടിച്ച അതേ തീനാളമാണ് ഇന്ന് കൈകൾ പൊള്ളിച്ചതെന്ന സത്യം. കയ്പ്പുള്ള ഓർമ്മകളുടെ തീരത്തു നിന്നുള്ള ഒരു ഒളിച്ചോട്ടമാവരുത് മറവി എന്ന അഭിനയം.  നാം ജനിച്ച ശേഷം ജന്മം കൊണ്ട ഓർമ്മകളെ നമ്മൾ കൈ പിടിച്ചു കൊണ്ടു നടന്നിട്ടുണ്ട് ഒരിക്കൽ. ഇന്നലെകളിലേക്ക് ഒന്നു മടങ്ങിയാൽ നമുക്കത് മനസ്സിലാവും.  

എവിടെയോ വായിച്ചു ആരോ കുറിച്ചിട്ടത്, ദൈവം മനുഷ്യനു നൽകിയ ഏറ്റവും വലിയ കഴിവുകളിൽ ഒന്നാണ് മറവിയെന്ന്. ഓർക്കേണമെങ്കിൽ ആദ്യം മറക്കണ്ടേ? എന്ന്. അവരോടൊരു വാക്ക്, സ്വന്തം പേരു വരെ മറന്നു പോയി ജീവിക്കുന്ന മനുഷ്യാവസ്ഥ മറക്കരുത്. വീട്ടിലാണെങ്കിലും, സ്വയമറിയാതെ വീടുവിട്ടിറങ്ങി പോവാതിരിക്കാൻ വാതിലുകൾ ചങ്ങലപൂട്ടിട്ട് പൂട്ടേണ്ടി വരുന്ന അവസ്ഥ! കേട്ട സംഭവകഥകളിൽ ഒന്നായ ഹൃദയം ചോരുന്ന സംഭവം. സ്വയം അറിയാതെ, മറ്റാരും കാണാതെ വീടുവിട്ടിറങ്ങിയ ഒരച്ഛന് തിരികെ വീട്ടിൽ വരാൻ വഴി അറിയാതെ വന്ന അവസ്ഥയിൽ ഏതോ  പിച്ചക്കാരുടെ തലവൻ ആ സാധുവിനെ കൂട്ടത്തിലൊരുവനായി മാറ്റി.  മാസങ്ങൾക്ക് ശേഷം നാൽക്കവലയിൽ വെച്ച് സ്വന്തം മകന്റെ കാറിന്റെ വാതിൽ പാളിയിലൂടെ ഭിക്ഷ യാചിച്ച അച്ഛൻ!

ആത്മാവിന് ശരീരം വിട്ടു പോകാനും പറ്റുന്നില്ല, സ്വന്തമെന്ന് പറയാനുള്ളവർക്ക് വിട്ടു കൊടുക്കാനും പറ്റാത്ത അവസ്ഥ. ശാരീരിക വേദനകൾ അറിയുന്നുണ്ടോ, വിശപ്പും ദാഹവുമറിയുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കെല്ലാം ഒരേ ഒരു മറുപടി. പ്രതികാരം തോന്നിക്കുന്ന നോട്ടവും മൌനവും. ഓർമ്മ ഉദിക്കുന്നതിനു മുൻപുള്ള ചെറുപ്രായത്തിൽ, മേൽപ്പറഞ്ഞ അവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവെങ്കിലും ഉണ്ടായിരുന്നു നമുക്കെന്നത് എത്രയോ സമാധാനം.

ആരംഭം തന്നെയാണ് അവസാനമെന്നതിനു ഇതിലപ്പുറം തെളിവു തരാൻ മറ്റൊരു രോഗത്തിനും കഴിയില്ല. ജീവൻ ഒരു മാറാപ്പായി മറവിയിൽ ചാഞ്ചാടുമ്പോൾ ഓർമ്മകൾ ഒരു കടംകഥയായി മുൻപിൽ കോമരം കുത്തുന്നു.

ജനിക്കുമ്പോൾ ജനിക്കാത്തതും, ജനിച്ച ശേഷം ജനിക്കുന്നതുമായ ഒരു വസ്തു? എന്ന കടംകഥ.

അത് മറ്റൊന്നുമല്ല, ഓർമ്മ തന്നെ!

പ്രാർത്ഥിക്കുന്നു, ഓർമ്മകളുടെ അകമ്പടിയോടെ മരണം വരിക്കാൻ കഴിയുമാറാകട്ടെ, അവരൊക്കെ നമ്മുടെ സ്വപ്നങ്ങളിൽ പുനർജ്ജനിക്കട്ടെ.

 

-ഹരി കോച്ചാട്ട്-

Friday, November 13, 2020

“എന്റെ അച്ഛൻ അറിയുവാനായ്..... സ്വന്തം ഉണ്ണി”

 ഇക്കഥ തുടങ്ങുന്നത് വിദേശത്ത് ഏതോ ഒരു രാജ്യത്ത്. വേനൽ കഴിഞ്ഞ് ശീതകാലത്തിന്റെ തുടക്കം. പ്രഭാത സമയം മഞ്ഞുതുള്ളികൾ കൊണ്ട് മുറ്റത്തെ പുൽമേടയെ മുത്തണിയിക്കാൻ വേണ്ടുന്നതിലേറെ നീരാവിയടങ്ങിയ അന്തരീക്ഷം. മേനോന്റെ മുഖഭാവം കണ്ടാൽ അറിയാം, അത്തരത്തിൽ മഞ്ഞുതുള്ളികൾ പുതച്ചു നിൽക്കുന്ന കാഴ്ച അത്ര ഇഷ്ടപ്പെട്ടിട്ടില്ലയെന്ന്. കാരണം, ശനിയാഴ്ചകൾ മുൻവശവും, പുറകുവശവും ഉള്ള പുല്ലുവെട്ടി പുൽമേടകൾ മോടി പിടിപ്പിക്കുക, പച്ച പരവതാനി പോലെ നീണ്ടു നിവർന്നു കിടക്കുന്ന ആ പുൽമേട കണ്ടാനന്ദിക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ഒരഭിനിവേശം തന്നെ ആയിരുന്നു എന്നു വേണം പറയാൻ. എന്നാൽ നനഞ്ഞു നിൽക്കുന്ന പുൽതകടിയിൽ പുൽവെട്ടൽ യന്ത്രം ശരിക്ക് പ്രവർത്തിക്കില്ല എന്നതായിരുന്നു അന്നത്തെ മ്ലാനതയ്ക്ക് കാരണം. അതിനാൽ ഉച്ചകഴിഞ്ഞിട്ടാകാം പുല്ല് വെട്ടൽ എന്നു തീരുമാനിച്ച മേനോൻ ടി.വി-ക്ക് മുന്നിൽ സ്ഥാപിതനായി. മേനോൻ കുട്ടി ചെറുപ്പമാണ്. വിവാഹിതനല്ല. താമസം ഒറ്റയ്ക്ക് ഒരു വിട്ടിൽ. നല്ല ജോലി. നല്ല ശംബളം. സ്വസ്ഥം. സുഖജീവിതം.

മേനോന് റിമോട്ട് കൈയിലെടുത്ത് ചാനലുകളുടെ പട്ടിക മറിച്ചു നോക്കികൊണ്ടിരിക്കവെ ഫോൺ അടിക്കുന്ന മണിമുഴക്കം കാതിലെത്തി. ഈ രാവിലെ തന്നെ ആരു വിളിക്കാൻ എന്നു കരുതി വളരെ അലക്ഷ്യഭാവത്തിൽ മറ്റെ കൈകൊണ്ട് ഫോൺ എടുത്ത് നോക്കി. ധൃതിയിൽ ഫോൺ കാതിൽ അമർത്തിവെച്ച് മേനോൻ ഇങ്ങിനെ ചോദിച്ചു, ഇതെന്താ രാവിലെ തന്നെ?

വിളിക്കുന്നത് ചന്ദ്രേട്ടനാണ്. അവിടുത്തെ സമൂഹത്തിന്റെ കാരണവരിൽ ഒരാൾ! ചന്ദ്രേട്ടന്റെ വിശ്വാസിയാണ് മേനോൻ അല്ലെങ്കിൽ ചന്ദ്രേട്ടന്റെ മേനോൻ കുട്ടി. ചന്ദ്രേട്ടൻ വെറുതെ വിളിക്കാറില്ല. വിളിച്ചാൽ എന്തെങ്കിലും കാര്യം കാണാതിരിക്കുകയും ഇല്ല. മേനോൻ ഫോണിൽ കൂടി, ഹലോ ചന്ദ്രേട്ടാ, എന്തേ രാവിലെ തന്നെ. പറഞ്ഞോളു

ചന്ദ്രേട്ടന്റെ ഗാംഭീര്യമേറിയ സ്വരം അടുത്തു നിൽക്കുന്നവർക്കു പോലും കേൾക്കാം, മേനോങ്കുട്ടി, വിശ്വം, (മകൻ) പോയിട്ട് രണ്ടാഴ്ചയായില്ലേ? ഇതാ ഇവിടെ അമ്മയ്ക്ക് മോനെ കാണാൻ ധൃതിയായിട്ട് ഇരിക്കപോറുതി മുട്ടിയ മട്ടാണ്. കോളേജും പരിസരവും എല്ലാം ഒന്നു കാണണമെന്ന പൂതി എനിക്കുമുണ്ട്. എന്നാൽ ഒരു യാത്രയാവാം എന്നു ഞാനും പറഞ്ഞു. നാളെ പോയി മോനെ കണ്ട് അവിടുന്നു തിരിച്ചു വരുമ്പോൾ ഹ്യൂസ്റ്റണിൽ നമ്മുടെ കണ്ണനേയും ലക്ഷ്മിയേയും കണ്ടു തിങ്കളാഴ്ച രാത്രിയാവുമ്പോഴേക്കും തിരിച്ചെത്തിയാലോ  എന്നു വിചാരിക്ക്യാ. പക്ഷെ, തിങ്കളാഴ്ച തന്നെ ഇവിടെ അടച്ചു തീർക്കേണ്ട ഒന്നുരണ്ട് കാര്യങ്ങളുണ്ടായിരുന്നു. തനിക്കു സമയം ഉണ്ടാവുമെങ്കിൽ ഒന്നിവിടം വരെ വന്നാൽ അതിന്റെ പേപ്പറുകളും പണോം തന്നേൽപ്പിക്കാമായിരുന്നു. ദേ ഏടത്തി അടുക്കളേന്ന് വിളിച്ചു കൂവുണിണ്ട്. തനിക്കു ഊണ് ഇവിടെ ആവാത്രെ. എന്ന്ച്ച് ഉച്ചയാക്കാൻ നിൽക്കണ്ടാ ഇങ്ങട് എഴുന്നുള്ളാൻ. നേർത്തെ വന്നാൽ നമ്മുക്ക് അതുമിതും പറഞ്ഞിരിക്ക്യാലോ

മേനോൻ ആലോചിക്കാൻ മിനക്കെട്ടില്ല. മറുപടിയേകി. അതിനെതാ വരാല്ലോ? ഒരു പത്ത് മണിയാവുമ്പോൾ അവിടെ എത്തിക്കൊള്ളാം, പോരേ. ഏടത്തീടെ ഊണു ആർക്കും നിരസിക്കാനാവില്ല. അത്രയ്ക്ക് രുചിയാണെന്ന് കൂട്ടിക്കൊള്ളു.

മേനോൻ തക്ക സമയത്ത് തന്നെ ചന്ദ്രേട്ടന്റെ വീട്ടിലെത്തി. അവർ രണ്ടുപേരും സ്വീകരണ മുറിയിലിരുന്നു സംസാരം തുടങ്ങി. അവർക്ക് സംസാരിക്കാൻ ഇന്നതെന്നില്ല. മെഡിക്കൽ ഫീൽഡും, രാഷ്ട്രീയലോകവും, കമ്പ്യൂട്ടർ ലോകവും , നാട്ടുകാര്യങ്ങളും എല്ലാം അവരുടെ സംസാരവിഷയങ്ങളിൽ ഇടകലർന്നിട്ടുണ്ടാവും. മറ്റാരെങ്കിലും വന്ന് ഇടപെടാതെ അവരുടെ സംഭാഷണം നിലക്കാറില്ല. ഇക്കുറി അതിനായി വന്നുപെട്ടത് ചന്ദ്രേട്ടന്റെ മകന്റെ (വിശ്വന്റെ) ഫോൺ വിളി തന്നെയാണ്. അമ്മയുടേയും അച്ഛന്റേയും വരവിനെ കുറിച്ചുള്ള വിശദവിവരം അറിയാനാവും വിളി. മേനോൻ കുട്ടി മനസ്സിൽ കരുതി.

ആ വീട്ടിലെ എല്ലാവർക്കും മേനോൻ കുട്ടിയെ ഇഷ്ടമാണ്. ഏതാവശ്യത്തിനും മേനോൻ കുട്ടി കഴിഞ്ഞിട്ടേ മറ്റാരുമുള്ളു അവർക്ക്. ചന്ദ്രേട്ടൻ മകനോട് പുതിയ സ്ഥലത്തെ കുറിച്ചും മെഡിക്കൽ കോളേജിനെ കുറിച്ചും പലതും ചോദിക്കുന്നതിനിടയിൽ ആ മേശപ്പുറത്ത് എന്തോ തിരയുന്നത് മേനോൻ ശ്രദ്ധിച്ചു.

ഫോൺ വിളി ഏറെ നീണ്ടില്ല. ഫോൺ താഴെ വെച്ചിട്ട് ഒരു കവറുമായി ചന്ദ്രേട്ടൻ വന്നു. ചന്ദ്രേട്ടൻ അകത്തേക്കു നോക്കി ഉച്ചത്തിൽ, ദേ മേനോൻ കുട്ടിക്ക് പതിവുള്ള കാപ്പി കിട്ടിയിട്ടില്ല ട്ടോ. ഒന്നു എനിക്കും ആയിക്കോട്ടെതിരിഞ്ഞു നോക്കിയിട്ട് ഒന്നു കൂടി നിവർന്നിരുന്നു. എന്നിട്ട് സംഭാഷണം തുടർന്നു.

മേനോൻ കുട്ടിയോട്, തന്നോട് ഇന്നിങ്ങോട്ട് വരാൻ പറയാൻ മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്. വിശ്വൻ അവിടെ ചെന്നിട്ട് എനിക്ക് അയച്ച ഒരു കത്താണിത്. ഇക്കാലത്ത് കത്തയക്കലിന്റെ ആവശ്യം ഇല്ലല്ലോ? ഈമൈലും, ടെക്സ്റ്റും, ഫോണും കത്ത് എന്നൊന്നുണ്ടായിരുന്നതിനെ വിഴുങ്ങീല്ല്യേ?  പെട്ടെന്ന് അവന്റെ കത്തു കണ്ടപ്പോൾ ഒന്നു പേടിച്ചു. പേടിക്കണ്ട. താൻ കരുതന്നത് പോലെ പരിഭ്രമിക്കാൻ ഇതിനുള്ളിൽ ഒന്നും ഇല്ല. എന്നിരുന്നാലും ഞാനും അത്രയങ്ങോട്ട് ഇതുപോലൊരു കുറിപ്പ് പ്രതീക്ഷിച്ചില്ല എന്നു കരുതിക്കൊള്ളു. അതു കേട്ടപ്പോൾ മേനോൻ കുട്ടിയുടെ നെഞ്ചിടിപ്പ് കൂടിയതെ ഉള്ളു.

മേനോൻ തുടർന്നു, തനിക്കും ഇതിലുള്ള സംഗതികൾ ഭാവിയിൽ പ്രയോജനപ്പെടുത്താം ഒരു സന്തതിയൊക്കെ ആവുമ്പോൾ എന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കിത് തരാൻ തീരുമാനിച്ചത്. ഞാൻ സത്യത്തിൽ ഒരു പരീക്ഷണം നടത്തിയതാണ്. അത് വിജയിച്ചു എന്നതിൽ നിന്നും ഉറപ്പ് വന്നോണ്ട് ഇനി മറ്റൊരാളിലൂടെ പരീക്ഷിക്കാൻ പേടി തോന്നണില്ല്യ. മേനോൻ കുട്ടിയുടെ ക്ഷമ നശിച്ചു തുടങ്ങി.

എന്റെ മക്കളെ സ്കൂളിൽ ചേർത്ത കാലത്ത് തന്നെ ഒരു കാര്യം ഞാനും ഏടത്തിയും നിശ്ചയിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും അവരുടെ മണിപ്പേർസ് നാണയത്തുട്ടുകൾ കൊണ്ട് നിറക്കില്ല. ആവശ്യത്തിനുള്ള ചിലവു പണം അതു മതി. ധനത്തിനു പകരം, കഴിയുന്നത്ര അവരുടെ മനസ്സു നിറയെ അനുഭവങ്ങൾ കൊണ്ടുള്ള പാഠങ്ങൾ കൊണ്ട് നിറയ്ക്കും എന്നതായിരുന്നു ഞങ്ങളെടുത്ത ശപഥം. കാരണം അനുഭവങ്ങളുടെ പാഠങ്ങൾ ആയിരിക്കും പക്വതയുള്ള ഒരു മനുഷ്യനെ വാർത്തെടുക്കുക എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.

 അപ്പോഴേക്കും കാപ്പിയുമായി ഏടത്തിയെത്തി. രണ്ടുപേരും കാപ്പി കൈയ്യിൽ വാങ്ങി. ഏടത്തിയുടെ കുശലം, സുഖം തന്നെയല്ലേ കുട്ടിയ്ക്ക്? എന്താ രാവിലെ തന്നെ പൂരക്കൊട്ട് തുടങ്ങിയോ രണ്ടാളും കൂടി? ഊണാവാൻ ഇത്തിരി വൈകും ട്ടോ കാപ്പി കൊണ്ടുവന്ന തളികയുമായി ഏടത്തി തിരിച്ചു നടന്നു. ചന്ദ്രേട്ടൻ, കാപ്പിക്കപ്പ് കൈയ്യിൽ എടുത്ത് ഒരല്പം അകത്താക്കി കപ്പ് ടീപ്പോയിൽ വെച്ചിട്ട് മേനോൻ കുട്ടിയോട് തുടർന്നു.

ആ അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്? ആ... അതന്നെ, പലപ്പോഴും പലതും അവർ ചോദിച്ചപ്പോൾ ഞാൻ വിലക്കിയിട്ടുണ്ട്. സമയമായില്ല, സമയമാവട്ടെ എന്ന എന്റെ വാക്കുകൾ മക്കൾക്ക് പുത്തരിയല്ല. അത് പോലെ ധൂർത്തായി തോന്നിയ പലതും ഞാൻ മേടിച്ചു കൊടുത്തിട്ടുമില്ല. അറിയാം, കുഞ്ഞുമനസ്സുകളെ വേദനിപ്പിച്ചിട്ടുണ്ടാവും, അച്ഛൻ ഒരു പിശൂക്കനാണെന്ന് വിധിയെഴുതിയിട്ടുമുണ്ടാവാം.

ഒരൽപ്പം കൂടി കാപ്പി ചന്ദ്രേട്ടൻ ഊറിക്കുടിച്ചു കൊണ്ട് തുടർന്നു.

വിശ്വനു ടെന്നീസിൽ ഉള്ള അഭിരുചി ഞങ്ങൾ അവന്റെ നന്നേ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു, പ്രോത്സാഹിപ്പിച്ചിരുന്നു. അന്നൊക്കെ ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് പോകുമ്പോൾ അവനേയും ഒരു കാണിയായി കൊണ്ടു പോകുമായിരുന്നു. അതുപോലെ പല അവസരങ്ങളിലും പ്രാസംഗികവേദികളിലും, ചർച്ചാവേദികളിലും, അവതരണവേദികളിലും എനിക്കൊപ്പം വിശ്വവും സന്നിഹിതനായിരുന്നു. അതിനൊക്കെ അവനെ കൂടെ കൊണ്ടു പോകാൻ കാരണം, അനുഭവങ്ങൾ എപ്പോൾ ഏതു തരത്തിലാണ് വരുന്നതെന്നോ, ഉണ്ടാവുന്നതെന്നോ അറിയില്ലല്ലോ? അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അല്ലെങ്കിൽ അവൻ നിരീക്ഷിച്ചാൽ അതൊരു പാഠമായിക്കോട്ടെ എന്നു കരുതി. അത്തരത്തിൽ എന്നോടുള്ള സാമീപ്യങ്ങളിൽ നിന്നും അവൻ ചിലതെങ്കിലും പഠിക്കുമെന്നു ഞാൻ കരുതിയത് തെറ്റായില്ല എന്ന് ദേ ഈ കത്തിൽ നിന്നും വ്യക്തമാണ്. മേനോൻ ഇതു കൊണ്ടുപോയി വായിച്ചു സമയമുള്ളപ്പോൾ നോക്കിക്കൊള്ളു. ചിലവഴിക്കുന്ന സമയം വിഫലമാകില്ലെന്ന് ഉറപ്പ് തരുന്നു. വായിച്ചിട്ട് അടുത്ത പ്രാവശ്യം വരുമ്പോൾ കൊണ്ടു വന്നാൽ മതി. അപ്പോൾ അന്നു നമുക്ക് കൂടുതൽ വിശകലനം ചെയ്യാം ഇതിനെ കുറിച്ച്.

മേനോൻ കത്തു മേടിച്ചു പോക്കറ്റിൽ നിക്ഷേപിച്ചു. ഊണൊക്കെ കഴിഞ്ഞു മേനോൻ മടങ്ങി. മേനോൻ മനസ്സിരുത്തി തന്നെ അന്നേ ദിവസം ആ കത്തു വായിച്ചു.  ആ കത്തിൽ കുറിച്ചിരുന്ന കാര്യങ്ങൾ മേനോനെ വല്ലാതെ ആകർഷിച്ചു. അനുഭവങ്ങളിൽ കൂടി നേടിയ വിവേകം നിറഞ്ഞ അറിവിന്റെ ഉൾചുരുക്കം ഏവരും അറിയട്ടെ എന്ന് മേനോൻ കുട്ടി തീരുമാനിച്ചു.  വായനക്കാർക്കായി മേനോൻ ഈവിധം പകരുന്നു.

ഒരു മകൻ അച്ഛനെഴുതിയ കത്ത്.

അച്ഛാ, യാത്ര പറയുന്ന സമയത്ത് അച്ഛന്റെ കണ്ണ് നനയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റയ്ക്കാദ്യം പറഞ്ഞയക്കുന്നതിൽ വിഭ്രാന്തി ഉണ്ടായിരുന്നത് മനസ്സിലാക്കുന്നു. പരിഭ്രമിക്കണ്ട. ആദ്യമായാണ് വീട്ടിൽ നിന്നും അകന്ന് നിൽക്കുന്നതെങ്കിലും, എന്തോ ഇവിടെ വന്നിട്ട് ഒന്നിനും ഒരു പേടിയോ, പോരായ്മയോ തോന്നുന്നില്ല. എന്തിനു മുതിരുമ്പോഴും അച്ഛൻ അനുഭവത്തിൽ കൂടി പറഞ്ഞു തന്ന പാഠങ്ങൾ തുണക്കായുള്ള ഒരു ധൈര്യം. അതെനിക്ക് വ്ഴികാട്ടിയായി എന്നോടൊപ്പമുണ്ടാവുമെന്ന വിശ്വാസം.  സമാധാനമായി ഇരുന്നോളു അച്ഛാ. പല അനുഭവങ്ങളിൽ കൂടി അച്ഛൻ എന്നെ പലപ്പോഴായി കൊണ്ടു പോയെങ്കിലും, അന്നൊക്കെ അതിനു എന്നെ നിർബ്ബന്ധിച്ചതിന്റെ രഹസ്യവും മൂല്യവും  ഞാൻ ടെന്നീസ് മത്സരങ്ങൾക്ക് ഒറ്റയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മുതലാണ് മനസ്സിലാക്കാൻ തുടങ്ങിയിരുന്നുന്നത്.  ഞാൻ ഇറങ്ങുമ്പോൾ അച്ഛനിൽ കണ്ട ആശങ്കയാണ് ഈ കത്തിലൂടെ ഞാൻ അറിഞ്ഞ അനുഭവമൂല്യങ്ങൾ എഴുതാൻ പ്രേരിപ്പിച്ചത്. നേരിൽ അച്ഛനോട് പറയുവാൻ എന്തോ ഒരു ധൈര്യമില്ലായ്മയോ നാണമോ എന്താണെന്നറിയില്ല. എഴുതാൻ ധൈര്യമൂണ്ടാവുമോ എന്നറിയില്ല. ശ്രമിക്കുന്നു. ധൈര്യത്തിനായി, ആദ്യം ആ  കാൽക്കൽ നമസ്കാരം.

എന്റെ ആദ്യ അനുഭവപാഠം ഇന്നും ഞാൻ ഓർക്കുന്നു. എന്റെ ചെറുപ്രായത്തിൽ കായികമത്സരങ്ങളിൽ തോറ്റാൽ എനിക്ക് സങ്കടം മനസ്സിലൊതുക്കാൻ കഴിയില്ലായിരുന്നു. ഒരു ജേതാവായി വാഴും മുൻപ് എങ്ങിനെ മാന്യമായി പരാജയങ്ങൾ സ്വീകരിക്കണമെന്ന് ഞാൻ കണ്ടു പഠിക്കുവാൻ വേണ്ടി എത്ര ടെന്നീസ് മത്സരങ്ങൾ കാണിക്കുവാൻ അച്ഛൻ സമയം കണ്ടെത്തിയിരുന്നു. വിജയത്തിന്റെ ആദ്യ പടികളായിരുന്നു അതെന്ന് അന്നു ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ അധികം വൈകാതെ തന്നെ, ജയങ്ങൾ കൊയ്തെടുക്കുന്നതിനു മുൻപു തോൽവി എന്തെന്നറിയണമെന്നും, എങ്ങിനെ അഭിമാനം കൈവിടാതെ തോൽവി സ്വീകരിക്കാമെന്നുമുള്ള അനിവാര്യ രഹസ്യം ഞാൻ മനസ്സിലാക്കി.  തോൽവിയോ ജയമോ അല്ല, മറിച്ച്  ആദ്യാവസാനം വരെയുള്ള കഠിന പരിശ്രമമാണ് വലുത് എന്നും അനുഭവങ്ങളിലൂടെ കണ്ടറിഞ്ഞ മത്സരങ്ങൾ എന്നെ പഠിപ്പിച്ചു. അങ്ങിനെയുള്ള അദ്ധ്വാനത്തിന്റെ വിയർപ്പിൽ തോൽവിയുടെ വേദന ഞാൻ മറക്കുക  മാത്രമല്ല, മറ്റൊന്നു കൂടി ഞാൻ മനസ്സിലാക്കി, പക്വത എന്തെന്ന്.  അതുപോലെ അച്ഛൻ കളിക്കളത്തിൽ പറഞ്ഞു പരിശീലിപ്പിക്കാറുള്ള  ഐ ഓൺ ദി ബാൾ പിന്നീട് ജീവിതത്തിൽ ഐ ഓൺ മൈ ഗോൾ എന്നതായി മാറ്റാൻ എനിക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

അച്ഛൻ പ്രസംഗിക്കാറുള്ള വേദികളിൽ കാണികളുടെ കൂട്ടത്തിൽ ചിലവഴിച്ച സമയം ജീവിതത്തിലേക്ക് പകർത്തിയ പരിജ്ഞാനങ്ങൾ തത്വമസിയായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

മലയാളിവേദികളിൽ പ്രഭാഷണത്തിന്റെ മുഖവുരവായി, അച്ഛൻ എന്നും തുടങ്ങിയിരുന്നത്, സ്നേഹം നിറഞ്ഞ മനസ്സുകളേ, സഹൃദയസദസ്സിന് വന്ദനം എന്നായിരുന്നു എന്നത് ഞാൻ ഇന്നും ഓർക്കുന്നു. ആ സംബോധന മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നതിനാൽ അതൊരിക്കലും മറക്കാൻ കഴിയുന്നില്ല. ആ ഒറ്റിട്ട വ്യത്യസ്തമായ അഭിസംബോധനയിൽ സദസു മുഴുവൻ സംസാരം നിർത്തി, തലയുയർത്തി, നിശബ്ദരാവുന്ന കാഴ്ച മറക്കില്ലച്ഛാ. ഒരിളം തെന്നൽ പോലെ ആ സംബോധന അവരുടെ മനസ്സിനെ ഉണർത്തിയിരിക്കണം. മനുഷ്യശരീരത്തെ തൊട്ടു വിളിക്കുന്നതിനേക്കാൾ എത്രയോ ശക്തമാണ് മനസ്സിനെ മാടി വിളിക്കുന്ന രീതിയിൽ വിളിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.

ഇന്നുമെന്റെ ഓർമ്മയിൽ നിൽക്കുന്ന മറ്റൊന്ന്. നമ്മൾ ഒരിക്കൽ സൈക്കിൾ സവാരിക്ക് പോയി തിരിച്ചു വരുന്ന ഉച്ചയോടടുത്ത ഒരു വേനൽക്കാലവധി സമയം. മലപ്രദേശത്തു കൂടി ഒരു ഭാണ്ഡവും പേറി, കാല് പൊള്ളാതിരിക്കാൻ ഇലകൾ വെച്ചുകെട്ടി നടന്നിരുന്ന ഒരു ഭിക്ഷുവിന്റെ അടുത്ത് അച്ഛൻ സൈക്കിൾ നിർത്തി, സ്വന്തം ഷൂസൂരിക്കൊടുത്ത സംഭവം. അന്നു ഞാൻ അച്ഛനോട് ചോദിച്ചു, എന്തിനാണു ഷൂസ് കൊടുത്തത്? പണം കൊടുത്താൽ പോരായിരുന്നോ എന്ന്.

അന്ന് അച്ഛൻ പറഞ്ഞ മറുപടി, പാദരക്ഷയില്ലാതെ കഷ്ടപ്പെടുന്ന ആ പാവത്തിന് ആ മലയോരത്ത് വെച്ച് പണം കൊടുത്താൽ ആ മനുഷ്യന്റെ കാലു പൊള്ളുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമോ? തക്കസമയത്ത് പ്രതിവിധിയായി കിട്ടേണ്ടതായിരിക്കണം തത്സമയത്ത് കൊടുക്കേണ്ടത്”.  അതു കൂടാതെ അച്ഛൻ ഒരു വസ്തുത കൂടി എന്റെ ഓർമ്മയിൽ പെടുത്തിയത് ഓർക്കുന്നു. വഴിയിൽ കാണുന്നവർക്ക് കാശു കൊടുത്താൽ അതിന്റെ പങ്കു വാങ്ങാൻ പലരും പുറകിൽ ഉണ്ടായിരിക്കാമെന്നും, ചിലപ്പോൾ ആ പണത്തിൽ ഒരു ചെറിയ അംശമേ ആ പാവത്തിന് കിട്ടുകയുള്ളു. കിട്ടേണ്ടവനു കിട്ടേണ്ടത് കിട്ടണം അച്ഛൻ പറഞ്ഞ ആ അവസാന വാക്കുകൾക്ക് രണ്ടർത്ഥമുണ്ടെന്നു ഇന്നു ഞാൻ മനസ്സിലാക്കുന്നു.

അതുപോലെ, എന്നും രാവിലെ അച്ഛൻ ഓഫീസിൽ പോകാനായി ഷൂസ് ഇടുന്ന സമയം പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം. അച്ഛൻ എന്നും ഷൂസ് ഇടുന്നതിന് മുൻപു സ്വന്തം കാലുകളിലേക്ക് നോക്കിയിരിക്കുന്നത് കണ്ട ഞാൻ അതിനു കാരണം ഒരുവട്ടം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞ മറുപടി. അന്നത്തെ ദിവസം എത്ര പാദരക്ഷയില്ലാതെ അലയുന്നവരെ കാണേണ്ടി വരുമെന്നും അവരെ കണ്ടാൽ എങ്ങിനെ അവരെ സഹായിക്കണമെന്നും ആണ് അച്ഛൻ അച്ഛന്റെ നഗ്നപാദങ്ങൾ നോക്കി ഓർക്കാറുള്ളത്എന്നു പറഞ്ഞപ്പോൾ ആ ആ ഒരു വാക്യത്തിന്റേയും ഒരു മനസ്സിന്റേയും വലുപ്പത്തിന്റെ കണക്ക് അന്നെനിക്ക് എനിക്കപ്പുറമായിരുന്നു.

മറ്റൊരു ഉപദേശമായി എനിക്കന്നു നൽകിയ അനുഭവ വിഭവം പലപ്പോഴും ഞാൻ എന്റെ ജീവിതത്തിൽ രുചിച്ചിരുന്നു എന്നതും ഇതിലൂടെ ഞാൻ ഓർക്കുന്നു. നമ്മൾ മനസ്സറിഞ്ഞ് ആരെയെങ്കിലും സഹായിക്കുകയോ, ആർക്കെന്തെങ്കിലും കൊടുക്കുകയോ ചെയ്താൽ അത് പറയുന്നത് നമ്മുടെ മനസ്സിനോട് മാത്രമായിരിക്കണം, അല്ലാതെ പുറമെ കൊട്ടിഘോഷിക്കുകയല്ലാ വേണ്ടത് എന്ന്.  ചെയ്തത് ഒരു ചെറിയ ദാനമായിരുന്നാൽ പോലും ദാനത്തിന്റേയും, സ്വയം മനസ്സറിഞ്ഞ് ചെയ്യുന്ന പ്രവർത്തിയുടേയും കണക്ക് പറഞ്ഞാൽ ആ കർമ്മത്തിന്റെ പുണ്യം നശിക്കുമെന്ന് അച്ഛൻ എന്നെ ഓർമ്മപ്പെടുത്തിയിരുന്നു. കണക്ക് പറയാനും, മറ്റുള്ളവരുടെ മുൻപിൽ ചമയാനുമല്ലല്ലോ നമ്മൾ സ്വയമറിഞ്ഞ് സഹായിക്കുന്നത് എന്ന അച്ഛന്റെ തത്ത്വം എത്ര ശരിയാണെന്ന് എനിക്കു പല സന്ദർഭങ്ങളിലൂടെ മനസ്സിലായി. അങ്ങിനെ സ്വയമുദിക്കുന്ന സന്തോഷത്തിന്റെ പുണ്യം നമ്മളിൽ നിലനിൽക്കുവാൻ വേണ്ടി, എന്റെ ദാനത്തിന്റെ കണക്കുകൾ ഞാനന്നു മുതൽ എന്റെ മനസ്സിൽ മാത്രം കുറിക്കുവാൻ തുടങ്ങി. മനസ്സറിഞ്ഞു സ്വയം  സന്തോഷിക്കുവാനായി കൊടുക്കുന്നതാണ് ദാനം. എന്നു ഞാൻ പഠിച്ചു. പ്രശംസകൾക്ക് നന്ദി എന്ന ഒറ്റ വാക്ക് കൊണ്ട് തളയിട്ടു. അതിൽ നിന്നും ഒന്നു കൂടി ഞാൻ പഠിച്ചു. പ്രശംസകൾ  പൂമ്പാറ്റകളല്ല, മറിച്ച് തേൻ നിറഞ്ഞ പൂമൊട്ടുകളാണെന്ന്. തേടിയലഞ്ഞു പിടിച്ചെടുക്കേണ്ടതല്ല പ്രസംശകളും അംഗീകാരങ്ങളും. മറിച്ചു അർഹനാണെങ്കിൽ അവ നമ്മെ തേടി വരും സമയമാവുമ്പോൾ എന്ന ജ്ഞാനവും എനിക്ക് പകർന്ന അനുഭവസമ്പത്തിന്റെ അടിവരയായി ഉണ്ടായിരുന്നു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്.

രൂപത്തിലല്ല, ഭാവത്തിലാണ് നമ്മൾ ഈശ്വരനെ കാണുക എന്ന് പണ്ടൊരിക്കൽ അച്ഛൻ പറഞ്ഞത് ഇന്നും ഓർക്കുന്നു. നമ്മൾ ആ പാദരക്ഷകൾ കൊടുത്തപ്പോൾ ആ പാവത്തിന്റെ മുഖത്തുദിച്ച സന്തോഷം, അതിന്റെ തേജസും, ആത്മനിർവൃതിയണഞ്ഞ സന്തോഷത്തോടുള്ള പുഞ്ചിരിയും അത് ഇന്നും എനിക്ക് മറക്കാനാവുന്നില്ല. അതെ, സാക്ഷാൽ ഈശ്വരൻ അന്നു ആ മുഖത്തിലൂടെ മിന്നിമറഞ്ഞിരിക്കാം. അച്ഛന്റെ വാക്യം, ജീവിതത്തിൽ താളം തെറ്റുന്ന നിമിഷങ്ങളിൽ, തളർന്ന് വീഴാൻ പോകവെ നമ്മെ താങ്ങി നിർത്തി തണലാകുന്നതെന്തോ, അതാണ് സാക്ഷാൽ ഈശ്വരൻ

വാരാന്ത്യങ്ങളിൽ നമ്മളൊരുമിച്ചു എന്റെ ടെന്നീസ് മത്സരങ്ങൾക്കായി വണ്ടിയോടിച്ച് പിന്നിട്ട പാതകൾ ഏറെയായിരുന്നു. ആ പാതകൾ താണ്ടിയപ്പോൾ നമ്മൾ ഒരുമിച്ചു പങ്കിട്ട സമയം. അന്നൊക്കെ എനിക്കത് വെറുമൊരു സമയവും, സംസാരവും മാത്രമായിരുന്നു. നമ്മുടെ വാതോരാതെയുള്ള സംഭാഷണങ്ങൾ അതന്നു അച്ഛനു ഉറക്കം വരാതെ വണ്ടിയോടിക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായെ ഞാൻ കണ്ടുള്ളു. എന്നാൽ  അതിലൂടെ എനിക്കു നൽകിയ അനുഭവങ്ങളുടെ പാഠങ്ങൾ, അതിന്റെയൊക്കെ വിലയും അതിലടങ്ങിയിരുന്നിരുന്ന ജ്ഞാനങ്ങളും കോടികൾക്കപ്പുറം വിലയുണ്ടെന്നു ഞാൻ ഇന്നു മനസ്സിലാക്കുന്നു.

ആ സുരഭില നിമിഷങ്ങൾ എനിക്കെന്റെ ജീവിതത്തിൽ ഇനി ഒരു മോഹം മാത്രമാണെന്നറിയാം. ആ വിഷമം മനസ്സിൽ തുളുമ്പുമ്പോൾ അച്ഛൻ ഒരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ഞാനോർക്കാം, ഉണ്ണി നിനക്കു നേടാൻ ഏറെയുണ്ട് ഈ ലോകത്തിൽ. അമാന്തമരുത്. നേടാൻ ഒരുപാടുള്ളപ്പോൾ, നഷ്ടങ്ങളെ കുറിച്ചോർത്ത് പിന്നോട്ട് നോക്കി വിഷമിക്കരുത്. പിന്നിട്ട പലതും വീണ്ടും തേടിയലഞ്ഞാൽ ഇഷ്ടത്തിന്റെ നഷ്ടമായും, വീണ്ടും കിട്ടിയാൽ തന്നെ അതൊരാവർത്തനമായും മാറും. അതുകൊണ്ട്, ഇനിയും വരാനിരിക്കുന്ന അല്ലെങ്കിൽ കാണാനിരിക്കുന്ന പുതുമയിൽ പ്രതീക്ഷകളുണർത്തണം. മനസ്സ് ഭാവിയിലൂടെയായിരിക്കണം വളരേണ്ടത്”.

പൊന്നിട്ട്, പൂമാലയണിഞ്ഞു, തിരികൊളുത്തി പൂജിക്കുവാനായി, ആ തിരിനാളത്തിൽ എന്റെ വരുംവഴി തിരിച്ചറിയാൻ, ആ പൂജ്യവാക്യങ്ങൾ തണലായെനിക്ക് മണ്ണിട്ട് മൂടും വരെ കൂട്ടിനുണ്ടാവും........തീർച്ച.

-ഹരി കോച്ചാട്ട്-

Monday, October 5, 2020

കല്പാന്തങ്ങളിലുഴറും നൊമ്പരങ്ങൾ

ഒരു പ്രവാസിയായ അവൻ (ഉണ്ണി) നാട്ടിലവധിക്ക് പോകുമ്പോൾ വാസപ്രദേശത്ത്  ആരോടും കൊട്ടിഘോഷിക്കാറില്ല. കാരണം നാട്ടിൽ പോകുന്നത് കൂട്ടുകാർ അറിഞ്ഞാൽ തേനീച്ചയെ പോലെ അടുത്ത് കൂടും പൊതികളുമായി! നാട്ടിൽ ചെല്ലുമ്പോൾ അവരുടെ വീടുകളിൽ കൊണ്ടെത്തിക്കുവാനായി. അനുഭവത്തിൽ കൂടി അവൻ നിശബ്ദത പാലിക്കാൻ പഠിച്ചു. എന്നാൽ കഴിഞ്ഞ തവണ വീണ്ടും ഒരു കെണിയിൽ പെട്ടു. ഒരു പരോപകാരമെന്ന നിലയിലായതിനാലും, തന്റെ ആത്മസുഹൃത്തും, തന്റെ ഭൂതകാല സഹപാഠിയുമായിരുന്ന കാരണത്താലും അവനത്ര പരിഭവം തോന്നിയില്ല എന്നു മാത്രമല്ല ഒരല്പം സന്തോഷമാണ് മനസ്സിൽ ഉദിച്ചത്. കാരണം, വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിക്കുന്ന സമയം. വീട്ടിൽ നിന്നും അകന്നുള്ള കോളേജിലായിരുന്നു. താമസം ഒരു ലോഡ്ജിൽ. ഭക്ഷണം പുറത്ത്. അന്നു വാരാന്ത്യത്തിൽ മിക്കപ്പോഴും തന്റെ ഈ ആത്മസുഹൃത്തിന്റെ വീട്ടിൽ നിന്നും വിളി വരുമായിരുന്നു. സുഹൃത്തിന്റെ അച്ഛനും അമ്മയും അവനു അവന്റെ അച്ഛനമ്മമാരെ പോലെ ആയിരുന്നു. ബാല്യത്തിൽ അവനു കിട്ടാതിരുന്ന ഒരമ്മയുടെ സ്നേഹം അവനറിഞ്ഞത് സുഹൃത്തിന്റെ അമ്മയിൽ നിന്നായിരുന്നു. ഭക്ഷണത്തിന്റെ രുചി അതിലപ്പുറവും! ആ അമ്മയ്ക്കുള്ള പൊതിയാണ് അവൻ നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. കോളേജ് ജീവിതം കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് അവൻ ആ അമ്മയെ കണ്ടത്. പലപ്പോഴും അമ്മയെ കുറിച്ചു സുഹൃത്തിനോട് ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു പതിവ്. തന്റെ സുഹൃത്ത് ആകെ മാറിയിരിക്കുന്നു. പണ്ടത്തെ ആസ്നേഹത്തിൽ എന്തോ ഒരു കാപട്യം . പിന്നീടങ്ങോട്ട് ചോദ്യം ഇല്ലാതെയായി. പൊതിയുടെ മുകളിൽ മേൽവിലാസം കുറിച്ചിരുന്നതിനാൽ കൂടുതലൊന്നും ഇക്കുറിയും ചോദിച്ചില്ല.

എന്നാൽ നാട്ടിൽ ചെന്നു ആ അമ്മയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു വീണ ചിന്തകളാണ് ഈ രചനയുടെ ഏടാംകുടം! കണ്ടെതെന്തെന്നു പിന്നീട് വിവരിക്കാം. മനുഷ്യജന്മത്തിൽ ജനിക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിന്റെ നിസ്വാർത്ഥത കലർന്ന നിഷ്കളങ്കത മരണത്തോടടുക്കുമ്പോൾ തിരിച്ചെത്തുന്നുണ്ടോ എന്നു ഒരു നിമിഷം അവനു തോന്നിപ്പോയി! പറഞ്ഞു കേട്ടിട്ടില്ലേ, പ്രായമേറിടുന്നവർക്ക് കുഞ്ഞുങ്ങളുടെ മനസ്സാണെന്ന്? ആ ചിന്ത അവനെ അവന്റെ ബാല്യകാലസ്മരണകളുടെ തീരങ്ങളിലേക്ക് ഒരു നിമിഷം കൊണ്ടു പോയി. ബാല്യത്തിൽ താൻ അനുഭവിച്ച നൊമ്പരങ്ങളും, അനുഭവങ്ങളും ഉണ്ണി ആ അമ്മയിൽ കണ്ടിരുന്നിരിക്കാം. അല്ലെങ്കിൽ ഉണ്ണി അവന്റെ ബാല്യകാലം എന്തിനോർക്കണം?

ബാല്യം, അതവന്  മിക്കപ്പോഴും ഏകാന്തതയുടെ പര്യായമായാണ് അനുഭവപ്പെട്ടിരുന്നത്. അന്നറിഞ്ഞതിനേക്കാളേറെ അതിന്റെ വേദന ഇന്നവനറിയുന്നു. ലോകം കാണാൻ തുടങ്ങിയിരുന്ന സമയത്ത്, അവനുള്ളിൽ തളം കെട്ടി നിന്നിരുന്ന മ്ലാനത കലർന്ന ഏകാന്തത. എന്നാൽ അവനു തിരക്കൊഴിയാത്ത ജന്മസായൂജ്യവും. അച്ഛന്റേയും അമ്മയുടേയും ജോലിയൊഴിഞ്ഞ് ഒരു നറു താലോലത്തിനായ് കാത്തുകാത്ത് കണ്ണടഞ്ഞു ഉറങ്ങിപ്പോയ രാത്രങ്ങളെ അവനോർമ്മയുള്ളു. അച്ഛനുമമ്മയ്ക്കും പകൽ മുഴുവൻ ജോലിത്തിരക്ക്.  വീട്ടിൽ വന്നു സന്ധ്യ കഴിഞ്ഞാലോ? ഓഫീസ് വിശേഷങ്ങൾ തമ്മിൽ തമ്മിൽ ചൂടോടെ പുലമ്പിയില്ലെങ്കിൽ അത്താഴമിറങ്ങില്ലെന്ന പോലെയാണ്. മഴയില്ലെങ്കിൽ മുറ്റത്ത് തുളസിത്തറയുടെ അടുത്തായി അച്ഛൻ ചാരുകസേരയിട്ട് വീശിക്കൊണ്ടിരിക്കും. അമ്മയ്ക്കിരിക്കാൻ മറ്റൊരു ചൂരൽ കസേരയും അച്ഛൻ തന്നെ കൊണ്ടു വന്നു ഇടാറാണ് പതിവ്. തനിച്ചിരുന്നു പഠിക്കുമായിരുന്ന അവൻ. കുറച്ചു സമയം കഴിയുമ്പോൾ ഒരു ചെറിയ ഇടവേളക്കെന്ന മട്ടിൽ അച്ഛന്റെ ചാരുകസേരക്കരികിൽ ചെല്ലും. കിന്നരിക്കാനും പിന്നെ അച്ഛൻ രുചിക്കുന്ന അല്പഹാരത്തിൽ കൈയ്യിട്ട് ഒന്നു രണ്ടെണ്ണം കൈക്കലാക്കാനും. പലപ്പോഴും അതവരുടെ സംഭാഷണത്തെ ബാധിക്കും. സ്വരമുയർത്തി അവനെയതിനു ശകാരിക്കുകയും ചെയ്യും. പാവം കുട്ടി! മിണ്ടാതെ ഉണ്ണി, അവന്റെ പുസ്തകത്തിലേക്ക് ഓടിയടുക്കും. അമ്മയുടെ ചൂടിനപ്പുറമുള്ള പുതിയൊരു ലോകത്തിന്റെ വേദനയുടെ ഇതൾ വിരിയുകയായി.  വഴക്കു പറഞ്ഞാൽ ഉടൻ കണ്ണീരൊഴുക്കുന്ന പ്രകൃതമാണവന്റേത്.  മുലപ്പാൽ കുടി നിർത്തി അവനെ മറ്റൊരു മുറിയിൽ കിടത്തിയുറക്കാൻ തുടങ്ങിയത് മുതൽ അവനു എന്തോ, അച്ഛനോടു ഒരു നീരസമായിരുന്നു. അവന്റെ വിചാരം അച്ഛൻ അമ്മയിൽ അവനെക്കാൾ ഉപരിയായി അവകാശം സ്ഥാപിച്ചു എന്നായിരുന്നു..

ഉണ്ണിയുടെ ജീവിതം തുടർന്നു കൊണ്ടിരുന്നു. വർഷങ്ങൾ പൊഴിഞ്ഞപ്പോൾ അവന്റെ പ്രാഥമിക വിദ്യാലയ വിദ്യാഭ്യാസത്തിന്റെ അസ്തമനമായി. മിഡിൽ സ്കൂളിലേക്കുള്ള കയറ്റം അതും പഴയ സ്കൂളിൽ നിന്നും ഒന്നാമനായുള്ള യാത്ര പറച്ചിലിലൂടെ! പക്ഷെ, ഏറിയ മാർക്കും അച്ഛനമ്മമാരുടെ പ്രൌഢിയും അവനെ കുണ്ഠിതത്തിലേക്ക് നയിക്കുകയായിരുന്നു എന്നവൻ പിന്നീടാണ് മനസ്സിലാക്കിയത്. അവർ അവനെ ബോഡിങ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാൻ തീരുമാനിച്ചു. 

സ്വയം വീട്ടിൽ നിന്നും അകന്നു നിന്നാൽ കുട്ടിക്കാലത്തു തന്നെ പക്വതയേറും എന്നായിരുന്നു അവരുടെ നിഗമനം. അവനിന്നും ഓർക്കുന്നു. അന്നൊരു ഞയറാഴ്ച ആയിരുന്നു. അവനെ ബോഡിങ് സ്കൂളിലെ വാർഡനായിരുന്ന അംബ്രോസച്ചൻ എന്ന കത്തോലിക്ക വൈദികൻ അരികോട് ചേർത്തു പിടിച്ചു നിൽക്കവെ അമ്മയും അച്ഛനും ജീവിതത്തിൽ ആദ്യമായി അവനോട് യാത്ര പറഞ്ഞ് പിരിഞ്ഞ സമയം. ഹൃദയം പൊട്ടി തകരുന്ന വേദന അന്നവനു അനുഭപ്പെട്ടു. കണ്ണിൽ നിന്നും നീർചാലായി കണ്ണുനീരും. കാറിൽ കയറി വാതിലടയ്ക്കും മുൻപ് അമ്മ പറഞ്ഞു, വരുന്ന ശനിയാഴ്ച വരാം. അന്നവനാദ്യമായി ആ കാറ് കണ്ണിൽ നിന്നും മറയുവോളം ഉണ്ണി നോക്കി നിന്നു. ആ കാറിനൊപ്പം തന്റെ ശരീരത്തിന്റെ ഒരു ഭാഗം പോയ വേദനയും സങ്കടവും അവനെ കാർന്നു തിന്നുകയായിരുന്നു ആ അവസരത്തിൽ. ആ വേദന ഇന്നും അവനു പറഞ്ഞറിയിക്കാൻ പ്രയാസമാണ്. തീച്ചൂളയിലകപ്പെട്ട് വെന്തുരുകുന്ന പോലേയോ, വെള്ളത്തിൽ മുങ്ങി നീന്താനാവാതെ ശ്വാസം മുട്ടുന്ന പോലെയോ, എങ്ങിനെ ആ വേദന വിവരിക്കുമെന്ന് ഇന്നും അവനു നിശ്ചയമില്ല. ഒന്നു മാത്രമറിയാം. ശരീരത്തിലെ എല്ലാ ഊർജ്ജവും വാർന്നൊഴുകി താൻ അന്നു ബോധം കെട്ട് അച്ചന്റെ കൈകളിൽ നിന്നും താഴെ പതിച്ചത്. അന്ന് വീണ്ടുമവൻ കണ്ണുകൾ തുറന്നപ്പോൾ ഒരു സോഫയിൽ കിടക്കുകയായിരുന്നു. ചുറ്റിനും അച്ചന്മാരും, കുട്ടികളും. പ്രായത്തിൽ മുതിർന്ന കുട്ടികൾ അന്നവനെ കൂട്ടിക്കൊണ്ടു പോയി അവന്റെ പഠനമുറിയും, കിടപ്പു മുറിയും, ഭക്ഷണ ശാലയുമെല്ലാം കാണിച്ചു കൊടുത്തു. എന്തോ അതൊന്നും അവനു അവന്റേതായി കാണുവാൻ കഴിഞ്ഞില്ല. കാരണം അന്നുവരെ അവന്റേതെന്നു കരുതിയ എല്ലാം അവനു നഷ്ടപ്പെട്ട പ്രതീതി.  

കൊച്ചുകുട്ടിയുടെ മനസ്സിന്റെ ഉടമയ്ക്ക് പരിതിയിൽ കവിഞ്ഞു ചിന്തിക്കാനായില്ല. അവന്റെ അച്ഛനുമമ്മയും എന്തിനവനെ ഇങ്ങിനെ ശിക്ഷിച്ചു എന്നറിയാതെ അവൻ കുഴങ്ങി. അന്നാദ്യമായി മനസ്സിന്റെ ഏതോ ഒരു കോണിൽ അച്ഛനോടും അമ്മയോടും അവനു നീരസം അനുഭവപ്പെട്ടു. ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അവന്. എപ്പോഴും അവന്റെ അവകാശം കുറിക്കപ്പെട്ട വീട്ടിലെ ചിട്ടകളും, സ്വാതന്ത്ര്യവും, കിന്നാരങ്ങളും, സാധനങ്ങളും, രുചിയാഹാരങ്ങളും അവന്റെ മുന്നിൽ നിറഞ്ഞു നിന്നു. മണിക്കൂറുകൾ ദിവസങ്ങളായും, ദിവസങ്ങൾ ആഴ്ചകളായും അവനന്ന് അനുഭവപ്പെട്ടു. അവിടുത്തെ അച്ചന്മാർക്ക് സ്പെഷ്യൽ ആഹാരം, ബാക്കിയുള്ള കുട്ടികൾക്കെല്ലാം ഓർഡിനറി! ഭക്ഷണം ഇഷ്ടമാണോ, അതോ മറ്റുവല്ലതും ഉണ്ടാക്കി തരണോ എന്ന് ചോദിക്കാൻ അവനാരുമില്ലാതായി. കിണ്ണത്തിൽ ഇട്ടു തരുന്നത് കഴിക്കാം, അല്ലെങ്കിൽ കഴിക്കാതെ പട്ടിണി കിടക്കാം. ഭക്ഷണം കളയുന്നത് അച്ചൻ കണ്ടാൽ ചെവി നെറടി പറിക്കും! വിശക്കുമ്പോൾ ഭക്ഷണം കിട്ടില്ല. അതിനു സമയമുണ്ട്. ഏതെങ്കിലും ദിവസം കൂടുതൽ ക്ഷീണം തോന്നിയാൽ, നേരത്തെ കിടക്കാമെന്ന് കരുതാം, പക്ഷെ ചെയ്യാൻ പറ്റില്ല. ഉറക്കം തൂങ്ങിയാലും, പത്ത് മണിക്കേ കിടക്കാൻ പറ്റിയിരുന്നുള്ളു. വെള്ളിയാഴ്ചക്കായി അവൻ തപസ്സു ചേയ്തിരുന്നു. വെള്ളിയാഴ്ച എന്തെങ്കിലും അസുഖം അവൻ മനസ്സിൽ കണ്ട് വീട്ടിൽ വിളിക്കും. ഉപാധികൾ പറഞ്ഞ് വൈകുന്നേരം കാറു വരുത്തും.തനിക്കു നഷ്ടമായത് വാരാന്ത്യത്തിലെങ്കിലും വീണ്ടെടുക്കുവാൻ, വീണ്ടും ആസ്വദിക്കുവാൻ.

ഇവിടെ പതിയിരിക്കുന്ന മറ്റൊരു രഹസ്യം കൂടി ഉണ്ട്. അവൻ ഏറെ കാലങ്ങൾക്ക് ശേഷം മാത്രം മനസ്സിലാക്കിയ ഒരു രഹസ്യം. ഉണ്ണിക്കുട്ടൻ (അവൻ) വീട് വിട്ടതോടെ ആ വീട് നടയടച്ച ശ്രീകോവിലായി മാറി! എല്ലാവരിലും ഒരു മൂകത. ഒച്ചയും അനക്കവുമില്ലാത്ത അന്തരീക്ഷം.

ഓംകാര മൂർത്തിയായ അച്ഛനേയും അത് ബാധിച്ചു. ഒരച്ഛൻ പലപ്പോഴും മനസ്സിൽ കാണുന്നത് മറ്റുള്ളവർ അറിയില്ല. ഉണ്ണിക്ക് ഹോം സിക്നസ് വരുമെന്ന് അച്ഛൻ മുൻകൂട്ടി ധരിച്ചിരിക്കണം. ഉണ്ണിയെ കൊണ്ടു വിടുവാൻ പോകുന്ന സമയം, കാറിൽ വെച്ച് അച്ഛൻ ഉണ്ണിയോട് ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. എല്ലാ വാരാന്ത്യവും വീട്ടില്ലേക്ക് എഴുന്നുള്ളാൻ നോക്കാതെ അവിടെ തന്നെ നിന്നു ശരിക്ക് പഠിക്കാൻ താക്കീത് നൽകിയിരുന്നു. എന്നാലും ഉണ്ണി പോയപ്പോൾ വിഷാദം എല്ലാവരിലുമായി. ഉണ്ണിയുടെ ഇടക്കിടക്കുള്ള ശല്യപ്പെടുത്തൽ ഇല്ലാതായപ്പോൾ, അച്ഛന്റേയും അമ്മയുടേയും മുറ്റത്തിരുന്ന് വൈകുന്നേരമുള്ള സല്ലാപം പോലും നിലച്ചു. വെള്ളിയാഴ്ച വീട്ടിൽ എല്ലാവരും ഉണ്ണിയുടെ ഫോൺ വിളി വരുന്നത് കാത്തിരിക്കും. കുസൃതിത്തരത്തിൽ അസുഖമെന്ന ഉപായത്തിൽ വീട്ടിൽ വരുവാനുള്ള ഉണ്ണിയുടെ ഫോൺ വിളിയാകുമെങ്കിലും, ഉണ്ണിയെ കാണാതെ ആർക്കും ഒരു ശനിയാഴ്ച ഇല്ലെന്നായി. ഉണ്ണിയുടെ ഹോസ്റ്റൽ വാസം ഒരു വർഷമെ നീണ്ടു നിന്നുള്ളു. പുറമെ സ്നേഹം പ്രകടിപ്പിക്കാത്ത അച്ഛനാണ് അമ്മയോട് പറഞ്ഞത്,

ഉണ്ണി ഇവിടെ നിൽക്കട്ടെ ഇനി മുതൽ. നമുക്കവനെ കാറിൽ കൊണ്ടാക്കാൻ ഒരു ഡ്രൈവറെ ഏർപ്പാടാക്കം. വൈകുന്നേരം അവനേയും കൊണ്ട് തിരിച്ചു പോരുവാൻ സമയമാകും വരെ, കാറവിടെ പകൽ സമയം നിർത്താൻ സൌകര്യപ്പെടുത്താം. അപ്പോൾ നാലു പ്രാവശ്യം ഇത്ര ദൂരം കാറോടേണ്ടല്ലൊ.

അതറിഞ്ഞ ഉണ്ണിക്ക് കണ്ണു നിറഞ്ഞു. തന്റെ അച്ഛനാണോ ഇങ്ങിനെ പറയുന്നത്? അവനത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ആദ്യമായി അവൻ അച്ഛൻ കാണാതെ അച്ഛനെ തൊഴുതു. പുറത്തു കാണിക്കാതെ അകമെ സൂക്ഷിക്കുന്ന അച്ഛന്റെ സ്നേഹം അവൻ ആദ്യമായറിഞ്ഞു.

സ്വയം ഉരുകുമ്പോഴും അത് പുറത്തറിയിക്കാതെ ആശ്രിതരെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആളാണ് അച്ഛൻ. തലമുറകളുടെ വിടവ് മനസ്സിലാവുന്ന ഒരാൾ അച്ഛൻ മാത്രമാണ്. ഉണ്ണികളുടെ ബാല്യത്തിൽ കടുത്ത നിഷ്കർഷത കാണിക്കും, എന്നാൽ ഉണ്ണികൾ വലുതായാലെ അതിന്റെ രഹസ്യം അവർക്ക് മനസ്സിലാവു. ഉണ്ണികളുടെ വാശികൾക്ക് മുന്നിൽ ആദ്യം വിലക്കുമെങ്കിലും ഉണ്ണികളറിയാതെ അവർക്കായി ആത്മാർത്ഥമായി തോറ്റുകൊടുക്കും അമ്മയ്ക്കു മുൻപിൽ ആ അച്ഛൻ! കരുതലോടെ മരണം വരെ അച്ഛൻ ചുമക്കുന്ന ഗർഭമാണ് മക്കൾ. അച്ഛന്റെ കണക്കു പുസ്തകത്തിൽ കുറച്ചും ഹരിച്ചും പല പിശുക്കു കണക്കുകളും കാണാം. പക്ഷെ മക്കൾക്ക് ചിലവാക്കിയ പണത്തിന്റെ കണക്കുമാത്രം കാണില്ല. അതാണ് ഉണ്ണി മനസ്സിലാക്കിയ ഉണ്ണിയുടെ ഈ അച്ഛനും!

അമ്മയുടെ സ്നേഹത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ? മക്കളുടെ മുഖം കാണും മുൻപ്, ആ ശബ്ദം കേൾക്കും മുൻപ്, അവരുടെ ഗുണങ്ങൾ അറിയും മുൻപ് സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരു മനസ്സ്, അമ്മ മനസ്സാണ്. അമ്മയുള്ള കാലത്തോളം നമുക്ക് വയസ്സായതായി തോന്നാറില്ല. അമ്മക്കെന്നും മക്കൾ കുട്ടികളാണ്. അമ്മയ്ക്കങ്ങിനെയെ മക്കളെ കാണാൻ കഴിയു. അച്ഛന്റേയും അമ്മയുടേയും ആദ്യാക്ഷരം  ആണെങ്കിലും, അമ്മ എന്നാണ് നമ്മൾ പഠിക്കുക, അല്ലേ? കാരണം ജീവൻ തന്നത് ഈശ്വരനെങ്കിൽ ജനനം തന്നത് അമ്മയാണ്. സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, കരുതലിന്റേയും അതിരുകളില്ലാത്ത ഒരൽഭുതമാണ് അമ്മ!

മനസ്സ് വളരുന്നതിനു മുൻപ് ഉണ്ണി അനുഭവിച്ച, അകഴിഞ്ഞ ഒരു വർഷത്തെ മാനസിക നൊമ്പരം ബോഡിങ് സ്കൂളിൽ നിന്നു പഠിച്ച എല്ലാവർക്കും ശരിക്കും മനസ്സിലാവും. മനസ്സിന്റെ രോദനം, മനസ്സിന്റെ വിങ്ങൽ ഇതൊന്നും നമുക്ക് നേരിട്ട് കാണാൺ പറ്റുന്നതല്ല മറിച്ച് അനുഭവിച്ചറിയാൻ മാത്രം പറ്റുന്ന അവസ്ഥകളാണ്. അതനുഭവിച്ചവർക്കറിയാം അതിന്റെ കാഠിന്യം.

അതുപോലെ, ഇളം പ്രായത്തിൽ മക്കളെ ബോഡിങ് സ്കൂളിലേക്കയക്കേണ്ടി വരുന്ന മതാപിതാക്കൾ അത് അവർ പുറമെ കാട്ടാറില്ല. കനൽ കെട്ടടങ്ങാത്ത ചൂടായിരിക്കും ആ മനസ്സുകൾക്കുള്ളിൽ. അതോടൊപ്പം ഭീതിയും! മക്കൾക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന ഭീതി. പല സാഹചര്യങ്ങളാലും ഇത് സംഭവിക്കാം. സ്വയം മക്കൾ വീട്ടിലെ പുന്നാരവും കിന്നാരവും അധികമനുഭവിച്ചു ഇത്തിക്കണ്ണികളാവാതിരിക്കാനാകാം, സ്വഭാവം നന്നാക്കൽ പ്രക്രിയയാവാം, അതുമല്ലെങ്കിൽ തൊഴിൽ പരമായി അച്ഛമ്മമാർക്ക് മക്കളെ പരിപാലിക്കാൻ സമയം ശുഷ്കിക്കുമ്പോഴാകാം. എന്തായിരുന്നാലും മക്കളുടെ നല്ല ഭാവിയെ കണക്കിലെടുത്തുള്ള കാൽവെയ്പ്പായിരിക്കും. പ്രൌഢിക്കായി മക്കളെ ബോഡിങിൽ ചേർക്കുന്ന മാതാപിതാക്കളെ ഇവിടെ മറന്നു കളയുന്നു തൽക്കാലം!

അങ്ങിനെയുള്ള അച്ഛന്റേയും, അമ്മയുടേയും അളവറ്റാത്ത സ്നേഹത്തെ കുറിച്ചു പറയുവാൻ ഉള്ള കാരണമുണ്ട്. അത് മറ്റൊന്നുമല്ല, ആദ്യഭാഗത്ത് പറഞ്ഞിരുന്നില്ലേ സഹപാഠിയുടെ അമ്മയ്ക്ക് കൊടുക്കുവാൻ ഉണ്ണിയുടെ കൈവശം കൊടുത്തുവിട്ട പൊതിയുമായി ആ അമ്മയെ കാണുവാൻ ചെന്ന ഉണ്ണിയുടെ മനസ്സിൽ ഇരുണ്ടു കയറാൻ തുടങ്ങിയ കണ്ണുനീരെറ്റു ഈറനണിഞ്ഞ ചിന്തകൾ എന്ന്? ആ ചിന്തകളുടെ തീരങ്ങളായിരുന്നു ഈ പറഞ്ഞ ഉണ്ണിയുടെ മനസിലുണ്ടായ തിരമാലകളുടെ ആഴത്തിലേക്കുള്ള എത്തി നോട്ടവും, അച്ഛനമ്മ മനസ്സുകളുടെ നാം പോലും കാണാൻ മറന്ന ആഴിത്തിരമാലകളുടെ തൊട്ടുതലോടലുകളും.

അവൻ (ഉണ്ണി) ആ പൊതിയുമായി ചെന്നത് മറ്റെവിടേയും ആയിരുന്നില്ല. അതൊരു വൃദ്ധസദനമായിരുന്നു! അമേരിക്കയിൽ അംബരച്ചുംബികളുടെ നഗരത്തിൽ, വീടുകൾ വിൽക്കുന്ന പേരുകേട്ട റിയൽ എസ്റ്റേറ്റ് മാന്യന്റെ, അല്ലെങ്കിൽ സ്വന്തമായി തനിക്കായി വാങ്ങി കൂട്ടിയ വീടുകൾ വാടകയ്ക്ക് കൊടുത്ത് വിഹരിക്കുന്ന അവന്റെ സഹപാഠിയുടെ അമ്മ, വസിക്കുന്ന സദനം! അതെ അവിടേയ്ക്കാണ് ഉണ്ണി കയറി ചെന്നത്.  മകനെ പഠിപ്പിച്ചു വലുതാക്കാൻ വേണ്ടി, സൂര്യനേയും നക്ഷത്രങ്ങളേയും ഉറക്കിയിട്ട് മാത്രം കൺപോളകളടച്ചിരുന്ന ആ അമ്മ. സ്വന്തമമ്മയേക്കാൾ വാത്സല്ല്യത്തോടെ വാരാന്ത്യങ്ങളിൽ സഹപാഠിയുടെ വീട്ടിൽ ചെന്നിരുന്നപ്പോൾ ഉണ്ണിയെ ഊട്ടിയ ആ കൈകളിൽ അവൻ കണ്ടത് മുറ്റമറ്റിക്കുന്ന ചൂലാണ്. മാറുമറക്കാൻ ഒരു കീറിയ തോർത്തും. പാവം. അന്ന് അവൻ ചെന്ന ദിവസം അവരെ ഏൽപ്പിക്കപ്പെടുത്തിയ ചുമതല അതായിരുന്നു. മുറ്റമടി! അന്നത്തെ ദിവസം, ആ അമ്മയെ കാണാൻ ആരെങ്കിലും വരുമെന്ന് അവർക്ക് അറിവില്ലായിരുന്നല്ലൊ. അല്ലെങ്കിൽ അന്നൊരു ദിവസം ആ പാവത്തിനെ കുളിപ്പിച്ച്, സാരിയുടുപ്പിച്ച്, പൌഡറിട്ട് സ്വീകരണമുറിയിൽ പാവയെപോലെ കൊണ്ടു ചെന്നിരുത്തിയേനെ!

അമ്മയ്ക്കാദ്യം ഉണ്ണിയെ മനസ്സിലായില്ല. ഉണ്ണി ആരാണെന്ന് പരിചയപ്പെടുത്തിയപ്പോൾ, കെട്ടിപ്പിടിച്ച് തുരുതുരെ ഉമ്മ നൽകി ആ പാവം സ്ത്രി. ഒരമ്മയുടെ നിർവൃതി! ദുഖത്തിന്റെ ഒരു മിഴിത്തുള്ളിപോലും ആ കണ്ണുകളിൽ നിന്നും പൊഴിഞ്ഞില്ല. സന്തോഷത്തിന്റെ അശ്രുധാരമാത്രം! ആ അമ്മയ്ക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല ഉണ്ണിയോട് പറയാൻ. ഉണ്ണിയോട് ആദ്യത്തെ ചോദ്യം ഇതായിരുന്നു,

എന്റെ മോനു അവിടെ സുഖമാണല്ലോ അല്ലേ? അവനെ കാണാറുണ്ടോ ഉണ്ണ്യേ? കൊച്ചുമക്കളൊക്കെ ഇപ്പൊ വലുതായിക്കാണും അല്ലേ? ഈ അമ്മുമ്മേ അവർക്ക് അറിയ്യോ? അവൻ പോലും ഇങ്ങട്ട് വന്നിട്ട് വർഷങ്ങളായി. സമയിണ്ടാവില്ല. അവനോട് പറയണം, അമ്മ സുഖമായി ഇരിക്കുന്നു എന്ന്. അമ്മ എന്നും പ്രാർത്ഥിക്കിണ്ട് എല്ലാവരും സുഖായി അസുഖോന്നുല്ലാതെ കഴിയാൻ. അവനോട് മറക്കാണ്ട് പറയണം.

പറയാമെന്നു തലയാട്ടി, ഉണ്ണി. ഉണ്ണി പറയുവാനുദ്ദേശിച്ച മറുപടി വാക്കുകൾ കണ്ഠത്തിൽ തടഞ്ഞു. പുറത്തേക്ക് വന്നില്ല. പൊട്ടിക്കരയാതിരിക്കാൻ ഉണ്ണി ശ്രമിക്കുകയായിരുന്നു. ഉണ്ണി ആ അമ്മയെ വീണ്ടും അരികോട് ചേർത്ത് പിടിച്ച് ആ നെറുകയിൽ ഉമ്മ വെയ്ച്ചു. പണ്ടെവിടേയോ വായിച്ചിട്ടുള്ളത് ഉണ്ണി ഓർത്തു പോയി, ഓർത്തിരിക്കാനും, കാത്തിരിക്കാനും ആരുമില്ലാത്ത നിമിഷങ്ങൾ അരുകിലെത്തുമ്പോൾ ഒന്നോർത്താൽ മതി അരികിലുണ്ടാവും ചേർത്തു പിടിക്കാൻ ഒരാൾ, തന്റെ അമ്മ

നമുക്ക് ചിറകുകൾ വളർന്ന് പറക്കുവാനാകുവോളം വളരും വരെ, നമ്മെ മനസ്സിലാക്കാൻ ഉണ്ടായിരുന്ന മനസ്സുകളാണ്, അച്ഛനും അമ്മയും. എന്നിട്ടിന്നവരെ ആരുമറിയാത്ത, ആർക്കും വേണ്ടാത്ത ശ്വാസം മാത്രം നിലക്കാത്ത ചവിറ്റു കൊട്ടയിലെ മാംസപിണ്ഠങ്ങൾ ആയി നിക്ഷേപിക്കപ്പെടുന്നു! കഴിയുന്നതെങ്ങിനെ എന്നറിയില്ല, പാലൂട്ടിയും ചോറൂട്ടിയും കൈവിരലുകളിൽ കൂടിവരെ സ്നേഹം പകർന്ന ആ പ്രാണനെ വാടകയ്ക്ക് നോക്കാൻ ഏൽപ്പിക്കുന്നതെന്തെന്ന്! എന്നിട്ടും ആ മുഖത്ത് മന്ദസ്മിതമെയുള്ളു. പകയില്ല, വിരോധമില്ല, ദേഷ്യമില്ല ആ മനസ്സുകൾക്ക്. ഒരമ്മയെ  വൃദ്ധസദനത്തിലാക്കി യാത്ര പറയുന്ന മകനെ നോക്കി നിൽക്കുന്ന അമ്മയുടെ ഒരു ഫോട്ടോ കണ്ടതോർക്കുന്നു. തന്റെ മകനെ വളർത്തി വലുതാക്കി സ്വയം പറക്കാൻ കഴിയുമാറാക്കിയ ഒരമ്മയുടെ ആത്മസംതൃപ്തി അതുമാത്രമാണ് അപ്പോഴും ആ മുഖത്ത്.  എന്നുവരും, എന്നെന്നെ കൊണ്ടു പോകും എന്നവർ ആ യാത്ര പറയുന്ന അവസരത്തിൽ നമ്മോട് ചോദിക്കില്ല. അറിയാത്തതു കൊണ്ടല്ല, ആ മനസ്സുകളിൽ വിചാരങ്ങളും, വികാരങ്ങളും ഇല്ലാതായിട്ടല്ല. എല്ലാം ഒതുക്കി, നമ്മളെ വേദനിപ്പിക്കണ്ടാ എന്ന് കരുതി മാത്രം! ഒരു ഭാരമൊഴിഞ്ഞു എന്ന മനോഭാവത്തോടെ കാറിൽ കയറി വാതിൽ കൊട്ടിയടക്കുമ്പോൾ, നമ്മൾ അടയ്ക്കുന്നത്, അമ്മ അല്ലെങ്കിൽ അച്ഛൻ എന്ന ശ്രീകോവിലിന്റെ വാതിലുകളാണ് എന്ന് ഓർത്തിട്ടുണ്ടോ? നമ്മൾ വലിച്ചെറിയുന്നത്, അമ്മമുദ്രയാണ്. എന്താണീ അമ്മമുദ്ര? അമ്മ നമുക്ക് ജനനം മുതൽ മരണം വരെ ധരിക്കാൻ അമ്മ നൽകിയ മുദ്ര. നമ്മുടെ പൊക്കിൾ കൊടി! പൊക്കിൾ കൊടിയിലല്ലേ ജന്മബന്ധം തുടങ്ങുന്നത്?

നമുക്കവരുടെ ദേഹം അവിടെ ഉപേക്ഷിച്ച് പോരാൻ പറ്റുമായിരിക്കും. എന്നാൽ അവരുടെ ദേഹി (മനസ്), നമ്മൾക്ക് അമ്മ  സമ്മാനിച്ച പൊക്കിൾകൊടി ധരിക്കുവോളം കാലം നമുക്കൊപ്പം ഒരു നിഴൽ പോലുണ്ടാവും, നമുക്ക് നല്ലതു മാത്രം വരേണമെ എന്നു പ്രാർത്ഥിക്കാൻ! അതാണ് സത്യം. അവർക്ക് ഇനിയുള്ള ജീവിതത്തിൽ മറ്റെന്താലോചിക്കാൻ? അവരുടെ പഴയ കാലം മാത്രം. നമ്മളുമായി കഴിഞ്ഞ ആ നല്ല കാലത്തെ ഓർമ്മകൾ, ഇനിയതുണ്ടാവില്ലല്ലോ എന്ന ഉൾനെഞ്ചിലെ വിലാപം. അതായിരിക്കും ആ ശൂന്യതയിൽ അവർക്ക് മുൻപിൽ കോമരമാടുക.

ചക്രവാളം തിരിയും പോലെ ജീവിതഘടങ്ങൾ ഒരു ഭ്രമണപഥത്തിലെ സൂചി മുനയിൽ തറച്ച പ്രതിഫലനങ്ങളാണ് നാമെല്ലാം. ബാല്യം, കൌമാരം, യൌവനം, മാദ്ധ്യമം, വാർദ്ധക്യം അങ്ങിനെ പോകും ആ പ്രതിഫലനങ്ങൾ. നമ്മൾ ഓരോരുത്തരും ആ പ്രതിഫലന ദശയിൽ എത്തുമ്പോൾ ആ ദശയിലെ കണികകളായി കാണപ്പെടുന്നു. ബാല്യത്തിൽ നമ്മൾ അച്ഛനമ്മയിൽ നിന്നും വേർപെട്ടപ്പോൾ വേദനിച്ച വേദന മറ്റൊരു ദശയിൽ നമ്മുടെ കുട്ടികൾ അനുഭവിച്ചു കൂടെന്നില്ല, നാം അവരെ അങ്ങിനെ ഒരു വേർപെടുത്തലിനു ഇരയാക്കിയാൽ. അതേ പോലെ, നമ്മുടെ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ അർപ്പിക്കുമ്പോൾ അവർക്കുണ്ടാവുന്ന മാനസിക നിലയും, ശാരീരിക ഹീനതയും നമുക്കും വന്നു കൂടെന്നില്ല, നമ്മുടെ കുട്ടികളിൽ നിന്നും. അന്ന് സ്വയം സമാധാനിക്കേണ്ടി വരും കർമ്മഫലമെന്നു കരുതി. ഇന്നത്തെ പ്രൌഢിയൊന്നും അന്നു രക്ഷക്കുണ്ടായിക്കൊള്ളണമെന്നില്ല. അങ്ങിനെ ഒരു ശാപം ഏറ്റുവാങ്ങണോ? ബിരുദവും, ധനവും നൽകുന്നതല്ല ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളും. മനുഷ്യരേതു വിധമായാലും ബന്ധത്തിന്റെ അർത്ഥം ഒന്നേ ഉണ്ടാവു. മനുഷ്യന്റെ നിറങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഏവരുടേയും നിഴൽ കറുപ്പെന്ന മാതിരി! അതുകൊണ്ട് നമുക്കതിനെ വളച്ചൊടിക്കുവാനോ വ്യാഖ്യാനിച്ചു മാറ്റുവാനോ അവകാശമില്ല. പ്രകൃതി നിയമം തെറ്റിച്ചാൽ, പ്രകൃതിയുടെ തിരിച്ചടിയാവും ഫലം. നമ്മൾ അനുഭവിക്കുന്നില്ലേ അത്? പ്രളയം, കൊടുംകാറ്റ്, കോവിഡ് അങ്ങിനെ പലയവതാരങ്ങളായി! അരുത്. താങ്ങാനാവത്തതിനെ വിളിച്ചു വരുത്തരുത്. 

വൃദ്ധസദനം! ആരിട്ട പേരാണെങ്കിലും പേരിട്ടവനോടൊരു ചോദ്യം. ആർക്കാണ് വയസ്സായത്? അവിടെ നിക്ഷേപിക്കുന്ന നിങ്ങളുടെ അച്ഛനമ്മമാരുടെ ശരീരത്തിനോ അതോ മനസ്സുകൾക്കോ? അച്ഛനമ്മയെ മറക്കുന്ന മനുഷ്യാ, ദേഹത്തിനെ വയസ്സാവുന്നുള്ളു, ദേഹി (മനസ്) അനശ്വരമാണ്, അനന്തമാണ്, നിത്യയൌവമാണ് മനസ്സിന്റെ ഏറ്റവും ഏറിയ പ്രായം. ദേഹത്തിനു പ്രായം ചെന്ന ആ വയസ്സിലും  അത്തരം സദനങ്ങളിൽ നിക്ഷേപിക്കപ്പെട്ടവർക്ക് മധുരമുള്ള ഓർമ്മകൾ നമ്മുടെ ബാല്യകാലത്തുള്ളതാണ് എന്നു വെച്ചാൽ അവരുടെ യൌവനകാലത്തെ! അതാണ് നമ്മൾ മനസ്സിലാക്കാൻ മറന്നു പോയ യഥാർത്ഥ സത്യം. പ്രകൃതിയുടെ സത്യം.

മതി! ചെയ്തുപോയ തെറ്റുകൾ മതി. ഒന്നുമാത്രം ഓർക്കുക. പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലും, തകരും. എന്നാൽ വിട്ടുവീഴ്ചകൾ ഇരുഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ മനസ്സുകൾ അടുക്കും, സൃഷ്ടി ജയിക്കും! കല്പാന്തകാലങ്ങൾ പലത് പിന്നിട്ടാലും ഇപ്പറഞ്ഞതിന് മാറ്റമുണ്ടാവില്ല.

സമർപ്പണം: വർഷങ്ങളായി സ്വജീവിതം മറന്ന്, സ്വൈച്ഛകൾക്കവധി കൊടുത്ത് അച്ഛനേയും അമ്മയേയും ശുശ്രൂഷിച്ചു കഴിയുന്ന സ്വന്തം അനുജത്തിക്ക് നിസ്സാഹയനായ ഒരു ജേഷ്ടന്റെ പ്രണാമം.

 

-ഹരി കോച്ചാട്ട്-