Saturday, August 31, 2019

ഒരച്ഛനറിഞ്ഞ ഉണ്ണിമനസ്


അമ്മയുടെ സാരിത്തുമ്പിൽ ഞാന്ന് എന്നും രവിലെ നിർമ്മാല്യം തൊഴാൻ അമ്പലത്തിൽ പോകാറുള്ള ഉണ്ണിക്കുട്ടൻ. അമ്പലത്തിൽ പോയി ഈശ്വരനെ തൊഴുന്നതിനേക്കാൾ ഉണ്ണിയുടെ മനസ്സിൽ ചൂടുനേദ്യപായസത്തിന്റെ രുചിയും വഴിയരുകിൽ അന്ന് കാണാൻ പോകുന്ന കാഴ്ചകളുമായിരിക്കും തത്തിക്കളിക്കുക. മുന്നിൽ കാണുന്ന സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയാത്ത മനസ്സിൽ ലേശവും മാലിന്യമേൽക്കാത്ത ബാല്യകാലം, അത് ഉണ്ണിയുടെ മുഖത്ത് നോക്കിയാൽ കാണാം. അമ്മിഞ്ഞപ്പാലിന്‍റെ അളവൽപ്പം കൂടിയത് കൊണ്ടാവാം എന്റെ ഉണ്ണിയുടെ മനസ്സ് മുഴുവൻ അമ്മ മാത്രമായിരുന്നു. അവന്റെ ലോകവും അമ്മ തന്നെ. വികൃതി കാണിച്ചാലും വേദനിപ്പിക്കാത്ത നുള്ളും, ചുണ്ട് പുളരുമ്പോൾ സാന്ത്വനമായി നൽകാറുള്ള ഉമ്മയുടെ സ്വാദും, മടിയിലിരുത്തി നന്മകൾ ചാലിച്ച ഉപദേശങ്ങളും അമ്മയിൽ നിന്ന് മാത്രം കിട്ടാറുള്ള ഉണ്ണിക്ക് അമ്മയായിരുന്നു അക്കാലത്ത് അവന്റെ ഏകലോകം.

ആ ചെറുപ്രായത്തിൽ ഉണ്ണികൾക്ക് പലതും ഓർമ്മിച്ചിരിക്കാൻ നന്നേ പ്രയാസമാണെങ്കിലും അവർക്കൊരിക്കലും മറക്കാൻ കഴിയാത്ത ഒരു വാക്കും ഒരു മുഖവുമുണ്ടാവും. അവരുടെ മാത്രമായ അമ്മ!  ഉണ്ണി പിറക്കാറായ നാളുകളിലേക്ക് പോയാൽ നമുക്കറിയാം, ഉണ്ണി പിറക്കും മുൻപ് തന്നെ, ഉണ്ണിയുടെ മുഖം കാണും മുൻപ് തന്നെ, ഉണ്ണിയുടെ ശബ്ദം കേൾക്കും മുൻപ് തന്നെ, ഉണ്ണിയെ സ്വപ്നത്തിൽ കണ്ട് സ്നേഹിക്കാൻ തുടങ്ങിയ ഒരു മനുഷ്യഹൃദയമുണ്ടെങ്കിൽ അതാവും ഉണ്ണികളുടെ അമ്മ! ഉദരത്തിൽ മറിഞ്ഞ് കളിക്കുന്ന ഉണ്ണിക്കതറിയുമോ? ഇല്ലെന്ന് പറയാൻ പ്രയാസമാണ്. കാരണം ശാസ്ത്രം ഉദരത്തിലെ ഉണ്ണിയുടെ മനസ്സ് പഠിക്കാൻ മാത്രം വളർന്നിട്ടില്ല ഇന്നും. അതു പോലെ ഉണ്ണികൾ നാമറിയുന്ന ഭാഷ സംസാരിക്കുന്നതിനു മുൻപ് തന്നെ ഈശ്വരനോട് നേരിട്ട് സംസാരിക്കുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. നമുക്ക് കേൾക്കാതെയോ അല്ലെങ്കിൽ മനസ്സിലാവാത്ത ശബ്ദവീചികളാലോ ആണത്രെ ഉണ്ണികൾ ഈശ്വരനോട് സംസാരിക്കുക. വിശ്വാസമാണെങ്കിലും അങ്ങിനെയായിക്കൂട എന്നു പറയുവാനാവുന്നില്ല.   

ഉണ്ണി പിറന്നപ്പോൾ കരയാൻ ഉണ്ണി മാത്രം. ആനന്ദിക്കാനോ തദ്ദേശം മുഴുവനും! പ്രകൃതി നിയമത്തിൽ നിന്നുണ്ടായ ആചാരനിഷ്ഠയതാണല്ലോ? നമ്മുടെ ഉണ്ണി പിറന്നപ്പോഴും ആ അനുഷ്ഠാനം തെറ്റിയില്ല. ആറ്റുനോറ്റിരുന്നു നിധികിട്ടിയ സന്തോഷത്തിൽ ഉണ്ണിക്ക് വരവേൽപ്പ്. വീട്ടിലാകമാനം സന്തോഷത്തിന്റെ തിമിർപ്പേറ്റി. ലോകമറിയാത്ത ഉണ്ണിയുടെ മുഖം ഒരുനോക്ക് കണ്ട് ആനന്ദനിർവൃതിയടയുവാനും, ഉണ്ണിയിലുണർന്ന പൈതൃകസിദ്ധി നേരിലറിയുവാനും ഓടിയെത്തിയ ബന്ധുക്കളുടേയും നാട്ടുകാരുടേയും ലാളനയിൽ, ഉണ്ണി കൈകളിൽ നിന്നും കൈകളിലേയ്ക്ക് അമ്മാനമാടി. എന്നാൽ അമ്മയുടെ കരങ്ങളിൽ അവനു കിട്ടിയ സുരക്ഷിതത്വവും, അമ്മയുടെ മാറിന്റെ ചൂടും മറ്റാരിലും കിട്ടാതെ വന്നതറിഞ്ഞപ്പോൾ, ഉണ്ണിക്ക് പരിചയമുള്ള ചൂടും താങ്ങും തിരിച്ചുകിട്ടാനുള്ള ആവശ്യം പറയുകയായിരുന്നിരിക്കാം സങ്കടം നടിച്ചു കൊണ്ടുള്ള അവന്റെ കരച്ചിലും കണ്ണീരും. അതിനു നമ്മൾ പറയുന്നതെന്താണ്? കുട്ടിക്ക് പരിചയക്കേടാണ്. അതാണവൻ കരയുന്നത്. അവിടേയും നാമറിയാത്തതൊന്ന് ഉണ്ണിയറിഞ്ഞു. അല്ലെങ്കിൽ ഉണ്ണിയുടെ മനസ് നമ്മൾ അറിഞ്ഞില്ല.

ആദ്യദർശനത്തിൽ തന്നെ ഉണ്ണിയ്ക്ക് കണ്ണുപറ്റാതിരിക്കാൻ, സന്ധ്യ കഴിയുമ്പോൾ ഉണ്ണിയുടെ നെറുകയിൽ തൊട്ട് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ്, കടുകും ചുവന്നമുളകും നാമം ജപിച്ചു കൊണ്ട് ഉള്ളംകൈയ്യിൽ നിന്നും അഗ്നിദേവന് ഹോമിക്കും മുത്തശ്ശി. അന്നും അതുണ്ടായി. ഉണ്ണിയെ ഒക്കത്തെടുത്തിരുന്ന മുത്തശ്ശി, ഉഴിഞ്ഞ ഹോമവസ്തുക്കൾ അടുപ്പിലേക്കിട്ടു. മനസ്സിലാക്കിയിട്ടാണോ എന്തോ മുത്തശ്ശിയുടെ ആകാംക്ഷയുതിർന്ന മുഖം കണ്ടപ്പോൾ ഉണ്ണിയ്ക്ക് മന്ദസ്മിതമുണർന്നു. അതിനോടൊപ്പം, തീയിൽ വീണ മുളക് പൊട്ടിയപ്പോൾ ജനിച്ച രാസവായു ഉണ്ണിക്ക് മൂന്ന് നാല് ഇടവിടാത്ത തുമ്മലും സമ്മാനിച്ചു. 

തുമ്മലു കേട്ട മുത്തശ്ശി പറഞ്ഞു, ദേ കണ്ടില്ലേ കുട്ടിക്ക് കണ്ണുപറ്റീട്ടിണ്ടാർന്നു. ഒന്നുഴിഞ്ഞപ്പൊ ഒക്കെ തുമ്മിപ്പോയി. എന്റീശ്വരാ.... എന്റുണ്ണിക്ക് ന്നും ഇണ്ടാവല്ലേ ഭഗവാനേ.. ആരാണാവോ എന്റുണ്ണിയെ കണ്ണുവെച്ചിട്ട് പോയ്യേ

ലോകമറിയാത്ത ഉണ്ണി ഇതെല്ലാം കണ്ട് അന്ധാളിച്ചിരിക്കണം! അവനെ ഭൗതീകമറിയാനയച്ച  ഈശ്വരനോട് മറ്റാർക്കുമറിയാത്ത ഭാഷയിൽ ഉണ്ണി ചോദിച്ചിരിക്കാം, "എന്‍റീശ്വരാ, എന്റെമേൽ എന്തിനീ ആരോഹണ ക്രീടകൾ? എന്നിൽ അത്ര മാത്രം നിർമ്മലതയും നിഷ്കളങ്കതയും പവിത്രതയും അലിഞ്ഞു ചേർന്നിട്ടുണ്ടോ?" ഈശ്വരൻ അതിനുത്തരം വ്യംഗ്യമായി ഉണ്ണിയിലർപ്പിച്ചു കാണും. കാരണം, വൃശ്ചികമാസത്തിൽ പൂത്തുലഞ്ഞ പിച്ചകപ്പന്തലിൽ തൊട്ടുരുമ്മി പൂമുഖവും കടന്നെത്തിയ പൂന്തെന്നലായി ഈശ്വരൻ ഉണ്ണിയെ തൊട്ടു തലോടി മറുപടിയേകി. പൂന്തെന്നലിനേക്കാൾ നിർമ്മലമായ ഉണ്ണിയെ തലോടിയ ഇളംതെന്നലിന് കുളുർമ്മയേറിയിരിക്കാം. പാവനമായ ആ മനസ്സിന്റെ ഉച്ഛ്വാസവായുവിൽ അലിഞ്ഞു ചേർന്ന മാരുതൻ ധന്യനായി. തന്റെ ചാരിതാർഥ്യം വാതിൽപ്പാളികളിൽ തൂക്കിയിട്ടിരുന്ന മണിചിലങ്കകൾ കിലുക്കിക്കൊണ്ടു വായുഭഗവാൻ സത്യം വെളിപ്പെടുത്തി. പാവം, ലോകമറിയാത്ത ഉണ്ണിയുണ്ടോ പഞ്ചഭൂത സാത്വികമറിയുന്നു? ഉണ്ണിക്കതൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ആ കുളുർമ്മയുള്ള കാറ്റുകൊണ്ടപ്പോൾ ഉണ്ണിയുടെ കണ്ണടഞ്ഞു വന്നു. 

അതു കണ്ട മുത്തശ്ശി ഉണ്ണിയുടെ അമ്മയോട് പറഞ്ഞു, കുട്ടിക്ക് ഉറക്കം വരുണൂന്നാ തോന്നണേ.. കണ്ണടയണുണ്ട്. കൊണ്ടു പോയി പാലുകൊടുത്ത് ഉറക്കിക്കോളു.... നേരം ശ്ശി ആയീട്ടൂണ്ട്”.

ഇരുളടഞ്ഞ മുറിയിലെ തൊട്ടിലിൽ ഒറ്റയ്ക്കായപ്പോൾ ഉണ്ണിയ്ക്ക് ഭീതി തോന്നിയിരിക്കണം. ഉണ്ണി കരഞ്ഞു. "എന്നെ ഇത്രവേഗം ആർക്കും വേണ്ടാതായല്ലോ" എന്ന് അവൻ മനസ്സിലോർത്തപ്പോഴായിരിക്കണം കരച്ചിലിന്റെ വീചികൾ ആ വീട്ടിൽ മാറ്റൊലി കൊള്ളുംവിധം ഉച്ചത്തിലായത്. ഉണ്ണിയുടെ അമ്മ ഓടിവന്ന് അവനെ മാറോടണച്ചു. "എന്തുപറ്റി എന്‍റെ കൺമണിയ്ക്ക്?"എന്ന ജിജ്ഞാസഭാവം വിളിച്ചറിയിക്കുന്ന ഉണ്ണിയുടെ അമ്മയുടെ മുഖത്തെ ദയനീയതയും മന സ്സിന്‍റെ ചാഞ്ചല്യവും ഉണ്ണിയറിഞ്ഞില്ല. ഉണ്ണിയുടെ മനസ്സ് അമ്മയും. ആ ഉദരത്തിൽ കിടന്ന് പത്ത് മാസം അനുഭവിച്ചിരുന്ന മാതൃതാപം പിറന്നാൽ അമ്മയുടെ മാറിൽ നിന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെങ്ങിനെ ഉറങ്ങും? അവൻ ജനിച്ചു വീണ ഈ ഭൗതീകത്തിന്‍റെ പഞ്ചഭൂതങ്ങളുടെ വലയത്തിലാണ് ആറാടുന്നതെന്ന് അവൻ അറിഞ്ഞില്ല. പാവം ഉണ്ണി! അമ്മയുടെ കൈകൾക്കുള്ളിൽ മാറോടണഞ്ഞപ്പോൾ ചുണ്ടിൽ തടഞ്ഞ എന്തിൽ നിന്നോ മാധുര്യമേറിയ മാതൃപീയൂഷം നുകർന്നിറക്കി അവൻ സുഖനിദ്രയിലാണ്ടു.

സംസാരത്തിന്‍റെ ഇരട്ടിയാവണം വീക്ഷണമെന്ന് മുങ്കൂട്ടി കരുതിയിട്ടാവാം ഉണ്ണിയായി പിറന്ന നമുക്കെല്ലാം ഒരു നാവും രണ്ട് കണ്ണുകളും ഈശ്വരൻ നൽകിയത്. ഉണ്ണിക്കുട്ടനിലെ വളർച്ചയോടൊപ്പം അവനിലെ വീക്ഷണത്തിൽ നിന്നു വിടർന്ന ചോദ്യങ്ങളും വളർന്നു. എന്നാൽ ഉണ്ണി അറിയാതെ പോയ സത്യങ്ങളും ഉണ്ണിയറിഞ്ഞിട്ടും നാമറിയാതെ പോയ സത്യങ്ങളും എത്രയെത്ര? പിച്ച വെച്ചവൻ നടക്കാൻ തുടങ്ങി. സ്വരവ്യത്യാസങ്ങൾ അവൻ തിരിച്ചറിയാൻ തുടങ്ങി. അവന്‍റെ മനസ്സ് നിറഭേതങ്ങളിലൂടെ തിരിച്ചറിവുള്ളതായി തീർന്നു. മുറ്റത്ത് തത്തിക്കളിക്കുന്ന മൈനകളും, കുരുവികളും അവന്റെ കൂട്ടുകാരായി മാറി. ഉണ്ണി ഒരു സന്ധ്യയ്ക്ക് ഈശ്വരനോട് ചോദിച്ചു, "എന്‍റീശ്വരൻ എന്നോടെന്തേ മിണ്ടാത്തത്?" ഉണ്ണിയുടെ ചോദ്യം തീരാൻ താമസം, മാവിൻക്കൊമ്പിലിരുന്ന കുരുവി പാടി. ഉണ്ണിക്കത് മനസ്സിലായില്ല. ഉണ്ണി ഒന്നുകൂടി ഉറക്കെ ചോദിച്ചു, "ഞാൻ ചോദിച്ചത് എന്‍റീശ്വരൻ കേട്ടില്ല?" ഉണ്ണിയുടെ വായടയും മുൻപ് ആകാശത്തിലൂടെ വെള്ളിവാൾ വീശി ഇടിമുഴങ്ങി. എന്നാൽ അതിന്റെയർത്ഥവും ഉണ്ണിക്ക് മനസ്സിലായില്ല. എന്നാൽ ഇടിമുഴക്കം കേട്ട് ഉണ്ണിയൊന്നു ഞെട്ടി.

ഉണ്ണി ആകാശത്തേക്ക് ഉറ്റുനോക്കി പറഞ്ഞു, "എന്റീശ്വരൻ എന്റെ കണ്മുൻപിൽ വരുമോ?"
പറഞ്ഞുതീരേണ്ട താമസം ആയിരമായിരം നക്ഷത്രങ്ങൾ മാനത്തുദിച്ചു. ഉണ്ണിക്കതിന്റെ അർത്ഥവും മനസ്സിലായില്ല, എന്നാൽ മിന്നാമിനുങ്ങിനെ പോലെ മാനം മുഴുവൻ താരകങ്ങളെ കൊണ്ട് നിറഞ്ഞപ്പോൾ അവൻ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞീശ്വരന്റെ ആ പുഞ്ചിരി കണ്ടപ്പോൾ ദൈവത്തിനും സന്തോഷമായിക്കാണണം. കാരണൻ, ഉടൻ ഈശ്വരൻ മാനത്തെ ഒരു താരത്തെ നുള്ളിയെടുത്ത് മിന്നാമിനുങ്ങാക്കി ഉണ്ണിയുടെ ഉള്ളം കൈയ്യിൽ വെച്ചു കൊടുത്തു. കൈയ്യിൽ ഇരുന്നു മിന്നിയ മിന്നാമിനുങ്ങിനെ അമ്മയെ കാണിക്കുവാൻ ഉണ്ണി ഓടിക്കയറി അകത്തേക്ക്. ഉണ്ണിയുടെ ഓട്ടത്തിൽ കൈയ്യനങ്ങിയപ്പോൾ മിന്നാമിനുങ്ങ് പറന്ന് പോയി! പാവം ഉണ്ണി. ഉണ്ണിക്ക് സങ്കടമായി. മിന്നുന്നത് വേണമെന്ന് വാശിയായി. 

അമ്മ ഉണ്ണിയെ വാരിയെടുത്തിട്ട് പറഞ്ഞു, എന്നുണ്ണിക്ക് അമ്മ തരാലോ മിന്നാമിനുങ്ങിനെ. നമുക്ക് മിന്നാമിനുങ്ങിനെ വിളിക്കാം. അപ്പൊ മിന്നാമിനുങ്ങ് ഓടി വരും...
അമ്മ ഉണ്ണിയെ താരാട്ടി പാടി, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ... എങ്ങോട്ടാണേങ്ങോട്ടാണീ തിടുക്കം...ഉണ്ണീ തനിച്ചാവില്ലേ.....ഉണ്ണിയെ  കരയിക്കല്ലേ.... ഉണ്ണിക്കു കൂട്ടായ്.... ഒന്നിങ്ങു വന്നൂടെ...
അമ്മയുടെ ഈണത്തിലുള്ള താരാട്ടു പാട്ടു കേട്ട ഉണ്ണി മിന്നാമിനുങ്ങിനെ മറന്നു മയക്കത്തിലേക്ക് പോയി...

മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു വീണു. ഉണ്ണിയ്ക്ക് വയസ് മൂന്നു കഴിഞ്ഞു. വീട്ടിലെ അധിപനായി, എല്ലാവരുടേയും ആരോമലായി വിലസി? ഉണ്ണി അന്നു വരെ കഴിഞ്ഞു പോന്നു. എല്ലാ ദിവസങ്ങളിലുമുള്ള പോലെ ഉണ്ണിയെ മടിയിലിരുത്തിയുള്ള സന്ധ്യാസമയത്തെ നാമജപത്തിനു ശേഷം, ഉണ്ണി എണീക്കാൻ ഭാവിച്ചപ്പോൾ അമ്മ പിടിച്ചു മടിയിലിരുത്തി. 

തലോടിക്കൊണ്ട് അവനോട് ചോദിച്ചു, ഉണ്ണിക്ക് കളിക്കാൻ കൂട്ടിനൊരു കുഞ്ഞുണ്ണിയെ വേണ്ടേ?
ഉണ്ണി കേട്ടപാതി തലയാട്ടി വേണമെന്ന് മറുപടിയേകി. 

ഉണ്ണിയുടെ അമ്മ ഉണ്ണിയെ മടിയിൽ നിന്നും എഴുന്നേൽപ്പിച്ചു. എന്നിട്ട്  പുറത്തു തള്ളി കാണാൻ പാകമായ സ്വന്തം അടിവയറു തടവിക്കൊണ്ട്, ദേ ഇങ്ങട് നോക്കു ഉണ്ണീ. ഈ വയറിനകത്ത് എന്റെ ഉണ്ണിക്കായി ഒരു കുഞ്ഞുണ്ണി ണ്ട്. ഇത്തിരി കൂടി വളരട്ടെ. എന്നിട്ട് അമ്മ കുഞ്ഞുണ്ണിയെ ഉണ്ണിയ്ക്ക് എടുത്ത് തരാം ട്ടോ.
ഒന്നുമറിയാത്തെ വായടിയായി മാറിയിരുന്ന ഉണ്ണി, ഉം... അതെന്താ ഇപ്പൊ തരാത്തെ? ഉണ്ണി താഴെ ഇടാണ്ട് നോക്കാലോ.

അമ്മ, അയ്യോ... ഇപ്പൊ വേണ്ടാ ട്ടോ.. അച്ഛൻ ദേഷ്യപ്പെടും.

ഉണ്ണിയ്ക്ക് അച്ഛനോട് ദേഷ്യം തോന്നി അത് കേട്ടപ്പോൾ. അവൻ മനസ്സിൽ പറഞ്ഞിട്ടുണ്ടാവും, ഈ അച്ഛനെന്താ... ഇങ്ങിനെ? അച്ഛനു ഉണ്ണീയോട് ഒട്ടും ഇഷ്ടം ഇല്ല്യാന്നാ തോന്നണേ. ഉണ്ണി അച്ഛനോട് പിണക്കാ.

ഉണ്ണി അന്ന് ഉറങ്ങാൻ കിടന്നപ്പോഴും അമ്മ പറഞ്ഞതും തനിക്ക് കിട്ടുവാൻ പോകുന്ന കുഞ്ഞുവാവയേയും ഓർത്തു കിടന്നു. അതിനു പുറമെ അച്ഛനോടുള്ള അവന്റെ ദേഷ്യവും. ദേഷ്യം തികട്ടി വന്നപ്പോൾ അവൻ കൂടുതൽ ഉറക്കത്തിൽ ശബ്ദമുണ്ടാക്കി പിച്ചും പേയ്യും മാതിരി ഉറക്കത്തിൽ ചോദിച്ചു, "എന്റീശ്വരാ, ഒരൽഭുതമായിട്ടെങ്കിലും എനിക്ക് എന്റെ കുഞ്ഞുവാവയെ അമ്മ പറഞ്ഞതിലും നേരത്തെ തന്നുകൂടേ?" ഈശ്വരൻ അവന്റെ പ്രാർത്ഥന കേട്ടിട്ടാണോ എന്തോ അറിയില്ല, ഉണ്ണിയുടെ അമ്മ 8 മാസത്തിൽ ഒരു കുഞ്ഞുവാവയെ ഉണ്ണിയുടെ ലോകത്തേക്ക് കൊണ്ടു വന്നു. അങ്ങിനെ ഉണ്ണിക്കൊരനുജൻ പിറന്നു. പ്രതീക്ഷിച്ചതിൽ നിന്നും വളരെ ഏറെ നേരത്തെ ആയിരുന്നതിനാൽ സിസേറിയൻ ആയിരുന്നു. വാവയുടെ കരച്ചിൽ അകത്തു നിന്നുയർന്ന സമയം ഉണ്ണി കുഞ്ഞുവാവയെ കാണാൻ തിരക്കു കൂട്ടി. ഉടനെ അകത്തേക്ക് പോകാൻ പറ്റില്ല, അല്പം കഴിയട്ടെ എന്നു ഉണ്ണിയോട് പറഞ്ഞിട്ട് അവനേയും കൊണ്ട് അച്ഛൻ വരാന്തക്കപ്പുറമുള്ള പൂങ്കാവനത്തിലേക്കിറങ്ങി.  അവനതു ഇഷ്ടപ്പെട്ടില്ല. ഉണ്ണിയുടെ കണ്ണുനിറഞ്ഞു. 

അവൻ ഈശ്വരനോട് വീണ്ടും കേണു, "ഇവർക്കൊന്നും എന്നെ മനസ്സിലാവില്ല. എനിക്കെന്റെ വാവയെ കാണാൻ ഒന്നെന്റെ അടുത്ത് വന്നു എന്നെ അകത്തേക്ക് കൊണ്ടു പോയി വാവേ കാണിക്കു. ഇതെവിടെയാ മറഞ്ഞിരിക്കുന്നത്? എന്നെ ഒന്നു തൊട്ടിരുന്നെങ്കിൽ ഇവിടെ ഉണ്ടെന്നെങ്കിലും ഞാനറിയുമായിരുന്നല്ലോ?"
ഉണ്ണിയുടെ ഈശ്വരൻ കൈനീട്ടി ഉണ്ണിയെ സ്പർശിച്ചു. അവന്റെ തോളിൽ! എന്നാൽ ഉണ്ണി തോളിൽ വന്നിരുന്ന ചിത്രശലഭത്തെ തട്ടിക്കളഞ്ഞ് അച്ഛന്റെ തോളിൽ കരച്ചിൽ മാറ്റി അതൊരു തേങ്ങലാക്കി കിടന്നു.
ഒന്നു രണ്ട് മണിക്കൂർ കഴിഞ്ഞു കാണും. ഉണ്ണിയെ മുറിക്കകത്തേക്ക് കൊണ്ടു പോയി. ഉണ്ണി കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി. അമ്മയുടെ മാറിൽ ഒരു പൊതിക്കെട്ട്! അതെന്താണ്? ഉണ്ണി സൂക്ഷിച്ചു നോക്കി. ഒരറ്റത്ത് ഒരു കുഞ്ഞിത്തല മറ്റേ അറ്റത്ത് രണ്ട് കുഞ്ഞുക്കാലുകൾ! ഉണ്ണി ഉണ്ണിയോടു തന്നെ പറഞ്ഞു, ഇതാരാ ഇങ്ങിനെ ഒരു ജന്മം? ഇതാണോ എനിക്ക് തരാമെന്ന് അമ്മ പറഞ്ഞ വാവ? അയ്യേ, ഞാൻ കരുതി, എന്നെ പോലെ ഉള്ള വാവയായിരിക്കുമെന്ന്”.

ഉണ്ണിക്ക് വാവയുടെ ആ രൂപം കണ്ടിട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല. അമ്മ ഉണ്ണീയെ പറ്റിച്ചു എന്നു ഉണ്ണി കരുതി. അതവനെ വല്ലാതെ വേദനിപ്പിച്ചു. പിന്നെയും കരച്ചിൽ വന്നു. ഉണ്ണി കരയാൻ തുടങ്ങിയപ്പോൾ അടുത്തുണ്ടായിരുന്ന മുത്തശ്ശി പറഞ്ഞതെന്താണെന്നോ?

കണ്ടില്ലേ, കുഞ്ഞുവാവ അമ്മയുടെ അടുത്ത് ഉണ്ണിയുടെ സ്ഥാനം പിടിച്ചത് ഉണ്ണീക്ക് സഹിക്കിണില്ല്യാ. അസൂയക്കുട്ടൻ!

പാവം! ഉണ്ണിക്കെന്തറിയാം അസൂയയെ കുറിച്ച്? ആ പാവം കരഞ്ഞതിന്റെ അർത്ഥം അവനുമാത്രം അറിയാം!
ഉണ്ണിയെ സമാധാനിപ്പിക്കാൻ, അച്ഛൻ അവനെ കൈയ്യിൽ എടുത്ത് ടവലിൽ പൊതിഞ്ഞ വാവയുടെ അടുത്തു കൊണ്ടു ചെന്ന് ഉമ്മ കൊടുക്കാൻ പറഞ്ഞു. ഉണ്ണി ആ കുഞ്ഞിക്കവിളിൽ അവന്റെ ആദ്യചുംബനം അർപ്പിച്ചു! അപ്പോൾ അമ്മ പതുക്കെ പറയുന്നത് ഉണ്ണി കേട്ടു, ദാ ഞാൻ പറഞ്ഞ ഉണ്ണീടെ കുഞ്ഞനുജൻ വാവ.
ഉണ്ണി ആ കുഞ്ഞുമുഖത്തേക്ക് നോക്കി. അറിയാതെ അവനും കണ്ണടച്ചു കിടക്കുന്ന വാവയ്ക്കും ചിരി വന്നു. മനസ്സുകൾ തമ്മിലുള്ള ചിരി. വാവയുടെ ആ ചിരി കണ്ടപ്പോൾ ഉണ്ണിയ്ക്ക് അവന്റെ കുഞ്ഞുവാവയെ ഇഷ്ടമാവാൻ തുടങ്ങി. അവൻ എത്തിപ്പിടിച്ചു ഒരുമ്മ കൂടി കൊടുത്തു. 

ഉണ്ണിയോർത്തു എന്തോ ഒരു പ്രത്യേക മണം വാവയ്ക്ക്! എവിടെയോ ഞാനും അനുഭവിച്ച മണം!
അതു അമ്മയുടെ ഗർഭപാത്രത്തിന്റേതാണെന്നത് ഉണ്ണി മറന്നിരുന്നു. പക്ഷെ ഉണ്ണിക്കാ ഗന്ധം സുഗന്ധമായി തോന്നി. അതുകൊണ്ടു തന്നെ ഉണ്ണി കുഞ്ഞനുജനെ ഏറെ ഇഷ്ടപ്പെടുവാൻ തുടങ്ങി. 

കുഞ്ഞനുജൻ വന്നതിൽ പിന്നെ ഉണ്ണീക്ക് സന്ധ്യാസമയം നാമം ചൊല്ലാൻ അമ്മയെ കിട്ടാറില്ല. അന്നു മുതൽ സന്ധ്യാദീപം കൊളുത്തി ഉമ്മറത്തിരുന്ന് ഈണത്തിൽ നാമം ചൊല്ലുന്ന അമ്മുമ്മയുടെ അരികത്ത് മുടങ്ങാതെ അവനെത്തുക പതിവായി. ഒരിക്കൽ, സന്ധ്യാദീപം നോക്കിയിരുന്ന ഉണ്ണി ഈശ്വരനോട് ചോദിച്ചു, "എന്റെ മുത്തശ്ശി എന്നും വിളക്ക് കൊളുത്തി നാമം ചൊല്ലുന്ന പോലെ എന്‍റീശ്വരനും ചെയ്യാറുണ്ടോ?" ഉണ്ണിയുടെ ആ ചോദ്യത്തിനും ഈശ്വരൻ മറുപടിയേകി. നിമിഷങ്ങക്കുള്ളീൽ പൂർണ്ണചന്ദ്രൻ മേഘക്കീറുകളിൽ നിന്നും പുറത്തുവന്നു ശോഭിച്ചു. തേൻമാവിൻ കൊമ്പത്തിരുന്ന് ചേക്കേറുന്ന കിളികൾ തമ്മിൽത്തമ്മിൽ ഏറ്റുപാടാനും തുടങ്ങി. പക്ഷേ, വിളക്കിന്റെ ശോഭ മാത്രം നോക്കിയിരുന്ന ഉണ്ണി ഇപ്പറഞ്ഞതൊന്നും കണ്ടതുമില്ല, കേട്ടതുമില്ല, ഈശ്വരൻ കാണിച്ചു തന്നതൊക്കെ താൻ ചോദിച്ചതിനുള്ള ഉത്തരമായിരുന്നു എന്ന് അറിഞ്ഞതുമില്ല.
മാമുണ്ണാനും മുലപ്പാലല്ലാത്ത പാലു കുടിക്കാനും ഉണ്ണിക്കുള്ളൊരു വാശി! വിശപ്പില്ലാഞ്ഞിട്ടല്ല, വാശിപിടിച്ചാലും ഉണ്ണിക്കു വേണ്ടത് കിട്ടുമെന്ന് അവനറിയാം. ആ ഉരുളയ്ക്കും, പീയൂഷത്തിനും അമ്മയുടെ സ്നേഹക്കൂട്ടുകൂടി ചേരുമ്പടിയായി ഉണ്ടാവുമെന്നും അവനറിയാം. ഉണ്ണിയേയൂട്ടാൻ മിനക്കേടിന്റെ നെല്ലിപ്പലക കണ്ടൊരമ്മ. എന്നാലും അമ്മയിൽ നിറഞ്ഞ് നിൽക്കും ക്ഷമയെന്ന അമൂല്യം. അന്നും അതു തന്നെയാണ് സംഭവിച്ചത്.

ഉണ്ണിക്കുരുള നീട്ടി അമ്മ കഥ പറയുവാൻ തുടങ്ങും, ദേ ഇതു കഴിക്കാച്ചാൽ അമ്മ ഉണ്ണിക്ക് കഥ പറഞ്ഞു തരാം.(ഉരുള ഉണ്ണിയുടെ വായക്ക് നേരെ നീട്ടിക്കൊണ്ട് അമ്മ)..ഒരിടത്തൊരിടത്ത്........(അമ്മ തുടങ്ങി)

അത്രയും കേൾക്കുമ്പോഴേ ഉണ്ണി കരുതും, ഇതു കേട്ടുമടുത്ത കഥ തന്നെ! കൊഞ്ചിക്കൊണ്ട് ഉണ്ണി പറഞ്ഞു, ഇതുണ്ണിക്കു വേണ്ട. വേറെ കഥ മതി. വേറെ കഥ അമ്മയുടെ മനസ്സിൽ അപ്പോൾവന്നില്ല. അമ്മയ്ക്കൊരു ബുദ്ധിതോന്നി. ഉണ്ണിയോട് അമ്മ പറഞ്ഞു, എന്നാൽ ഒരിടത്തൊരിടത്തു വേണ്ട മറ്റൊരിടത്തൊരിടത്താവാം”.

ഉണ്ണി തലയാട്ടി.ഉണ്ണി കരുതി അതൊരു പുതിയ കഥയായിരിക്കുമെന്ന്. അങ്ങിനെ ഉണ്ണിയെ പറ്റിച്ചുരുളകൾ കൊണ്ടുചെന്നെത്തിക്കേണ്ടിടത്ത് അമ്മയെത്തിക്കും.

ഉണ്ണിയുടെ വിദ്യാരംഭത്തിന്‍റെ സമയം വന്നെത്തി. ഉണ്ണിയെ കുളിപ്പിച്ചു കഴിഞ്ഞപ്പോൾ അവന്റെ അമ്മ കോടിമുണ്ടുടുപ്പിച്ചു. അന്നുവരെ അവനണിയാത്ത വേഷം. പൌഡറിട്ട് ഒരു ചന്ദനക്കുറിയും. കണ്ണാടിയിൽ കാണീച്ച് ഉണ്ണിയോട് അമ്മചോദിച്ചു, എങ്ങിനെയുണ്ട് എന്റെ പൊന്നുംകുടം?
ഉണ്ണി കണ്ണാടിയിൽ നോക്കി. സുന്ദരക്കുട്ടൻ. ഉണ്ണിക്ക് ഉണ്ണിയെ തന്നെ ഇഷ്ടമായി! അവൻ കവിളത്ത് കൈവെയ്ച്ച് തല അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കണ്ണാടി നോക്കി ആവോളം ആസ്വദിച്ചു സ്വന്തം മുഖം!
അന്നത്തെ ദിവസത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് അവന് മനസ്സിലായി. പൂജാമുറിയിൽ നിറപറയും, നിലവിളക്കും, കിണ്ടിയിൽ നിറയെ സ്ഫടികജലവും, ഉരുളിയിൽ അരിയും, മറ്റ് പൂജാദ്രവ്യങ്ങളും ചിട്ടയോടെ അടുക്കി വെയ്ച്ചിരിക്കുന്നു. ഒന്നിന്റേയും പൊരുളുകളെന്തെന്ന് അറിഞ്ഞില്ലെങ്കെിലും ഉണ്ണിയ്ക്കതെല്ലാം ഇഷ്ടമായി. വിളക്കിനു മുൻപിൽ ചമ്രം പടിഞ്ഞിരിക്കുന്ന അച്ഛന്റെ മടിയിൽ അമ്മ അവനെ ഇരുത്തി. അന്നത്തെ വിളക്കിന് നാളങ്ങൾ ഒന്നിലധികമുണ്ടായിരുന്നതിനാൽ മുത്തശ്ശിയുടെ വിളക്കിനേക്കാൾ പ്രഭയുണ്ടായിരുന്നു. ഉണ്ണി വിളക്കിനെ നോക്കി ഏറെ നേരം ഇരുന്നു. അവന്റെ മനസ്സിലുദിച്ച മറ്റൊരു സംശയം അവൻ വീണ്ടും ഈശ്വരനോട് ചോദിച്ചു, "ഈ തിരിനാളങ്ങളേക്കാൾ തേജസേറിയതെന്തെങ്കിലും എന്‍റീശ്വരൻ ഈ ലോകത്തിന് നൽകിയിട്ടുണ്ടോ?" ദീപത്തിൽ നിന്നുദിച്ച പ്രഭയെ കൈക്കുള്ളിലാക്കാൻ ഉണ്ണി ചിരിച്ചുകൊണ്ട് മുൻപോട്ടാഞ്ഞു. ആ സമയം അവന്റെ പുഞ്ചിരിയാർന്ന മുഖം മുൻപിലിരുന്ന കിണ്ടിയിലെ സ്ഫടികജലത്തിൽ തെളിഞ്ഞത് അവൻ കണ്ടു. ഈശ്വരൻ അവന് നൽകിയ മറുപടിയാണെന്ന് അറിയാതിരുന്ന ഉണ്ണി മുഖഛായയെ നോക്കി ഒന്നു ചിരിക്കുക മാത്രം ചെയ്തു!

ഉണ്ണീടച്ഛൻ അവന്‍റെ വലതുകൈയ്യിലെ ചൂണ്ടുവിരൽ പിടിച്ച് അരിമണികളിൽ "ഹരി ശ്രീ...." എഴുതിച്ചു. അരിമണികളിൽ രൂപങ്ങൾ തെളിഞ്ഞപ്പോൾ ഉണ്ണിയ്ക്ക് ഇഷ്ടമായി. ഉണ്ണി അച്ഛനെ നോക്കി ഊറിച്ചിരിച്ചു. വീണ്ടും രൂപങ്ങൾ കാണാൻ അവൻ വാശിപിടിച്ചു. അങ്ങിനെ ഉണ്ണി മനസ്സറിയാതെ അവിദ്യയിൽ നിന്നും വിദ്യയിലേക്കുള്ള പ്രണാമം കുറിച്ചു. പൈതൃകമായി അച്ഛനിൽ നിന്നും ഉണ്ണിയ്ക്ക് കിട്ടിയ ആദ്യത്തെ സരസ്വതീമന്ത്രത്തിന്‍റെ ബാലപാഠങ്ങൾ! സരസ്വതീമന്ത്രമെന്തെന്ന് അവൻ അറിയുന്ന ദശയിൽ ആരംഭം എവിടെ നിന്നായിരുന്നെന്നും എങ്ങിനെയായിരുന്നെന്നും അവനോർക്കുമോ ആവോ? പക്ഷെ മറ്റൊന്നവൻ അറിയും പിന്നീട് അവന്റെ ജീവിതത്തിൽ. അന്ന് ആദ്യാക്ഷരങ്ങൾ കുറിക്കാൻ താനിരുന്ന ആ മടിയും, തന്നെ കൈപിടിച്ചെഴുതിച്ച ആ കരങ്ങളും, എന്തിന് ഉണ്ണിയുടെ അച്ഛന്റെ ആ ദേഹവും ദേഹിയും ഉണ്ണിക്ക് ജീവിതത്തിൽ ആൽമരത്തേക്കാൾ കൂടുതൽ തണലും ഉണ്ണിക്കായ് വിയർത്ത വിയർപ്പിന്റെ സ്നേഹമായിരിക്കും എന്ന സത്യം!

ഈവിധം എത്രയെത്ര ഉണ്ണിമനസ്സുകളും ആ മനസ്സുകൾ പറയുന്ന കഥകളും നാമറിയാതെ പോകുന്നു. അതിനോടൊപ്പം ബാല്യത്തിന്റെ മാധുര്യവും! കാലമുരുളുമ്പോൾ തിരുവോണങ്ങൾ പലവുരു വീണ്ടും വരും, തളിരിന് നഷ്ടമായ പൂവും കായും വീണ്ടും വരും. എന്നാൽ നമുക്ക് നഷ്ടമായ ആ ഓർമകൾ മങ്ങാത്ത, കാപട്യങ്ങൾ തീണ്ടാത്ത, സമയത്തിന് വരമ്പുകളില്ലാത്ത, മൊഴികളിൽ മറയുമെങ്കിലും മിഴികളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നമ്മുടെ ബാല്യമോ.......? ഇനിയുമുണ്ടാവില്ലൊരു ബാല്യം എന്നോർക്കുമ്പോൾ എത്രയൊക്കെ വളർന്നാലും, പറഞ്ഞാലും മനസ്സിപ്പോഴും അന്നുണ്ടാക്കിയൊഴുക്കിയ കടലാസുവഞ്ചിയിലിരുപ്പാണ്.....

-കപിലൻ-

No comments:

Post a Comment