Wednesday, October 17, 2012

ചന്ദനമുട്ടിയുടെ മൌനരോദനം

പലപ്പോഴും ഈ പ്രകൃതിയിൽ മാനുഷർ കാണാനും ആന്തരികാർത്ഥം മനസ്സിലാക്കാനും മറക്കുന്ന പലതിലും അർത്ഥം കാണുക പണ്ടുമുതൽക്കെ കപിലനിൽ പൊട്ടിമുളച്ച ഒരു ജിജ്ഞാസയായിരുന്നു. അതിലൊന്നായിരുന്നു ഇന്നു എന്റെ വേതാളവുമായി പങ്കുവെയ്ക്കാനിടയായത്‌.

അമ്പലത്തിൽ പോകുമ്പോൾ, ചുറ്റമ്പലത്തിൽ നിന്നും അകമേക്ക്‌ നട കടന്ന്‌ ശ്രീകോവിലിലേക്ക്‌ ചെല്ലുമ്പോൾ മിക്കപ്പോഴും കാണാവുന്ന ഒരു സംഗതിയുണ്ട്‌. മേൽശാന്തിയുടെ താഴെ ജോലി ചെയ്യുന്ന ആളാണ്‌ വാര്യർ. പൂജ കഴിഞ്ഞ്‌ അമ്പലനടയിൽ കൈതൊഴുത്‌ നിൽക്കുന്ന ഭക്തർക്ക്‌ പ്രസാദം കൊടുക്കുമ്പോൾ ആ താളിലയിൽ ചന്ദനവും വേണം എന്നതാണ്‌ അനുഷ്ഠാനം. അതിലേക്കായി ചന്ദനം അരച്ചെടുക്കുക എന്നതാണ്‌ വാര്യരുടെ ഒരു ജോലി.

ആ ചന്ദനമുട്ടിയെ കുറിച്ചാണു ഇന്നു എന്റെ വേതാളവുമായി സംസാരിച്ചപ്പോൾ പങ്കുവെയ്ച്ചത്‌.
അമ്പലത്തിൽ പോകുമ്പോഴൊക്കെ ഞാൻ വളരെനേരം ആ ചന്ദനമുട്ടി ഉരയ്ക്കുന്ന ക്രിയ നോക്കി നിന്നിട്ടുണ്ട്‌. തോന്നിയിട്ടുണ്ട്‌, പാവം "ചന്ദനമുട്ടി". എന്തു സൗരഭ്യമുള്ള വസ്തുവാണത്‌? എത്രയെത്ര കരകൗശലവസ്തുക്കൾ അതിൽ നിന്നും രൂപം കൊള്ളുന്നു? കേരളക്കരയിൽ വിപണിയിൽ ഏറെ വിലപിടിപ്പുള്ള ചന്ദനവസ്തുതകൾ. എന്നാൽ വാര്യരുടെ മുന്നിൽ അരകല്ലിൽ ആ പാവം ചന്ദനമുട്ടി അലിഞ്ഞില്ലാതാവുകയല്ലേ? "മറ്റുള്ളവരുടെ ഭക്തിപുരസ്ക്കാരമായി ശന്തിക്കാരൻ നൽകപ്പെടുന്ന പ്രസാദമായി, മാനവരുടെ നെറ്റിയിൽ അവർക്ക്‌ ഭക്തി പ്രകടിപ്പിക്കാൻ ഉള്ള വെറുമൊരു പ്രകടനസൂതമായി ആ ചന്ദനമുട്ടി സ്വന്തം ജീവിതം അവനവനെ മറന്ന്‌ അലിഞ്ഞില്ലാതാക്കുന്നു. സ്വയം അലിഞ്ഞില്ലാതാവുന്നു. തന്നിലെ അന്തർലീനമായ ശുഷ്കാന്തിയേയും, സൗരഭ്യത്തേയും സ്വയം അനുഭവിക്കാതെ മറ്റുള്ളവർക്കായി പകർന്ന്‌ സ്വജീവിതം മറന്ന ചന്ദനമുട്ടി".
നാലുകെട്ടിനുള്ളിൽ ഹോമിക്കപ്പെട്ടിരുന്ന കേരളക്കരയിലെ പാവപ്പെട്ട പെൺകുട്ടികളേയും ചെറുപ്രായത്തിൽ വൈധവ്യം മാറിലണിയാൻ വിധിക്കപ്പെട്ടിരുന്ന ശാലീനഹൃദയങ്ങളേയുമാണു ചന്ദനമുട്ടിയുടെ മൗനരോദനം കേട്ടപ്പോൾ ഓർമ്മിച്ച്‌ പോയത്‌. തളിരിടും മുൻപ്‌ വാടിക്കരിഞ്ഞ മനസ്സുകൾ രാവിന്റെ മൂകതയിൽ തേങ്ങിക്കരഞ്ഞും, തേങ്ങലടിച്ചും സാന്ത്വനം കണ്ടെത്തുന്നു. ഉദയത്തിനു മുൻപു തന്നെ തുടങ്ങി അന്തിയോളം നീണ്ടു നിക്കുന്ന പരസേവനക്രിയകളിൽ സിരകളിലൊഴുകുന്ന രക്തം ഉഛ്വസിക്കുന്ന വിയർപ്പുകണികൾ മൗനരോദനത്തിന്റെ സൂചികയായി അവരിൽ പ്രതിഫലിച്ചു നിൽക്കുന്നത്‌ നാമാരും കാണാറില്ല. ഭഗവാനോട്‌ ആവലാതികൾ കാണിക്കവെച്ച്‌ ശരണം കാംക്ഷിച്ച്‌ പ്രസാദമായി നാം നെറ്റിയിൽ അണിയുന്നതോ, ആ ചന്ദനമുട്ടി അലിയിച്ചുണ്ടാക്കിയ ചന്ദനകളഭവും!

No comments:

Post a Comment